എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Saturday, June 25, 2011

ഫ്രീഡം വാക്ക്


തിരുവനന്തപുരത്ത്
ഫ്രീഡം വാ‍ക്ക് നടത്തി

പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രതിഷേധം ഇക്കഴിഞ്ഞ 2011 ജൂൺ 23-ന് തിരുവനന്തപുരം നഗരത്തിൽ നടന്നു. കൊച്ചിയിൽ പുരുഷ സുഹൃത്തിനോടൊപ്പം തൊഴിൽ സ്ഥാപനത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ തട്ടുകടയിൽ നിന്ന് ചായ കുടിച്ചതിന് തസ്നി ബാനുവെന്ന പെൺകുട്ടിയെ സദാചാര പോലീസ് ചമഞ്ഞ സാമൂഹ്യ വിരുദ്ധർ ക്രൂരമായി ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ടുള്ളതായിരുന്നു ശ്രദ്ധേയമായ ഈ പ്രതിഷേധ മാർച്ച്. നടന്നതാകട്ടെ രാത്രിയിലും.

ഫ്രീഡം വാക്ക് എന്നായിരുന്നു രാത്രിയിൽ നടന്ന ഈ പ്രതിഷേധ പരിപാടിയുടെ പേര്. സെന്റർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചറൽ സ്റ്റഡീസ് എന്ന സാംസ്കാരിക കൂട്ടയ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചതായിരുന്നു ഫ്രീഡം വാക്ക്. രാത്രി ഒൻപതര മണിയൊടെ പാളയം രക്തസാക്ഷിമണ്ഡപത്തിൽ സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള സാംസ്കാരികപ്രവർത്തകർ ഒത്തു ചേർന്നു. തുടർന്ന് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ വിളംബരം എന്നോണം രണ്ട് യുവതികൾ ഫ്രീഡം വാക്കിന്റെ ബാനറും പിടിച്ച് രാത്രിയെ കീറി മുറിച്ചുകൊണ്ട് തിരുവനന്തപുരം നഗരവീഥിയിലൂടെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് മാർച്ച് ചെയ്തു. തൊട്ടു പുറകെ ആണും പെണ്ണുമായി നൂറുകണക്കിന് പ്രവർത്തകർ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ബാനറുമേന്തി വീ ഷാൾ ഓവർ കം എന്ന ഗാനവും പാടി നടന്നു നീങ്ങി.

ടി.എൻ. സീമ എം.പി, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനായിരുന്ന ചലച്ചിത്ര നിരൂപകൻ വി.കെ.ജോസഫ്, വനിതാസാഹിതി നേതാവ് പി.എസ്.ശ്രീകല, കെ.ജി. സൂരജ്, ബി.എൻ.സന്ധ്യ, രോഷനാരാ മെഹ്രിൻ, ബിന്ദു, സന്തോഷ് വിത്സൺ, അനിൽ കുര്യാത്തി തുടങ്ങിയവർ നേതൃത്വം നൽകി.

സെക്രട്ടറിയേറ്റിനു മുന്നിൽ ഫ്രീഡം വാക്ക് എത്തുമ്പോൾ പരിപാടിയുടെ അനുബന്ധമായി സ്ത്രീ പോരാട്ടാം പ്രതിരോധം എന്ന വിഷയത്തിൽ ഷാന്റോ ആന്റണിയുടെ നേതൃത്വത്തിൽ ചിത്രരചന നടക്കുകയായിരുന്നു.തുടർന്ന് വി.എസ്.ബിന്ദു രചനയും രോഷ്നാരാ മെഹ്രിൻ സംവിധാനവും നിർവ്വഹിച്ച തെരുവു നാടകവും ഒരു കൊച്ചു കൂട്ടുകാരിയുടെ കവിതാലാപനവും നടന്നു.ലഘുവെങ്കിലും സ്ത്രീസ്വാതന്ത്ര്യത്തിനു നേർക്കുള്ള കടന്നുകയറ്റങ്ങളെ അതിജീവിക്കുവാനുള്ള സ്ത്രീസമൂഹത്തിന്റെ ദൃഢനിശ്ചയം വിളിച്ചറിയിക്കുന്നതായിരുന്നു നാടകം. ടി.എൻ.സീമ എം.പി സംസാരിച്ചു. ഇന്റെർ നെറ്റിലെ ഫെയ്സ് ബൂക്ക് പോലെയുള്ള സോഷ്യൽ നെറ്റ്വർക്കുകളിലെ സൌഹൃദ ഗ്രൂപ്പുകൾ വഴി നടത്തിയ പ്രചരണം ഈ പ്രതിഷേധ സംഗമത്തിൽ ആണും പെണ്ണുമായി നല്ല ആൾപങ്കാളിത്തം ഉണ്ടാക്കി.

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് ഇപ്പോൾ ഒരു മതേതര സ്വഭാവമൊക്കെ കൈവന്നിരിക്കുന്നു എന്ന് കൊച്ചി സംഭവം തെളിയിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നവരിൽ ജാതിമത ഭേദം ഇല്ല. ഇതുപോലെ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ കേരളത്തിൽ നിത്യ സംഭവമാകുമ്പോൾ ഇത്തരം പ്രതിഷേധങ്ങളുടെ ചെറുതിരയിളക്കമെങ്കിലും ഉണ്ടാകുന്നതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ കുറിപ്പ് ചുരുക്കുന്നു.

1 comment:

Echmukutty said...

പങ്കെടുത്തില്ലെങ്കിലും ഐക്യദാർഢ്യം.....

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...