എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Friday, October 2, 2009

തേക്കടി ദുരന്തം

തേക്കടി ബോട്ടു ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ

ഇതെഴുതുമ്പോൾ മുപ്പത്തിരണ്ട് മരണം വരെയാണ് സ്ഥിരീകരിയ്ക്കപ്പെട്ടതായി ദൃശ്യമാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇനിയും മരണസംഖ്യ കൂടുമെന്നാണ് അറിയുന്നത്. ബോട്ടിൽ എൺപതോളം ആളുകൾ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.

മരണപ്പെട്ടവർ ആരൊക്കെയെന്ന് തിരിച്ചറിയപ്പെട്ടു വരുന്നതേയുള്ളു. എന്തായാലും അതി ദാരുണമായിപ്പോയി ഈ ദുരന്തം. മുമ്പ് നടന്ന തട്ടേക്കാട് ദുരന്തത്തിന്റെ ദു:ഖ സ്മരണകൾ മനസ്സിൽ നിന്നും മാഞ്ഞു പോകുന്നതിനു മുമ്പാണ് ഞെട്ടിപ്പിച്ച ഈ ദുരന്തം. അന്യ സംസ്ഥാനത്തുനിന്നു വന്നവരും വിദേശസഞ്ചാരികളും ആണ് കൂടുതലും ഈ അപകടത്തിൽപ്പെട്ടിരിയ്ക്കുന്നത്.

തേക്കടി ബോട്ടു ദുരന്തത്തിൽ മരണപ്പെട്ട എല്ലാവർക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു.

സത്യത്തിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയേണ്ടതാ‍ണ്. ഒഴിവാക്കാവുന്നതും ആണ്.

ഏറെപ്പേർ നിത്യേന വന്നു പോകുന്ന ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു അപകടത്തെ സദാ മുന്നിൽ കണ്ടു കൊണ്ട് വേണ്ട മുൻ കരുതലുകൾ സ്വീകരിയ്ക്കാൻ കഴിയേണ്ടതായിരുന്നു. തീർച്ചയായും ഇവിടെ നിരന്തരം സഞ്ചാരികൾ വരികയും ബോട്ടൂ യാത്ര നടത്തുകയും ചെയ്യും എന്നിരിയ്ക്കെ സുരക്ഷാ സന്നാഹങ്ങളുമായി ഒരു രക്ഷാബോട്ടും രക്ഷാ പ്രവർത്തകരും സദാ തടാകത്തിൽ മറ്റു ബോട്ടുകളെ പിന്തുടർന്നു കൊണ്ടിരിയ്ക്കേണ്ടതല്ലേ?

അപകടം വരുമ്പോൾ അപകടത്തിൽ പെട്ട വാഹനത്തിന്റെ ഫിറ്റ്നസ്സിനെക്കുറിച്ച് മാത്രം അന്വേഷിച്ചാൽ മതൊയോ? എത്ര ഫിറ്റ്നസ്സുള്ള വാഹനമാണെങ്കിലും അപകടം പല കാരണത്താൽ ഉണ്ടായിക്കൂടെന്നുണ്ടോ? മാറി മാറി വരുന്ന സർക്കാരുകളും അവരെ ഉപദേശിയ്ക്കുന്നവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ വൃന്ദങ്ങളും എന്തു കൊണ്ട് ഇതൊക്കെ ഒഴിവാക്കാൻ ആവശ്യമായ ബുദ്ധിപരമായ നടപടികൾ സ്വീകരിയ്ക്കുന്നതിൽ പരാജയപ്പെടുന്നു?

ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ഇതിനെക്കുറിച്ചൊക്കെ അന്വേഷണത്തിന് ഉത്തരവിടുകയും, എല്ലാവരും ചർച്ച ചെയ്യുകയും ചെയ്യുമെന്നല്ലാതെ പിന്നീട് ഇതൊന്നും ആവർത്തിക്കാതിരിയ്ക്കാനുള്ള പ്രായോഗികമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇത് നിലവിൽ ഇരിയ്ക്കുന്ന ഒരു ഗവർണ്മെന്റിന്റെ മാത്രം കുഴപ്പമല്ല. മൊത്തം വ്യവസ്ഥകളുടെ കുഴപ്പമാണ്. എന്തു വന്നാലും അതി ബുദ്ധിജീവികളായ നമ്മുടെ രാഷ്ട്രീയ നേതാക്കൻ മാർ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ ചെയ്യേണ്ട പല കാര്യങ്ങളും ഏതു ഭരണത്തിലും ചെയ്യാതെ പോകുന്നുണ്ട്.

വാർത്താവിനിമയ രംഗത്ത് അദ്ഭുതകരമായ വളർച്ച ഉണ്ടായിട്ടുള്ള ഈ ആധുനിക കാലത്തും ഇത്രയധികം ആളുകൾ വന്നു പോകുന്ന ഒരു സ്ഥലത്ത് വേണ്ടത്ര വാർത്താവിനിമയ സൌകര്യങ്ങൾ പോലും ഇല്ല എന്നുള്ളത് കഷ്ടമാണ്. മൊബൈലിനു പോലും റെയിഞ്ചില്ലത്രെ! നാടാകെ ചില വസ്തു ഉടമകൾ മൊബൈൽ ടവർ ‘കൃഷി‘ ചെയ്യുന്ന ഈ കാലത്താണ് ഒരു ലോക പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഈ സ്ഥിതി എന്നതു നാം ഓർക്കണം.

ഇനി ഒരത്യാഹിതം വന്നാൽ അടുത്ത് വേണ്ടത്ര സംവിധാനങ്ങളുള്ള ആശുപത്രികളും ഡോക്ടർമാരും മറ്റു ജീവനക്കാരും ഉണ്ടോ? അതുമില്ല. വിനോദ സഞ്ചാരത്തിലൂടെ ഏറെ വിദേശ നാണ്യം നേടുന്നവർ എന്നൊക്കെ നാം ഊറ്റം കൊള്ളൂമ്പോഴും സ്വദേശത്തു നിന്നും വരുന്നവർ ആയാലും വിദേശത്തു നിന്നു വരുന്നവരായാലും അവർക്കു വേണ്ട സുരക്ഷ നൽകുവാൻ കൂടി ബാദ്ധ്യതയില്ലെ?

രാത്രിയായാൽ ആവശ്യത്തിനു വെട്ടവും വെളിച്ചവും വേണ്ടേ? അതുമില്ല.

ഇതിപ്പോൾ ബോട്ടിന്റെ കാര്യം മാത്രമല്ല; കേരളത്തിലെ ഹൈറേഞ്ചു പ്രദേശങ്ങളിലൂടെ സാഹസികമായി സദാ കടന്നു പോകുന്ന സാധാരണ വാഹനങ്ങൾ അപകടത്തിൽ പെട്ടാലും രക്ഷപ്പെടുത്താനുള്ള എന്തെങ്കിലും കരുതലുകൾ എവിടെയെങ്കിലും ഉണ്ടോ? ഇതൊക്കെ ഉണ്ടായാലും ചിലപ്പോൾ ഒന്നും ചെയ്യാൻ കഴിയാ‍തെ നിസഹായരായിപ്പോകാം എന്നതു മറന്നു കൊണ്ടൊന്നുമല്ല ഇതു പറയുന്നത്. എവിടെ ഏതു തരം അപകടത്തിന് സാദ്ധ്യതയുണ്ടെന്നു കുറച്ചൊക്കെ മുൻ കൂട്ടി കാണാൻ അസാമാന്യ ബുദ്ധിയൊന്നും വേണ്ട. സാമാന്യ ബുദ്ധി മതി.

നമ്മുടെ റോഡുകളിലും വാഹങ്ങളുടെ എണ്ണം പെരുകുന്നതിന് ആനുപാതികമായി സ്വാഭാവികമായും റോഡ് അപകടങ്ങളും മരണങ്ങളും വർദ്ധിച്ചു വരുന്നുണ്ട്‌.. എന്നാൽ അതിനെ നേരിടാൻ പര്യാപ്തമായ എന്തെങ്കിലും സംവിധാനങ്ങൾ നമുക്കുണ്ടോ? പലപ്പോഴും അപകടത്തിൽ പെടുന്നവർ യഥാസമയം രക്ഷാ പ്രവർത്തനം ലഭിയ്ക്കാതെയും ആശുപത്രികളിൽ യഥാസമയം എത്താതെയും മരണപ്പെട്ടു പോകുന്നുണ്ട്.

പോലീസ് എത്തിയാണ് ചിലരെയെങ്കിലും രക്ഷപ്പെടുത്തുന്നത്. എന്നാൽ പോലീസിനു മറ്റു സാധാരണ കാഴ്ചക്കാർ നടത്തുന്നതു പോലുള്ള രക്ഷാ പ്രവർത്തനമേ നടത്താൻ കഴിയൂ. മറ്റു വാഹനങ്ങൾക്കു പകരം പോലീസ് വാഹനത്തിൽ കൊണ്ടു പോകുന്നു എന്നു മാത്രം. അത്രയല്ലെ അവർക്കു ചെയ്യാൻ പറ്റൂ!

യഥാർത്ഥത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ഒരു റോഡ് അപകടത്തെ സദാ മുന്നിൽ കണ്ട് ഒരു നിശ്ചിത ദൂര പരിധികൾക്കുള്ളിൽ ആശുപത്രികളുമായും പോലീസ് സ്റ്റേഷനുകളുമായിട്ടും മറ്റും ബന്ധപ്പെടുത്തിയോ അല്ലാതെതന്നെയോ എല്ലാ രക്ഷാ സന്നാഹങ്ങളോടും കൂടിയ ആംബുലൻസുകളും ഡോക്റ്റർമാരുടെ സേവനവും മറ്റും ഒക്കെ സജ്ജീകരിച്ച് ജാഗ്രതയോടെ നിർത്തേണ്ടതല്ലേ? അപകടം നടക്കുന്ന സ്ഥലങ്ങളിലേയ്ക്കു ഫയർ ഫോഴ്സിന്റെ വേഗതയിൽ അവർ എത്തേണ്ടതല്ലെ?

അങ്ങനെയുള്ള സംവിധാനങ്ങളൊക്കെ ചെയ്യാൻ ഭരണകൂടം ബാദ്ധ്യതപ്പെട്ടിരിയ്ക്കുന്നു. അപകടങ്ങളിൽ നിന്നുള്ള രക്ഷ പൌരന്റെ സ്വാഭാവികാവകാശമായി കണക്കാക്കണം.

അപകടം നടക്കുമ്പോൾ കണ്ടുനിൽക്കുന്നവർ ചിലപ്പോൾ കിട്ടുന്ന വാഹനത്തിൽ അപകടത്തി പെട്ടവരെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയെന്നിരിയ്ക്കും. എന്നാൽ മേൽ സൂചിപ്പിച്ചതു പോലുള്ള സന്നാഹങ്ങൾ കൂടെ എത്തി ഫോളോ ചെയ്യണം. മതിയായ പരിചരണം കിട്ടുന്ന ആശുപത്രിയിൽ അപകടത്തിൽ പെട്ടവർ എത്തി എന്നത് ഉറപ്പാക്കി മടങ്ങണം ഈ രക്ഷാ സന്നാഹങ്ങൾ.

ഇപ്പോൾ പോലീസ് മാത്രമാണ് ഒരു അപകടം ഉണ്ടാകുമ്പോൾ ഓടി എത്തുന്നത്. അത് അവർക്ക് അപകടം നടക്കുന്ന സ്ഥലത്തും അപകടവുമായി ബന്ധപ്പെട്ടൂം നിയമ പരമായ മറ്റ് ഉത്തരവാദിത്തങ്ങൾ കൂടി ഉണ്ട് എന്നതു കൊണ്ടു കൂടിയാണ്.

എന്നാൽ ഇതൊന്നും പോര. അപകടങ്ങൾ ഉണ്ടാകുന്നിടത്ത് ഓടിയെത്തി അവസരോചിതം വേണ്ട രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ ബോധ പൂർവ്വം ഏർപ്പെടുത്തുന്ന മുൻ കൂർ സംവിധാനങ്ങൾ നമ്മുടെ രാജ്യത്ത് എവിടെയും ഉണ്ടാകേണ്ടതാണ്. അത് വാഹന അപകടം എന്നതു മാത്രമല്ല ഏതു തരം അപകടങ്ങളെയും നേരിടാ‍ൻ മതിയായ എല്ലാ‍ ആധുനിക സന്നാഹങ്ങളോടെയും നാം ജാഗ്രതപ്പെട്ടിരിയ്ക്കണം.

ആളുകൾ ധാരാളമായി ഒത്തു കൂടുന്ന എവിടെയും വേണം ഒരു സുരക്ഷാപരമായ കണ്ണ്. അത് പൌരന്റെ സ്വാഭാവികമായ അവകാശമാണ്. സർക്കാർ സംവിധാനങ്ങൾ അതിനും കൂടിയൊക്കെ ഉള്ളതാണ്. അനുശോചനം രേഖപ്പെടുത്താൻ എളുപ്പമാണ്. അനുശോചനം രേഖപ്പെടുത്തേണ്ട സാഹചര്യങ്ങൾ ഉണ്ടാകാതെ നോക്കാനാണ് ശ്രദ്ധിയ്ക്കേണ്ടത്.

ഒരു ദുരന്തത്തിൽ നിന്നും നാം പാഠം പഠിയ്ക്കുന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തേക്കടി ബോട്ടു ദുരന്തവും.

ഈ എഴുതിയ ഓരോ വാക്കുകളും കണ്ണീരിൽ ചാലിച്ചതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെയൊക്കെ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കാനും മരിച്ചവരുടെ ബന്ധുക്കളെ സമാശ്വസിപ്പിയ്ക്കാനും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിയ്ക്കാനുമല്ലാതെ നമുക്ക് എന്താണു കഴിയുക. അത്ര വേഗം ഈ ദുരന്തത്തിന്റെ നടുക്കം നമ്മിൽ നിന്നു വിട്ടു മാറുമോ?

ഒരിയ്ക്കൽ കൂടി തേക്കടി ബോട്ടൂ ദുരന്തത്തില്പെട്ട എല്ലാവർക്കും എന്റെയും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് തൽക്കാലം ചുരുക്കുന്നു.

(ഇതിപ്പോൾ എഡിറ്റു ചെയ്ത് പോസ്റ്റു ചെയ്യുമ്പോൾ മരണം നാല്പത്തിയൊന്നായി സ്ഥിരീകരണം)

No comments:

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...