എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Monday, October 31, 2011

മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു

ടി.എം ജേക്കബ്ബിന് ആദരാഞ്ജലികൾ!

കാര്യ ഗൌരവമുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഏതൊരു വിഷയത്തെക്കുറിച്ചും ആധികാരികമായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കഴിവുറ്റ മന്ത്രിയും നല്ല നിയമസഭാ സാമാജികനും എഴുത്തുകാരനും വാഗ്മിയും ആയിരുന്നു. നിരവധി തവണ തുടർച്ചയായി നിയമസഭാംഗമാവുകയും പല പ്രാവശ്യം വിവിധ വകുപ്പുകളിൽ മന്ത്രിയാവുകയും ചെയ്തു. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലം ഏറെ സംഭവബഹുലമായിരുന്നു. വിവിധ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ചൈനാ സന്ദരശനത്തെക്കുറിച്ച് എഴുതിയ യാത്രാ വിവരണം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ അകാല മരണം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്. നിലവിൽ അദ്ദേഹം സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായിരുന്നു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ടി.എം. ജേക്കബ്ബിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ദേശാഭിമാനി ദിനപ്പത്രത്തിൽ (ഓൺലെയിൻ) വന്ന ബഹുമാനപ്പെട്ട കേരള സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി . എം. ജേക്കബ്ബിന്റെ മരണവാർത്ത താഴെ


മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു

Posted on: 30-Oct-2011 11:25 PM
കൊച്ചി: സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായ ടി എം ജേക്കബ് അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിപത്തരക്കായിരുന്നു അന്ത്യം. 61 വയസായിരുന്നു. കരള്‍സംബന്ധമായ അസുഖത്തിന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ലണ്ടനില്‍ ഒരു മാസത്തെ ചികിത്സക്കുശേഷം 17നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മരണസമയത്ത് ഭാര്യ ആനിയും മകന്‍ അനൂപും ആശുപത്രിയിലുണ്ടായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജേക്കബ് കേരള കോണ്‍ഗ്രസ് രൂപംകൊണ്ടതു മുതല്‍ സജീവ പ്രവര്‍ത്തകനായി. ഒമ്പത് തവണ നിയമസഭയിലേക്ക് മത്സരിച്ചു. എട്ടു തവണ വിജയിച്ച അദ്ദേഹം നാലു തവണ മന്ത്രിയുമായി. പിറവത്തുനിന്നും (1991, 1996, 2001) കോതമംഗലത്തുനിന്നും (1980, 1982, 1987) ഹാട്രിക് വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്തുനിന്ന് 157 വോട്ടിന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയായി. എറണാകുളം തിരുമാറാടി പഞ്ചായത്തിലെ ഒലിയാപുറത്ത് ടി എസ് മാത്യുവിന്റേയും അന്നമ്മയുടെയും മകനായി 1950 സെപ്തംബര്‍ 16നാണ്് ടി എം ജേക്കബ് ജനിച്ചത്. വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ , തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദവും എല്‍എല്‍ബി, എല്‍എല്‍എം ബിരുദങ്ങളും നേടി. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്സിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രണ്ട് തവണ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. ട്രേഡ് യൂണിയനുകളുടെ അധ്യക്ഷ സ്ഥാനവും വഹിച്ചു. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ ജേക്കബ് 1993ല്‍ സ്വന്തം പാര്‍ടി രൂപീകരിച്ചു. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി ഏഴുതവണ നിയമസഭയിലെത്തി. 1982-87ല്‍ വിദ്യാഭ്യാസ മന്ത്രിയായും 1991-96ല്‍ ജലസേചന-സാംസ്കാരിക മന്ത്രിയായും 2001-05ല്‍ ജലസേചന-ജലവിതരണ മന്ത്രിയായും പ്രവര്‍ത്തിച്ചു. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കെ കരുണാകരനോടൊപ്പം ഡിഐസിയില്‍ പോവുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയുംചെയ്തു. പിന്നീട് യുഡിഎഫില്‍ തിരിച്ചെത്തിയ അദ്ദേഹം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തില്‍ സിപിഐ എമ്മിലെ എം എം ജേക്കബിനോട് പരാജയപ്പെട്ടു. അമേരിക്ക, റഷ്യ, ചൈന, യുഎഇ, ഖത്തര്‍ , ബഹ്റിന്‍ , തായ്ലന്റ്, സിംഗപ്പൂര്‍ , ബ്രിട്ടന്‍ , ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഇസ്രായേല്‍ ഓസ്ട്രേലിയ, ജര്‍മനി തുടങ്ങി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജേക്കബ് "എന്റെ ചൈന പര്യടനം", "മൈ ചൈനീസ് ഡയറി" എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ ആനി ജേക്കബ് മുന്‍ എംഎല്‍എ പെണ്ണമ്മ ജേക്കബിന്റെ മകളും ഫെഡറല്‍ ബാങ്കില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമാണ്. മകന്‍ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ്. മകള്‍ അമ്പിളി (ഇന്‍കെല്‍). മരുമക്കള്‍ : ദേവ് തോമസ്, അനില അനൂപ്.

Friday, October 28, 2011

പ്രിയേ പ്രണയിനീ

പ്രിയേ പ്രണയിനീ

കവിതയെന്നു ലേബൽ ചാർത്തിയ ഈ സാധനം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രിയേ പ്രണയിനീ

Sunday, October 23, 2011

കനിവ്

കഥയൊന്നിത് കഥയായിട്ടല്ല, കാര്യമായി പറയുകയാണ്. ഈ കഥയിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെങ്കിലുമായോ അവരുടെ ജീവിതവുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ ഇക്കഥ വായിച്ച നിങ്ങൾ എന്റെ നാട്ടുകാരിൽ ആരെങ്കിലുമായിരിക്കും! അതെന്റെ കുറ്റമല്ല.

കനിവ്

അടുത്ത സുഹൃത്തായ ശശികുമാർ ഒരു വിസക്കാര്യം വന്നുപറയുമ്പോൾ വേണ്ടെന്ന് പറഞ്ഞതാണ് ഈ കഥയിലെ പ്രധാന കഥാപാത്രമായ ബാലചന്ദ്രൻ. കാരണം പണത്തിന്റെ പ്രശ്നം തന്നെ. ഈ വിസയ്ക്ക് പ്രത്യേകിച്ച് കാശൊന്നും നൽകേണ്ടതില്ലെങ്കിലും ടിക്കറ്റും മറ്റ് അല്ലറ ചില്ലറ കമ്മീഷൻ ചെലവുകളും മറ്റുമായി നാല്പതിനായിരം രൂപ വേണം. ശശികുമാറിന്റെ പരിചയക്കാരൻ ഒരാൾ മുഖാന്തരമാണ് ഈ വിസ തരപ്പെടുന്നത്. അന്വേഷിച്ചപ്പോൾ ശങ്കർദാസിന്റെ അകന്ന ബന്ധത്തിൽ ദുബായിൽ ഉള്ള ഒരാളുടെ കടയിൽ ഒരു കൈയാളായി ജോലിനോക്കാനാണ്. ദുബായിൽ പുള്ളിയെ വിളിച്ച് ചോദിച്ച് വിസയുടെ വിശ്വാസ്യത ഉറപ്പിച്ചശേഷം കൂ‍ട്ടുകാരനായ ബാലചന്ദ്രനെ കയറ്റി വിടാമെന്നു കരുതിയതാണ് ശശികുമാർ.സ്കൂളിൽ പഠിച്ചികൊണ്ടിരിക്കുന്ന പ്രായമായിവരുന്ന രണ്ട് പെൺകുട്ടികളുടെ പിതാവാണ് ബാലചന്ദ്രൻ.

നാട്ടിലെ പത്തിരുപതിനായിരം രൂപാ സകല ചെലവും കഴിഞ്ഞ് ലഭിക്കുന്ന ഒരു ജോലിയാണ് ഈ വിസയിൽ കയറി പോയാൽ ദുബായിൽ ലഭിക്കുക. എങ്ങനെയെങ്കിലും ദുബായിലെത്തി ഈ ജോലിയിൽ കയറിയാൽ ബാലചന്ദ്രന്റെ കുടുംബത്തിന് അത് ഒരു നല്ല ആശ്വാസമായിരിക്കും. ഇപ്പോൾ താമസിക്കുന്ന ചെറിയൊരു വീടും പത്ത് സെന്റ് പുരയിടവും മാത്രമാണ് ബാലചന്ദ്രന്റെ കൊച്ചു കുടുംബത്തിന് ആകെയുള്ളത്. ഭാര്യയാകട്ടെ ഇടയ്ക്ക് പറമ്പിൽ ഒരു പൊക്കമ്പുറത്തുനിന്ന് കാൽ വഴുതി വീണ് പരിക്കേറ്റ് കുറെക്കാലം ചികിത്സയിലുമായിരുന്നു. അതുകാരണം കുറെ പണം കടത്തിലുമായി. അതൊക്കെ ഒരു വിധം വീട്ടി വരുന്നതേയുള്ളൂ. ഈ വിസയിൽ കയറി പോയാൽ ഒക്കെ നേരേ ആകും. വിസ കൊണ്ടുവന്നയാൾ ഇത് മറ്റാർക്കെങ്കിലും കൊടുക്കുമായിരുന്നു. ഇത് എങ്ങനെയോ മണത്തറിഞ്ഞ് ഈ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ അറിയാവുന്ന ശശികുമാർ അത് ബാലചന്ദ്രനു വേണ്ടി തരപ്പെടുത്തിക്കൊണ്ടുവന്നിരിക്കുകയാണ്. ഒരു യാത്ര പോയാൽ കൊള്ളാമെന്ന് ബാലചന്ദ്രൻ ശശി കുമാറിനോടും മറ്റും പറഞ്ഞിട്ടുള്ളതാണ്.

പക്ഷെ ഉടനെ നാല്പതിനായിരം രൂപ സംഘടിപ്പിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പമുള്ള കാര്യമല്ല. ഒരു പവന്റെ സ്വർണ്ണം പോലും ഇപ്പോൾ ഭാര്യയുടെയോ മക്കളുടെയോ കൈയ്യിലോ കഴുത്തിലോ കാതിലോ ഇല്ല. ഒക്കെ പണയത്തിലാണ്. കുറച്ചൊക്കെ ഭാര്യയുടെ ചികിത്സാർത്ഥം വിറ്റും പോയി. അതുകൊണ്ടിപ്പോൾ ഈ ഗൾഫ് ചാൻസ് നിരസിക്കുകയല്ലാതെ ബാലചന്ദ്രന് മറ്റ് നിവൃത്തിയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഇന്നും നാളെയുമായി ഒന്നു ശ്രമിച്ചു നോക്കുവാൻ നിർബന്ധം ചെലുത്തിയിട്ടാണ് ശശികുമാർ പോയത്. പതിനയ്യായിരം രൂപാ അദ്ദേഹംതന്നെ പലിശയ്ക്കെടുത്തു നൽകാമെന്നും പറഞ്ഞു. ബാക്കി ഉണ്ടാക്കണം. നാളെക്കഴിഞ്ഞാൽ ഈ വിസ മറ്റാർക്കെങ്കിലും കൊടുക്കാൻ പറയുകയേ നിവൃത്തിയുള്ളൂ. കാരണം പത്ത് ദിവസത്തിനുള്ളിൽ ആളെ കയറ്റി വിടണമെന്നാണ് ദുബായിൽ നിന്നും പറഞ്ഞിരിക്കുന്നത്.

മുമ്പ് ദുബായിൽ നിന്നിട്ടുള്ള പരിചയം ഉള്ളവർക്കായിരുന്നു മുൻഗണന. ദുബായിയിൽ ബാലചന്ദ്രൻ മുമ്പ് പോയിട്ടില്ല. എങ്കിലും ശശികുമാർ ഇടപെട്ട് ആ വ്യവസ്ഥയിൽ ഒരിളവ് വാങ്ങിയതാണ്; ദുബായിയിൽ മുമ്പ് നിന്നിട്ടില്ലെങ്കിലും കുഴപ്പമില്ലെന്ന്. പത്തിരുപത് വയസുള്ളപ്പോൾ മൂന്നുമാസം സൌദിയിൽ ചെന്ന് പറഞ്ഞ ജോലിയൊന്നും കിട്ടാതെ കഷ്ടപ്പെട്ട് മുടക്കിയ കാശും പോയി മടങ്ങിവന്ന മുൻപരിചയം ബാലചന്ദ്രനുണ്ട്. അന്നേ ഗൾഫിലേയ്ക്കിനിയില്ലാ എന്ന് ശപഥം ചെയ്തതാണ്. നാട്ടിലെ മൺ വെട്ടിപ്പണിയാണ് അതിലും ഭേദമെന്ന് അന്നേ മനസിൽ ഉറച്ചതാണ്. പക്ഷെ ശപഥമൊക്കെ തിരുത്താൻ സാഹചര്യങ്ങളുടെ സമ്മർദ്ദം ധാരാളമുണ്ട്. പക്ഷെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി വച്ച് ഇപ്പോൾ ഈ യാത്ര നടക്കുമെന്നു തോന്നുന്നില്ല.

വീട്ടിൽ ഭാര്യ ശ്യാമളയോട് ഈ പുതിയ വിസാക്കാര്യം ബാലചന്ദ്രൻ ചർച്ച ചെയ്തു. ഇരുന്നും നടന്നും രാത്രി തിരിഞ്ഞുമറിഞ്ഞും കിടന്നിട്ടും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് നേരം വെളുപ്പിക്കാനല്ലാതെ ഇരുപത്തയ്യായിരം രൂപാ സംഘടിപ്പിക്കുവാൻ ഇപ്പോൾ ഒരു നിവൃത്തിയുമില്ല. ഒരുമാതിരി സ്വാതന്ത്ര്യമുള്ളവരോടൊക്കെ ശ്യാമള ആശുപത്രിക്കിടക്കയിലായിരുന്നപ്പോൾ ബാലചന്ദ്രൻ പണം കടം വാങ്ങിയിട്ടുണ്ട്. ഇനിയും ചിലർക്ക് വാങ്ങിയ പണം മടക്കി നൽകാനുമുണ്ട്. ബാലചന്ദ്രൻ കൂലിവേല ചെയ്തുണ്ടാക്കുന്ന പണമല്ലാതെ മറ്റൊരു വരുമാ‍നവുമില്ലല്ലോ. ശ്യാമളയുടെ വീട് പട്ടിണിക്കുതുല്യമാണ്. അവിടെ ആരോടും ചോദിക്കുവാനില്ല. പിന്നെയുള്ളത് ബാലചന്ദ്രന്റെ ബന്ധുജനങ്ങളാണ്. അവരിൽ മിക്കവാറും എല്ലാവരും നല്ല കാശുകാരായിട്ടുണ്ട്. സർക്കാർ ജോലിയുള്ളവർ, ഗൾഫുകാർ ഒക്കെ. പക്ഷെ അവരെയൊന്നും അങ്ങോട്ടു ചെന്ന് ബുദ്ധിമുട്ടിയ്ക്കുവാൻ ബാലചന്ദ്രൻ പോകാറില്ല. രണ്ടുമാസക്കാലം തന്റെ ഭാര്യ കാലൊടിഞ്ഞ് ആശുപത്രിയിലായിരുന്നിട്ട് എന്തെങ്കിലും ഒരു സഹായം ആരിൽ നിന്നും ലഭിച്ചിട്ടില്ല. പലരും ഒന്നു തിരിഞ്ഞു നോക്കിയിട്ട് കൂടിയില്ല. എന്നാൽ അവരിൽ പലരുടെയും വീട്ടിൽ കൂലിവേലകൾ ചെയ്യുന്നതാണ് ബാലചന്ദ്രൻ.

ബന്ധുക്കളുടെയൊക്കെ വീട്ടിൽ ശ്യാമളയും മിക്കപ്പോഴും ചെന്ന് പ്രതിഫലേച്ഛകൂടാതെ തന്നെ ചില്ലറ ജോലികളൊക്കെ ചെയ്തുകൊടുത്തിരുന്നു. അതിനൊന്നും കൂലിപറഞ്ഞ് പണം പറ്റിയിരുന്നില്ല. വിശേഷ ദിവസങ്ങൾ വല്ലതുമുണ്ടെങ്കിൽ അവരൊക്കെ ശ്യാമളയെ പ്രത്യേകം ക്ഷണിക്കാറുണ്ടായിരുന്നു. സ്നേഹം കൊണ്ടല്ല, വല്ല ജോലിയും ചെയ്യുമല്ലോ എന്നു കരുതിയാണ്. അതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ ശ്യാമള ബന്ധു വീടുകളിൽ ചെന്ന് സഹായിച്ചു പോന്നു. എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ സഹായിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ എന്ന് മനസിൽ വിചാരിച്ചിട്ടുകൂടിയാണ് ശ്യാമള ഈ സഹായമൊക്കെ പോയി ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ കുടുംബത്തിൽ എന്തു പ്രശ്നമുണ്ടായാലും അവരിൽ ആരിൽനിന്നും ആളായിട്ടോ പണമായിട്ടോ ഒരു പിടി അരിയായിട്ടോ ഒരു സഹായങ്ങളും ലഭിക്കില്ലെന്നതിന് പലപല അനുഭവങ്ങൾ ഉണ്ടായിട്ടും ശ്യാമള ബന്ധുവീടുകളിൽ പോയി പല ജോലികളും ചെയ്തുവന്നു. ചിലപ്പോൾ എന്തെങ്കിലും ആരെങ്കിലും കൊടുത്താലായി. ഇല്ലെങ്കിലില്ല. ബാലചന്ദ്രനും മിക്കവാറും ജോലിയ്ക്ക് പോയിരുന്നത് കൂടുതലും ബന്ധു വീടുകളിലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയവും കൂടുതൽ ആത്മാർത്ഥമായും ബാലചന്ദ്രൻ പറമ്പുകളിൽ പണിയെടുത്തിരുന്നു. എന്നാൽ അതുകൊണ്ട് കൂടുതലെന്തെങ്കിലും പ്രയോജനമൊട്ട് ഉണ്ടായിരുന്നുമില്ല. നാട്ടുകാരാണെങ്കിൽ ബന്ധുക്കളേക്കാൾ പരിഗണന ബാലചന്ദ്രനു നൽകിയിരുന്നു.

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചന്ദ്രദാസൻ മുതലാളി ബാലചന്ദ്രന്റെ ഒരു വലിയച്ഛനായി വരും. റബറും തേങ്ങയുമൊക്കെ ഉള്ള ഒരു കർഷക മുതലാളി. മക്കൾ മൂന്നുപേർ ഗൽഫിൽ പോയി വലിയ സമ്പാദ്യക്കാരായതോടെ ചന്ദ്രദാസൻ മുതലാളിയുടെ പ്രതാപം കുറച്ചുകൂടി വർദ്ധിച്ചു. മുതലാളിപ്പട്ടം കുറച്ചുകൂടി സ്ട്രോങ്ങായി. ചന്ദ്രദാസൻ മുതലാളിയുടെ പറമ്പിലെ പണിയെല്ലാം ബാലചന്ദ്രന്റെ മേൽനോട്ടത്തിലാണ് നടക്കാറ്. ശ്യാമളയും അവിടെ ചുറ്റിപ്പറ്റി നിൽക്കാറുണ്ട്. വല്ലതും തിന്നാൽ കിട്ടിയാലായി. വല്ലപ്പോഴുമൊക്കെ പത്തോ നൂറോ രൂപാ ആവശ്യമായി വന്നാൽ ചന്ദ്രദാസിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയിൽ നിന്ന് കടം വാങ്ങാറുണ്ട് എന്നതിലപ്പുറം ബാലചന്ദ്രന്റെ വീട്ടിൽ നിന്നും അവർക്ക് വലിയ അലോസരമൊന്നും ഉണ്ടായിരുന്നില്ല. അതൊക്കെ അധികം താമസം വരാതെ മടക്കിനൽകാറുമുണ്ട്. എപ്പോഴും അവർ നല്ല സഹകരണത്തിലുമായിരുന്നു. ബലചന്ദ്രന്റെ മക്കളും ചന്ദ്രദാസിന്റെ ചെറുമക്കളുമൊക്കെ നല്ല ചങ്ങാത്തക്കാരാണ്. സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചാണ്.

ചന്ദ്രദാസൻ മുതലാളിയുടെ ഒരേയൊരു മകളും ഭർത്താവും ഗൾഫിലാണ്. മകളുടെ രണ്ട് പെണ്മക്കൾ ചന്ദ്രദാസിന്റെ വീട്ടിൽത്തന്നെ ഉണ്ട്. ആ ചെറുമക്കളിൽ മൂത്തവൾ ഒരുത്തി എം.ബി എയ്ക്കും മറ്റൊരുത്തി എഞ്ചിനീയറിംഗിനും പഠിക്കുന്നുണ്ട്. ആണ്മക്കളിൽ ഒരാളുടെ ഭാര്യയും രണ്ട് മക്കളും ചന്ദ്രദാസിന്റെ വീട്ടിൽതന്നെ. ഒരു മകൻ കുടുംബമായിത്തന്നെ അബൂദാബിയിൽ ആണ്. അവിവാഹിതനായ ഒരു മകൻ കൂടി ഗൽഫിൽ ഉണ്ട്. ചന്ദ്രദാസിന്റെ കുടുംബത്തിനു വേണമെങ്കിൽ ബാലചന്ദ്രന്റെ കുടുംബത്തെ കൈപിടിച്ചുയർത്താം. പക്ഷെ അത്രയൊന്നും കുടുംബസ്നേഹം ഉണ്ടായില്ല എന്നു പറഞ്ഞാൽ മതിയല്ലോ. എന്നാൽ ചന്ദ്രദാസിന്റെ ചെറുമക്കളൊക്കെ അല്പം സഹജീവീയ സ്നേഹം ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ബാലചന്ദ്രന്റെ മക്കൾക്ക് മുതിർന്നവർ അറിയാതെ ചില ചില്ലറ സഹായങ്ങളും വാത്സല്യവും ഒക്കെ അവരിൽ നിന്നും ലഭിച്ചിരുന്നുതാനും.

നേരം പുലർന്നപ്പോൾ ബാലചന്ദ്രനും ഭാര്യ ശ്യാമളയും കൂടി ഒരു തീരുമാനത്തിൽ എത്തി.ആരെയും ബുദ്ധിമുട്ടിക്കാതെ ആർക്കും എക്കാലവും ജീവിക്കാൻ കഴിയില്ലല്ലോ. അഭിമാനം മാത്രം നോക്കിയിരുന്നാൽ ജീവിതത്തിൽ വരാനിരിക്കുന്ന പല സൌഭാഗ്യവും നഷ്ടപ്പെട്ടും പോകും. അല്പം അഭിമാനം പോയാലും വേണ്ടില്ല. കൈയ്യിൽ വന്ന അവസരം പാഴാകാതിരിക്കാൻ ആകെകൂടി കണ്ട ഒരു വഴി; അതൊന്നു ശ്രമിക്കാമെന്നു കരുതി. മറ്റൊന്നുമല്ല. ചന്ദ്രദാസൻ വലിയച്ഛനോട് ഇരുപത്തയ്യായിരം രൂപാ കടം ചോദിക്കുക. മറ്റാരുമല്ലല്ലോ. വകയിലാണെങ്കിലും വലിയച്ഛനാണല്ലോ? അവർ അത് അത്ര അങ്ങോട്ട് അംഗീകരിക്കുന്നില്ലെങ്കിലും! ഭാര്യ തന്നെയാണ് ആ നിർദ്ദേശം മുന്നോട്ട് വച്ചത്. ബാക്കി പതിനയ്യായിരം ശശികുമാർ ഒരു പലിശക്കാരനിൽ നിന്നും വാങ്ങിക്കൊടുക്കാമെന്ന് ഏറ്റിട്ടുള്ളതുമാണ്. മടിച്ചു മടിച്ചാണെങ്കിലും ബാലചന്ദ്രൻ ഭാര്യയുടെ ഉപദേശം സ്വീകരിച്ചു. ഇന്നും കൂടി സമയമുണ്ടല്ലോ. എന്തായാലും രാത്രി പോയി ചോദിച്ചാൽ മതിയെന്ന് തീരുമാനിച്ച് ബാലചന്ദ്രൻ രാവിലെ പണിസ്ഥലത്തേയ്ക്ക് പോയി. വൈകുന്നേരം മടങ്ങിവന്ന് കുളിച്ച് വൃത്തിയായി ചന്ദ്രദാസൻ മുതലാളിയുടെ വീട്ടിലേയ്ക്ക് പോയി.

അവിടെ ചന്ദ്രദാസിന്റെ വീട്ടിൽ എല്ലാവരും സകുടുംബം റ്റി.വി കണ്ട് ഉല്ലസിച്ചിരിക്കുമ്പോഴായിരുന്നു ബാലചന്ദ്രന്റെ അത്ര പതിവില്ലാത്ത രാത്രിസന്ദർശനം. അതുകൊണ്ടുതന്നെ വല്ല വിശേഷവും കാണുമെന്നു കരുതി റ്റി.വി.യുടെ വോളിയം കുറച്ചു. അല്പനേരം കുശലപ്രശ്നത്തിനുശേഷം ബാലചന്ദ്രൻ കാര്യം അവതരിപ്പിച്ചു. പറഞ്ഞുവരുന്നത് കാശിന്റെ ആവശ്യത്തിലേയ്ക്കാണെന്ന് മനസിലായപ്പോൾ ചന്ദ്രദാസൻ വലിയച്ഛന്റെയും ഭാര്യ ലക്ഷ്മിക്കുട്ടിയുടെയും മുഖം വാടിവരുന്നത് ബാലചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. ഇരുപത്തയ്യായിരം രൂപാ കടം ചോദിച്ചതും കണവൻ കണവിയുടെ മുഖത്തേയ്ക്ക് നോക്കി. അല്പസമയം ആ മുറിയിലാകെ ഒരു നിശബ്ദത ഉരുണ്ടുകൂടി. ഇരുപത്തയ്യായിരം രൂപാ കടം കൊടുത്താൽ അത് തിരിച്ചു കിട്ടാതിരിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ചല്ലാതെ അതുംകൊണ്ടു പോയി രക്ഷപെട്ട് തങ്ങളുടെ കടവും വീട്ടി നല്ല സമ്പാദ്യക്കാരനായി ബാലചന്ദ്രൻ മടങ്ങി വരുന്നതിനെ പറ്റിയോ ബാലചന്ദ്രന്റെ കൊച്ചുകുടുംബം രക്ഷപ്പെടുന്നതിനെക്കുറിച്ചോ ഒന്നും ചിന്തിക്കാനുള്ള വിശാല മനസ്കത ചന്ദ്രദാസൻ മുതലാളിയുടെ മനസിൽ അപ്പോൾ ഉണ്ടായില്ല.

ചന്ദ്രദാസും ഭാര്യയും ആണ് വീട്ടിലെ സർവ്വാധികാര്യക്കാർ. അവരുടെ തീരുമാനമാണ് വലുത്. ചന്ദ്രദാസന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയല്ലാതെ യഥാർത്ഥത്തിൽ ഭാര്യയ്ക്കും മറ്റ് സ്വതന്ത്ര ചുമതലകളൊന്നുമില്ല. എങ്കിലും പേരിനു വേണ്ടി ചന്ദ്രദാസ് എല്ലാം ലക്ഷ്മിക്കുട്ടിയോട് ഒന്ന് ആലോചിച്ചെന്നു വരുത്തും. അല്പനിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ചന്ദ്രദാസൻ മുതലാളിയുടെ ധനകാര്യമന്ത്രി ലക്ഷ്മിക്കുട്ടിയാണെന്ന മട്ടിൽ അവരോട് ചോദിച്ചു;

“വല്ലനിവൃത്തിയുമുണ്ടോ ലക്ഷ്മിക്കുട്ടീ” എന്ന്!

മറ്റാരുടെയെങ്കിലും കാര്യമായിരുന്നെങ്കിൽ ഇപ്പോൾ ഒരു രക്ഷയുമില്ലെന്ന് അർദ്ധശങ്കയ്ക്കിടയില്ലാത്തവിധം പറയാനുള്ള പരിശീലനം ചന്ദ്രദാസിൽ നിന്നും ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ ലഭിച്ചിട്ടുള്ളതാണ്. പക്ഷെ ഇത് ബന്ധുവും അയൽ വാസിയും സഹായിയുമായ ബാലചന്ദ്രന്റെ കാര്യമായതുകൊണ്ട് ലക്ഷ്മിക്കുട്ടി അല്പം ഒഴിഞ്ഞു മാറിയത് ഭർത്താവിനെ വെട്ടിലാക്കി.

“കാശുണ്ടോ ഇല്ലയോ എന്നൊക്കെ എന്നോട് ചോദിച്ചാൽ ഞാനെങ്ങനെ പറയും? നിങ്ങൾക്കല്ലേ അറിയൂ“

എന്ന് പറഞ്ഞ് ലക്ഷ്മിക്കിട്ടിയമ്മ തലയൂരി. ഇപ്പോൾ റബ്ബർവെട്ട് മുടങ്ങിക്കിടക്കുന്നതിനാൽ കൈയ്യിൽ കാശൊന്നുമില്ലെന്നും ഇനി അടുത്ത ഒഴി തേങ്ങായിടുമ്പോൾ വല്ല കാശോ കൈയ്യിൽ വന്നാലായി എന്ന് ഒരൊഴുക്കൻ മട്ടിൽ പറഞ്ഞൊഴിയാൻ ചന്ദ്രദാസൻ മുതലാളിയ്ക്ക് പ്രയാസമൊന്നുമുണ്ടായില്ല.

“തീരെയില്ലാത്തതുകൊണ്ടാണ്. മറ്റൊന്നും വിചാരിക്കരുത്. മറ്റെന്തെങ്കിലും മാർഗ്ഗം നോക്കൂ ബാലാ!” എന്ന് പറഞ്ഞ് ബാലചന്ദ്രനെ ഒഴിവാക്കുകയായിരുന്നു “നിർദ്ധനനായ” ചന്ദ്ര(ധന)ദാസൻ വലിയച്ഛൻ മുതലാളി!

പ്രതീക്ഷിച്ചതിനപ്പുറം ഒന്നും സംഭവിക്കാത്തതുകൊണ്ട് പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ അല്പം ചില നല്ലവാക്കുകളും കുശലങ്ങളുമൊക്കെ പറഞ്ഞ് ബാലചന്ദ്രൻ വീട്ടിലേയ്ക്ക് മടങ്ങി. ഭാര്യയോട് വലിയച്ഛൻ മുതലാളിയുടെ ദാരിദ്ര്യാവസ്ഥ പറഞ്ഞ് അവർ ഒന്നു ചിരിക്കുകമാത്രം ചെയ്തിട്ട് ഒന്നും സംഭവികാത്തതുപോലെ ഭാര്യയും മക്കളുമായി ഉള്ളതും കഴിച്ച് സുഖമായി കിടന്നുറങ്ങി.

ബാലചന്ദ്രൻ പോയിക്കഴിഞ്ഞതും ചന്ദ്രദാസിന്റെ വീട്ടിൽ കുടുംബാംഗങ്ങൾ തമ്മിൽ പതിവില്ലാതെ ചില അഭിപ്രായ സംഘർഷങ്ങൾ ഉണ്ടായി. അതിനു മുഖ്യ ഹേതുവായത് പേരക്കുട്ടി (ഒരേയൊരു മകൾ അബുദാബിയിലുള്ളവളുടെ മൂത്തമകൾ) എം.ബി.എ വിദ്യാർത്ഥിനി സുബിനയുടെ വാക്കുകൾ;

“ബാലൻ മാമന് രക്ഷപ്പെടാനൊരവസരം വന്നതാണ്. ഒന്നു സഹായിക്കാമായിരുന്നു. ഇവിടെ ഇല്ലാഞ്ഞിട്ടല്ലല്ലോ. ഇവിടെ വന്ന് എന്തെല്ലാം സഹായങ്ങൾ ചെയ്യുന്നതാണവർ. ഇത്രയൊന്നും പിശുക്കത്തരം കാണിക്കരുത്. ഒന്നുമില്ലെങ്കിലും ഇന്നലെ അമ്മ നമുക്കെല്ലാം ഡ്രസ്സ് വാങ്ങാനെന്നുമ്പറഞ്ഞ് അയച്ച അൻപതിനായിരം രൂപ ഉണ്ടായിരുന്നില്ലേ കയ്യിൽ? ഡ്രസ്സ് ഒക്കെ ആവശ്യത്തിനിപ്പോൾ എല്ലാവർക്കും ഉണ്ട്. അറുത്ത കൈയ്ക്ക് ഉപ്പുതേയ്ക്കില്ല ഇവിടുള്ളവർ”.

അല്പം തുറന്നുതന്നെ ചെറുമകൾ സുബിന അങ്ങനെയൊക്കെയങ്ങ് പറഞ്ഞു.

“ഈ പണമൊന്നും കടം കൊടുത്താൽ പിന്നെ ചിലപ്പോൾ തിരിച്ചുകിട്ടിയെന്നു വരില്ല” എന്ന ചന്ദ്രദാസൻ മുതലാളിയുടെ മറുപടി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതേയുള്ളൂ. വീട്ടിലെ മറ്റ് അന്തേവാസികളായ കുഞ്ഞുകുട്ടിയടക്കം മറ്റു ചെറുമക്കളും മരുമകളും എല്ലാം കൂടി മൂത്തപേരക്കുട്ടി സുബിനയ്ക്ക് പിന്തുണയുമായി ശബ്ദമുയർത്തി.

“മറ്റാരുമല്ലല്ല്ലോ. ഒന്നുമല്ലെങ്കിലും രക്തബന്ധമല്ലേ? ആ ഒരു പരിഗണനയെങ്കിലും നൽകാമായിരുന്നു. ഒരു പക്ഷെ ഈ നമ്മൾ കൊടുക്കുന്ന പണം കൊണ്ട് ആ കുടുംബം രക്ഷപ്പെട്ടാൽ ആ നന്ദി അവർക്കെന്നും ഉണ്ടാകില്ലേ? ആവശ്യത്തികധികമുള്ള ഈ പണമൊക്കെകൂടി കെട്ടിപ്പൊതിഞ്ഞു വച്ചിട്ട് എന്തുകാര്യം? എന്തെങ്കിലും നല്ലകാര്യങ്ങൾ കൂടി വല്ലപ്പോഴും ചെയ്യണം”

എന്നിങ്ങനെയെല്ലാമുള്ളതായിരുന്നു ആ വീട്ടിലെ യുവതലമുറയുടെ ഐകകണ്ഠമായ അഭിപ്രായഗതികൾ. ഒടുവിൽ ഗൃഹനായികയായ ചന്ദ്രദാസി അഥവാ ലക്ഷ്മിക്കുട്ടിയും യുവതയുടെ പക്ഷത്തേയ്ക്ക് ചാഞ്ഞപ്പോൾ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നമട്ടിൽ ചന്ദ്രദാസൻ മുതലാളി പ്രഖ്യാപിച്ചു;

“നിങ്ങളെല്ലാംകൂടി എന്നെയും ദയാലുവാക്കി. ഏതായാലും നേരം വെളുക്കട്ടെ. ഞാൻ കൊണ്ടുകൊടുക്കാം. ഇനിയിപ്പോൾ എനിക്കുമാത്രം ദയയും സഹാനുഭൂതിയുമൊന്നും ഇല്ലെന്നുവേണ്ട”.

കുടുംബനാഥന്റെ ഈ പ്രഖ്യാപനം മറ്റുള്ളവർ കരഘോഷത്തോടെ സ്വീകരിച്ചു. കുടുംബത്തിലെ സഹജീവീയ സ്നേഹമില്ലാത്ത, അറുപിശുക്കനായ ഒരു സ്വേച്ചാധിപതിയ്ക്കെതിരെ യുവതലമുറ നേടിയ രക്തരഹിതമായ വിപ്ലവം!

പിറ്റേന്ന് ഇരുപത്തയ്യായിരം രൂപയുമായി ചന്ദ്രദാസൻ മുതലാളി നിറഞ്ഞമനസോടെ തന്റെയൊരു വെറും കൂലിക്കരൻ മാത്രമല്ല, തന്റെ സ്വന്തം പുത്രന്മാർക്ക് തുല്യമായി കരുതേണ്ട ബലചന്ദ്രന്റെ വീട്ടിലേയ്ക്ക് പോയി. കടമായിട്ടല്ല ചുമ്മാതന്നെ ഇരുപത്തയ്യായിരം രൂപാ നൽകാൻ തന്നെയായിരുന്നു തീരുമാനം. ബാക്കി പതിനയ്യായിരം രൂപ ശശികുമാർ മുഖാന്തരം പലിശയ്ക്കെടുക്കേണ്ടെന്നും അത് ഇപ്പോൾ വീട്ടിൽ കൂടെയുള്ള മരുമകൾ ഭർത്താവിന്റെ അനുമതിയോടെ കൊടുത്തുകൊള്ളാമെന്ന സന്ദേശവും കൂടി നൽകാനുമുണ്ടായിരുന്നു മുതലാളിയ്ക്ക്. പക്ഷെ അത് ബാങ്കിൽ പോയി എടുത്തുവരണം. ഉച്ചയ്ക്കു മുമ്പ് പണം എത്തും.

പക്ഷെ ചന്ദ്രദാസൻ മുതലാളി ബാലചന്ദ്രന്റെ വീട്ടിലെത്തുമ്പോൾ ഭര്യമാത്രമേ അവിടെ ഉള്ളൂ. ബാലചന്ദ്രൻ രാവിലെ തന്നെ പതിവുപോലെ മൺവെട്ടിയും കുന്താലിയും വെട്ടുകത്തിയുമെക്കെ എടുത്ത് ഭാര്യയിൽ നിന്ന് പൊതിച്ചോറും വാങ്ങി ഏതോ പാടത്തോ പറമ്പിലോ പണിയ്ക്കുപോയി. മക്കൾ സ്കൂളിലും പോയി. ബാലചന്ദ്രന്റെ ഭാര്യ ശ്യാമള യാതൊരു വിരോധഭാവവുമില്ലാതെ സന്തോഷപൂർവ്വം അദ്ദേഹത്തെ കയറി ഇരിക്കാൻ പറഞ്ഞു. വന്ന കാര്യം അന്വേഷിച്ചു. കടം ചോദിച്ച കാശുമായി വന്നതാണെന്നും പതിനയ്യായിരം രൂപാ മരുമകൾ കൂടി നൽകുമെന്നും മുതലാളി അറിയിച്ചു. പെട്ടെന്ന് അല്പമാത്രം മ്ലാനമായ മുഖത്തോടെ ശ്യാമള മറുപടി പറഞ്ഞു;

“ചേട്ടൻ പണിയ്ക്കു പോയി. കാശ് സംഘടിപ്പിക്കാൻ കഴിയാത്തതുകൊണ്ട് ആ വിസ വേണ്ടെന്ന് ഇന്നലെത്തന്നെ ശശിയണ്ണനെ അറിയിച്ചു. മേശൻപണിയ്ക്ക് പോകുന്ന നമ്മുടെ അടുത്ത വീട്ടിലെ ശംഭുമാമന്റെ മകൻ ഷിബുക്കുട്ടന് ആ വിസ നൽകാൻ ഏർപ്പാടുമാക്കി. ആ ചെറുക്കൻ അതിന്റെ ഏർപ്പാടുകളുമായി രാവിലെതന്നെ പോയിക്കാണണം. ബാലേട്ടൻ തന്നെയാണ് ബന്ധപ്പെടുത്തിക്കൊടുത്തത്. നമ്മട അയൽ വാസികളല്ലേ? അവരെങ്കിലും രക്ഷപെടട്ടെ! ഇനിയിപ്പോ രൂപാ തന്നിട്ട് കാര്യമില്ല”.

ജീവിതത്തിലാദ്യമായി ഒരു നല്ലകാര്യം ചെയ്യാമെന്നു വിചാരിച്ച ചന്ദ്രദാസൻ മുതലാളി നിരാശയോടെയാണോ സന്തോഷത്തോടെയാണോ മടങ്ങിയതെന്ന അന്വേഷണവുമായോ, അദ്ദേഹത്തിന്റെ കുടുംബത്തിൽ പിന്നെ ഈ വിഷയത്തിൽ എന്തു ചർച്ച നടത്തിയെന്നോ അതിന്റെ അനന്തര ഫലം എന്തായെന്നോ ഉള്ള അന്വേഷണവുമായി ഈ കഥ ഇനി നീട്ടിക്കൊണ്ടുപോകുന്നില്ല! ബാക്കി വായനക്കാരുടെ ഭാവന പോലെ ആകട്ടെ

Wednesday, October 19, 2011

കാക്കനാടൻ അന്തരിച്ചു.

പ്രശസ്ത മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടൻ (ജോർജ് വർഗീസ്) അന്തരിച്ചു. മലയാളത്തിന്റെ പ്രിയ കഥാകാരന് ആദരാഞ്ജലികൾ!

ചിത്രം അജീഷ് ചന്ദ്രൻ അയച്ചുതന്നത്

ആരുഭരിച്ചാലും കണക്കാണോ?


ആരു ഭരിച്ചാലും കണക്കാണോ?


സാധാരണ ആരു ഭരിച്ചാലും കണക്കാണെന്നു പറയുന്നവർ പ്രധാനമായും മൂന്നുകൂട്ടരാണ്. ഒന്ന് അരാഷ്ട്രീയ വാദികൾ.രണ്ട് വലിയ പ്രവർത്തകരൊന്നുമല്ലാത്ത വലതുപക്ഷ രാഷ്ട്രീയ വിശ്വാസികൾ.മൂന്ന് എന്തെങ്കിലും കിട്ടാക്കെറുമൂലമോ പാർട്ടിവിരുദ്ധപ്രവർത്തനം മൂലമോ ഏതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിൽ നിന്ന് പുറത്തു പോയിട്ട് ആദർശത്തിന്റെ കപടമുഖം അണിയുന്നവർ! ( ഈ മൂന്നാമതൊരു വിഭാഗം ഇവിടെ ഇപ്പോൾ സജീവമാണല്ലോ!). ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും വലതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും ധാരാളം കാര്യങ്ങളിൽ സമാനത നിലനിൽക്കാം. എന്നാൽ ഒന്നിന്റെ തനിപ്പകർപ്പാകുമോ മറ്റൊന്ന്? ഒരിക്കലുമല്ല. നയപരമായ വ്യത്യാസം ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നടപ്പു ഭരണഫലത്തിൽത്തന്നെ പ്രകടമായി കാണാം. ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ ഇടതുപക്ഷത്തിനുള്ളത്ര ആത്മാർത്ഥത വലതുപക്ഷത്തിനുണ്ടാകാറില്ലാ എന്നാണ് ഈയുള്ളവന്റെ പക്ഷം. മറ്റൊന്ന് പൊതുമേഖലയോടും സ്വകാര്യമേഖലയോടും ഉള്ള സമീപനത്തിലും ഈ രണ്ടു പക്ഷങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇടതുപക്ഷം പരമാവധി പൊതുമേഖലയെ സംരക്ഷിക്കുവാനും നിലനിർത്തുവാനും ശക്തിപ്പെടുത്താനും ശ്രമിക്കും. സ്വകാര്യമേഖലയെ പാടേ നിരാകരിക്കാതെ ആവശ്യത്തിന് പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ വലതുപക്ഷം പൊതുമേഖലയെ വേണ്ടത്ര ശ്രദ്ധിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. സ്വകാര്യമേഖലയെ ആവശ്യത്തിലധികം പരിലാളിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു ഉദാഹരണം പറയുവാൻ സാഹചര്യം ഒരുങ്ങിയിരിക്കുന്നു.

ഇനി മുതൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്ന ചുമതല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ഏല്പിക്കുവാൻ പോകുന്നു. ഇതുവരെ സർക്കാർ ട്രഷറികൾ മുഖാന്തരമാണ് അത്തരം സാമ്പത്തിക പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഇനി ശമ്പളം വാങ്ങുന്നത് ഏതെങ്കിലും സ്വകാര്യബാങ്കിന്റെ അക്കൌണ്ടും എ.റ്റി.എമ്മും മറ്റും ഉപയോഗിച്ചായിരിക്കും. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ട്രഷറിവഴിയുള്ള പെൻഷൻ വിതരണം ചെക്ക് മൂലം ആക്കിയിരുന്നു. ഡോ.തോമസ് ഐസക്കിന്റെ നിരവധി സാമ്പത്തിക പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു അത്. മുമ്പ് പെൻഷൻ ബൂക്ക് നൽകി പെൻഷനർ നേരിട്ട് ട്രഷറിയിൽനിന്നും പെൻഷൻ വാങ്ങണമായിരുന്നു. (ചിലരൊക്കെ പോസ്റ്റ് ഓഫീസ് വഴിയും ബാങ്ക് വഴിയും വാങ്ങാറുണ്ട്. അതിനുള്ള ഓപ്ഷൻ മുമ്പേതന്നെ അവർക്കുണ്ടായിരുന്നു.) പെൻഷൻ വാങ്ങൽ ചെക്ക് വഴിയാക്കുന്നതിനെ സംശയത്തോടെ കണ്ട പെൻഷൻകാർ ആദ്യം തോമസ് ഐസക്കിന്റെ പരിഷ്കാരത്തിൽ മുറുമുറുപ്പുകൾ ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ സൌകര്യവും ഗുണവും മനസിലാക്കി അവർ എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചു.

പെൻഷൻ ചെക്ക് വഴിയാക്കിയതുകൊണ്ട് പല ഗുണങ്ങളുണ്ടായി. ഒന്ന് ഒരു പെൻഷണർക്ക് പണം ആവശ്യമുള്ള സമയത്ത് ആവശ്യത്തിനുള്ള പണം എത്രയാണോ അത് മാത്രം എടുക്കാം. ബാക്കിയുണ്ടെങ്കിൽ അത് ട്രഷറിഅക്കൌണ്ടിൽത്തന്നെ കിടക്കും. അതാകട്ടെ സർക്കാർ ഖജനാവിനു ഗുണവും! ധാരാളം പെൻഷണർമാർ പെൻഷനുപുറമേ മറ്റു പല വരുമാനവും ഉള്ളവരായി ഉണ്ട്. അതുകൊണ്ട് ചെക്ക് മുഖാന്തരം ആകുമ്പോൾ അവർ പെൻഷൻ പണം യഥാസമയം വാങ്ങാൻ തിടുക്കം കാണിക്കില്ല.മുമ്പ് അവരവരുടെ ഡേറ്റുകളിൽ പെൻഷൻ ബൂക്കുമായി ട്രഷറിയിൽ വന്ന് തള്ളുകൊണ്ട് പെൻഷൻ വാങ്ങുന്നതായിരുന്നു നടപ്പുരീതി. പുതിയ ചെക്ക് സമ്പ്രദായത്തിൽ പണം എപ്പോൾ വേണമെങ്കിലും ചെന്നു വാങ്ങാം. പണം അത്യാവശ്യമില്ലെങ്കിൽ പിന്നീട് വാങ്ങാമെന്നു കരുതുകയും ചെയ്യാം. അവർ പണം പിൻവലിക്കാൻ ഒരു ദിവസം വൈകിയാൽത്തന്നെ സർക്കാർ ഖജനാവിനു നേട്ടമാണ്. സർക്കാർ ഖജനാവിനുകൂടി നേട്ടമുള്ള ഒരു പരിഷ്കാരമായിരുന്നു ഡോ. തോമസ് ഐസക്ക് കൊണ്ടുവന്നതെന്നു സാരം. അതുപോലെ ചെക്ക് ആയതുകൊണ്ട് രോഗാതുരതയിൽ കഴിയുന്ന ഒരു പെൻഷണർക്ക് ട്രഷറിയിൽ ചെന്നു ക്യൂനിൽക്കേണ്ടിയും വരില്ല. ആരുടെയെങ്കിലും കൈയ്യിൽ ചെക്ക് കൊടുത്തുവിട്ടാൽ പെൻഷൻ പണം വാങ്ങാം. ട്രഷറിപൂട്ടാതിരിക്കാൻ എൽ.ഡി.എഫ് സർക്കാർ കാണിച്ച ശുഷ്കാന്തികളുടെ കൂട്ടത്തിലാണ് ഇങ്ങനെയൊരു ഞുണുക്കു പണികൂടി കൊണ്ടുവന്നത്. സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും നിലനില്പും ഇടതുപക്ഷത്തിന്റെ സവിശേഷ പരിഗണനയ്ക്ക് സദാ പാത്രീഭവിക്കും എന്ന് സൂചിപ്പിക്കുവാനാണ് ഇക്കാര്യം ഞാൻ സൂചിപ്പിച്ചത്. എന്നാൽ അതങ്ങനെതന്നെയല്ല, വലതുപക്ഷം! അവർക്ക് സ്വകാര്യമേഖലയോടായിരിക്കും കൂടുതൽ ചായ്‌വ്!

ഇപ്പോൾ കേരളത്തിൽ യു.ഡി.എഫ് സർക്കാർ ചെയ്യുന്നതു നോക്കൂ; സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും എല്ലാം ഇനി സ്വകാര്യ ബാങ്കുകൾ മുഖാന്തരം നൽകാൻ പോകുന്നുവത്രേ! അതായത് സർക്കാരിന്റെ സാമ്പത്തികപ്രവർത്തനങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ഇടപെടാൻ കഴിയുന്നു എന്നു സാരം. ഇതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് മനസിലാക്കാൻ സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റൊന്നും നേടണമെന്നില്ല. ഏതൊരു സാധാരണ മനുഷ്യനും ഊഹിക്കാവുന്നതേയുള്ളൂ. സമ്പൂർണ്ണ മുതലാളിത്തത്തിലേയ്ക്ക് ഇന്ത്യൻ സമ്പദ്ഘടനയെ തള്ളിവിടുന്ന രാജ്യത്തെ വലതുപക്ഷ ഭരണകൂടനയങ്ങൾക്ക് വിധേയമായി കേരളത്തിലെ സർക്കാരും പ്രവർത്തിക്കുന്നു എന്നതിൽ അസ്വാഭാവികതയില്ല. വികസനത്തിൽ സ്വകാര്യ പങ്കാളിത്തം എന്നൊക്കെപ്പറഞ്ഞ് പൊതുമേഖലാസ്ഥാപനങ്ങളെ മുഴുവൻ അവഗണിച്ച് തനിമുതലാളിത്തം സ്ഥാപിക്കുന്നത് മനസിലാക്കാം. മുതലാളിത്തം സ്വന്തം പ്രത്യയ ശാസ്ത്രമായി അംഗീകരിക്കുന്നവർ ഭരണം കൈയ്യാളുമ്പോൾ അതിലപ്പുറം പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പക്ഷെ ഗവദ്ണ്മെന്റ് ജീവനക്കാർക്ക് ശമ്പളം നൽകൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളും മറ്റുമായ ചുമതലകൾ അപ്പാടെ സ്വകാര്യസ്ഥാപനങ്ങൾക്ക് കൊട്ടേഷൻ നൽകുന്ന നയം ലോകത്തെ തനിമുതലാളിത്ത രാഷ്ട്രങ്ങളിൽ പോലും നിലവിലുണ്ടകുമോ എന്ന അന്വേഷിക്കേണ്ടിയിരിക്കുന്നു!

കുറിപ്പെഴുതാൻ പ്രേരിപ്പിച്ച പത്രവാർത്തയുംകൂടി താഴെ കോപ്പി പേസ്റ്റ് ചെയ്യുന്നു.

ശമ്പളവും പെന്‍ഷനും ഇനി സ്വകാര്യ ബാങ്കിലൂടെ

ജയകൃഷ്ണന്‍ നരിക്കുട്ടി


ദേശാഭിമാനി, 2011 ഒക്ടോബർ 17 തിങ്കള്‍

കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടക്കമുള്ള ഇടപാടുകള്‍ പുത്തന്‍ തലമുറ വാണിജ്യ ബാങ്കുകളെ ഏല്‍പിക്കുന്നു. പത്ത് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ എടിഎം വഴിയാക്കാന്‍സര്‍ക്കാര്‍ ഉത്തരവിറക്കി. സെപ്തംബര്‍ 15ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് ട്രഷറിയില്‍ കൈകാര്യം ചെയ്തിരുന്ന കോടികളുടെ സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളെ ഏല്‍പിക്കാന്‍ ഉത്തരവായത്. ഇപ്പോള്‍ ട്രഷറി വഴിയാണ് സര്‍ക്കാര്‍ ഇടപാടുകള്‍ . സഹകരണ, പൊതുമേഖലാ ബാങ്കുകള്‍ കൈകാര്യം ചെയ്ത സര്‍ക്കാര്‍ ഇടപാടുകളും പുത്തന്‍ തലമുറ ബാങ്കുകളിലേക്ക് മാറ്റും.

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മാസം 1000 കോടിയോളം ഇപ്പോള്‍ ട്രഷറിയിലൂടെ നല്‍കുന്നുണ്ട്. ഇതിന്റെ മുഴുവന്‍ കൈകാര്യവും ഇനി പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്കാകും. സര്‍ക്കാര്‍ ഫണ്ടുകള്‍ , പദ്ധതിവിഹിതം, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവയെല്ലാം ഇനി കൈകാര്യം ചെയ്യുക ഈ ബാങ്കുകളാകും. എച്ച്ഡിഎഫ്സി ബാങ്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപാട് മുഴുവന്‍ ഇതുവരെ നടത്തിയിരുന്ന ട്രഷറി ഫലത്തില്‍ ഇല്ലാതാക്കുന്നതാണ് തീരുമാനം. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടപ്പാക്കുന്ന പരിഷ്കാരത്തിന്റെ ഭാഗംകൂടിയാണ് ഈ നടപടി. എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളെ സാമ്പത്തിക ഇടപാട് ഏല്‍പിക്കുന്നതോടെ സര്‍ക്കാര്‍ ഖജനാവ് കൈകാര്യം ചെയ്യാനുള്ള അനുമതികൂടിയാണ് ഇവര്‍ക്ക് ലഭിക്കുക. ട്രഷറി പ്രവര്‍ത്തനം പരിമിതപ്പെടാനും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഇത് കാരണമാകും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ട്രഷറി പരിഷ്കരണം അട്ടിമറിച്ചാണ് സ്വകാര്യവല്‍ക്കരണ നീക്കം. കോര്‍ബാങ്കിങ് ഏര്‍പ്പെടുത്തി ട്രഷറികളില്‍ എടിഎം തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി മുഴുവന്‍ ട്രഷറികളും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. പുതിയ സബ്ട്രഷറികള്‍ , സ്റ്റാമ്പ് ഡിപ്പോകള്‍ , ചെക്ക് പോസ്റ്റ് ട്രഷറികള്‍ എന്നിവ ആരംഭിച്ചു. പെന്‍ഷന്‍കാര്‍ക്കും ഗസറ്റഡ് ജീവനക്കാര്‍ക്കുമായി അഞ്ച് ലക്ഷത്തോളം ട്രഷറി സേവിങ്സ് അക്കൗണ്ടും തുറന്നു. അതോടെ ട്രഷറികളിലൂടെ സമാഹരിക്കുന്ന തുക സംസ്ഥാന വികസനത്തിന് ഉപയോഗിക്കാനായി. സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളിലേക്ക് മാറ്റുന്നതോടെ ഈ നേട്ടങ്ങളെല്ലാം ഇല്ലാതാവും. വികസനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പണം ഊഹക്കച്ചവടമേഖലയിലേക്ക് വഴിമാറിപ്പോകാനും ഈ തീരുമാനം വഴിവച്ചേക്കും.

Monday, October 10, 2011

സി.പി..എം ആകുന്നത് അത്ര വലിയ അപരാധമോ?


സി.പി. ഐ. (എം) ആകുന്നത് അത്ര വലിയ അപരാധമോ?

ഇവിടെ വിവിധ വാർത്താ മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി. എമ്മിനും എതിരെ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങൾ കാണുമ്പോൾ ചോദിക്കാനുള്ള ചില ചോദ്യങ്ങളാണ് കുറിപ്പിൽ എഴുതാൻ ഉദ്ദേശിക്കുന്നത്. സി.പി. എമ്മിലോ മറ്റേതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിലോ വിശ്വസിക്കുകയോ അവയിലേതിലെങ്കിലും അംഗമാവുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ് എന്ന് ധ്വനിപ്പിക്കുന്നവയാണ് അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും വിവിധ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയും നടത്തുന്ന ഇടതുപക്ഷ-സി.പി. എം വിരുദ്ധ പ്രചരണങ്ങൾ. സി.പി. എമ്മിനെയാണ് ഏറ്റവും പ്രധാനമായി ഇവർ ഉന്നം വയ്ക്കുന്നത്. ഒരു ഇന്ത്യക്കാരൻ സി.പി. എം ആകുന്നതാണോ ഏറ്റവും വലിയ രാഷ്ട്രീയ അപരാധം? ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അതിനുമാത്രം മോശപ്പെട്ട ഒരു പ്രസ്ഥാനമാണോ സി.പി..എം? ഇവിടുത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.പി..എമ്മിനേക്കാൾ മെച്ചപ്പെട്ടവയും കുറ്റമറ്റവയുമാണോ? സി.പി..എം എന്ന പാർട്ടിയെ സദാ ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്നതിനു പിന്നിലെ മന:ശാസ്ത്രം എന്താണ്? ഇതേതുതരം അസുഖത്തിൽ‌പ്പെടും?

ഇവിടെ അപകടകരമായ ഒരുപാട് രാഷ്ട്രീയ സാമുഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുണ്ട്. അവയ്ക്കെതിരെ ആശയപ്രചരണം നടത്തി അവയെ ദുർബലപ്പെടുത്താനുള്ള ഊർജ്ജം മുഴുവനും ഇടതുപക്ഷവിരുദ്ധപ്രചരണങ്ങൾ നടത്തി പാഴാക്കുകയാണ് ആദർശകമ്മ്യൂണീസത്തിന്റെ മേലങ്കിയണിഞ്ഞവർപോലും. ഇവിടെ കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അതുതന്നെ. എന്നാൽ കോൺഗ്രസ്സ് മുതലാളിത്തത്തിന്റെ സംരക്ഷകരും ഇതിന്റെ നേതാക്കൾ നല്ലൊരു പങ്കും അഴിമതിയും ക്രിമിനൽ വാഴ്ചയും അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ്. എന്നാൽ കോൺഗ്രസ്സിൽ വിശ്വസിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒരു അപരാധമായി ഇവിടെ ഇടതുപക്ഷ വിരുദ്ധപ്രചാരകർ കാണുന്നില്ല. ഇവിടെ ബി.ജെ.പി എന്നൊരു രാഷ്ട്രീയപ്രസ്ഥാനമുണ്ട്. അത് വർഗ്ഗീയ അജൻഡകളുമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ പ്രവർത്തനങ്ങൾ അക്രമോത്സുകമാണെന്നും അവരും മുതലാളിത്തത്തിന്റെ വക്താക്കളും അഴിമതി, ക്രിമിനൽ വാഴ്ച എന്നിവയിൽ കോൺഗ്രസ്സിനേക്കാൾ പിന്നിലല്ലെന്നും എല്ലാവർക്കും അറിയാം. ആർ.എസ്.എസ് എന്ന അക്രമോത്സുക വർഗീയ സംഘടനയാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഹിന്ദുരാഷ്ട്രം അവരുടെ ആത്യന്തിക ലക്ഷ്യമാണെന്നും മുസ്ലിം-ക്രൈസ്തവ-കമ്മ്യ്യുണിസ്റ്റ് വിരോധവും അസഹിഷ്ണുതയും അവരുടെ മുഖമുദ്രയാണെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഒരു ബി.ജെ.പിക്കാരനോ, ആർ.എസ്.എസ് കാരനോ ശിവസേനക്കാരനോ ആകുന്നതിൽ ഒരു അപരാധവും ഇടതുപക്ഷത്തെ വിമർശിച്ച് നന്നാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന കപട ആദർശശാലികളോ മാധ്യമ പുംഗവന്മാരോ കാണുന്നില്ല. ഒരാൾ ഒരു ഹിന്ദു വർഗ്ഗീയ വാദി ആകുന്നതിലും വലിയ അപകടം സി.പി..എം ആകുന്നതാണോ?

ഇവിടെ എൻ.ഡി.എഫ്, എസ്.ഡി.പി. എന്നിങ്ങനെ പലപേരുകളിൽ മുസ്ലിം വർഗ്ഗീയ സംഘടനകൾ ഉണ്ട്. അക്രമോത്സുക സംഘടനകളിലും ധാരാളം പേർ പ്രവർത്തിക്കുന്നുണ്ട്. ആയുധപരിശീലനവും അക്രമവും കൊലപാതകവും ആർ.എസ്.എസിന് എന്ന പോലെ ഇവരും അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. ആർ.എസ്.എസും എൻ.ഡി.എഫും ബദലുക്കു ബദലും രണ്ടും ഒരുപോലെ അപകടകാരികളും ആണെന്ന് അറിയാത്തവർ ആരുമില്ല. രണ്ടുകൂട്ടരുടെയും പൊതുശത്രു സി.പി..എം ആണെന്നത് ഇത്തരുണത്തിൽ എടുത്തു പറഞ്ഞുകൊള്ളുന്നു. അതെന്തുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. ഒരു എസ്.ഡി.പി.ഐക്കാരനോ എൻ.ഡി.എഫുകാരനോ ആകുന്നതിലും വലിയ അപരാധമാകുമോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇവിടെ മുസ്ലിം ലീഗ് എന്നൊരു സംഘടനയുണ്ട്. മതേതരം എന്നു പറയുന്നെങ്കിലും പാർട്ടിയുടെ പേരിൽത്തന്നെ മുസ്ലിം എന്ന് എഴുതിവച്ചിട്ടുണ്ട്. അനുയായികൾ എല്ലാം മുസ്ലിങ്ങൾ മാത്രമാണു താനും. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ചില അമുസ്ലിങ്ങളെ നിർത്തും എന്നതൊഴിച്ചാൽ പാർട്ടിയിൽ വലിയ മതേതരത്വമൊന്നും ദർശിക്കാനാകില്ല. തികഞ്ഞ വർഗ്ഗീയ-ഭീകരവാദികൾ ഒന്നുമല്ലെന്നു സമ്മതിക്കാം. പക്ഷെ നയങ്ങളിലും , അഴിമതി, ക്രിമിനൽവാഴ്ച മുതലായവയിൽ കോൺഗ്രാസിനെയോ ബി.ജെ.പിയെയോകാൾ ഒട്ടും പിന്നിലല്ല മുസ്ലിം ലീഗ്. മുതലാളിത്തത്തിന്റെ വക്താക്കൾതന്നെ അവരും. ഒരു മുസ്ലിം ലീഗ്കാരൻ ആകുന്നതിലും വലിയ അപരാധമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേരളാ കോൺഗ്രാസുകാർ. പേരിൽ മതമൊന്നുമില്ലെങ്കിലും ക്രിസ്ത്യാനികൾ അല്ലാത്തവരും കുറച്ചൊക്കെ അനുയായികളായി ഉണ്ടെങ്കിലും പള്ളി അരമന നിയന്ത്രിക്കുന്ന ഒരു കൈസ്തവ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് അതിന്റെയും നിലനിൽ‌പ്. ഭീകരവാദികളോ തികഞ്ഞ വർഗ്ഗീയ വാദികളോ ഒന്നുമല്ലെങ്കിലും നയങ്ങൾ, അഴിമതി, ക്രിമിനൽ വാഴ്ച, മുതലാളിത്തത്തോടുള്ള കൂറ് തുടങ്ങിയവയിൽ മേല്പറഞ്ഞ വലതുപക്ഷ സംഘടനകളിൽ നിന്ന് ഒട്ടും വിഭിന്നമല്ല കേരളാ കോൺഗ്രസ്സ്. ഒരു കേരളാ കോൺഗ്രസ്സുകാരൻ ആകുന്നതിലും മോശമായ ഒരു കാര്യമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്?

ഇന്ത്യയിൽ നിലവിലിലുള്ളത് ഒരു മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ദൌർബല്യവും മനസിലാക്കാത്തവരല്ല ഒരു വിധം രാഷ്ട്രീയവിവരമുള്ള ആരും. ജാതിമത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയിലെ മോശമായ ചില സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിൽ പലതും കമ്മ്യൂണീസ്റ്റുകാർക്കെന്നല്ല ആർക്കും ഒറ്റയറ്റിയ്ക്ക് ഇല്ലാതാക്കനാകില്ല എന്നതും എല്ലാവർക്കും അറിയാം. മുതലാളിത്തമടക്കമുള്ള ഇത്തരം സാമൂഹ്യാവസ്ഥകളോടൊക്കെ അല്പം ചില നീക്കുപോക്കുകളും പൊരുത്തപ്പെടലുകളും നടത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഇടതുപക്ഷവും പ്രവർത്തിക്കുന്നത് എന്നതും നിഷേധിക്കുന്നില്ല. പക്ഷെ ഒരു ഇടതുപക്ഷക്കാരനാകുക, അല്ലെങ്കിൽ സി.പി..എമ്മുകാരനാകുക എന്നതിലപ്പുറം ഒരു അപരാധമില്ലെന്ന മട്ടിൽ പ്രചരണം നടത്തിയാലോ? മുതലാളിത്ത ഏജന്റുമാരിൽ നിന്ന് അച്ചാരംപറ്റി അത്തരം പ്രചരണം നടത്തുന്നവരെ മനസിലാക്കാം. പക്ഷെ സ്വന്തം ചൊറിച്ചിൽ മാറ്റാൻ വേണ്ടിമാത്രം അത്തരം ഇടതുപക്ഷ വിരുദ്ധ പ്രചരണം നടത്തുന്നതിനും ഇടതുപക്ഷത്തെ തീരെ ഇകഴ്ത്തുന്നതിനും പിന്നിലുള്ള അവരരവർ മനോരോഗം സ്വയം അറിഞ്ഞ് ചികിത്സിക്കുകതന്നെ വേണം എന്നേ ഉപദേശിക്കുവാനുള്ളൂ. അല്ലെങ്കിൽ മാർക്സിസ്റ്റ് വിരുദ്ധർ പകരം വയ്ക്കാൻ ഒരു സംവിധാനം കൂടി മുന്നോട്ടുവയ്ക്കുക.

ഞാൻ ബ്ലോഗിൽ വരുന്ന കാലത്ത് രാഷ്ട്രീയം അധികം എഴുതാറില്ലായിരുന്നു. പിന്നീട് ഓരോരോ ബ്ലോഗുകൾ വായിക്കുമ്പോൾ പലരും കോൺഗ്രസ്സിനുവേണ്ടി ബ്ലോഗെഴുതുന്നു. മുസ്ലിം ലീഗിനു വേണ്ടി എഴുതുന്നു. ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും വേണ്ടി ബ്ലോഗെഴുതുന്നു. എൻ.ഡി.എഫിനു വേണ്ടി ബ്ലോഗെഴുതുന്നു. സുന്നികൾക്കു വേണ്ടി ബ്ലോഗെഴുതുന്നു. മുജാഹിദുകൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. ജമാ‍അത്തെ ഇസ്ലാമിക്കു വേണ്ടി ബ്ലോഗെഴുതുന്നു. യുക്തിവാദികൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. തികഞ്ഞ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. നിരവധി പ്രതിലോമാശയങ്ങൾ ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. മാടമ്പിത്തത്തെയും സ്ത്രീ പീഡനത്തെയും അഴിമതിയെയും മറ്റും അനുകൂലിച്ചുപോലും എഴുതുന്നു. ചിലരാകട്ടെ തികഞ്ഞ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നത് ഒരു ഇടതുപക്ഷവിരുദ്ധ എഴുത്തു കണ്ടാൽ അതിനെ അനുകൂലിച്ചു കമന്റെഴുതാൻ അസാമാന്യമായ തിക്കുംതിരക്കുമാണ്. ഒരു ഇടതുപക്ഷ അനുകൂല എഴുത്തു വന്നാലോ പല്ലും നഖവുമായി ചാടിയിറങ്ങാൻ ഊരും പേരും ഉള്ളവരും ഇല്ല്ലാത്തവരും നിരവധി. സി.പി.എം അനുകൂല എഴുത്തെങ്ങാനും കണ്ടാൽ ഇങ്ങനെയൊന്നുമല്ല ബ്ലോഗെഴുതേണ്ടതെന്നും ബ്ലോഗെഴുത്തെന്നാൽ ഇടതുപക്ഷ വിരുദ്ധ എഴുത്താണെന്നും മറ്റും ഉപദേശിക്കുവാൻ പോലും ആളുകൾ ഉണ്ടായ്‌വന്നു. ഇക്കണ്ട പ്രതിലോമ ആശയക്കാർക്കൊക്കെയും അവരുടെ രാഷ്ട്രീയം എഴുതാമെങ്കിൽ ഞാനെന്തിന് എന്റെ രാഷ്ട്രീയം മറച്ചുവയ്ക്കുന്നെവെന്നു കരുതിയാണ് ഞാനും രാഷ്ട്രീയം എഴുത്തു തുടങ്ങിയത്. തീർച്ചയായും ഇടതുപക്ഷത്തിനോ സി.പി. എമ്മിനോ അനുകൂലമായി എഴുതുന്നതിൽ യാതൊരു കുറവും കാണുന്നില്ല. അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുതന്നെ എഴുതും. അത്യാവശ്യം ഇടതുപക്ഷത്തെത്തന്നെ വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിക്കുകയും ചെയ്യും. അല്ലാതെ ഇന്നയിന്ന കാരണങ്ങളാൽ ഞാനെന്ന മഹാനിതാ കമ്മ്യൂണിസ്റ്റല്ലാതാകുന്നു എന്നു വിളംബരം ചെയ്ത് ആരുടെയെങ്കിലും കൈയ്യടി വാങ്ങേണ്ട യാതൊരാവശ്യവും ഇല്ല. ഇടതുപക്ഷ അനുകൂല എഴുത്തുകൾ ഇനിയും പ്രതീക്ഷിക്കുക! അല്ലപിന്നെ!

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...