എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Monday, April 23, 2018

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

ഇ.എ.സജിം തട്ടത്തുമല
ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്കുന്ന ഒരു നല്ല അദ്ധ്യാപകന്റെ (ടി.പി.കലാധരൻ മാസ്റ്റർ) ഒരു എഫ് ബി പോസ്റ്റിനോടുള്ള പ്രതികരണം എന്ന നിലയിൽ എഴുതിയതാണ്. ഇത്രയും നീണ്ടു പോയ സ്ഥിതിയ്ക്ക് ഇത്  ഒരു ലേഖനമായി പരിഗണിച്ച് താല്പര്യമുള്ളവർ പ്രതികരിക്കുക.
ടി.പി കലാധരൻ മാസ്റ്റർ
മാഷേ ഒരു സംശയം. മിക്ക സ്റ്റേറ്റ് സിലബസ് പൊതുവിദ്യലയങ്ങളിലും ഇന്ന് ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഉണ്ട്. ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന കുട്ടികൾക്കാണ് കൂടുതലും ഫുൾ എ പ്ലസുകൾ കിട്ടുന്നത്. മലയാളം മീഡിയത്തിലെ സമർത്ഥരായ കുട്ടികൾക്കുപോലും അഞ്ചും ആറും അതിൽ താഴെയും എ പ്ലസുകൾ കൊണ്ട് തൃപ്തരാകേണ്ടി വരുന്നു. പഠിക്കാൻ കഴിവുള്ള കുട്ടികൾ കൂടുതലായും ഇംഗ്ലീഷ് മീഡിയത്തിലാണ് ചേരുന്നതെന്നും ഇംഗ്ലീഷിലായാൽ കുറച്ചു കൂടി ചുരുക്കം വാക്കുകളിൽ ആശയങ്ങൾ എഴുതി ഫലിപ്പിക്കാൻ കഴിയുമെന്നുമൊക്കെയാണ് ഇതിനു ലഭിക്കുന്ന മറുപടി. പക്ഷെ ഞാൻ ആരോപിക്കുന്നു. ഇംഗ്ലീഷ് മീഡിയത്തിലെയും മലയാളം മീഡിയത്തിലെയും കുട്ടികളുടെ പേപ്പറുകൾ രണ്ട് മനോഭാവത്തിലാണ് നോക്കുന്നതെന്ന്.ഹയർസെക്കണ്ടറിയിൽ സ്കൂൾ ഗോയിംഗുകാരുടെയും പ്രൈവറ്റുകാരുടെയും പേപ്പറുകൾ രണ്ട് മനോഭാവത്തിലാണ് നോക്കുന്നതെന്ന് ഇന്ന് എല്ലാവർക്കും അറിയാം. പണ്ട് പ്രീഡിഗ്രിയുടെ കാര്യവും ഇപ്പോഴും ഡിഗ്രിയുടെ കാര്യവും സമാനമാണ്. അത് തൽക്കാലം അവിടെ നിൽക്കട്ടെ.
ഇപ്പോൾ ശരിക്കും പൊതുവിദ്യാലയങ്ങളിൽ സർക്കാർ ചെലവിൽ ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷ് മീഡിയവും പ്രമോട്ട് ചെയ്യപ്പെടുകയും മലയാള ഭാഷയും മലയാളം മീഡിയവും അവഗണിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള അദ്ധ്യാപകരും രഷകർത്താക്കളും നാട്ടുകാരുമൊക്കെ സർക്കാരിനൊപ്പം പൊതു വിദ്യാലയങ്ങളുടെ നില നില്പിനും വളർച്ചയ്ക്കും ബഹുവിധം സഹായിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അറിഞ്ഞും അറിയാതെയും ഇവരെല്ലാം ഇംഗ്ലീഷ് മീഡിയത്തെ പരിഭോഷിപ്പിക്കുകയാണ്. മലയാളത്തെ അവഗണിക്കുക മാത്രമല്ല നിന്ദിക്കുക കൂടിയാണ്. ഇതിന്റെ മറുവശം,  എല്ലാ പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം തുടങ്ങിയതാണ് പല സ്കൂളുകളും പൂട്ടിപ്പോകാതെ ഇന്ന് നില നിൽക്കാൻ തന്നെ കാരണം. അത് കാണാതിരിക്കുന്നില്ല. 
ഇ.എ.സജിം തട്ടത്തുമല (ലേഖകൻ)
ഇവിടെ നമ്മുടെ നാട്ടിലെ ഒരു സർക്കാർ വിദ്യാലയം (തട്ടത്തുമല ഗവ.എച്ച് എസ് എസ് ) യഥാസമയം ഇംഗ്ലീഷ് മീഡിയം തുടങ്ങാത്തതിനാൽ കുട്ടികളില്ലാതെ പൂട്ടുന്ന വക്കോളമെത്തിയതാണ്. ഇംഗ്ലീഷ് മീഡിയം ഉള്ള പൊതുവിദ്യാലയങ്ങൾ തേടി നാട്ടിലുള്ള കുട്ടികളെല്ലാം ദൂരെയുള്ള മറ്റ് പല സ്കൂളുകളിലും ചേരുന്ന സ്ഥിതി വന്നു. പിന്നീട് നമ്മുടെ സ്ഥലത്തെ സ്കൂളിലും ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ നിർബന്ധിതമായി. അതോടെ കുട്ടികൾ കൂടിത്തുടങ്ങി. ഇവിടെയും കൂടുതൽ കുട്ടികൾ മലയാളം മീഡിയത്തിലാണെങ്കിലും നല്ല റിസൾട്ട് ഉണ്ടാക്കുന്നത് ഇംഗ്ലീഷ് മീഡിയം കുട്ടികൾ ആണ്. എന്തുകൊണ്ട്? ഇടയ്ക്ക് മറ്റൊന്നുകൂടി;  ഗ്രെയ്സ് മാർക്ക് കിട്ടുന്ന വിഭാഗങ്ങൾ കൂടുതലായുള്ള സ്കൂളുകളിൽ അതിന്റെ ബലത്തിൽ കൂടുതൽ എ പ്ലസുകൾ വാങ്ങി മറ്റ് സ്കൂളുകളെ കൊഞ്ഞനം കുത്തുകയാണ്. അദ്ധ്യാപനനിലവാരത്തിൽ ഈ സ്കൂളുകൾ തമ്മിൽ 
വ്യത്യാസമില്ലതാനും. (നിർബന്ധമെങ്കിൽ എല്ലാ വിധ ഗ്രേസ് മാർക്കുകളും ഉപരിപഠന അഡ്മിഷൻ സമയത്ത് മാത്രം പരിഗണിക്കണമെന്നാണ് എന്റെ പക്ഷം. മാർക്കിൽ അത് കൂട്ടരുത്.)
ഇനി വീണ്ടും ഞാൻ കേന്ദ്രീകരിച്ച വിഷയത്തിലേയ്ക്ക് വരാം. അഗോള ഭാഷയെന്ന നിലയിൽ ഇംഗ്ലീഷിൽ കുട്ടികളുടെ നിലവാരം വർദ്ധിപ്പിക്കുവാനുതകുംവിധം ഇംഗ്ലീഷ് പഠനം കുറച്ചു കൂടി വിപുലീകരിച്ച് മികവുറ്റതാക്കിയിട്ട് പഠന മാധ്യമം എല്ലാവർക്കും മലയാളം മീഡിയം ആക്കിയാൽ പോരേ? അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ഉദ്ദേശിച്ച് പണ്ട് മുതൽക്കേ നമ്മൾ പറഞ്ഞു വരുന്നുണ്ടല്ലോ, രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം നന്നല്ല എന്ന്; എന്നാൽ  ഇപ്പോൾ നമ്മുടെ പൊതു വിദ്യാലയങ്ങളിലും ഇതല്ലേ നടക്കുന്നത്? ഒരേ സ്കൂൾ. രണ്ടുതരം പൗരന്മാർ. രണ്ടു കൂട്ടരോടും രണ്ട് തരം സമീപനങ്ങൾ!
എൻട്രൻസ് പരീക്ഷയും,  മെഡിക്കൽ-എഞ്ചിനീയറിംഗ് പഠനം തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ ഒക്കെയും,  ഇംഗ്ലീഷിൽ ആണെന്നും പറഞ്ഞാണല്ലോ നല്ലൊരു വിഭാഗം രക്ഷകർത്താക്കൾ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കുന്നത്. ഇവരിൽ എത്രപേർ പിന്നീട് എൻട്രൻസ് പരീക്ഷയെങ്കിലും എഴുതുന്നു? എഴുതിയാൽ തന്നെ എത്ര പേർക്ക് കിട്ടുന്നു? എന്നാൽ ഇക്കാര്യത്തിൽ രക്ഷകർത്താക്കളുടെ അജ്ഞതയ്ക്ക് പരിഹാരമില്ലെന്ന് പറഞ്ഞ് നമുക്ക് മാറ്റി നിർത്താം. പക്ഷെ എന്തുകൊണ്ട് എല്ലാ എൻട്രൻസ് പരീക്ഷകളും മലയാളമുൾപ്പെടെയുള്ള മാതൃ ഭാഷകളിൽ എഴുതാൻ ഇനിയും അവസരമുണ്ടാക്കാൻ കഴിയുന്നില്ല.
കലാധരൻ മാസ്റ്റർ കുട്ടികൾക്കൊപ്പം ഒരു ദിവസം
സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം വന്നതുകൊണ്ടാണ് ഭൂരിഭാഗം രക്ഷകർത്താക്കളും അൺ എയ്ഡഡ് സ്കൂളുകൾ ഉപേക്ഷിച്ച് പൊതു വിദ്യലയങ്ങളെ ആശ്രയിച്ചു തുടങ്ങിയത് എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും ശരിയല്ല. മറിച്ച് അൺ എയ്ഡഡ് സ്കൂളുകളിലെ ബഹുവിധ ഫീസുകളും വണ്ടിച്ചെലവുമൊന്നും താങ്ങാനാവത്തതിനാലാണ് പലരും പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കൻ തയ്യാറാകുന്നത്. ഇന്ന് ആളുകളുടെ ഭൂരിപക്ഷത്തിന്റെയും സാമ്പത്തിക ഉൽക്കണ്ഠകൾ മുമ്പത്തേതിനേക്കാൾ വർദ്ധിച്ചിരിക്കുന്നു. അൺ എയ്ഡഡുകളിൽ ചേർത്താൽ കുട്ടികളെ ആദ്യന്തം അവിടെ തന്നെ പഠിപ്പിക്കാൻ തങ്ങളുടെ സാമ്പത്തികശേഷി നില നിൽക്കുമോ എന്ന ഭയം ഭൂരിഭാഗം രക്ഷകർത്താക്കളെയും ബാധിച്ചിരിക്കുന്നു. ഇത് പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.  എങ്കിലും പൊതു വിദ്യാലയങ്ങളോടുള്ള അവരുടെ സമീപനങ്ങളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. അത്തരക്കാരുടെ താല്പര്യാർത്ഥം മലയാളം മീഡിയത്തെ കുറ്റകരമായി അവഗണിച്ചുകൊണ്ട് ഇംഗ്ലീഷ് മീഡിയത്തെയും ഇംഗ്ഗ്ലീഷ് ഭാഷയെയും എത്രകാലം നമ്മൾ ഔദ്യോഗിക സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടുകളും ഉപയോഗിച്ച് പ്രമോട്ട് ചെയ്യും? മലയള ഭാഷയുടെ മരണം വരെയോ?
ഇനി മറ്റൊന്നു കൂടി പറഞ്ഞ് നിർത്താം. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പഠിക്കുന്ന കുട്ടികൾക്ക് എസ് എസ് എൽ സി മോഡലിൽ രണ്ടു ഭാഷയിലും ഒരേ ചോദ്യങ്ങൾ ചോദിച്ച് പരീക്ഷ എഴുതിച്ചിട്ട് പൊതു സദസ്സിൽ വച്ച് വിദഗ്ധരായ ഒരു പാനലിനെ കൊണ്ട് ആ പേപ്പറുകൾ സത്യസന്ധമായി നോക്കിക്കുക. ഇംഗ്ലീഷ് മീഡിയം കുട്ടികൾ എഴുതിയതാണോ മലയാളം മീഡിയം കുട്ടികൾ എഴുതിയതാണോ കൂടുതൽ കുറ്റമറ്റതെന്ന് നോക്കാം. നോക്കുന്നത് സത്യസന്ധമായാണെങ്കിൽ മലയാളം മീഡിയം കുട്ടികൾ കൂടുതൽ മാർക്ക് നേടും. അതായത് പരീക്ഷകളിൽ സംഭവിക്കുന്നത് മലയാളത്തിലെ കുട്ടികൾ എഴുതിയത് വ്യക്തമായി വായിക്കാൻ കഴിയും. തെറ്റെഴുതിയാൽ മനസ്സിലാക്കാൻ കഴിയും. ഇംഗ്ലഷ് മീഡിയം കുട്ടികൾ എഴുതുന്നത് തെറ്റോ ശരിയോ എന്നു പോലും പേപ്പർ നോക്കുന്നവർക്ക് മനസ്സിലാകില്ല. ഇംഗ്ലീഷ് മിഡിയമല്ലേ, പഠിക്കുന കുട്ടികൾ ആയിരിക്കും എന്നു കരുതി അവർക്ക് കൂടുതൽ മാർക്കിടും.
തട്ടത്തുമല ഗവ.എച്ച്.എസ്.എസ് പൂർവ്വവിദ്യാർത്ഥിസംഗമത്തിൽ ഈ ലേഖകൻ
ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് ഇപ്പോഴത്തെ മോഡലിലുള്ള ചോദ്യങ്ങൾക്ക് മാതൃഭാഷയല്ലാത്ത ഇംഗ്ലീഷിൽ ഉത്തരങ്ങൾ എഴുതി ഫലിപ്പിക്കാനുള്ള നിലവാരം എത്രത്തോളമുണ്ടെന്ന് അദ്ധ്യാപന രംഗത്ത് നിൽക്കുന്ന എല്ലാവർക്കും അറിയാം. സാധാരണ ജനത്തിനറിയില്ലെന്നു മാത്രം! എന്നാൽ ഇപ്പോഴത്തെ മലയാളം മീഡിയം കുട്ടികളുടെയും അക്ഷരജ്ഞാനം എത്രത്തോളമാണെന്നത് ഇപ്പോൾ പരക്കെ ചർച്ചാ വിഷയമണ്. അക്ഷാർത്തെറ്റുകളുടെ മേളം. എന്നാലും ചോദ്യങ്ങൾക്ക് ഉത്തരം വായിക്കുന്നവർക്ക് മനസ്സിലാകും വിധം എഴുതി ഫലിപ്പിക്കൻ അവർക്ക് കഴിയും. ഇംഗ്ലീഷ് മീഡിയം കുട്ടികളാകട്ടെ ഗുരുതരമായ സ്പെല്ലിംഗ് മിസ്റ്റേക്കുകളുടെയും  ഗ്രാമർ മിസ്റ്റേക്കുകളുടെയും അകമ്പടിയോടെ എഴുതി വയ്ക്കുന്നത് വായിക്കുന്നവർക്ക് പോയിട്ട് എഴുതുന്ന ആ കുട്ടികൾക്കെങ്കിലും മനസ്സിലാക്കാൻ സാധിക്കുമോ എന്ന് സംശയമാണ്. ഞാനീ പറഞ്ഞ കാര്യങ്ങൾ കേവലം സാമാന്യവൽക്കരിച്ച് പറയുകയാണെന്ന് പറഞ്ഞ് വെണമെങ്കിൽ തള്ളികളയാം. എന്നാൽ ഞാൻ ഈ കുറിപ്പിൽ എഴിതിയ വരികൾക്കിടയിൽ നിഷേധിക്കാനാകാത്ത പല സത്യങ്ങളുമുണ്ടെന്ന് 
ഞാൻ ഉറച്ചു തന്നെ വിശ്വസിക്കുന്നു. 

ഒരു അഭിപ്രായം കൂടി കൂട്ടിച്ചേർക്കുന്നു; പൊതുവിദ്യാലയങ്ങളിൽ മലയാളം മീഡിയം പഠിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കും ഉപരിപഠനത്തിന് ചേരാൻ പ്രത്യേക വെയിറ്റേജും നൽകണം.മറ്റ് ഗ്രേസ് മാർക്കുകൾ നിർത്തലാക്കണം. ഉപരിപഠനത്തിന് വേണമെങ്കിൽ പാഠ്യേതര പ്രവർത്തന മികവുകൾക്ക് ചെറിയ ഗ്രേസ് മാർക്കോ വെയിറ്റേജോ നൽകാം. .

തട്ടത്തുമല ഗവ.എച്ച്.എസ് എസ് പൂർവ്വവിദ്യാർത്ഥിസംഗമം

Friday, April 20, 2018

ക്രൂരത ആർ എവിടെച്ച ചെയ്താലും ക്രൂരത തന്നെ

ക്രൂരത ആർ എവിടെച്ച ചെയ്താലും ക്രൂരത തന്നെ

ഏത് മതത്തിന്റെ ആയാലും അവരുടെ ദേവാലയങ്ങൾക്കുള്ളിൽ പുണ്യ പ്രവൃത്തികൾ മാത്രമാണ് നടക്കുന്നതെന്ന് വിശ്വസിക്കുവാനുള്ള ബാദ്ധ്യത എനിക്കില്ല. ഞാൻ ഒരു വിശ്വാസത്തെയും ബഹുമാനിക്കുന്നതല്ലാതെ പിൻ പറ്റുന്നില്ല. അതുകൊണ്ടു തന്നെ കാശ്മീരിലെ ക്വത്വയിൽ ബാലിക പീഡിപ്പിക്കപ്പെട്ടത് ദേവാലയത്തിനകത്തോ പുറത്തോ എന്ന് നോക്കിയല്ല ആ കുറ്റകൃത്യത്തിന്റെ ഭീകരത അളക്കുന്നത്. എന്നാൽ വിശ്വാസികൾ അവർ ആരാധിക്കുന്ന ഒരു ദേവാലയത്തിനുള്ളിൽ വച്ച് ഇങ്ങനെ ഒരു ക്രൂരത ചെയ്യുമ്പോൾ സ്വന്തം വിശ്വാസത്തോടും ദേവാലയത്തോടും കാട്ടുന്ന ക്രൂരത കൂടിയായി അത് മാറുന്നു. അതുകൊണ്ടുതന്നെ ദേവാലയത്തിന്റെ കാര്യം എടുത്തു പറഞ്ഞ് പ്രതിഷേധിക്കുന്നതിൽ കുറ്റം കാണാനാകില്ല. 

ഒരു സാധാരണ ക്രിമിനൽ ചെയ്യുന്ന അതേ കുറ്റം ഒരു മത പണ്ഠിതനോ അദ്ധ്യാപകനോ ചെയ്താൽ അതവരുടെ മഹനീയ സ്ഥാനത്തിനെ കൂടി കളങ്കപ്പെടുത്തുന്നതാകും. അതുകൊണ്ട് ആ സ്ഥാനങ്ങളിലിരുന്ന് കുറ്റകൃത്യം ചെയ്യുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം കുറേക്കൂടി ശക്തമായിരിക്കും. ഇവിടെ അമ്പലത്തിൽ വച്ച് ഒരു ക്രൂരത വിശ്വാസികൾ തന്നെ ചെയ്യുമ്പോൾ ഇത് പള്ളിയിലും ചർച്ചിലും നടന്നിട്ടില്ലേ നടക്കുന്നില്ലേ എന്ന് ചോദിച്ചാൽ പള്ളിയിലും ചർച്ചിലും നടന്നിട്ടുള്ളത് അമ്പലത്തിലുമാകാം എന്ന് പറയുന്നതിനു തുല്യമാണ്. 

പള്ളിയിലും ചർച്ചിലും വച്ച് അത്തരം ക്രൂരതകൾ ചെയ്തിട്ടുണ്ടെങ്കിൽ ജനം അമ്പലത്തിൽ നടക്കുന്ന അതേ ഗൗരവത്തിൽ തന്നെ കണ്ടിട്ടുണ്ട്. കാണണം. അപ്പോഴും അമ്പലത്തെ പറ്റി ചോദിക്കുമ്പോൾ പള്ളിയെക്കുറിച്ചും ചർച്ചിനെക്കുറിച്ചും ചോദിക്കുന്നവരെ പോലെ തിരിച്ചും സമാന സംഭവങ്ങൾ പള്ളിയിൽ വച്ച് നടക്കുമ്പോൾ അമ്പലത്തെയും ചർച്ചിനെയും കുറിച്ച് ചോദിക്കുന്ന ചിലരുണ്ടാകും. ചർച്ചിൽ വച്ച് സമാന കുറ്റം നടക്കുമ്പോൾ മസ്ജിദിനെയും അമ്പലത്തെയും പറ്റി ചോദിക്കുന്ന ചിലരും ഉണ്ടാകും. അത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരുടെ മനോനിലയെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. 

ഒരു യഥാർത്ഥ വിശ്വാസിയാണെങ്കിൽ മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ എന്ത് മോശപ്പെട്ട കാര്യങ്ങൾ നടന്നാലും എന്റെ ആരാധനാലയത്തിനുള്ളിൽ അത് നടക്കരുതെന്നാണ് വിശ്വസിക്കേണ്ടത്. അത് ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും. ഇനി കാശ്മീരിൽ നടന്നതുപോലുള്ള സംഭവങ്ങൾ ഒരു ദേവാലയത്തിൽ വച്ച് നടക്കുമ്പോൾ വിശ്വാസികൾ എന്ന് പറഞ്ഞ് നടക്കുന്നവരുടെ കാപട്യം കൂടിയാണ് പുറത്ത് വരുന്നത്. അവർക്ക് യഥാർത്ഥത്തിൽ വിശ്വാസവുമില്ല. ദൈവ ഭയവുമില്ല. ഒന്നുമില്ല. ദേവാലയങ്ങൾ അവർക്ക് പുണ്യ സ്ഥലങ്ങളുമല്ല. 

പല മതങ്ങളിലും പെട്ടവർ എത്രയോ സ്ഥലത്ത് സ്വന്തം ആരാധനാലയങ്ങൾ ആയുധപ്പുരകളാക്കുന്നു. ആരാധനാലയങ്ങൾ ബോംബ് വച്ച് തകർക്കുന്നു. അവരൊക്കെ ഏത് ദൈവത്തിന്റെ മക്കളാണ്? ബലാത്സംഗം ചെയ്തയാലും ബോംബ് വച്ചായാലും അന്യമതസ്ഥരെ കൊല്ലുന്നത് പുണ്യ കർമ്മമാണെന്ന് (ചിലർക്ക് അത് രാജ്യസ്നേഹവും ചിലർക്ക് മരണാനന്തരം സ്വർഗ്ഗപ്രവേശനത്തിനുള്ള എളുപ്പമാർഗ്ഗവുമത്രേ) കരുതുന്നവരെ പറ്റി എന്ത് പറയാൻ! കൊടും ക്രൂരതകളെ ന്യായീകരിക്കാൻ സമാന ക്രൂരതകളുമായി താരതമ്യം ചെയ്ത് വരുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്.

Monday, December 25, 2017

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ


പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

ഇ.എ.സജിം തട്ടത്തുമല

(നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പാലിച്ചാൽ മതി).

1. എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന മട്ടിലുള്ള ആ മസിൽ ആദ്യം തന്നെ അങ്ങ് വിടുക.
2. എല്ലാ ദിവസവും പത്രം വായിക്കുക. പ്രത്യേകിച്ചും വനിതാ അദ്ധ്യാപകർ ( രവിലെ പത്രമെടുത്ത് ഭർത്താവിന്റെ തലയ്ക്കു മീതെ വലിച്ചെറിയരുത്). ടി വി വാർത്തകൾ കാണുക.
3.പാഠ പുസ്തകങ്ങൾ നന്നായി വായിച്ചിട്ടു മാത്രം ക്ലാസ്സിൽ വരിക
4. നിങ്ങൾ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുക
5. എപ്പോഴും പഠനം മാർക്ക് എന്നിവയെക്കുറിച്ച് മാത്രം പറയാതെ കുട്ടികളുടെ സർഗ്ഗാതമതകൾ കൂടി കണ്ടെത്തി പുറത്തെടുക്കുക. അത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി കൂടി ചർച്ച ചെയ്യുക
6. സമ്പന്ന കുടുംബങ്ങങ്ങളിൽ നിന്നു വരുന്നവരെയും സൗന്ദര്യമുള്ള കുട്ടികളെയും മാത്രം ശ്രദ്ധിക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണുക.
7. പഠിക്കാൻ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈൻമെന്റുകളും ഒക്കെ കൊടുക്കുമ്പോൾ അത് കുട്ടികൾ നെറ്റിൽ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ വർക്കുകൾ ചെയ്യാൻ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം ഉത്തരവാദിത്വങ്ങൾ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലിൽ കെട്ടിവയ്ക്കാതിരിക്കുക)
8. അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
9. നല്ല വായനയെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് നൽകുക. അതെ പറ്റി ക്ലാസ്സിൽ ചർച്ചകൾ സംഘടിപ്പിക്കുക
10. അദ്ധ്യാപക പരിശീലന പരിപാടികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കുക.
11. നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃകയാകുക.
12. ലളിതമായ വേഷം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ കുട്ടികൾക്ക് മാതൃകയാകുക.
13. സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കളുമായും നാട്ടുകാരുമായും കുടുംബാംഗങ്ങളോടെന്ന പോലെ ബന്ധം സ്ഥാപിക്കുക
14. സ്കൂളിലെ യുവജനോത്സവം മറ്റ് പൊതു പരിപാടികൾ എന്നിവ ഏതാനും അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി കണ്ട് ഒഴിഞ്ഞു നില്ക്കുകയോ പരിപാടി നടക്കവെ നേരത്തെ വീട്ടിൽ പോകുകയോ ആ ദിവസങ്ങളിൽ വാരാതെ വീട്ടിലിരിക്കുകയോ ചെയ്യാതിരിക്കുക
15. വരുമാനത്തിൽ ഒരു ചെറു വിഹിതം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പാവപ്പെട്ട കുട്ടികൾക്ക് അത്യാവശ്യം സഹയങ്ങൽക്കോ ചെലവാക്കുക
16. മുഖം നോക്കി സി ഇ മാർക്ക് നൽകാതിരിക്കുക.
17. നൂലിൽ പിടിച്ച് കുട്ടികൾക്ക് മാർക്കിടാതിരിക്കുക. കുട്ടികൾ ജയിക്കണം എന്ന മനോഭാവത്തോടെ ഉത്തര കടലാസുകൾ നോക്കണം. അല്ലാതെ വിദ്യാർത്ഥികളെ യുദ്ധകാലത്തെ ശത്രുരാജ്യത്തെ പോലെ കാണരുത്.
18.ഇന്റർനെറ്റ് സാധ്യതകളെ വിദ്യാഭ്യാസത്തിനും നല്ല കാര്യങ്ങൾക്കുമായി എങ്ങനെ പ്രയോജനപെടുത്താമെന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും പഠിപ്പിക്കുക.
19. പ്രൊജക്ടറും മറ്റുമുള്ള സ്മാർട്ട് ക്ലാസ്സുകൾ ആയില്ലെങ്കിൽ ലാപ് ടോപ്പിന്റെ സഹായത്താലെങ്കിലും കുട്ടികൾക്ക് വിഷ്വൽസും നല്ല ക്ലാസ്സുകളും ഒക്കെ കാണിച്ചു കൊടുക്കുക.
20. വല്ലപ്പോഴും കുട്ടികളുമായി പുറത്തിറങ്ങി നാട്ടിലും വീടുകളിലുമൊക്കെ പോയി പരിസര പഠനം നടത്തി സമൂഹത്തെയും പരിസ്ഥിതിയെയും അറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുക
21. തെറ്റുകൾ ചെയ്യുന്ന കുട്ടികളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി നേർ മാർഗ്ഗത്തിലേയ്ക്ക് നയിക്കുക
22. ചെറിയ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ കൊടും കുറ്റവാളികളെ കാണുന്നതുപോലെ കാണാതിരിക്കുക.
23. സ്വന്തം കുട്ടികളെ വല്ലപ്പോഴും സ്കൂളിൽ കൊണ്ടു വന്ന് അവിടുത്തെ കുട്ടികളുമായി ഇടപഴുകാൻ അവസരം നൽകുക. അദ്ധ്യപകൻ/ അദ്ധ്യാപിക നമ്മുടെ കുടുംബാംഗത്തെ പോലെയാണെന്ന് ബോധം കുട്ടികളിൽ സൃഷ്ടിക്കുക
24. കുട്ടികളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ദു;ഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കുക
25. സമ്പന്നരെന്നോ ദരിദ്രരെന്നോ മേൽ ജാതി കീഴ്ജാതിയെന്നോ ഉള്ള ചിന്ത കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
26. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
27. ബിവറേജസിന്റെ ക്യൂവിലോ ബാറുകളിലോ വച്ച് രക്ഷകർത്താക്കളോ കുട്ടികളോ അദ്ധ്യാപകരെ കാണാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
27. അദ്ധ്യപികമാർ ഫാഷൻ ഷോയുമായി സ്കൂളി വരാതെ മാന്യമായതും ലളിതവുമായ വസ്ത്രവും ധരിച്ച് സ്കൂളിൽ എത്തുക.
28. കുട്ടികളെ പോലെ അദ്ധ്യപകരും യൂണിഫോം ധരിച്ചെത്തുന്നത് നല്ലതായിരിക്കും
29. അനാവശ്യമായ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും അദ്ധ്യാപകരുടെ വ്യക്തിജീവിതത്തിൽ നിന്ന് ഒഴിവാക്കുക
30. അദ്ധ്യാപകരും കുട്ടികളും തമ്മിൽ അടിമ ഉടമ ബന്ധമല്ല വേണ്ടത്. സുഹൃത്തുക്കളെ പോലെ പെരുമാറണം. എന്നാൽ കുട്ടികൾക്ക് അദ്ധ്യാപകരോടുള്ള ബഹുമാനത്തിന് ഒട്ടും കുറവു വരികയുമരുത്.

(ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാൻ മാത്രം വിഢിയൊന്നുമല്ല ഞാൻ; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

Tuesday, December 19, 2017

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഗുണപാഠം


ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഗുണപാഠം

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ബി ജെ പി തകർപ്പൻ ജയം നേടുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. അത് ഞാൻ മുമ്പേ എഴുതിയിരുന്നു. എന്നാൽ ബി ജെ പിയ്ക്ക് തകർപ്പൻ വിജയം ഉണ്ടായില്ലെന്ന് മാത്രമല്ല ഒരു മുസ്ലിം നാമധാരിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിട്ടും കോൺഗ്രസ്സ് നല്ല മുന്നേറ്റം നടത്തി എന്നത് ആശ്വാസം പകരുന്നുണ്ട്. വർഗ്ഗീയമായി എത്ര ഉഴുതുമറിച്ചാലും രാഷ്ട്രീയമായി ഇച്ഛാശക്തിയൊടെ നേരിട്ടാൽ ഗുജറാത്തിലും അതിനെ അതിജീവിക്കാം എന്ന് ഇത് തെളിയിക്കുന്നു. 

കോൺഗ്രസ്സും ഇപ്പോൾ ഗുജറാത്തിൽ അല്പം ഹിന്ദുത്വരാഷ്ട്രീയം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല. എങ്കിലും ഇന്ത്യയിലെ മതേതര ശക്തികൾ ഒത്തു പിടിച്ചാൽ ഒരു പരിധിക്കപ്പുറം നഷ്ടപ്പെട്ട ഇന്ത്യയുടെ നഷ്ടപ്പെട്ട മതേതര മുഖം വീണ്ടെടുക്കാനാകും. നേതാക്കന്മാരുടെ അധികാര അതി മോഹങ്ങൾ കാരണം ചിന്നിച്ചിതറിക്കിടക്കുന്ന മതേതര കഷികൾ രാജ്യ താല്പര്യം മാത്രം മുൻനിർത്തി ഒന്നിക്കാൻ തീരുമാനിച്ചാൽ ബി ജെ പിയും അവരുയർത്തുന്ന വർഗ്ഗീയതയുമൊക്കെ ദുർബലപ്പെടും. 

വെറും പണശക്തിയും വർഗ്ഗീയതയും മാത്രം ഉപയോഗിക്കുന്ന ഒരു പാർട്ടിയല്ല ബി ജെ പി എന്നും തിരിച്ചറിയണം. ശക്തമായ സംഘടനാ സംവിധാനങ്ങളും ബുദ്ധികേന്ദ്രങ്ങളും ശക്തരായ നേതാക്കളും ആർ എ എസ് എസിന്റെ നിയന്ത്രണവുമുള്ള ഒരു പ്രസ്ഥാനമാണ് ബി ജെ പി. അതിനെ കേവലമായ ഇലക്ഷൻ തന്ത്രങ്ങൾ കൊണ്ടു മാത്രം നേരിടാനാകില്ല. ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിൽ മുസ്ലിങ്ങളുടെ പോലും വോട്ടു നേടാൻ ബി ജെ പിയ്ക്ക് കഴിഞ്ഞുവെന്നത് അതിനു തെളിവാണ്. എതിരാളിയുടെ ശക്തി മനസ്സിലാക്കാതെയുള്ള പോരാട്ടങ്ങൾ കൊണ്ട് പ്രയോജനമില്ല. 

കുറച്ചു കൂടി ആത്മ വിശ്വാസത്തോടെ നേരിട്ടിരുന്നുവെങ്കിൽ ഗുജറാത്തിൽ കോൺഗ്രസ്സിന് നേരിയ ഭൂരിപക്ഷത്തിലെങ്കിൽഉം ജയിക്കാമായിരുന്നു എന്ന് തെരഞ്ഞെടുപ്പ്ഫലം തെളിയിക്കുന്നു. ബി ജെ പിയ്ക്ക് ഇപ്പോൾ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഒരുപാട് ഗുണപാഠങ്ങൾ ഗുജറാത്ത് ഇലക്ഷൻ നൽകുന്നുണ്ട്. അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ഫാസിസത്തിന്റെയും തത്വശാസ്ത്രം പ്രയോഗിച്ച് അധികനാൾ അധികാരം നിലനിർത്താൻ കഴിയില്ലെന്നതുതന്നെ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗുണപാഠം.

Friday, December 8, 2017

എത്രസുന്ദരം ബഹുസ്വരസമൂഹം


എത്രസുന്ദരം ബഹുസ്വരസമൂഹം

ഞാൻ ഒരു മതവിസ്വാസത്തെയും പിൻപറ്റുന്ന ആളല്ല. പക്ഷെ നിർമതരും നിരീശ്വരവാദികളും മാത്രമുള്ള ഒരു രാജ്യമോ ലോകമോ എന്റെ സ്വപ്നത്തിലേ ഇല്ല. കാരണം. എല്ലാ മതങ്ങളും മതമില്ലാത്തവരും ദൈവ വിശ്വാസികളും നിരീശ്വരവാദികളും കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ബി ജെ പിയും എല്ലാമുള്ള വൈവിദ്ധ്യപൂർണ്ണമായ ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിലാണ് ഞാൻ ജീവിച്ച് പരിചയിച്ചത്.

ഏതെങ്കിലും ഒരു മതം മാത്രമുള്ളതൊ, ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി മാത്രമുള്ളതോ ആയ ഒരു രാജ്യത്ത് ഒരു പൗരനായി എനിക്ക് ജീവിക്കുവാൻ കഴിയില്ല. ഏകമതം, ഏകകക്ഷി ഇവകളോടൊന്നും എനിക്ക് പൊരുത്തപ്പെടാനാകില്ല. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷവും അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം. അക്രമ രാഹിത്യത്തിലും സഹിഷ്ണുതയിലും അടിയുറച്ച സംവാദാത്മകവും വൈവിദ്ധ്യപൂർണ്ണവുമായ ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിൽ ജീവിക്കുന്നതിന്റെ സുഖം ഒരു ഫാസിസ്റ്റ്-ഏകാധിപത്യ രാജ്യത്ത് ലഭിക്കില്ല. 

ലോകത്തെ ഒരു രാജ്യത്തെയും ഉദാഹരണമായി ചൂക്കാട്ടേണ്ട. ഏകാധിപത്യവും മതാധിപത്യവും ഫാസിസവും നിലനിൽക്കുന്ന ഏതൊരു രാജ്യവും കാലന്തരേ ജനാധിപത്യത്തിലേയ്ക്ക് പുരോഗമിച്ചേ മതിയാകൂ. അത് ഇന്നലെങ്കിൽ നാളെ. അല്പം വൈകിയാലും അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം ആധുനിക കാലത്ത് എല്ലാവരും സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ആളുകളുടെ വ്യക്തിത്വ വികാസത്തിന് അനുഗുണവുമായ ഭരണ വ്യവസ്ഥ ജനധിപത്യമാണ്.

മതങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകില്ലേ?


മതങ്ങൾ മാറ്റങ്ങൾക്ക്  വിധേയമാകില്ലേ?

മതങ്ങൾ മാറുമോ? മാറില്ലെന്നും മാറ്റാൻ പറ്റാത്തതെന്നും മാറിക്കൂടെന്നും മാറ്റിക്കൂടെന്നും മതപ്രബോധനങ്ങൾ അനന്ത സത്യങ്ങണെന്നുമൊക്കെ വാദിക്കുന്നവർ ഉണ്ടായിരിക്കാം. പക്ഷെ മത ഗ്രന്ഥങ്ങൾ അങ്ങനെ തന്നെ നില നിൽക്കുമെങ്കിലും മതങ്ങളും കാലത്തിനൊപ്പം സൗകര്യപൂർവ്വം മാറും എന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

പണ്ട് എന്നെ പഠിപ്പിച്ച ഒരു ഉസ്താദ് ഉണ്ടായിരുന്നു. ഒരു പാവം നല്ല മനുഷ്യനായിരുന്നു.   ഫോട്ടോ എടുക്കുന്നതും ആളുടെ പ്രതിരൂപം വരയ്ക്കുന്നതും തെറ്റാണെന്ന് അദ്ദേഹം നമ്മളെ പഠിപ്പിച്ചു. അപ്പോഴും മുസ്ലിം കല്യാണവീടുകളിൽ ഫോട്ടോ എടുപ്പ് തകൃതിയിൽ നടന്നു. പിന്നീട് ആ ഉസ്താദ് പാസ്പോർട്ട് എടുത്തതായി അറിഞ്ഞു. പാസ്പോർട്ട് എടുക്കണമെങ്കിൽ ഫോട്ടോ എടുക്കണമല്ലോ. ഞാൻ ഉസ്താദിനോട് ചോദിച്ചു ഉസ്താദ് പാസ്പോർട്ടിനായി ഫോട്ടോ എടുത്തത് അനിസ്ലാമികം അല്ലേയെന്ന്. അപ്പോൾ ഉസ്താദ് പറഞ്ഞു. പാസ്പോർട്ട് എടുക്കുന്നത് പേർഷ്യയിൽ പോകാനാണ്. പേർഷ്യ ഇസ്ലാമിക രാഷ്ട്രംആണ്. അതുകൊണ്ട് അതിനായി ഒരു ഫോട്ടോ എടുക്കുന്നതിൽ തെറ്റില്ല. അന്ന് ഞാൻ അത് വിശ്വസിച്ചു. ഉസ്താദിനെ സംബന്ധിച്ചിടത്തോളം പാസ്പോർട്ടിനെ സംബന്ധിച്ച ജ്ഞാനം അത്രയേ ഉണ്ടായിരുന്നുള്ളൂ. (ഇന്നത്തെ ഉസ്താദന്മാരെ പോലെ അത്ര വലിയ പണ്ഠിതനൊന്നുമായിരുന്നില്ല അന്നത്തെ ആ ഉസ്താദ്).

ഇപ്പോൾ ഉസ്താദന്മാർ അടക്കം സെൽഫിയെടുക്കുന്നു. സ്റ്റില്ലും വീഡിയോയും ഒക്കെ. കല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നത് മുമ്പ് ചില ഉസ്താദന്മാർ വിലക്കിയിരുന്നു. അങ്ങനെയാണ് കല്യാണം എവിടെ വച്ച് നടന്നാലും ഉസ്താദിന്റെ സാന്നിദ്ധ്യം ആവശ്യമായ നിക്കാഹ് തൊട്ടടുത്തുള്ള ഏതെങ്കിലും പള്ളിയിലോ തയ്ക്കാവിലോ വച്ച് നടത്തുന്നത്. താലികെട്ടും മാലയിടലുമൊക്കെ വീഡിയോയുടെ അകമ്പടിയോടു കൂടി കല്യാണ ഹാളിൽ വച്ചു തന്നെ നടക്കും. എന്നാൽ ഇപ്പോൾ കല്യാണത്തിനു വന്നാൽ വീഡിയോക്ക് സന്തോഷത്തോടെ പോസ്സ് ചെയ്യുന്ന ഉസ്താദന്മാരും ഇല്ലാതില്ല. ഫോട്ടോ എടുത്തുകൂടെന്ന് പറയുന്ന ഇസ്ലാമത പണ്ഡിതന്മാർ നടത്തുന്ന മത പ്രഭാഷണങ്ങളുടെ വീഡിയോ ഇന്ന് നെറ്റിൽ സുലഭം, അതൊക്കെ കണ്ടാണ് ഞാൻ ഇസ്ലാമിനെ കുറിച്ച് കുറച്ച് അറിവുകൾ നേടിയതു തന്നെ. ഇപ്പോൾ ചില ഉസ്താദന്മാർ കല്യാണത്തിനു വന്നാൽ വീഡിയോ ഇല്ലേ എന്ന് അങ്ങോട്ട് ചോദിക്കുന്നു.

ഓണം ആഘോഷിക്കുന്നത് അനിസ്ലാമികം എന്ന് ഒരിക്കൽ ഒരു ഉസ്താദ് പ്രസംഗിക്കുന്നതുകേട്ടു. ഇവിടെ ആ വർഷം അത്തപ്പൂക്കള മത്സരത്തിനു സമ്മാനം കിട്ടിയത് ഒരു മുസ്ലിം കുടുംബത്തിന്. അവരെ ഇസ്ലാമിൽ നിന്ന് ഇതുവരെയും പുറത്താക്കിയതായി അറിവില്ല. പണ്ട് ആശുപത്രിയിൽ കൊണ്ടു പോയി കുട്ടികളെ സുന്നത്ത് ചെയ്യുന്നത് മഹല്ലിൽ മുറുമുറുപ്പുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് ആശുപത്രികളിൽ വച്ച് മാത്രമേ സുന്നത്ത് നടക്കുന്നുള്ളൂ. പണ്ട് മുസ്ലിങ്ങൾക്ക് മുസ്ലിം ബാർബറമാരേ മുടി വെട്ടാവൂ ഷേവ് ചെയ്യാവൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇന്ന് മുസ്ലിം ബാർബർമാർ ദുർലഭമായപ്പോൾ ആ ശാസനവും ഇല്ലാതായി. ശാസ്ത്രവിരുദ്ധമായ പല കാര്യങ്ങളും എല്ലാ മതങ്ങളുടെയും മതഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും അത് ഏത് മതസ്ഥർ കണ്ടു പിടിച്ചതെന്നു പോലും നോക്കാതെ എല്ലാ മതസ്ഥരും ഉപയോഗിക്കുന്നു.

ഈ മാറ്റങ്ങളൊന്നും കുറ്റമായി ഞാൻ കാണുന്നില്ല. കാലം മാറുമ്പോൾ മനുഷ്യൻ മാറും. അതിൽ നിന്ന് മാറി നിൽക്കാൻ മതങ്ങൾക്കോ ഒരു പ്രത്യയശാസ്ത്രങ്ങൾക്കോ കഴിയില്ല. അതുകൊണ്ട് മതങ്ങളായാലും വിശ്വാസികൾക്ക് ആചരിക്കാനും അനുഷ്ഠിക്കാനും പാലിക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രം പറയുക. ആ പറയുന്നത് ചെയ്യുക. അല്ലാതെ വിശ്വാസികൾക്ക് ലംഘിക്കനാായി മാത്രം പഴയ ശാസനകൾ നൽകരുത്. അല്ലെങ്കിൽ പണ്ട് കർശനമായ ആചാരനിഷ്ഠകൾ കാരണം ഹിന്ദുമതത്തിൽ നിന്ന് ആളുകൾ ബുദ്ധമതത്തിലേയ്ക്കും ജൈന മതത്തിലേയ്ക്കും പോയതുപോലെയാകും. പിന്നെ ശ്രീ ശങ്കരാചാര്യരും മറ്റും ഒരുപാട് പാട് പെട്ടാണ് ഹിന്ദു മതത്തെ പുനരുദ്ധരിച്ചത്. കുറച്ചുകൂടി ലിബറലായപ്പോൾ ഹിന്ദുമതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കുറഞ്ഞു. ഇന്ന് ബുദ്ധമതവും ജൈന മതവും ദുർബലമാണ്. ഇസ്ലാമതം അടക്കം എല്ലാ മതങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. അഥവാ ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അവർ മതങ്ങളെയും ദൈവങ്ങണെയുമൊക്കെ ആശ്രയിക്കുന്നത്.

ഇതിപ്പോൾ മതങ്ങൾ തന്നെ രാജ്യത്തിനും ലോകത്തിനും സ്വൈരതയും സമാധാനവും നൽകുന്നില്ലെന്നു വന്നാൽ ആളുകൾ മതങ്ങളിൽ നിന്നകലും. പിന്നെ പാവം ഇത്തിരിപ്പോന്ന യുക്തിവാദികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മതത്തിന്റെ പേരിൽ സഹിഷ്ണുതയും സംഘർഷങ്ങളും അരുതെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകളെയും കുറ്റം പറയരുത്. മാറാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് മാർക്സ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ഭാവിയിലും മതങ്ങളുടെ പ്രസക്തിയെ ഒന്നും ചോദ്യം ചെയ്യുന്നില്ല. സമൂഹത്തിനു ഗുണകരമായി മതങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അവ നില നിൽക്കുന്നതിലും ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ ലോകത്തിന്റെ സമാധാനത്തിനും പുരോഗതിയ്ക്കും മതങ്ങൾ പ്രതിബന്ധമാകരുത്.

Wednesday, February 13, 2013

ദർശനാ ടി.വിയിൽ ഞാനും...........


ദർശനാ ടി.വിയിലെ  ഇ-ലോകവും ബ്ലോഗ്ഗർ ഓഫ് ദി വീക്കും

ഒരു എളിയ ബ്ലോഗ്ഗർ എന്ന നിലയിൽ ദർശനാ ടി.വിയെപ്പറ്റി ഏതാനും  നല്ല വാക്കുകൾ പറയണമെന്ന് അടുത്ത് കുറച്ചുനാളായി വിചാരിക്കുന്നു. അതിനുള്ള പ്രചോദനം ബൂലോഗത്തിന് അവർ നൽകുന്ന അംഗീകാരവും പ്രോത്സാഹനവുമാണ്. ഏതെങ്കിലും ഒരു ദൃശ്യ മാധ്യമത്തിൽ നിന്ന് ബൂലോഗത്തിനും ബ്ലോഗ്ഗർമാർക്കും ഇങ്ങനെ അകമഴിഞ്ഞൊരു പ്രോത്സാഹനവും പ്രചാരവും നൽകുന്നത് ദർശനാ  ടി.വിയാണ്.   അതുകൊണ്ട് അതേപ്പറ്റി അല്പം ചിലതെഴുതാൻ ഇനി  വൈകിപ്പിക്കുന്നില്ല.  ഇപ്പോൾ ഞാൻ അതിനു കടമപ്പെട്ടുമിരിക്കുന്നു. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമുക്കൊരു സന്തോഷം തരുന്നവരോട് നാം ഒരു താങ്ക്സ് എങ്കിലും പറയുന്നത് നമ്മൾ അനുവർത്തിക്കുന്ന-അനുവർത്തിക്കേണ്ടുന്ന-  നല്ല ശീലങ്ങളിൽ ഒന്നാണല്ലോ. അങ്ങനെ ഒരു താങ്ക്സ് ആണ്, ഒരു നന്ദിവാക്കാണ് ഈ ലേഖനം.
ഇതിനകം മലയാളബൂലോഗം അതിന്റെ ബാലരിഷ്ടതകൾ മാറി വളർന്നു വികാസം പ്രാപിച്ചിട്ടുണ്ട്. അതിപ്പോഴും വളർന്നുകൊണ്ടുതന്നെയിരിക്കുന്നു. ബ്ലോഗ് ഉൾപ്പെടെ ഇന്റർനെറ്റുമായി ബന്ധപ്പെട്ട നവമാധ്യമങ്ങളുടെ പ്രാരംഭദശകളിൽ മറ്റ് പരമ്പരാഗത മാധ്യമങ്ങൾ അഥവാ മുമ്പേവന്നമാധ്യമങ്ങൾ  അവയെ അത്രകണ്ട് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ പിന്നീട് കണ്ണടച്ചാൽ ഇരുട്ടാകില്ലെന്ന തത്വത്തിൽ  അല്പാല്പം ശ്രദ്ധിച്ചു തുടങ്ങി. പിന്നെപ്പിന്നെ അവയെ തീരെ അവഗണിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യവുമായി എല്ലാവർക്കും പൊരുത്തപ്പെടേണ്ടി വന്നു. എങ്കിലും നവ മാധ്യമങ്ങളോട് അച്ചടി മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും ഒരു നിഷേധാത്മക സമീപനം  ഏറെക്കാലം തുടർന്നു. അവരിൽ ചിലർ ഇപ്പോഴും അങ്ങനെതന്നെ നിലകൊള്ളുന്നുണ്ട് എന്നതും മറച്ചു വയ്ക്കുന്നില്ല. നവമാധ്യമങ്ങളുടെ വളർച്ച തങ്ങളുടെ പ്രാമാണികത്വത്തെ ഇല്ലാതാക്കുമെന്ന ഭയം മുൻവന്ന മാധ്യമങ്ങൾക്കുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ആ ഭയം  അകാരണവുമല്ല. അസ്വാഭാവികവുമല്ല.
  
മാധ്യമ രംഗത്തെ കുത്തകയും വരേണ്യവർഗ്ഗ ചിന്തകളും നവമാധ്യമങ്ങളുടെ വരവോടെ തകിടം മറിഞ്ഞു എന്നത് ഒരു യാഥാർത്ഥ്യമാണ്. മാധ്യമപ്രവർത്തനത്തിന് അംഗീകൃത യോഗ്യതകൾ വേണമെന്ന നിബന്ധനകൾക്കും മിഥ്യാ ധാരണകൾക്കും നവമാധ്യമങ്ങൾ വഴി കേവലം എഴുത്തും വായനയും മാത്രമറിയാമെന്ന മിനിമം യോഗ്യത മാത്രമുള്ളവർകൂടി  ചുട്ട മറുപടി നൽകി. തുടർന്നും അത് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും. സർഗ്ഗാത്മകത അക്കഡമിക്ക് യോഗ്യതകളിലൂടെ മാത്രം നേടിയെടുക്കാൻ കഴിയുന്നതാണന്ന ഒരു ധാരണ കൂറേ നാളുകളയി  ബോധപൂർവ്വം സമൂഹത്തിനുമേൽ അടിച്ചേല്പക്കപ്പെട്ടിരുന്നു. മലയാളത്തിൽ സാഹിത്യമെഴുതാൻ മലയാളത്തിലും സംസ്കൃതത്തിലും ബിരുദമെടുക്കണമെന്നില്ലെന്നും  വാർത്തയെഴുതാനും വായിക്കാനും ജേർണലിസം പാസ്സാകണമെന്നില്ലെന്നും  സിനിമയെഴുതാനും സംവിധാനം ചെയ്യാനും പൂനയിൽ പോകണമെന്നില്ലെന്നും മറ്റുമുള്ള ചില കാര്യങ്ങൾ മുമ്പേതന്നെ  പലരും തെളിയിച്ചിട്ടുണ്ടെങ്കിലും നവ മാധ്യമങ്ങളുടെ വരവോടെ അംഗീകൃതവും നിർദ്ദിഷ്ടവുമായ യോഗ്യതകൾ നേടുന്നവരേക്കാൾ സർഗ്ഗശേഷിയും കഴിവുമുള്ളവർ സമൂഹത്തിൽ നിരവധിയുണ്ടെന്ന് മുമ്പത്തേക്കാൾ കൂടുതൽ തെളിയിക്കുവാൻ ഇന്ന് കഴിയുന്നു. 
ഓരോ വ്യക്തിക്കും ഇന്ന് സിറ്റീസൺ ജേർണലിസ്റ്റുകളായി മാറാൻ നവ മാധ്യമങ്ങൾ അവസരമൊരുക്കിയിരിക്കുന്നു. എന്തെങ്കിലും കഴിവുകളുള്ളവർക്ക് അത് തെളിയിക്കുവാൻ ഇന്ന് ആരുടെ മുമ്പിലും ചെന്ന് സാറേ സാറേ വിളിക്കേണ്ടതില്ല. സ്വന്തമായി ഓരോരുത്തർക്കും ഇന്ന് ഒന്നിലധികം മാധ്യമങ്ങൾ സോഷ്യൽനെറ്റ് വർക്കുകൾവഴി ലഭിക്കുന്നു. അവയിൽ ഏറ്റവും ശക്തമായ ഒരു മാധ്യമമാണ് ബ്ലോഗ്.  
ഞാൻ പറഞ്ഞുവന്നത് മറ്റ് മാധ്യമങ്ങൾ നവമാധ്യമങ്ങളോട് സ്വീകരിച്ചുവന്ന സമീപനത്തെപ്പറ്റിയാണ്. ബ്ലോഗെത്ര വളർന്നിട്ടും ഇവിടെ മാതൃഭുമി ആഴ്ചപ്പതിപ്പിൽ  ബ്ലോഗന എന്നൊരു പംക്തി തുടങ്ങിയത് ഒഴിച്ചാൽ ബൂലോഗത്തിന് പ്രചോദനവും പ്രോത്സാഹനവും പ്രചാരവും ലഭിക്കത്തക്ക നിലയിലോ  അവയെ തങ്ങൾക്കു കൂടി പ്രയോജനപെടുത്തക്ക നിലയിലോ മറ്റ് മാധ്യമങ്ങൾ പുരോഗമിച്ചിരുന്നില്ല. ഒരു തരം അവഗണനതന്നെയായിരുന്നു ബ്ലോഗിനോട് പുലർത്തിയിരുന്നത്. ഇപ്പോഴും വലിയ മാറ്റമില്ലെങ്കിലും സ്ഥിതിഗതികൾ മാറിവരുമെന്ന് പ്രതീക്ഷിക്കാവുന്ന ചിലതുണ്ടാകുന്നുണ്ട്. ഇവിടെ ബ്ലോഗിനുശേഷം പ്രചാരം നേടിയതാണ് ഫെയ്സ് ബുക്ക്. എന്നാൽ ആ ഫെയ്സ് ബൂക്കിനെ മറ്റ് മാധ്യമങ്ങൾ പ്രയോജനപെടുത്തുകയും അതിനു കുറച്ചൊക്കെ പ്രചാരവും പ്രോത്സാഹനവും നൽകുകയും ചെയ്തു തുടങ്ങിയിട്ടും ബ്ലോഗിനോടുള്ള  നിഷേധാത്മകമായ സമീപനത്തിൽ വലിയമാറ്റമുണ്ടായില്ല.  
യഥാർത്ഥത്തിൽ ഇന്നിപ്പോൾ നവ മാധ്യമങ്ങളും മുമ്പേ വന്ന മാധ്യമങ്ങളും തമ്മിലുള്ള അതിർ വരമ്പുകൾ ഒക്കെ താനേ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങളും പഴമാധ്യമങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ആശ്രയിക്കുന്നുണ്ട്. മിക്കവരും രണ്ടും ഒരേപോലെ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇന്ന് അച്ചടി മാധ്യമങ്ങളിലും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും  പ്രവർത്തിക്കുന്നവർ നല്ലൊരു പങ്ക് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നവമാധ്യമങ്ങളുടെ അനന്തസാദ്ധ്യതകളെയും സ്വാതന്ത്ര്യത്തെയും എല്ലാവരും ഇന്ന്  തിരിച്ചറിയുന്നുണ്ട്. പരസ്പരം ചൊറിയുന്നതുകൊണ്ട് ഇരു കൂട്ടർക്കും ഗുണമില്ലെന്ന തിരിച്ചറിവിലേയ്ക്ക് കാര്യങ്ങൾ കുറച്ചൊക്കെ പുരോഗമിക്കുന്നുണ്ട് എന്നു കരുതാവുന്ന ചിലത്  സംഭവിക്കുന്നുണ്ട്.  ഇത് ശുഭസൂചകമാണ്.
ഇനി വീണ്ടും  ദർശനയിലേയ്ക്ക് വരാം. ദർശനയിലെ ഇ-ലോകം എന്ന പരിപാടിയുടെ ആദ്യഭാഗം മറ്റ്  സോഷ്യൽ നെറ്റ് വർക്കുകൾക്കും അതിന്റെ രണ്ടാം പകുതിയിൽ അവതരിപ്പിക്കുന്ന ബ്ലോഗ്ഗർ ഓഫ് ദി വീക്ക് ബൂലോഗത്തിനും വലിയ അംഗീകാരവും പ്രോത്സാഹനവുമാണ്. ബ്ലോഗിനും ബ്ലോഗ്ഗർമാർക്കും ഇത്രയും വലിയൊരു അംഗീകാരം ഏതെങ്കിലും ഒരു ദൃശ്യമാധ്യമത്തിൽനിന്ന് ആദ്യമായി ലഭിക്കുന്നത് ദർശനാ ടി.വിയിലൂടെയാണ്. ഇത്  മറ്റ് ചാനലുകൾക്കും മാധ്യമങ്ങൾക്കും ഒരു മാതൃകയുമാണ്. ദർശനയിൽ ഓരോ ആഴ്ചയും ഓരോ ബ്ലോഗ്ഗർമാരെയും അവരുടെ ബ്ലോഗുകളെയും പരിചയപ്പെടുത്തുകയും അവരുമായി അല്പസമയം നീണ്ടുനിൽക്കുന്ന ഒരു ഇന്റർവ്യൂ നടത്തുകയും ചെയ്യുന്നുണ്ട്. എല്ലാ  വ്യാഴാഴ്ചയും വൈകിട്ട് ഏഴ് മണിയ്ക്കും, പതിനൊന്ന് മണിയ്ക്കും വെള്ളിയാഴ്ചകളിൽ രാവിലെ പത്തര മണിയ്ക്കും വൈകുന്നേരം നാലര മണിയ്ക്കും ഇ- ലോകം പരിപാടി കാണിക്കുന്നുണ്ട്. മറ്റ് ചിലദിവസങ്ങളിലും ഇത് കാണിക്കാറുണ്ടെന്ന് തോന്നുന്നു. 
ഏതായാലും മലയാള ബൂലോഗത്തിന് ദർശനയിലെ ഇ-ലോകം   പരിപാടി വലിയൊരു അനുഗ്രഹമാണ്. ബ്ലോഗ്ഗർമാർക്ക് ഇത് വലിയൊരു സന്തോഷവുമാണ്. ഒരു ബ്ലോഗ്ഗർ എന്ന നിലയിൽ മിനി സ്ക്രീനിലൂടെ നാലാൾ അറിയുന്നതിൽ ഏതൊരു ബ്ലോഗ്ഗർക്കും സന്തോഷവും അഭിമാനവുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈയുള്ളവനും അതുണ്ട്. കാരണം ഒരു ബ്ലോഗ്ഗർ എന്ന നിലയ്ക്കാണല്ലോ നമ്മുടെ രൂപം നാലാൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ബൂലോഗത്തിനും ബ്ലോഗ്ഗർമാർക്കും , ഇ-ലോകത്തിനാകെയും പ്രചാരവും പ്രചോദനവും പ്രോത്സാഹനവും നൽകാൻ ഉതകുന്ന ഇ-ലോകം പരിപാടിയും അതിന്റെ ഭാഗമായി ബ്ലോഗ്ഗർ ഓഫ് ദ വീക്കും സംഘടിപ്പിച്ച് സംപ്രേഷണം ചെയ്യുന്ന ദർശനാ ടി.വിയ്ക്ക് ഒരായിരം നന്ദി.
ബ്ലോഗ്ഗർമാർ നല്ലൊരു പങ്ക് പൊതുവിൽ ചാനലുകൾ  നിരീക്ഷിക്കുന്നവരാണ്. ദർശനയിലെ ഇ- ലോകം പരിപാടി ധാരാളം ബ്ലോഗ്ഗർമാർ കാണുന്നുണ്ട്. റിയാസ് ടി അലിയാണ് ഇ-ലോകം പരിപാടിയുടെ അവതാരകൻ. അദ്ദേഹം നല്ല നിലയിൽ ഈ പരിപാടി അവതരിപ്പിക്കുന്നുണ്ട്. എനിക്ക് ഇതുവഴി  റിയാസ് ടി അലി എന്നൊരു നല്ല സുഹൃത്തിനെയും കിട്ടി. അത് എല്ലാറ്റിലും വലിയ സന്തോഷം. ഇതിനകം പ്രമുഖരായ ഏതാനും ബ്ലോഗ്ഗർമാർ  ബ്ലോഗ്ഗർ ഓഫ് ദ വീക്കിൽ വന്നു കഴിഞ്ഞു.  മുമ്പേ നടന്ന ബ്ലോഗ്ഗർ ഇന്റർവ്യൂകൾ കാണാൻ ഈ ലിങ്കിൽ പോകാം.  
ഇനി അല്പം തൻകാര്യത്തിലേയ്ക്ക് വരാം. കൂട്ടത്തിൽ ഒരു അണ്ണാൻ കുഞ്ഞും  ബ്ലോഗ്ഗർ ഓഫ് ദ വീക്കിൽ വരാനിരിക്കുന്നുണ്ട്. അത് ഞമ്മളുതന്നെ. ഈയുള്ളവനുമായും ഒരു ഇന്റർവ്യൂ  എടുത്തിട്ടുണ്ട്. അതിലുള്ള സന്തോഷം വിനീതനവർകൾ  മറച്ചുവയ്ക്കുന്നില്ല. അങ്ങനെ സ്വന്തം സന്തോഷങ്ങളെ ചെറുതായി ഭാവിച്ച് മസിലുപിടിക്കാൻ മാത്രം ജാഡകളൊന്നും ഈയുള്ളവനവർകൾക്കില്ല. 
വിനീതവിധേയൻ ഞാനവർകളുമായുള്ള ദർശന ടി.വിയിലെ ഇന്റർവ്യൂ  നാളെയാണ്   (14-2-2013 വ്യാഴാഴ്ചയാണ്) ആദ്യം കാണിക്കുക. വ്യാഴം രാത്രി 7 മണിയ്ക്കും11 മണിയ്ക്കും പിറ്റേന്ന് (15-2-2013  വെള്ളിയാഴ്ച) രാവിലെ10-30നും വൈകുന്നേരം 4-30 നും ഇ-ലോകം പരിപാടിയും ബ്ലോഗ്ഗർ ഓഫ് ദ വീക്കും ദർശനയിൽ ദർശിക്കാം. കേബിൾ ടി.വി ഉള്ളിടത്തെല്ലാം ദർശന കിട്ടുന്നുണ്ട്. മറ്റുള്ളവയിൽ കിട്ടുന്നുണ്ടോ എന്നറിയില്ല. ടി.വിയിൽ കിട്ടാത്തവർക്ക് നെറ്റിൽ തൽസമയം ദർശന കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. 

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...