എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Saturday, January 1, 2011

ഒഞ്ചിയവും മറ്റും

പോരാ‍ പോരാ വിപ്ലവക്കാരും കോൺഗ്രസ്സ്സഖ്യവും

മുൻകുറിപ്പ്: ഇത് ഒരു സി.പി.ഐ (എം) പക്ഷ ലേഖനമാണ്. ഈ മുൻവിധി വായിക്കുന്നവർക്ക് വായനയ്ക്ക് സൌകര്യമയിരിക്കും; വായിക്കാൻ ഇഷ്ടമില്ലാത്തവർക്ക്, പ്രത്യേകിച്ചും അന്ധമായ മാർക്സിസ്റ്റ് വിരോധം വച്ചുപുലർത്തുന്നവർക്ക് അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ ഒഴിഞ്ഞുപോകാനും നല്ലതാണ് ഈ മുൻ കുറിപ്പ്!

സി.പി.എമ്മിനു വിപ്ലവം പോരാ. കോൺഗ്രസ്സും സി.പി.എമ്മും ഒക്കെ ഒരുപോലെയയാൽ പിന്നെ സി.പി.എമ്മിന് എന്തു പ്രസക്തി? സി.പി.എം നേതാക്കൾ മാത്രമല്ല അണികൾ പോലും ബൂർഷ്വാസികൾ ആയിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ കോൺഗ്രസ്സും സി.പി.എമ്മും ഒക്കെ ലയിച്ച് നാളെ ഒരു പാർട്ടിയായി തീരും.പിന്നെങ്ങനെ ഇവിടെ തൊഴിലാളി വർഗ്ഗ സർവാധിപത്യം വരും? എങ്ങനെ സോഷ്യലിസം വരും? ആരു കൊണ്ടുവരും? അതൊക്കെയോർത്ത് വിഷമാവസ്ഥയിൽ ഇരിക്കുമ്പോഴാണ് ആവേശകരമായ ആ വാർത്ത വന്നത്. കേരളത്തിൽ ഒഞ്ചിയത്തും മറ്റും വിപ്ലവത്തിന്റെ കാഹളം മുഴങ്ങിയിരിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയിൽ വിപ്ലവം ചോർന്നുപോയെങ്കിലും വിപ്ലവം സ്വന്തം രക്തത്തിൽ നിന്നും ചോർന്നുപോകാത്ത ഒഞ്ചിയത്തെയും മറ്റു ചിലയിടങ്ങളിലെയും നേതാക്കളും അണികളും സ്വയം വിപ്ലവത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. എം.ആർ.മുരളിയെപോലെ അഭിനവ ലെനിൻ എന്നോ ചെഗുവേരയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന നേതാക്കളുടെ നേതൃത്വം കൂടിയായപ്പോൾ ആവേശം ഇരട്ടിച്ചു. പണ്ട് നക്സൽബാരിയിൽ ഒരു വിപ്ലവം നടന്നതിൽ നിന്നാണ് നക്സലൈറ്റ് എന്ന വാക്കുണ്ടായതെന്നു കേട്ടിട്ടുണ്ട്. അതുപോലെ ഭാവിയിൽ ഒഞ്ചിയസ്റ്റ് പ്രസ്ഥാനം എന്ന ഒരു പേർ തന്നെ ഈ വിപ്ലവപ്രസ്ഥാനത്തിനു വന്നുഭവിക്കുമോ എന്നുപോലും സംശയിച്ചു.

ചില പഞ്ചായത്തും മുൻസിപാലിറ്റിയുമൊക്കെ പിടിച്ചടക്കുന്ന ഫ്രഞ്ചുവിപ്ലവങ്ങൾ സിരകളിൽ ആവേശത്തിന്റെ തിരയിളക്കി അത് സുനാമിയായി പടർന്നുകയറി. എങ്കിലും എടുത്തുചാടി ഒഞ്ചിയിസ്റ്റ് പ്രസ്ഥാനത്തിൽ ചേരാൻ പോയില്ല. കാരണം നമ്മ നാട്ടിലൊന്നും സംഭവം എത്തിയില്ല. ഓരോ ഏരിയ തീർത്തു വരട്ടെ. നമ്മ നാട്ടിൽ വിപ്ലവത്തിനു പാകമാകുമ്പോൾ എടുത്തു ചാടാമെന്നു കരുതി. അല്ലാതെ ഇങ്ങു തിരുവനന്തപുരത്തുനിന്ന് ഒറ്റക്കുതിപ്പിന് ഒഞ്ചിയത്തേയ്ക്കൊക്കെ എടുത്തുചാടി കാലൊടിഞ്ഞാൽ വിപ്ലവം ഇങ്ങ് തെക്കെത്തുമ്പോൾ നേതൃത്വം നൽകാൻ ആളുണ്ടാകില്ല. അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് കാത്തിരുന്നത്. മാർക്സിസ്റ്റ് പാർട്ടി തകരും. അണികളെല്ലാം ഒന്നാന്നായി പുതിയ വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് അണമുറിയാതെ ഒഴുകിയെത്തും. ഒരു പുതിയ മാർക്സിസ്റ്റ് പ്രസ്ഥാനം ഇന്നത്തേതിന്റെ സ്ഥാനത്ത് ഉയർന്നുവരും. കോൺഗ്രസ്സുകാരൊക്കെ വിരണ്ട് ഇനി രക്ഷയില്ലെന്നു കണ്ട് ആ സംഘടന തന്നെ പിരിച്ചു വിടും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ സംഘടനയൊക്കെ പെട്ട പാടെ അപ്രത്യക്ഷമാകും. അതിന്റെ നേതാക്കൾ ഒക്കെ കയ്യിൽ കിട്ടുന്ന അണികളെയും കൊണ്ട് നാട് വിടും. മുതലാളിവർഗ്ഗം ഉള്ള സ്വത്തും മുതലും എല്ലാം പറക്കിക്കെട്ടി അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ മുതലാളിത്ത രാഷ്ട്രങ്ങളിലേയ്ക്ക് പാലായനം ചെയ്യും. അവരുടെ ബാങ്ക് അക്കൊണ്ടുകൾ എല്ലാം വിദേശ ബാങ്കുകളിലേയ്ക്ക് ട്രാൻസ്ഫറടിക്കും. അതോടെ വിപ്ലവത്തിന് പൂർണ്ണമായും മണ്ണ് പാകമാകും. പിന്നെ അപ്പോഴും അധികാരം പിടിവിടാതിരിക്കാനിടയുള്ള ഭരണകൂടം ഏതാണോ അതിനെ ചെറിയൊരു ബലപ്രയോഗത്തിലൂടെ പിടിച്ച് വലിച്ച് നിലത്തിട്ട് രണ്ട് തൊഴി! വിപ്ലവം പൂർത്തിയായി. ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ.

ഒഞ്ചിയം ഉൾപ്പെടുന്ന മുൻസിപാലിറ്റിയിലൊക്കെ കോൺഗ്രാസ്സ് പിന്തുണയോടെ അധികാരത്തിലേറാൻ വിപ്ലവനേതാവ് തന്നെ തുനിഞ്ഞപ്പോൾ അല്പമൊന്നു ഞെട്ടിയെങ്കിലും അവിടെയെങ്കിലും ചോരപ്പുഴ ഒഴുക്കാതെ അധികാരത്തിൽ ഏറാനുള്ള സാഹചര്യം മുതലാക്കുന്ന അടവുപരമായ ഒരു തന്ത്രമാണതെന്ന് ഒഞ്ചിയിസ്റ്റ് മാനിഫെസ്റ്റോ, ഷൊർണ്ണൂർ കാപിറ്റൽ ഉൾപ്പെടെയുള്ള ചില അമൂല്യ വിപ്ലവ ഗ്രന്ധങ്ങൾ ഒന്നുകൂടി എടുത്ത് വായിച്ചപ്പൊൾ മനസിലായി.എം.ആർ.മുരളിയണ്ണൻ മുനിസിപ്പൽ ചെയർമാനായാൽ വിപ്ലവത്തിന്റെ ഒരു ഘട്ടം പൂർത്തിയായി എന്ന താത്വിക ബോധം ഉൾക്കൊണ്ട് കഴിയവേയാണ് ഞെട്ടിപ്പിക്കുന്ന ആ വാർത്തവന്നത്. ഇടതുപക്ഷ ഏകോപനത്തിൽ തമ്മിൽതല്ല്. തൃശൂരിൽ കുന്നംകുളത്ത് ഇടതുപക്ഷ ഏകോപനവിപ്ലവകാരികൾ യോഗമോ മറ്റോ ചേർന്നുവത്രേ. യു.ഡി.എഫുമായി മുനിസിപാലിറ്റിയിൽ അധികാരം പങ്കിട്ട വിപ്ലവ നേതാവ് ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായത്രേ. ഇടതുപക്ഷം എന്നു പേരുനൽകിയ സംഘടന യു.ഡി.എഫുമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണം കൈയ്യാളുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നും സംസ്ഥാന കൺ വെൻഷനിൽ വിമർശനം ഉയർന്നുവത്രേ. ഭിന്നതകൾ ശക്തമായി പലരും രാജിക്കൊരുങ്ങിയത്രേ. ഇനി യു.ഡി.എഫ് എന്ന വിപ്ലവ മുന്നേറ്റ മുന്നണിയുമായി കൈകോർത്ത് നിയമസഭാതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റെങ്കിലും മത്സരിച്ച് ജയിക്കണമെന്നുള്ള നിർദ്ദേശം യോഗത്തിൽ ഒരു നേതാവ് മുന്നോട്ട് വച്ചെങ്കിലും അത്തരം നാണം കെട്ട കൂട്ടുകെട്ടിനു നമ്മളെ കിട്ടില്ലെന്ന് ഒരു വിഭാഗം പറഞ്ഞുവത്രേ. വലതുപക്ഷ മുതലാളിത്ത സംരക്ഷണ സമിതിയായ യു.ഡി.എഫിനൊപ്പം നിക്കാനാണെങ്കിൽ പിന്നെ എന്തിനീ ബഹളമൊക്കെ കാട്ടി സി.പി.എം വിട്ടു പോന്നു എന്നൊക്കെ ഏകോപനക്കാരിൽ ആരെങ്കിലും ചോദിച്ചു പോയിട്ടുണ്ടെങ്കിൽ പണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നതിന്റെ ചില അഴുക്ക അംശങ്ങൾ അവരിൽ ചിലരുടെ ഉള്ളിൽ ഇപ്പോഴും കിടക്കുന്നതിനാലാണ് നിസംശയം പറയാം. അത് അപ്പാടെ ചികിത്സിച്ചു ഭേദമാക്കാൻ വേണ്ടത് ചെയ്യണം.

എന്തായാലും ഈ വിശാല വിപ്ലവ ഇടതുപക്ഷ ഏകോപന സമിതിയിലെ ഈ ഭിന്നതയ്ക്കു പിന്നിൽ മുതലാളിത്ത ശക്തികളുടെ കറുത്ത കരങ്ങളാണോ എന്ന് സംശയമുണ്ട്. ഏകോപനപ്രസ്ഥാനത്തിന്റെ വളർച്ച കണ്ട് ഭയന്ന് മുതലാളിത്തം ഒളിഞ്ഞും തെളിഞ്ഞും അതിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉണ്ട്. അതുകൊണ്ടു കൂടിയായിരിക്കാം കോൺഗ്രസ്സുമായിത്തന്നെ ചങ്ങാത്തം കൂടിയത്. മുതലാളിത്തത്തിനു ശക്തമായ ബദലാണല്ലോ കോൺഗ്രസ്സ്. പിന്നെ നയപരിപാടിയൊക്കെ തീരുമാനിക്കുന്നത് അംബാനിമാരോടൊക്കെ ചോദിച്ചിട്ടാകുന്നത് സോഷ്യലിസം സ്ഥാപിക്കാൻ അവർ തടസം പിടിക്കാതിരിക്കാനുള്ള ഒരടവെന്നേയുള്ളൂ. വെറുതെ എന്തിനാ ഒരു ചോരപ്പുഴ. അവർക്കതിനു താല്പര്യമില്ലെങ്കിൽ. കുന്നംകുളത്ത് ചേർന്ന ഏകോപന സമിതിയുടെ കൻവെവെൻഷനിൽ ഭിന്നിപ്പ് തുറന്ന പോരിൽ എത്തുകയായിരുന്നുവത്രേ. ഒഞ്ചിയത്തെയും തളിക്കുളത്തെയും ചില പ്രതിനിധികൾ പൊട്ടിത്തെറിച്ചുവെന്നാണ് ചില ഒളിഞ്ഞു നോട്ടക്കാർ വെളിപ്പെടുത്തിയത്. ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിൽ രണ്ടരവർഷം വീതം യു.ഡി.എഫുമായി അധികാരം പങ്കിടാൻ തീരുമാനിച്ച വിപ്ലവ നേതാവ് എം.ആർ.മുരളി സ്വാർത്ഥ താല്പര്യത്തിനും അധികാരത്തിനും വേണ്ടി പാർട്ടിയെ ബലികഴിച്ചുവെന്നും ആരോപണം ഉയർന്നുവത്രേ. മുരളിയെ മാറ്റണമെന്നു മുറവിളിയുണ്ടായത്രേ. കൺവെൻഷൻ പ്രത്യേകിച്ച് ഒരു തീരുമാനവുമെടുക്കാൻ കഴിയാതെ പിരിയേണ്ടിവന്നുവത്രേ. ഈ അത്രേയത്രേ പറയുന്നത് പത്രവാർത്ത വിശ്വാസത്തിലെടുത്ത് പറയുന്നതുകൊണ്ടാണേ. മാത്രവുമല്ല കണ്ടപത്രം ദേശാഭിമാനിയുമാണ്. എല്ലാവരും വിശ്വസിക്കണം എന്നില്ല.

പണ്ട് കമ്മ്യൂണിസം തലപൊക്കിയതുമുതൽ നീണ്ടകാലം അതിനെ ഇല്ലാതാക്കാൻ കോൺഗ്രസ്സുകാരടക്കം പല പ്രസ്ഥാനങ്ങളും നാട്ടുപ്രമാണിമാരും വർഗ്ഗീയ വാദികളും മറ്റും ശ്രമിച്ചിരുന്നു. അവരോടൊക്കെ ഏറ്റുമുട്ടി അങ്ങോട്ടും ഇങ്ങോട്ടും കഷ്ടനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. കമ്മ്യ്യുണിസ്റ്റുകാർ ശക്തമായ ചെറുത്തുനിൽ‌പ്പുകൾ സംഘടിപ്പിച്ചുതന്നെ ഇവിടെ വളർന്നത്. ഇത് ഗാന്ധിയൻ മാർഗ്ഗത്തിലൊന്നുമായിരുന്നില്ലെന്നു തന്നെ സാരം. എന്നാൽ അതൊക്കെ പഴങ്കഥ. ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്ന യാഥാർത്ഥ്യം എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. ഒറ്റപ്പെട്ട് ചില സ്ഥലങ്ങളിൽ ചില രാഷ്ട്രീയ അക്രമങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്നതു ശരിതന്നെ. ഉദാഹരണം കണ്ണൂർ. പക്ഷെ അവിടെ അക്രമം ഏകപക്ഷീയമായി ഉണ്ടാകുന്നതല്ലെന്നും മനസിലാക്കണം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭഗമാണ്. ഒരു സായുധ വിപ്ലവം ഉടനെ ഇവിടെ ഉണ്ടാകുമെന്നോ ഉണ്ടാക്കണമെന്നോ ജനാധിപത്യവുമായി പൊരുത്തപ്പെട്ടുപോകാൻ നിർബന്ധിതമായ ഇടതുപക്ഷം പറയുന്നുമില്ല. ഇതിനർത്ഥം ഇന്ത്യയിലെ നിലവിലുള്ള വ്യവസ്ഥയെ അപ്പാടെ അംഗീകരിക്കുന്നുവെന്നല്ല. സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ഉറപ്പുനൽകുന്ന അവകാശങ്ങളും മറ്റ് സൌകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ പോരുതുക എന്ന നയമാണ് ഇടതുപക്ഷം പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്. മറിച്ചെന്തെങ്കിലും ചിന്തിച്ചാൽതന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അതിനുള്ള അണിബലവും ഇല്ല. സത്യം സത്യമാ‍യി പറയുന്നതിൽ തെറ്റൊന്നുമില്ല.

ഇവിടെ സിപി.എമ്മിലും മറ്റും വിപ്ലവം പോരെന്ന് പറയുന്നതിൽ പഴയ രീതിയിൽ അക്രമവും ചെറുത്തുനില്പുകളും സ്വീകരിക്കണമെന്നുകൂടി അർത്ഥമുണ്ട്. ചെറുത്തുനിൽക്കാനും അക്രമം കാണിക്കാനും ഇന്നിപ്പോൾ കോൺഗ്രസ്സുകാർ സി.പി.എമ്മുകാരെ ഓടിച്ചിട്ടടിക്കാനൊന്നും വരുന്നില്ല. വരുന്ന ഇടങ്ങളിൽ എല്ലാം ചെറുത്തും നിൽക്കുന്നുണ്ട്താനും. കോൺഗ്രാസിന് വലിയ മേൽകൈ ഉള്ള സ്ഥലങ്ങളിൽ ഇപ്പോഴും സി.പി.എമ്മിനെതിരെ അക്രമം ഉണ്ടാകുന്നുണ്ട്. ഇത് ചില സ്ഥലങ്ങളിൽ തിരിച്ചും സംഭവിക്കുന്നുണ്ട്. ഇതൊക്കെ പച്ചയായ സത്യങ്ങളാണ്. ഇപ്പോൾ സി.പി.എമ്മിനെതിരെ അക്രമം തുടരുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ സംഘടനകളാണ്. അവരെ പോലും ആശയം കൊണ്ടു നേരിടാനാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന് അടിച്ചാൽ തിരിച്ചടിക്കില്ലെന്ന ഒരർത്ഥവുമില്ല. അങ്ങോട്ടു ചെന്ന് അടിക്കില്ലെന്നേയുള്ളൂ. പിന്നെ വല്ല അഴിമതിയുടെയും പേരു പറഞ്ഞാണ് പോകുന്നതെങ്കിൽ അതിനും മാത്രം അഴിമതിയൊന്നും സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടകുന്നില്ല. ഇപ്പോൾ തന്നെ എന്തൊക്കെ വിമർശനങ്ങൾ ഉന്നയിക്കാമെങ്കിലും കേരളത്തിലെ മന്ത്രിമാർക്ക് നേരിട്ട് ബന്ധമുള്ള ഒരഴിമതിയും ആരോപിക്കാൻ കഴിയുന്നില്ല. ചിലതിന്റെയൊക്കെ ധാർമ്മികമായ ഉത്തരവാദിത്വം വേണമെങ്കിൽ ചമയ്ക്കാമെന്നേയുള്ളൂ. പണ്ടെങ്ങോ കുറച്ചുനാൾ മന്ത്രി ക്കസേരയിൽ ഇരുന്നതിന്റെ പേരിൽ പിണറായി വിജയന്റെ പേരിൽ യാതൊരടിസ്ഥാനവുമില്ലാത്ത ഒരു ലാവ്ലിൻ കേസ് പറഞ്ഞ് നടന്ന് കുറെ രാഷ്ട്രീയ നേട്ടങ്ങൾ എതിരാളികൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞു എന്നല്ലാതെ ആ ആരോപണത്തിൽ കഴമ്പൊന്നുമില്ലെന്ന് അന്വേഷണ ഏജൻസികൾക്ക്തന്നെ ഒടുവിൽ പറയേണ്ടിയും വന്നു. ഇടതുപക്ഷത്തെ എല്ലാ നേതാക്കളും ശുദ്ധാത്മാക്കളാണെന്ന് പറഞ്ഞുകളഞ്ഞുവെന്നൊന്നും ആരോപിക്കേണ്ട. ചിലപ്പോൾ ഒക്കെ സംഭവിക്കുന്നുണ്ട്. അതിന്റെ ഫലം അവരിൽ ചിലർ പാർട്ടിയിൽ നിന്നു പുറത്തായി അവരും വലിയ വിപ്ലവ വായാടികളായി ഗതികിട്ടാതെ അലഞ്ഞുനടക്കുകയാകും. ഇനിയും ചിലർ അഴിമതിയുടെയോ പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെയോ പേരിൽ പുറത്താക്കപ്പെട്ടാൽ എതിർപാളയത്തിൽ അക്കാമഡേറ്റ് ചെയ്യപ്പെട്ട് ഗതിപിടിച്ചെന്നും വരാം. എന്തായാലും അഴിമതി സി.പി.എമ്മുകാർ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവർ അല്ല. സോറി, വിഷയം മാറി പോകുന്നുവെന്നു തോന്നുന്നു.

ഇവിടെ പറയാൻശ്രമിക്കുന്നത് ജനാധിപത്യപരമല്ലാത്ത മാർഗ്ഗത്തിലൂടെയല്ലതെ ഇടതുപക്ഷത്തിനും ഇന്ത്യയിൽ പ്രവർത്തിക്കാനാകില്ല എന്ന് എടുത്തു പറയാനാണ്. അതുകൊണ്ട് വിപ്ലവം പോരാ വിപ്ലവം പോരാ എന്നു പറഞ്ഞിട്ടു ഒരു കാര്യവുമില്ല. ആർക്കെങ്കിലും ചിലർക്ക് പാർട്ടിയിലോ ജനാധിപത്യ വേദികളിലോ ആഗ്രഹിക്കുന്ന സ്ഥാനമാനങ്ങൾ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന വിപ്ലവബോധം കൊണ്ട് ദീർഘകാല നേട്ടങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതിന്റെയൊക്കെ മുൻ നിരയിൽ നിൽക്കുന്നവർക്ക് ചില നേട്ടങ്ങൾ ഉണ്ടാകും. പിൻ നിരക്കാർക്ക് സമയനഷ്ടം മാത്രം. ഇവിടെ ഏതു പാർട്ടിയിൽ വിശ്വസിക്കാനും തോന്നുമ്പോൾ പാർട്ടി മാറാനും ഒക്കെ സ്വാതന്ത്ര്യമുണ്ട്. സിപി.എമ്മുമായി സഹകരിച്ചു പോകൻ വിഷമം തോന്നുമ്പോൾ കോൺഗ്രസ്സ് ഉൾപ്പെടെ എത്രയോ പ്രസ്ഥാനങ്ങളുണ്ട് ചേരാൻ. അതല്ലേ ഇതിലും ഭേദം? പുതുതായി ഒന്നുണ്ടാക്കി കോൺഗ്രാസുകാരുടെ സഹായം കൊണ്ട് നിലനിൽക്കാൻ ശ്രമിക്കുന്നത് ലളിതമായി പറഞ്ഞാൽ പാപ്പരത്തമാണ്. കൂടുതൽ വിപ്ലവം പറഞ്ഞ് പാർട്ടിവിടുന്നവർ സി.പി എമ്മിന്റെയോ മറ്റിടതുപക്ഷ കക്ഷികളുടെയോ പിൻബലം ഇല്ലാതെ ഒറ്റയ്ക്ക് നിന്ന് കോൺഗ്രസ്സിനെയോ, യു.ഡി.എഫിനെയോ വർഗീയ കക്ഷികളെയോ ഒക്കെ തെരഞ്ഞെടുപ്പിൽ തോല്പിച്ച് കഴിവു തെളിയിക്കണം. വർഗ്ഗ ശത്രുവിനോട് തോളുരുമ്മി നീന്ന് പിന്നെ ആർക്കെതിരെ പോരാടുന്നത്? സി.പി.എമ്മിനെ ദുർബ്ബലപ്പെടുത്തി വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തിപകരാനുള്ള കരുക്കളായി മാറുന്നവരെ വിപ്ലവകാരികൾ എന്നല്ല വിപ്ലവത്തിന്റെ ഒറ്റുകാരെന്നുവേണം വിളിക്കാൻ. ഒരു ആശയത്തിനുവേണ്ടി നിന്നാൽ നിന്നതായിരിക്കണം. കൊതി മുമ്പോട്ടും കുത്തുകാലു പുറകോട്ടും എന്നു പറയുമ്പോലെ അധികാരകസേരകാണുമ്പോൾ നാക്കും നീട്ടി കുണ്ടിയും തുടച്ചു ചെല്ലരുത്. അല്ലപിന്നെ!

പിന്നെ സി.പി.എമ്മിൽ വല്ലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നത് നല്ലതുതന്നെ. അനുഭവപാ‍ഠങ്ങൾ പാർട്ടിക്ക് ഗുണം വരുത്തും എന്നാണ് ഈയുള്ളവൻ അവർകളുടെ വിശ്വാസം. ഇങ്ങനെയും ഒക്കെ സംഭവിക്കാം എന്നു വരുമ്പോൾ കൂടുതൽ കരുതലോടെ പ്രവർത്തിക്കാം. സംഭവിക്കാവുന്ന ചില തെറ്റുകൾ ഒഴിവാക്കാം. ഒഞ്ചിയവും ഒരു പാഠം തന്നെ. ഇത്രയും ഒരു പ്രതികരണം പ്രതീക്ഷിച്ചിരിക്കില്ല. ചിലത് അങ്ങനെയാണ് സംഭവിച്ചുകഴിയുമ്പോഴേ അറിയുകയുള്ളൂ. പക്ഷെ എന്നുവച്ച് സ. പിണറായിയുടെ വാക്കുകൾ കടമെടുത്താൽ കുലംകുത്തികളെന്നും മറ്റും വിളിക്കെണ്ടവരെ മറ്റൊരു വാക്കിനാൽ വിശേഷിപ്പിക്കാനാകില്ല. കോൺഗ്രസ്സുമായി അധികാരം പങ്കുവയ്ക്കുന്ന നിലവാരത്തിലേയ്ക്ക് ഈ അഭിനവ വിപ്ലവകാരികൾ തരം താണിരുന്നില്ലെങ്കിൽ ഈ ലേഖകൻ കുലംകുത്തികൾ എന്ന് ആവർത്തിച്ച് സായൂജ്യം അടയില്ലായിരുന്നു. (അല്ല, നമ്മുടെ സായൂജ്യത്തിനെഴുതുന്നതുകൊണ്ടാണേ!) കാരണം പാർട്ടിയ്ക്ക് അനുഭവപാഠം നൽകിയവർ എന്നൊരാനുകൂല്യം അവർ അർഹിക്കുന്നുണ്ടല്ലോ! കോൺഗ്രസ്സിന്റെ നയങ്ങളോടുള്ള വിയോജിപ്പല്ലാതെ എം.ആർ. മുരളിമാർക്ക് ചേരാൻ പറ്റാത്ത ഒരു മോശം പാർട്ടിയാണ് കോൺഗ്രസ്സ് എന്നൊന്നും ഈയുള്ളവൻ കരുതുന്നില്ല.


പിൻകുറിപ്പ്: കെട്ടിപ്പിടിച്ചുകൊണ്ടു തർക്കിക്കുന്ന രാഷ്ട്രീയമാണ് നമ്മുടെ ജനാധിപത്യം ആവശ്യപ്പെടുന്നത്. അക്രമം കൊണ്ട് ഒന്നിനെ മറ്റൊന്നിനു തകർത്തു മുന്നേറാം എന്ന് വ്യാമോഹിക്കുന്നരാഷ്ട്രീയമല്ല. ജനാധിപത്യം ശക്തിപ്പെടുന്നത് ആശയസംവാദങ്ങളിലൂടെയാണ്. അക്രമവും അഴിമതിയും ഒഴിച്ച് രാഷ്ട്രീയത്തിൽ സംഭവിക്കുന്നതെല്ലാം ജനാധിപത്യത്തിനു നിരക്കുന്ന കാര്യങ്ങളാണ്. അതു കാലുമാറ്റവും കൂറുമാറ്റവും ആയാൽ പോലും. തെറ്റുകൾ എന്നു തോന്നുന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും ശരിയെന്നു തോന്നുന്ന ആശയങ്ങളും അക്രമരഹിതമായ പ്രവർത്തനങ്ങളും കൊണ്ട് തിരുത്തിക്കാൻ ശ്രമിക്കുന്നതാണ് ജനാധിപത്യത്തിനു ഭൂഷണം

No comments:

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...