എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Saturday, June 25, 2011

എം.എഫ്.ഹുസൈനെക്കുറിച്ച് അഭിമാനിക്കുമ്പോൾ..........


എം
.എഫ്.ഹുസൈനെക്കുറിച്ച് അഭിമാനിക്കുമ്പോൾ..........

വിശ്വവിഖ്യാത ചിത്രകാരൻ എം.എഫ് ഹുസൈൻ 2011 ജൂൺ 11 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണ വാർത്തയുടെ അന്നോ പിറ്റേന്നോ എഴുതേണ്ട പോസ്റ്റാണിത്. എന്നാൽ ചില തിരക്കുകളാൽ അതിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മരണത്തിൽ ആദ്യംതന്നെ അനുശോചിക്കുന്നു. അതോടൊപ്പം അല്പം ചില കാര്യങ്ങൾ ഇവിടെ കുറിച്ചിടുന്നു.

രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ എല്ലാം നൽകി ആദരിച്ച എം.എഫ്. ഹുസൈൻ എന്ന വിഖ്യാത ഇന്ത്യൻ ചിത്രകാരനെ ഇന്ത്യയിൽ നിന്ന് ഒരു കൂട്ടം വർഗ്ഗീയ വാദികൾ നാടുകടത്തുകയായിരുന്നു. വന്ദേമാതരം എന്ന പേരിൽ അദ്ദേഹം വരച്ച ഒരു ചിത്രത്തെ ചൊല്ലിയാണ് ഹിന്ദു വർഗ്ഗീയ വാദികൾ അദ്ദേഹത്തിനെതിരെ ഭീഷണി ഉയർത്തിയത്. രാഷ്ട്രത്തിന് അദ്ദേഹത്തിനു വേണ്ട സംരക്ഷണം നൽകാൻ കഴിയാത്തതിനാൽ നാട് വിട്ട് ഖത്തറിൽ ചെന്ന് അവിടുത്തെ പൌരത്വം എടുക്കുകയായിരുന്നു. മരണപെട്ടത് ലണ്ടനിൽ വച്ചും. ഇന്ത്യയിലേയ്ക്ക് മടങ്ങി വരാൻ അതിയായി ആഗ്രഹിച്ചിരുന്ന ഈ അനുഗ്രഹീത കാലാകാരനെ സ്വന്തം രാജ്യത്ത് മടക്കി കൊണ്ടു വരുന്നതിൽ നമ്മുടെ ഭരണ കൂടം വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല. എം.എഫ്.ഹുസൈന് രാജ്യം വിടേണ്ടിവന്നത് ഇന്ത്യൻ ജനാധിപത്യത്തിനേറ്റ തീരാകളങ്കമാണ്.

ഹിന്ദു വർഗ്ഗീയ വാദികൾ മാത്രമല്ല, മുസ്ലിം വർഗ്ഗീയ വാദികളും മുമ്പ് അദ്ദേഹത്തിനെതിരെ ഭീഷണി ഉയർത്തിയിരുന്നു. ഒരു കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേൽ നടന്ന ഈ അതിക്രമം ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ യശസിനു കളങ്കം ചാർത്തി. ഇന്ത്യൻ പിക്കാസോ എന്നറിയപ്പെട്ടിരുന്ന എം.എഫ്.ഹുസൈൻ എന്ന വരയുടെ മാന്ത്രികൻ ഇന്ത്യക്കാരനായിരുന്നു എന്ന് നെഞ്ചിൽ കൈവച്ച് അഭിമാനിക്കുവാനുള്ള ധാർമ്മികമായ അവകാശം ഓരോ ഇന്ത്യക്കാരനും നഷ്ടപ്പെട്ടു എന്നു വേണം പറയാൻ. താൻ ഹൃദയത്തിലേറ്റി നടന്ന മാതൃരാജ്യത്ത് ജീവിത സായന്തനം ചെലവഴിക്കാനോ ഇവിടെത്തന്നെ മരിച്ച് പിറന്ന ഈ മണ്ണിൽ തന്നെ ലയിച്ചു ചേരാനോ കഴിയാതെ പോകുന്നത് ഒരു രാജ്യസ്നേഹിയെ സംബന്ധിച്ചിടത്തോളം അഗാധമായ ഹൃദയ വേദനയുണ്ടാക്കും. എന്നാൽ എം.എഫ്.ഹുസൈന്റെ കാര്യത്തിൽ അതു തന്നെ സംഭവിച്ചു പോയതിൽ നാം ഓരോ ഇന്ത്യക്കാരനും ഉള്ളുരുകി പശ്ചാത്തപിക്കെണ്ടതാണ്. അതിനപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ!

ഒരു കലാകാരന്റെ എല്ലാ സൃഷ്ടികളും കുറ്റമറ്റതോ എല്ലാവർക്കും ഇഷ്ടപ്പെടുന്നതോ ആയിക്കൊള്ളണം എന്നില്ല. സൃഷ്ടിയോട് എതിർപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കുവാൻ ജനാധിപത്യപരമായ ധാരാളം മാർഗ്ഗങ്ങൾ ഉണ്ട്. വിയോജനക്കുറിപ്പുകൾ ഇറക്കാം, ചർച്ചകൾ സംഘടിപ്പിക്കാം, ജാഥകളും പ്രകടനങ്ങളും നടത്താം. സൃഷ്ടികർത്താവിനെ തന്നെ പങ്കെടുപ്പിച്ച് സംവാദങ്ങൾ സംഘടിപ്പിക്കാം. അങ്ങനെ എത്രയോ മാർഗ്ഗങ്ങൾ. ഒരു സൃഷ്ടി നിയമ വിരുദ്ധമോ സമൂഹത്തിൽ ആർക്കെങ്കിലും പ്രയാസം ഉണ്ടാക്കുന്നവയോ ആണെങ്കിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതികൾ വഴി തന്നെ അതിനു പരിഹാരം കാണാൻ ശ്രമിക്കാം. പലപ്പോഴും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതുമാണ്. എന്നാൽ ഒരു രാജ്യത്തെ പൌരനെ താൻ ആവിഷ്കരിച്ച ഒരു കാലാ-സാഹിത്യ സൃഷ്ടിയുടെ പേരിൽ (എന്തിന്റെ പേരിൽ ആയാലും) നാടു കടത്തുന്നത് അത്യന്തം പൈശാചികമാണ്.

ഒരാളുടെ കലാ സാഹിത്യ സൃഷ്ടികളെ സംബന്ധിച്ച് എല്ലാവർക്കും ഒരേ അഭിപ്രായം ആയിക്കൊള്ളണം എന്നില്ല. കാരണം ഓരോരുത്തരും അവരവരുടേതായ ആസ്വാദന തലങ്ങളിൽ നിന്നു കൊണ്ടാകും അവയെ സമീപിക്കുക. ബോധ പൂർവ്വം ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുവാൻ ഒരു കലാകാരൻ സാധാരണ തയ്യാറാകില്ല. പ്രത്യേകിച്ചും എം.എഫ്. ഹുസൈനെ പോലെ ഒരാൾ. പലപ്പോഴും നിർദ്ദോഷമായി ചെയ്യുന്ന ഒരു സൃഷ്ടി വിവാദത്തിൽ ആകുമ്പോഴായിരിക്കും അതിന്റെ കർത്താവ് അതേ പറ്റി ആലോചിക്കുന്നതു പോലും. ഒരു കലാസൃഷ്ടിയെ ദോഷൈക ദൃഷ്ടിയോടെ സമീപിച്ചാൽ അതിൽ പല കുഴപ്പങ്ങളും ഉണ്ടെന്നു തോന്നും. ഇനി അഥവാ ആയിരക്കണക്കിനു അർത്ഥവത്തും മനോഹരവുമായ ചിത്രങ്ങൾ വരച്ച ഒരു ചിത്രകാരനിൽ നിന്ന് എന്തെങ്കിലും ചെറിയ പിഴവുകൾ ഉണ്ടായാലും അതെ പറ്റി പ്രതിഷേധം അറിയിച്ച് ക്ഷമിക്കാനും പൊറുക്കാനും കഴിയണ്ടേ? പ്രത്യേകിച്ചും അതിരു കവിഞ്ഞ ദേശീയതയുടെ വക്താക്കളെന്ന് അവകാശപ്പെടുന്നവർക്ക്!

ചിത്രകല വളരെയേറേ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും എം.എഫ്.ഹുസൈന്റെ ചിത്രങ്ങൾ വളരെയൊന്നും കാണാനോ ആസ്വദിക്കാനോ ഈയുള്ളവനു കഴിഞ്ഞിട്ടില്ല. വന്ദേമാതരം, മാധുരി ദീക്ഷിത്ത് വിഷയങ്ങളിൽ അല്പം ചില വിയോജിപ്പുകൾ ഉണ്ട് എന്നത് തുറന്നു പറയാതെയും ഇരിക്കുന്നില്ല. ചിത്രകലയെ മുടിനാരു കീറി അറിഞ്ഞ് ആസ്വദിക്കാൻ മാത്രം അതു സംബന്ധിച്ച എന്തെങ്കിലും അവബോധം ഇല്ലാത്തതുകൊണ്ടാകാം. എന്നാൽ ഒരു ചിത്രകാരനെ വിരട്ടി ഓടിക്കാൻ മാത്രം പ്രകോപനമൊന്നും അതിലില്ല. കാരണം നമ്മുടെ പുരാതന കാലം മുതലുള്ള ചിത്രകലാ പാരമ്പര്യം വച്ച് നോക്കുമ്പോൾ ആ ചിത്രത്തിന്റെ പേരിൽ ഇത്രയധികം പ്രകോപനമുണ്ടാകുന്നതിനു യാതൊരു ന്യായീകരണവും ഇല്ല. ഇനി അദ്ദേഹത്തിനെതിരെ വാളോങ്ങിയവരുടെ വികാരങ്ങളെ മാനിച്ചും ന്യായീകരിച്ചും പറഞ്ഞാൽ തന്നെയും, ഇങ്ങനെ ഒരു നഗ്ന ചിത്രം ആലേഖനം ചെയ്ത് ഭാരത മാതാവിനെ ആക്ഷേപിക്കേണ്ടിയിരുന്നില്ലെന്ന് അദ്ദേഹത്തോട് നേരിട്ട് ചെന്നു സൌമ്യമായി പറഞ്ഞ് ഒരു ചായയും കുടിച്ച് കെട്ടിപ്പിടിച്ച് പിരിയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ചിത്രത്തോടല്ല , ചിത്രകാരനോടാണ് അസഹിഷ്ണുതയെങ്കിൽ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ!

ഇവിടെ ഏറ്റവും പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചു കൊണ്ട് ഞാൻ കുറിപ്പ് അവസാനിപ്പിക്കുകയാണ്. സ്വന്തം രാജ്യത്ത് ജീവന് ഭീഷണി ഉയർന്നപ്പോൾ ജീവഭയം മൂലം എം.എഫ്.ഹുസൈൻ പിടിച്ചി നിൽക്കാനാകാതെ രാജ്യം വിട്ടു പോയി. അദ്ദേഹം ചെന്നെത്തിയ മറ്റൊരു രാജ്യത്ത് അവിടുത്തെ പൌരത്വം നിരുപാധികം ലഭ്യമാകുകയും ചെയ്തു. പണ്ട് പത്തു രൂപയ്ക്ക് മുംബേയിൽ ചിത്രം വിറ്റു നടന്ന എം.എഫ്. ഹുസൈന്റെ ചിത്രങ്ങൾക്ക് പിൽക്കാലത്ത് കോടികൾ വില മതിപ്പുണ്ടായി. സ്വന്തം ചിത്രങ്ങൾകൊണ്ട് സാമ്പത്തികമായി അദ്ദേഹം ഭേദപ്പെട്ട നിലയിലുമായി. ഒപ്പം വിഖ്യാത ചിത്രകാരൻ എന്ന പ്രശസ്തിയും ലോകാദരവും. അങ്ങനെയുള്ള ഒരു അസാധാരണ പൌരന് സ്വന്തം രാജ്യത്ത് ജീവന് ഭീഷണി ഉയർന്നാൽ മറ്റൊരു രാജ്യത്തിലേയ്ക്ക് പോകാൻ ബുദ്ധിമുട്ടൊന്നുമില്ല. മറ്റേതെങ്കിലും ഒരു രാജ്യത്തെ പൌരത്വം ലഭിക്കാനും പ്രയാസമില്ല. എന്നാൽ നാം ചിന്തിക്കേണ്ട വിഷയം, എം.എഫ്. ഹുസൈന്റെ അനുഭവം അത്രത്തോളം പ്രശസ്തിയോ ധനസ്ഥിതിയോ ഇല്ലാത്ത ഒരാൾക്കാണ്, ഒരു സാധാരണ പൌരനാണ് സംഭവിച്ചിരുന്നതെങ്കിൽ എന്തു ചെയ്യുമായിരുന്നു? ഇവിടെയാണ് നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികളെ നാം തിരിച്ചറിയേണ്ടത് !

1 comment:

മുക്കുവന്‍ said...

വന്ദേമാതരം എന്ന പേരിൽ അദ്ദേഹം വരച്ച ഒരു ചിത്രത്തെ ചൊല്ലിയാണ് ഹിന്ദു വർഗ്ഗീയ വാദികൾ അദ്ദേഹത്തിനെതിരെ ഭീഷണി ഉയർത്തിയത്. ???

ഡെന്മാര്‍ക്കില്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്തൊ കുത്തിവരച്ചതിനു ലോകം മുഴുവനും കത്തിച്ച് നടന്ന മുസല്‍മാന്‍, ഇയാളെ ദത്തെടുത്തത് എന്തടിസ്ഥാനത്തിലാണു? ഹുസൈന്‍ ഡെന്മാര്‍ക്കുകാരനെപ്പോലെ ഒരു വര ബഹറിനില്‍ വച്ച് വരച്ചാല്‍ പിന്നെ ദത്തെടുക്കാനെ ഒരാളും പോകേണ്ടിവരില്ലായിരുന്നു... അല്ലാ‍ാ.. ഹുസൈന്‍ വരച്ചതിനെ ഞാനെതിര്‍ക്കുന്നില്ലാ‍ാ പക്ഷേ മുസല്‍മാന്റെ ഒരു ഇരട്ടത്താപ്പ് ഇഷ്ടപ്പെട്ടില്ലാ‍ാന്നെ പറഞ്ഞുളള്ളൂ‍ൂ‍ൂട്ടോ!

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...