എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Friday, March 25, 2011

സിന്ധു ജോയിയോട് സ്നേഹപൂർവ്വം

സ. സിന്ധു ജോയിയോട് സ്നേഹപൂർവ്വം

സ. സിന്ധു ജോയി സി. പി. ഐ (എം) വിട്ടു. പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെങ്കിൽ പുതിയ ലാവണം തേടാൻ സിന്ധുവിന് അവകാശമുണ്ട്. ജനധിപത്യത്തിൽ ഇതൊക്കെ സ്വാഭാവികം തന്നെ. സിന്ധുവിനോട് ഞങ്ങൾക്ക് പരാതിയോ പരിഭവമോ ഇല്ല. അഥവാ ഉണ്ടായിട്ട് കാര്യവുമില്ല. ഇപ്പോൾ പാർട്ടി വിട്ടെന്ന് കരുതി സഖാവ് ( ഇനി അങ്ങനെ വിളിക്കുന്നത് ഇഷ്ടമാകുമോ എന്നറിയില്ല ) പാർട്ടിക്ക് നൽകിയ സേവനങ്ങളും പ്രത്യേകിച്ച് എസ്. എഫ്. ഐ രംഗത്ത് നിന്ന് നടത്തിയ ത്യാഗ നിർഭരമായ പ്രവർത്തനങ്ങളും ഞങ്ങൾ ഒരിക്കലും വിസ്മരിക്കില്ല.

എസ്. എഫ്. ഐ യിലെയും പാർട്ടിയിലെയും തിളങ്ങുന്ന നക്ഷത്രം തന്നെയായിരുന്നു സ. സിന്ധു ജോയി. ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സഖാവിനോടുള്ള സ്നേഹം നമ്മൾ രാഷ്ട്രീയത്തിനുപരി എക്കാലത്തും മനസിൽ സൂക്ഷിക്കും. എസ്. എഫ്. ഐ യുടെ കേരള സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയിരുന്ന ആദ്യത്തെ പെൺകുട്ടി എന്നതിലും നമ്മൾ എക്കാലത്തും അഭിമാനിക്കുക തന്നെ ചെയ്യും. എസ്. എഫ്. ഐ ക്കാരി ആയി പോയതിന്റെ പേരിൽ കേൾക്കേണ്ടിവന്ന അപവാദങ്ങളും അതിൽ സഖാവിനുണ്ടായ മനോവേദനയും എല്ലാം എക്കാലത്തും നമ്മുടെയും വേദന ആയിരിക്കും. നമ്മുടെ പാർട്ടി ശത്രുക്കളിൽ നിന്ന് കേൾക്കേണ്ടിവന്ന അപവാദങ്ങൾ ആണെങ്കിലും നമ്മൾ ഈ വേളയിൽ അതിനൊക്കെ ക്ഷമ ചോദിക്കുന്നു. ഈ പാർട്ടിയിൽ നിന്നതുകൊണ്ടാണല്ലോ അതെല്ലാം സഖാവിന് ഏറ്റു വാങ്ങേണ്ടി വന്നത്.

സിന്ധു ജോയി നമ്മോടൊപ്പം ഉണ്ടായിരുന്ന നാളുകളേ നമ്മൾ മധുരദീപ്തവും ആവേശകരവുമായ ഒരു അനുഭവമായി തന്നെ സൂക്ഷിക്കും. ഒപ്പം സഖാവിനെ പോലെ ഒരാൾ നമ്മുടെ സംഘം വിട്ടുപോകുന്നതിലുള്ള ദു:ഖം വിങ്ങുന്ന ഒരോർമ്മയായിത്തന്നെ നമ്മുടെ മനസുകളിൽ എക്കാലത്തും ഉണ്ടാകും. എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് ഇനി ആശ്വാസ വാക്കുകൾക്കോ അരുതെന്ന അഭ്യർത്ഥനകൾക്കോ ഒന്നും പ്രസക്തിയില്ലെന്നറിയാം. അതുകൊണ്ടു തന്നെ സഖാവിന്റെ പുതിയ കർമ്മ പഥങ്ങളിൽ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നു.

ഇതൊക്കെ ആണെങ്കിലും ഇപ്പോൾ പാർട്ടി വിട്ടു പോകാൻ സഖാവ് പറയുന്ന കാരണങ്ങൾ നമുക്ക് ബോദ്ധ്യപ്പെടുന്നില്ലെന്ന് വിനയ പൂർവ്വം അറിയിക്കട്ടെ. ഇനി സഖാവ് പരസ്യമായി പറഞ്ഞ കാരണങ്ങൾക്കപ്പുറം സഖാവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം പാർട്ടിയ്ക്കുള്ളിൽ ഉണ്ടായിരുന്നോ എന്ന് നമുക്കറിയില്ല. ഇനി അതേ പറ്റി ചോദിക്കുന്നതിലോ പറയുന്നതിലോ എന്തെങ്കിലും കാര്യം ഉണ്ടോ എന്നും അറിയില്ല. ചോദിക്കുന്നുമില്ല. എന്തായാലും സഖാവ് പാർട്ടി വിടാൻ പറഞ്ഞ കാരണം പാർട്ടി സഖാവിനെ അവഗണിച്ചുകൊണ്ടിരുന്നു എന്നാ‍ണ്. അതാണ് നമുക്ക് മനസിലാകാത്തത്. എങ്ങനെ അവഗണിച്ചു? അല്ലെങ്കിൽ മന:പൂർവ്വം എന്തിന് സഖാവിനെ പോലെ നമുക്ക് വീണുകിട്ടിയ ഒരു നിധിയെ അവഗണിക്കണം? നമ്മുടെ പാർട്ടി നേതാക്കൾ അത്രയ്ക്കും ക്രൂരന്മാരായി എന്ന് നമുക്ക് വിശ്വസിക്കാനാകില്ല.

അഥവാ അവഗണിച്ചു എന്ന് പറയുന്നതിനു കാരണം ഇപ്പോൾ നടക്കാൻ ഇരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സഖാവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമനിച്ചില്ല എന്നതാണല്ലോ. സഖാവിനെ ഇപ്പോഴും സ്ഥാ‍നാർത്ഥി ആയി ഏതെങ്കിലും മണ്ഡലത്തിൽ നിറുത്തിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ലാത്ത നേതാക്കളോ പ്രവർത്തകരോ ഈ പാർട്ടിയിൽ ഉണ്ടാകുമെന്ന് നമ്മൾ കരുതുന്നില്ല. ഇനി വ്യക്തിപരമായോ രാഷ്ട്രീയമായോ സഖാവിനോട് എന്തെങ്കിലും വൈരാഗ്യം ഉള്ള നേതാക്കൾ ആരെങ്കിലും പാർട്ടിയിൽ ഉണ്ടോ എന്നും ന്നമുക്കറിയില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം ഉള്ളതായി ആരും പറഞ്ഞറിഞ്ഞിട്ടുമില്ല. ഉണ്ടാകാൻ വഴിയുമില്ല. പിന്നെ എന്താണ്?

സഖാവിന് എവിടെയാണ്, എപ്പോഴാണ്, അവഗണന ഉണ്ടായത്? ഇപ്പോൾ നിയമസഭാ സ്ഥാനാർത്ഥി ആക്കിയില്ല എന്നത് മാറ്റി നിർത്തിയാൽ സഖാവിന് വേണ്ട അംഗീകാരവും അവസരങ്ങളും നൽകിയിട്ടുണ്ട് എന്ന് വിശ്വസിക്കുവാനാണ് നമ്മൾ ഇഷ്ടപ്പെടുന്നത്. കാരണം എസ്.എഫ്.ഐ രംഗത്ത് നിന്ന സഖാവിനെ സംഘടയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ ആക്കി. വേറെയും സഖാവിനെ പോലെ സംഘടനയിൽ ആത്മാർത്ഥമായി പ്രവർത്തിച്ച എത്രയോ ആൺ-പെൺ സഖാക്കൾ ഉള്ളപ്പോഴാണ് സഖാവിനെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഒക്കെ ആക്കിയത്. എല്ലാവർക്കും ഒരേ സമയം ഭാരവാഹികൾ ആകാൻ കഴിയുമോ? എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റോ, സെക്രട്ടറിയോ, പാർട്ടി ജില്ല്ലാ കമ്മിറ്റി അംഗമോ മറ്റോ ഒക്കെ ആകാൻ കഴിയാത്തവരെല്ലാം പ്രസ്ഥാനം വിട്ടുപോകുന്നതാണോ പതിവ്?

എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഒഴിവായ ഉടൻ സഖാവിനെ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാക്കിയില്ലേ? അതും എറണാകുളം സ്വദേശിയായ സഖാവിനെ തലസ്ഥാന ജില്ലാ കമ്മിറ്റിയിലാണ് അംഗമാക്കിയത്. ഒരു എസ്.എഫ്.ഐ സംസ്ഥാന നേതാവ് സാധാരണനിലയിൽ ആദ്യം പാർട്ടി ഏരിയാ കമ്മിറ്റിയിൽ ആണ് വരാറുള്ളത്. ചിലർ അതിനും താഴെ എൽ. സിയിലും മറ്റും. വളരെ കുറച്ച് ആളുകൾ മാത്രമാണ് നേരിട്ട് പാർട്ടി ജില്ലാ സംസ്ഥാന ഘടകങ്ങളിലൊക്കെ എത്താറുള്ളത്. അതിൽ ഒരാളാണല്ലോ സ. സിന്ധു ജോയി. എസ്. എഫ്. ഐ സംസ്ഥാന ഭാരവാഹി ആയിരിക്കെ നേരേ പാർട്ടി ജില്ലാ കമ്മിറ്റിയിലേയ്ക്ക്! അപ്പോൾ അവിടെയും അവഗണന ഉണ്ടായില്ല.

പല എസ്.എഫ്.ഐ ക്കാരും പാർട്ടി അംഗത്വം എടുത്ത് അധികം വൈകാതെ തന്നെ ഈ സ്ഥാനങ്ങളിൽ എത്താറുണ്ട്. വിദ്യാർത്ഥി സംഘടനയിൽ വന്ന് ഉത്തരവാദപ്പെട്ട ഭാരവാഹികളും മറ്റും ഒക്കെ ആകുമ്പോൾ മാത്രമാണ് പലരും പാർട്ടി അംഗത്വത്തെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും ഒക്കെ മനസിലാക്കുന്നതുതന്നെ. പലരും പിന്നെയാണ് തങ്ങളുടെ പ്രദേശത്തുള്ള പാർട്ടിസഖാക്കളുമായി ബന്ധപ്പെടുന്നതും പാർട്ടി അംഗമാകുന്നതും ഒക്കെ. ചിലർക്ക് സംസ്ഥാന-ജില്ലാ നേതൃത്വം മുഖാന്തരമാണ് അംഗത്വം ലഭിക്കുന്നത്. അതിനു മുമ്പ് പാർട്ടിയുമായി വലിയ ബന്ധം എല്ലാവർക്കും ഉണ്ടായിരിക്കണം എന്നില്ല. വളരെ ചുരുക്കം വിദ്യാർത്ഥി-യുവജന നേതാക്കളാണ് ആ നല്ല പ്രായത്തിൽ ജില്ലാ-സംസ്ഥാന കമ്മിറ്റികളിൽ എത്താറുള്ളത്. സ. സിന്ധു ജോയി നല്ല പ്രായത്തിൽ തന്നെ സി.പി.ഐ (എം) ജില്ലാ നേതൃത്വത്തിൽ എത്തി.

പാർട്ടി ജില്ലാ കമ്മിറ്റി അംഗം ആകുന്നത് പാർട്ടിയിൽ അത്ര ചെറിയ കാര്യം അല്ല. പാർട്ടിയിലെ പല അറിയപ്പെടുന്ന നേതാക്കളും- പ്രത്യേകിച്ച് പാർളമെന്ററി രംഗത്തുള്ള പലരും- ജില്ലാ കമ്മിറ്റി അംഗങ്ങളോ അതിലും താഴെയുള്ള ഏതെങ്കിലും ഘടകങ്ങളിൽ പ്രവർത്തിക്കുന്നവരോ ആണ്. അപ്പോൾ പാർട്ടി എന്ന നിലയിൽ സ. സിന്ധുവിനെ അവഗണിച്ചു എന്ന് പറയാനാകില്ലതന്നെ! മാത്രവുമല്ല ഇനിയും എത്രയോ അവസരങ്ങൾ പാർട്ടിയിലും മഹിളാ അസോസിയേഷൻ അടക്കം പാർട്ടിയുടെ വർഗ്ഗ ബഹുജന സംഘടനകളിലും മറ്റും ലഭിക്കുമായിരുന്നു! നിലവിൽ ഓരൊ ചുമതലയിൽ ഇരിക്കുന്നവരെ സമ്മേളനങ്ങളിലൂടെയല്ലാതെ മാറ്റിയിട്ട് സഖാവിനെ അക്കാമഡേറ്റ് ചെയ്യാൻ കഴിയില്ലല്ലോ. ഇത് അങ്ങനത്തെ പാർട്ടിയും അല്ലല്ലോ. തീർച്ചയായും പാർട്ടിയിൽ ഭാവിയിൽ സിന്ധു ജോയി അവഗണിക്കാനാകാത്ത ഒരു സാന്നിദ്ധ്യമായി മാറുമായിരുന്നു. പിന്നെ അല്പം കയറ്റിറക്കങ്ങളൊക്കെ ഈ പാർട്ടിയിൽ സ്വാഭാവികമായി ഉള്ളതാണ്. എല്ലായ്പോഴും വലിയ സ്ഥാനങ്ങളിൽ ഇരിക്കണമെന്ന് മോഹിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് രീതി അല്ലല്ലോ സിന്ധൂ!

ഇനി പാർളമെന്ററി രംഗത്തെ അവഗണനയെ പറ്റിയാണെങ്കിൽ മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി വിദ്യാർത്ഥി-യുവജന രംഗത്തുള്ളവരെ പാർളമെന്ററി രംഗത്തും പാർട്ടി ഇപ്പോൾ വേണ്ടവിധം തന്നെ പരിഗണിക്കുന്നുണ്ട്. പരിഗണിക്കുന്നു എന്നല്ല പാർളമെന്ററി പ്രവർത്തനത്തിന് ചുമതലപ്പെടുത്തുന്നു, പ്രയോജനപ്പെടുത്തുന്നു എന്നൊക്കെ ഉള്ളതാണ് ശരിയായ കമ്മ്യൂണിസ്റ്റ് വാചകം എന്ന് സിന്ധുവിന് അറിയാതിരിക്കില്ലെന്നും അറിയാം. അപ്പോൾ ആ നിലയിലും സിന്ധുവിന് പരിഗണന കിട്ടിയില്ലെന്ന് പറയാമോ? ഇത്തവണ സിന്ധു ജോയിയെ സ്ഥാനാർത്ഥി ആക്കിയില്ലെന്നത് ശരിതന്നെ. പക്ഷെ മുമ്പോ?

കഴിഞ്ഞ തവണ സ. ഉമ്മൻ ചാണ്ടിയ്ക്കെതിരെ മത്സരിക്കാൻ സഖാവിനെ ചുമതലപ്പെടുത്തി. അത് വിജയ സാദ്ധ്യതയെ മുൻ നിർത്തി മാത്രമല്ല. കടുത്തൊരു മത്സരമെങ്കിലും സൃഷ്ടിക്കുവാനും കൂടിയായിരുന്നു. ഒപ്പം സഖാവിന് ഒരു അനുഭവവും. തോൽക്കാനാണെങ്കിലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ എത്രയോ പാർട്ടി സഖാക്കൾ ആഗ്രഹിക്കും! മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ പോലെ ഒരാൾക്കെതിരെ സ. സിന്ധു ജോയിയെ മത്സരിപ്പിക്കുക എന്ന് പറയുന്നത് തന്നെ പാർട്ടി നൽകുന്ന വലിയൊരു അംഗീകാരമാണ്. അതിൽ സഖാവിന് അഭിമാനിക്കാവുന്നതുമാണ്. കാരണം ഉമ്മൻ ചാണ്ടി കോൺഗ്രസ്സിലെ മോശപ്പെട്ട ഒരു നേതാവല്ല. ഇപ്പോൾ ചില അഴിമതി ആരോപണങ്ങളുടെ കരിനിഴലിൽ ആണെങ്കിലും ഉമ്മൻ ചാണ്ടിയ്ക്ക് കേരള രാഷ്ട്രീയത്തിലുള്ള സ്ഥാനം അനിഷേധ്യമാണ്. താരതമ്യേന ഇമേജുള്ള നേതാവുമാണ് . അദ്ദേഹത്തിന്റെ രാഷ്ട്രീയം കോൺഗ്രസ്സ് ആയി പോയി എന്നേയുള്ളൂ. അങ്ങനെ ഒരാളുമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ജനധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ തിളക്കമാർന്ന ഒരു പ്രകടനമാണ്. അപ്പോൾ അവഗണനയെ പറ്റി സ. സിന്ധു ജോയി പറയുന്നത് ന്യായമല്ലെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉപയോഗിക്കാതെ വയ്യ!

കോൺഗ്രസ്സിനെ സംബന്ധിച്ച് എം.എൽ.എയും, എം പിയും, മന്ത്രിയും പഞ്ചായത്ത് മെമ്പറും, പഞ്ചായത്ത് പ്രസിഡന്റും ഒക്കെ ആകുന്നതുതന്നെ എല്ലാറ്റിലും വലിയ കാര്യം. അതൊക്കെ ആകാൻ തന്നെ എല്ലാവരും നിൽക്കുന്നത്. നമ്മുടെ പാർട്ടിയിൽ ഉള്ള ആരും അതൊന്നും ആകാൻ ആഗ്രഹിക്കാത്തവർ ആണെന്നല്ല ഇതിന്റെ അർത്ഥം. അതൊക്കെ ആഗ്രഹിക്കുന്നവരും അത്യാഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും ഒക്കെ നമ്മുടെ പാർട്ടിയിലും ഉണ്ടാകാം. പക്ഷെ നമ്മുടെ പാർട്ടിയിൽ പാർളമെന്ററി രംഗത്ത് പ്രവർത്തിക്കാൻ അവസരം കിട്ടുക എന്നത് മാത്രമല്ലല്ലോ പ്രധാനം. ഒരുപാട് കർത്തവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നു മാത്രമേ ആകുന്നുള്ളൂ പാർളമെന്ററി പ്രവർത്തനം. അതുകൊണ്ട് എം.എൽ.എ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ അവസരം കിട്ടാത്ത കാരണം പറഞ്ഞ് ഇപ്പോൾ യു.ഡി.എഫിലേയ്ക്കും കോൺഗ്രസ്സിലേയ്ക്കും പോകുന്നത് ഉചിതമായില്ലെന്ന് വിനയ പൂർവ്വം അറിയിക്കട്ടെ. പ്രത്യേകിച്ചും ഇത്തരം ഒരവസരത്തിൽ അത് വേണ്ടായിരുന്നു. സിന്ധു ജോയിയിൽ നിന്നും ഇങ്ങനെ ഒരു അപക്വമായ തീരുമാനം ഇപ്പോൾ ഉണ്ടാകരുതായിരുന്നു. നമുക്ക് അതൊരു നഷ്ടം ആണ് എന്ന് കരുതി ആത്മാർത്ഥമായി തന്നെയാണ് ഇത് പറയുന്നത്.

സ്വാഭാവികമായും കോൺഗ്രസ്സിലെ ജയാഡാളി കോൺഗ്രാസ്സ് വിട്ടതും പാർട്ടിയും ഇടതുപക്ഷവും അവരെ സ്വീകരിച്ചതും സംബന്ധിച്ച കാര്യം ഇത്തരുണത്തിൽ ഉയർന്നുവരാം. മുമ്പേ പറഞ്ഞല്ലോ എം.എൽ.എയും , എം.പി യും, മന്ത്രിയുമൊക്കെ ആകുന്നത് തന്നെയാണ് കോൺഗ്രസ്സുകാർക്ക് പ്രധാനം. അതിനൊക്കെ വേണ്ടി തന്നെയാണ് അതിൽ നേതാക്കൾ കൂടുതലും നിൽക്കുന്നത്. അവർക്കത് കിട്ടാതിരുന്നാൽ അവർ പ്രതികരിക്കും. ചിലർ പാർട്ടി വിടും. അതാണ് ജയാ ഡാളിയെ പോലുള്ളവർ കോൺഗ്രസ്സ് വിടാൻ കാരണം. അവർക്ക് സീറ്റ് കിട്ടിയില്ല. കോൺഗ്രസ്സിൽ നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം മത്സരിക്കാൻ സീറ്റ് കിട്ടുക എന്നത് വലിയ കാര്യം തന്നെ. അവർ കോൺഗ്രസ്സ് വിട്ടപ്പോൾ എൽ.ഡി.എഫുമായി സഹകരിക്കുവാൻ തീരുമാനിക്കുകയും നമ്മൾ അവരെ സ്വീകരിക്കുകയും ചെയ്തു. ഏതെങ്കിലും അഴിമതി കേസിലോ മറ്റോ അവർ ഉൾപ്പെട്ടിട്ടില്ല. അവരെ പറ്റി മറ്റ് ആക്ഷേപങ്ങൾ ഒന്നുമില്ല. ആ നിലയിൽ വിജയ സാദ്ധ്യത കൂടി കണക്കിലെടുത്ത് ജയാ ഡാളിയെ എൽ.ഡി.എഫ് സ്വീകരിക്കുന്നതിൽ തെറ്റും ഇല്ല. തെരഞ്ഞെടുപ്പ് കലത്ത് ഇതൊക്കെ സ്വാഭാവികം.

അതുപോലെ ഇപ്പോൾ യു.ഡി.എഫ് പാളയത്തിലേയ്ക്ക് പോകാനുള്ള സിന്ധു ജോയിയുടെ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നു. സ. വി.എസ്. ഇന്ന് പറഞ്ഞതുപോലെ കോൺഗ്രസ്സ്, യു.ഡി.എഫ് എന്നൊക്കെ പറയാൻ തന്നെ ആളുകൾ മടിക്കുന്ന ഈ വേളയിലും അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. സിന്ധുവിനെ സ്വീകരിക്കാൻ കോൺഗ്രസ്സിനും യു.ഡി.എഫിനുമുണ്ട് സ്വാതന്ത്ര്യം. എന്നാൽ ഒരു കമ്മ്യുണിസ്റ്റ് കാരിയായ (ആയിരുന്നു എന്നുതന്നെ നമ്മൾ വിശ്വസിക്കുന്നു) സിന്ധു ജോയി സി. പി. ഐ (എം) ഉപേക്ഷിച്ച് പോകുന്നത് പാർളമെന്റ്ററി രംഗത്ത് പ്രവർത്തിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയില്ല എന്നതിന്റെ പേരിൽ ആകരുതായിരുന്നു എന്ന് നമുക്ക് അഭിപ്രായമുണ്ട് എന്നേയുള്ളൂ.

എസ്. എഫ്. ഐ യിലും , ഡി. വൈ. എഫ്. ഐ യിലും , മറ്റ് വർഗ്ഗബഹുജന സംഘടനകളിലും , പാർട്ടിയിൽ തന്നെയും പ്രവർത്തിച്ച് സിന്ധു ജോയിക്ക് ലഭിച്ചതുപോലെ വലിയ അവസരങ്ങൾ ഒന്നും ലഭിക്കാതെ പോയ എത്രയെങ്കിലും പേർ ഇപ്പോഴും പാർട്ടിക്കാരായി തന്നെ തുടരുന്നുണ്ട് എന്നത് സ. സിന്ധു ജോയി മറക്കരുതായിരുന്നു. പല സഖാക്കളും വിവിധ പോരാട്ടങ്ങളുടെ ഭാഗമായി പ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷികളായി. അവർക്കൊന്നും സ്ഥാനമാനങ്ങൾ കിട്ടിയില്ലെന്നതിന്റെ പേരിൽ പാർട്ടി മാറാൻ കഴിയില്ലല്ലോ. ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ കഴിയാതെ ആയുഷ്കാലം തങ്ങളുടെ ഇട്ടാവട്ടങ്ങളിൽ പാർട്ടിക്കു വേണ്ടി ആജീവനാന്തം പ്രവർത്തിക്കുന്ന പാർട്ടി സഖാക്കൾക്ക് ഇതു സഹിക്കില്ല സഖാവേ! അവസരങ്ങൾ എല്ലാവർക്കും എപ്പോഴും ഒരു പോലെ ലഭിക്കണമെന്നില്ല. എല്ലായ്പോഴും എല്ലാം ആകണം എന്ന ചിന്തയുമായി നമ്മുടെ പാർട്ടിയിൽ ആരും നിന്നിട്ട് കാര്യവുമില്ല.

ഈ എഴുതുന്ന നിസാരനും ഒരുപാട് കാലമായി പാർട്ടി പ്രവർത്തകനും ആണ്. പ്രവർത്തകനാണ്. ഒരു കാലത്ത് എസ്. എഫ്. ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഒരുപാട് സമര പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ധാരാളം പ്രസംഗങ്ങങ്ങളും മറ്റും നടത്തിയിട്ടുമുണ്ട്. സിന്ധു ജോയിക്ക് ലഭിച്ചതുപോലെ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. ഒരു പഞ്ചായത്ത് അംഗം പോലും ആയിട്ടില്ല. ആകാൻ ആഗ്രഹിച്ചിട്ടുമില്ല. അതുകൊണ്ടാണോ എന്നറിയില്ല ഇപ്പോഴും പാർട്ടിയിൽ തന്നെ തുടരുന്നു. എന്നെ പോലെ എത്രയോ ആയിരങ്ങൾ!

ഇനി മതം, ദൈവം, പള്ളി മുതലായവയിലുള്ള വിശ്വാസ സ്വാതന്ത്ര്യത്തിന്റെയൊക്കെ കാര്യമാണെങ്കിൽ, വിശ്വാസികൾ ആയിട്ടുള്ളവരാണ് വിശ്വാസികൾ അല്ലാത്തവരെക്കാൾ കൂടുതൽ നമ്മുടെ ഈ പാർട്ടിയിൽ ഉള്ളത്. ഇക്കാര്യം മറച്ചു വയ്ക്കേണ്ട കാര്യവുമില്ല. അതുപോലെ മറ്റ് പാർട്ടികളെ അപേക്ഷിച്ച് അവിശ്വാസികൾ കൂടുതൽ ഉള്ളതും ഈ പാർട്ടിയിൽ തന്നെയാണെന്ന യാഥാർത്ഥ്യവും മറച്ചു വച്ചിട്ട് കാര്യമില്ലതന്നെ! ഇത് സ്വാഭാവികവുമാണ്. സിന്ധു ഇപ്പോൾ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്ന മത വിശ്വാസവും കർത്താവിലുള്ള വിശ്വാസവും പള്ളിസ്നേഹവും നിയമസഭയിൽ ഒരു സീറ്റ് കിട്ടിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ല എന്ന് നമ്മൾ കരുതുന്നതിൽ കുറ്റം പറയാനാകില്ലല്ലോ.

സിന്ധു ജോയി പറഞ്ഞത് മുമ്പേതന്നെ മത-ദൈവ വിശ്വാസം ഉള്ളിൽ ഒളിപ്പിച്ചുവച്ചിരുന്നു എന്നാണല്ലോ. ബൈബിൾ കൊണ്ടു നടക്കുമായിരുന്നു എന്നാണല്ലോ. ഇത്തവണയും നിയമസഭാ സ്ഥാനാർത്ഥി ആക്കാൻ പാർട്ടി നിയോഗിച്ചിരുന്നെങ്കിൽ ഒന്നുകിൽ മതത്തിലും ദൈവത്തിലും അവിശ്വാസി എന്ന നിലയിൽതന്നെ ആകുമായിരുന്നു മുന്നോട്ടുള്ള പ്രയാണം. അഥവാ തുടർന്നും മതത്തോടും കർത്താവിനോടും പള്ളിയോടും ഉള്ള സ്നേഹം രഹസ്യമാക്കി വച്ച് പാർട്ടിയിൽ തുടരുമായിരുന്നു എന്നൊക്കെയല്ലേ നമ്മൾ കരുതേണ്ടത്? സ്ഥാനാർത്ഥിത്വം കിട്ടിയിരുന്നെങ്കിൽ കർത്താവും മതവും പള്ളിക്കാരും ഒന്നും വേണ്ട. സ്ഥാ‍നാർത്ഥിത്വം കിട്ടിയില്ലെങ്കിൽ ഇതൊക്കെ വേണം എന്നായില്ലേ ഇപ്പോൾ? അല്ലാതെ അതെ പറ്റി നമ്മൾ ഇപ്പോൾ എന്തു പറയാനാ?


സി. പി. ഐ (എം)-ൽ നിൽക്കുന്നത് എം. എൽ. എയും എം.പിയും മറ്റും ആകാനാണെന്ന ഒരു തേറ്റായ സന്ദേശം എന്നെ പോലെ അനേകായിരം പാർട്ടി സഖാക്കൾക്ക് നൽകിയിട്ട് നമ്മൾക്കെല്ലാം ഏറെ ഇഷ്ടവും വാത്സല്യവും ഉള്ള സ. സിന്ധു ജോയിയെ പോലെ ഒരു സഖാവ് പോകുന്നതിലുള്ള ദു:ഖം പങ്കുവയ്ക്കുവാൻ ഈ കുറിപ്പ് എഴുതിയെന്ന് മാത്രം. പുനർവിചിന്തനങ്ങൾക്ക് ഇനിയും സമയമുണ്ട് സഖാവേ! ഇനിയും സ. സിന്ധു ജോയിയുടെ തീരുമാനം എന്തുതന്നെ ആയാലും അവർക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു!

No comments:

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...