എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Thursday, May 19, 2011

ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ജനപ്രിയ പ്രഖ്യാപനങ്ങൾ

ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ജനപ്രിയ പ്രഖ്യാപനങ്ങൾ

(ഈ പോസ്റ്റ്‌ വിശ്വമാനവികം 1-ല്‍ ആണ് ആദ്യം പ്രസിദ്ധീകരിച്ചത് . അതിലേയ്ക്കുള്ള ലിങ്ക്)

പുതുതായി സത്യ പ്രതിജ്ഞ ചെയ്ത ഉമ്മൻ ചാണ്ടി സർക്കാർ ഏതാനും ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നു. അതിൽ ഒന്ന് എൻഡോ സൽഫാൻ ദുരിതബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപാ വീതം ധനം സഹായം നൽകും എന്നതാണ്. ഇത് വളരെ സ്വാഗതാർഹം തന്നെ. എൻഡോ സൽഫാൻ നിരോധനം പൂർണ്ണമായി നടപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന പ്രഖ്യാപനവും ഉണ്ട്. ഇതും സ്വാഗതാർഹം തന്നെയാണെങ്കിലും അതിന്റെ ആത്മാർത്ഥത കാത്തിരുന്നു കാണാം.

രണ്ടാമത്തെ കാര്യം കുട്ടനാട്ടിൽ വേനൽ മഴക്കെടുതികൾക്കിരയായ കർഷകർക്ക് ഹെക്ടറിന് ഇരുപതിനായിരം രൂപാ വീതം ധന സഹായം നൽകാനുള്ള തീരുമാനമാണ്. ഇത് മതിയായ സഹായമായിരിക്കുമോ എന്നത് അവിടുത്തെ കർഷകരോട് ചോദിക്കേണ്ട കാര്യമാണെങ്കിലും ആശ്വാസം എത്തിക്കുന്നത് നല്ല കാര്യം തന്നെ. ഒരു രൂപയ്ക്ക് അരി നൽകൽ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും പറഞ്ഞിട്ടുണ്ട്. എൽ.ഡി.എഫ് രണ്ടു രൂപയ്ക്കാണ് അരി നൽകൻ തീരുമാനിച്ചത്. ജനങ്ങൾക്ക് ഒരു രൂപ കൂടി കുറച്ച് കിട്ടുന്നത് കുറച്ചും കൂടി ആശ്വാസകരം തന്നെ.

ഇനി മൂന്നാമത്തേത് ഇപ്പോൾ വർദ്ധിപ്പിച്ച പെട്രോൾ വിലയിൽ നിന്നും ലഭിക്കുന്ന അധിക നികുതി സംസ്ഥാന സർക്കാർ വേണ്ടെന്നു വയ്ക്കുക വഴി വില വർദ്ധനവിൽ നിന്ന് അല്പം ഒരു ആശ്വാസം നൽകുക എന്നതാണ്. ഇതും സ്വാഗതാർഹം തന്നെ. ലിറ്ററിന് 1.22 രൂപയാണ് സംസ്ഥാനത്തിനുള്ള നികുതി. ഇത് വേണ്ടെന്നു വയ്ക്കുക വഴി സർക്കാരിനു 131.94 കോടി വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ജനങ്ങൾക്ക് ആശ്വാസം പകരേണ്ടത് ഒരു സർക്കാരിന്റെ ബാദ്ധ്യത തന്നെയാണ്. ഇപ്പോൾ പെട്രോൾ ലിറ്ററിന് 5.39 രൂപയാണ് വർദ്ധിപ്പിച്ചത്. നികുതി വേണ്ടെന്നു വയ്ക്കുന്നതിലൂടെ വില 4.17 രൂപ ആകും.

എന്നാൽ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം വില വർദ്ധനവ് എന്ന യാഥാർത്ഥ്യം അപ്പോഴും നില നിൽക്കുന്നു എന്നുള്ളതാണ്. 5.39 രൂപാ കൂടിയതിൽ നിന്നാണ് ഉദ്ദേശം 1.56 രൂപയുടെ ഇളവ് ഉപപ്ഭോക്താക്കൾക്ക് ലഭിക്കുന്നത്. നേരത്തേ ഉള്ളതിൽ നിന്നും 4.17 രൂപാ എന്നാലും അധികം നൽകേണ്ടി വരികയാണ്. വൻ തോതിൽ വർദ്ധിപ്പിക്കുക. അല്പമാത്രമായ ഇളവ് അനുവദിക്കുക. മുൻ സർക്കാർ അതു പോലും ചെയ്തില്ലാ എന്നു വാദിക്കാം. ആ നിലയിൽ അല്പം കൂടി ജനപ്രിയം ഇക്കാര്യത്തിൽ ഉണ്ടാക്കി.

ഇപ്പോൾ എണ്ണ വില വർദ്ധനവിനുള്ള അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കല്ല. എണ്ണക്കമ്പനികൾക്കാണ്. ഇനി അടുത്ത മാസം വീണ്ടും എണ്ണ വില കൂട്ടും എന്നാണ് അറിയുന്നത്. അടുത്ത മാസം മാത്രമല്ല, ഇനി ഇടയ്ക്കിടെ ഇങ്ങനെ കൂടിക്കോണ്ടിരിക്കും. അപ്പോഴെല്ലാം കേരളത്തിലെ യു.ഡി.എഫ് സർക്കാർ വിലവർദ്ധനവു വഴി കിട്ടുന്ന അധികനികുതി ഉപേക്ഷിച്ച് വിലവർദ്ധനവിന്റെ ഭാരം ലഘൂകരിച്ചുകൊണ്ടിരിക്കുമോ എന്നറിയില്ല.

അടിക്കടിയുള്ള വില വർദ്ധനവ് ഒഴിവാക്കാൻ ആവശ്യമായ നടപടികൾക്ക് കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നതിനു പകരം വില കൂടുമ്പോഴെല്ലാം സംസ്ഥാന സർക്കാർ അധിക നികുതി ഒഴിവാക്കി അല്പം ആശ്വാസം എത്തിക്കുക എന്നത് എക്കാലത്തും പ്രായോഗികമാകുമോ? ഇളവു നൽകിയാലും വർദ്ധനവ് എന്ന യാഥാർത്ഥ്യം നില നിൽക്കും എന്നത് അംഗീകരിക്കാതെ പറ്റുമോ? അതിനെന്താണൊരു പോം വഴി? ശാശ്വതമായ പോംവഴി അടഞ്ഞ അദ്ധ്യായമോ?

കേട്ടാൽ തോന്നും പെട്രോളിന്റെ വില ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ കുറച്ചെന്ന്. 5.39 രൂപാ കൂട്ടിയത് 4.17 ആയി കുറയുമ്പോഴും ഈ 4.17 രൂപ വർദ്ധനവ് നിലനിൽക്കുകയാണ്. ആദ്യം എണ്ണവില കൂട്ടാനും കുറയ്ക്കാനുമുള്ള കേന്ദ്ര ഗവർണ്മെന്റിന്റെ നഷ്ടപ്പെട്ട അധികാരം തിരിച്ചിച്ചുപിടിക്കാൻ കേന്ദ്രഗവർണ്മെന്റിനോട് പറയുകയാണ് ഉമ്മൻ ചാണ്ടി ചെയ്യേണ്ടത്!

Wednesday, May 18, 2011

യു.ഡി.എഫ് ഭരണം: പറഞ്ഞതൊന്നും വിഴുങ്ങില്ലെന്ന് കരുതുന്നു

യു.ഡി.എഫ് ഭരണം: പറഞ്ഞതൊന്നും വിഴുങ്ങില്ലെന്ന് കരുതുന്നു

യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമയിരുന്നു ഒരു രൂപയ്ക്ക് അരി നൽകും എന്നത്. പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നയുടൻ അത് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ പേട്രോൾ ഡീസൽ വില കൂട്ടുമ്പോൾ അവയിൽ നിന്ന് സംസ്ഥാനത്തിനു ലഭിക്കുന്ന നികുതി വേണ്ടെന്നു വച്ചു കൊണ്ട് വിലവർദ്ധനവ് പിടിച്ചു നിർത്തണമെന്നാണ് മുമ്പ് ഇടതുപക്ഷ സർക്കാരിനോട് യു.ഡി.എഫ് നേതാക്കൾ പറഞ്ഞത്.

ഇപ്പോൾ പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടിയിരിക്കുകയാണല്ലോ. തീർച്ചയായും യു.ഡി.എഫിന്റെ മുൻ നിലപാടിൽ ഉറച്ചു നിന്ന് പെട്രോൾ ഉല്പനങ്ങളുടെ വില കൂട്ടുന്നതിനനുസരിച്ച് അവയിൽ നിന്ന് സംസ്ഥാനത്തിനു കിട്ടുന്ന നികുതി വേണ്ടെന്നു വച്ച് ഈ വില വർദ്ധനവിനെ തടഞ്ഞു നിർത്താൻ പുതിയ യു.ഡി.എഫ് സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതുപോലെ ഒത്തിരി കാര്യങ്ങൾ ഉണ്ട്. എം.എ.ബേബിയെ വിമർശിച്ചിരുന്നവർ സ്വാശ്രയ വിദ്യാഭ്യാസ സംഗത്ത് സാമൂഹ്യ നീതി കൈവരിക്കാൻ എന്തൊക്കെ ചെയ്യാൻ പോകുന്നുവെന്നും അറിയാൻ താല്പര്യമുണ്ട്. കയറിയതല്ലേയുള്ളൂ. തിടുക്കമില്ല. ട്രഷറി പൂട്ടാതെ തോമസ് ഐസക്ക് അഞ്ചു വർഷം കൊണ്ടു പോയി. ഇനി യു.ഡി.എഫ് ധനമന്ത്രിയും ധനശാസ്ത്ര പണ്ഠിതനുമായ മാണിസാറിനും അതു കഴിയുമെന്നാണ് പ്രതീക്ഷ.

വിദ്യാഭ്യാസ രംഗം ഉടച്ചു വാർക്കുന്നത്, അഴിമതി തുടച്ചു നീക്കുന്നത്, പോലീസ് സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ , ആരോഗ്യരംഗത്തെ പരിഷ്കാരങ്ങൾ എല്ലാം കണ്ടിട്ടു വേണം ഇനി അടുത്ത ഇലക്ഷനിൽ ആർക്ക് വോട്ട് ചെയ്യണം എന്നു തീരുമാനിക്കാൻ! ഉദ്യോഗസ്ഥ മേഖലയിൽ എല്ലാം അഴിമതി തുടച്ചു നീക്കപ്പെടും. നമ്മുടെ ചെക്ക് പോസ്റ്റുകളിൽ പോലും ഇനി യാതൊരു വിധ അഴിമതിയും കൈക്കൂലിയും നടമാടുകയില്ല. കാരണം അഴിമതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്ന ഒരു സർക്കാരാണ് ഇനി അധികാരത്തിൽ.

ഒരു അഴിമതി വിരുദ്ധ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന നിലയിൽ വരെ കാര്യങ്ങൾ പുരോഗമിക്കാം.ത്രീ ജി സ്പെക്ട്രം അഴിമതി പോലെയുള്ള വലിയ അഴിമതികളിലൂടെ നേടാവുന്ന എണ്ണിയാലൊടുങ്ങാത്ത തുകയൊക്കെ കേട്ട് ആവേശ പുളകിതരായി ആരെങ്കിലും ആ വഴിക്കു നീങ്ങാമെന്നു വിചാരിക്കുകയോ തുകയെല്ലാം അടിച്ചു മാറ്റി ഭദ്രമായ സ്ഥലങ്ങളിൽ നിക്ഷേപിച്ച ശേഷം സുരക്ഷിതമായി എ.സി ജയിലിൽ സുഖവാസത്തിന് പോകാമെന്നോ വീണ്ടും ഒരിക്കൽ മടങ്ങി വന്ന് മന്ത്രിയാകാമെന്നോ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി! കോൺഗ്രസ്സ് ഭരിക്കുമ്പോൾ നടക്കില്ല.

ഏതെങ്കിലും ഒരാരോപണത്തിന്റെയോ അഴിമതിയുടേയോ പേരിൽ ആയുഷ്കാലം രാഷ്ട്രീയത്തുക് നിന്ന് ആരെയും അകറ്റേണ്ടകാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടിയെ സാക്ഷിനിർത്തി പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിയ്ക്ക് ആർക്കും എന്തും ചെയ്യാം. കാലം കുറെ കഴിയുമ്പോൾ കാലപ്പഴക്കത്തിന്റെ ആനുകൂല്യം നൽകി കേസുകൾ ഒക്കെ വെറുതേ വിട്ട് മപ്പാക്കാം. ഭരണത്തിലും ഏറാം. സൽഭരണവും നടത്താം! വോട്ട് ചെയ്ത് ജയിപ്പിക്കാൻ ജനങ്ങളുള്ളപ്പോൾ ആരെ പേടിക്കാൻ!


ഡോക്ടർമാരിൽ ചിലരൊക്കെ വീണ്ടും പ്രൈവറ്റ് പ്രാക്ടീസ് തുടങ്ങാൻ പോകുന്നതായി കേൾക്കുന്നുണ്ട്. അതൊന്നും യു.ഡി.എഫിന്റെ കീഴിൽ നടക്കില്ല. ശ്രീമതി ടീച്ചർ ഭരിച്ചു മുടിച്ച ആരോഗ്യരംഗത്തെ പുത്തൻ ഉടച്ചു വാർക്കലുകളോടെ പ്രൈവറ്റ് ആശുപത്രികളിൽ തള്ള് കുറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എല്ലാ ജില്ലകളിലും ഗ്രാമ ഗ്രാമാന്തരങ്ങളിൽ വരുന്ന ഐ.റ്റി പാർക്കുകളിൽ ജോലിക്കപേക്ഷിക്കാൻ കാത്തു നിൽക്കുന്ന യുവജനങ്ങളെ നിരാശരാക്കില്ലെന്നാണ് വിശ്വാസം.

ബസ് ചാർജ് വർദ്ധന, വൈദ്യുതി ബില്ല് കൂട്ടൽ, പവ്വർ കട്ട് എന്നിവ ഇനി ഉണ്ടാകില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയത് എൽ.ഡി.എഫ് സർക്കാരിന്റെ നയപരിപാടികളുടെ ഫലമായിട്ടായിരുന്നു. ഇനി അതെല്ലാം കുത്തനെ കുറയും. പൊതു വിതരണ സമ്പ്രദായം കുറ്റമറ്റതാകും. സാധാരണ കടകളിൽ പോലും സാധന വില കുറച്ചു കിട്ടുമെന്നു വരുമ്പോൾ പിന്നെ പൊതു വിതരണ ശൃംഘലകളുടെ ആവശ്യം തന്നെ ഉണ്ടാകുമോ എന്നറിയില്ല.

വ്യവസായങ്ങൾ വരുന്നതിന് തടസമായ സി.പി.എം പോളിസികൾ ഇനി ഇല്ലാത്തതിനാൽ, മിനിമം ഒരു ഗ്രാമത്തിൽ ഒരു വ്യവസായം വീതം വരാൻ അധികനാൾ വേണ്ടി വരില്ലെന്നു കരുതുന്നു. വ്യാവസായികമായി വികസിക്കുന്നതോടെ ഒരു വികസിത രാജ്യത്തിന്റെ സ്വഭാവം നമ്മുടെ സംസ്ഥാനത്തിനു കൈവരും. അത് കണ്ട് പഠിക്കാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നും അന്യ രാജ്യങ്ങളിൽ നിന്നും വരുന്ന പഠന സംഘങ്ങൾ ഇനി പതിവു കാഴ്ചകളാവും. ചുളുവിന് കുറച്ച് വിദേശനാണ്യവും!

സ്ത്രീപീഡനം, അഴിമതി, അക്രമം എന്നിവ ഇനി കേട്ടു കേൾവികൾ മാത്രമായിരിക്കും. ഇടതു സർക്കാരിന്റെ കീഴിൽ അതൊക്കെയായിരുന്നല്ലോ സംഭവിച്ചുകൊണ്ടിരുന്നത്. ചുമ്മാതാണോ ജനങ്ങൾ എൽ.ഡി.എഫിനെ തൂത്തെറിഞ്ഞത്! മര്യാദയ്ക്ക് ഭരിക്കണമായിരുന്നു. ജനങ്ങളുടെ സ്വൈരത കെട്ടു പോയിരുന്നു. നാട്ടിൽ ജീവിക്കാൻ പറ്റാതായി പോയി!

ഇനി നമ്മുടെ പെൻഷൻ ആനുകൂല്യങ്ങൾ കുത്തനെ കൂടും. മാസം കർഷകത്തൊഴിലാളി പെൻഷൻ അടക്കം ആയിരത്തി അഞ്ഞൂറെങ്കിലും ആകുമെന്നാണ് പ്രതീക്ഷിക്കാവുന്നത്. കാരണം എൽ.ഡി.എഫ് ഇപ്പോൾ പരമാവധി അഞ്ഞൂറും ഭാവിയിൽ ആയിരവും മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്. അതിൽ ഒരു അഞ്ഞൂറെങ്കിലും കൂട്ടി കൊടുത്തില്ലെങ്കിൽ പിന്നെ എന്ത് യു.ഡി.എഫ്?

ജനപക്ഷത്ത് നിൽക്കുന്ന, സാധരണക്കാരുടെയും പാവപ്പെട്ടവരുടെയും മുന്നണിയായ യു.ഡി.എഫ് ഭരണത്തിലൂടെ നമ്മുടെ കൊച്ചു കേരളം സമ്പൂർണ്ണ സോഷ്യലിസം എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും എന്ന പ്രതീക്ഷ നമുക്ക് വച്ചു പുലർത്താവുന്നതേ ഉള്ളൂ! മാർക്സിസ്റ്റ് പാർട്ടിയോടല്ലാതെ സോഷ്യലിസത്തോട് എതിർപ്പൊന്നുമില്ലെന്ന് പല കോൺഗ്രസ്സ് നേതാക്കളും പ്രസംഗിച്ചു കേട്ടിട്ടുണ്ട്.

മാത്രവുമല്ല ഇന്ത്യ സോഷ്യലിസത്തിന്റെ പാതയിലൂടെ മുന്നേറിയതു കണ്ട് ഭയന്ന് വിറച്ച് അമേരിക്ക ഇപ്പോൾ ഇന്ത്യയെ സഖ്യരാഷ്ട്രങ്ങളിലൊന്നായി കരുതി തുടങ്ങിയല്ലോ! പണ്ടത്തെ സോവിയറ്റ് യൂണിയനുമായുണ്ടയിരുന്ന ശത്രുത പോലെ പോലെ ഒരു സോഷ്യലിസ്റ്റ് രഷ്ട്രത്തെ വെറുപ്പിച്ച് ശത്രുവാക്കുന്നതിനെക്കാൾ തന്ത്രപരമാ‍യി കൂടെ നിർത്തുന്നതാണല്ലോ ബുദ്ധി!

സോഷ്യലിസം ഇടതുപക്ഷത്തിനു പ്രസംഗിക്കാനുള്ളതും യു.ഡി.എഫിനും അതിനു നേതൃത്വം നൽകുന്ന കോൺഗ്രസ്സിനും പ്രായോഗികമായി നടപ്പാക്കാനുള്ളതുമായ ഒരു വ്യവസ്ഥയാണെന്ന് തെളിയിക്കാൻ അഞ്ചു വർഷം തന്നെ വേണ്ടി വരില്ലെന്നാണ് വിശ്വസം. പ്രത്യേകിച്ചും പ്രഗൽഭ മതികളായ എല്ലാവരും പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ഉള്ളപ്പോൾ!

ആരു പറഞ്ഞു നമ്മുടെ കേരളം തകരുമെന്ന്.ദൈവം എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ? ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം എന്നും അങ്ങനെ ഇടതുപക്ഷ ചെകുത്താന്മാർക്ക് വിട്ടുകൊടുക്കുമോ? ഒരിക്കലുമില്ല. നമുക്ക് സന്തോഷിക്കുക!

Tuesday, May 17, 2011

സമരം ചെയ്യുന്നതാർക്കുവേണ്ടി?

പോസ്റ്റും കമന്റുകളും വായിക്കാൻ ഇവിടെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശ്വമാനവികം 1-ൽ എത്താം
http://easajim.blogspot.com/2011/05/blog-post_16.html


സമരം ചെയ്യുന്നതാർക്കുവേണ്ടി?


പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ പലവിധ സമരങ്ങളും പ്രകടനങ്ങളും മറ്റും നടക്കുകയാണല്ലോ. ഇന്ന് വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ സി.പി.ഐ (എം) ആഹ്വാന പ്രകാരം പ്രകടനം നടക്കുന്നുണ്ട്. ഈ സമരങ്ങൾകൊണ്ടൊന്നും പെട്രോൾ വില കുറയാൻ പോകുന്നില്ല. എണ്ണ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുക്കാൻ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ തീരുമാനിച്ചപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.

എണ്ണ വില കൂട്ടുന്നതും കുറയ്ക്കുന്നതും എണ്ണക്കമ്പനികളാണെന്നും, അതിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി പ്രണബ് കുമാർ മുഖർജി കഴിഞ്ഞ ദിവസം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞു കഴിഞ്ഞു. ജനങ്ങൾ ഇതൊക്കെ സഹിക്കാൻ തയ്യാറാണെന്നതാണ് സത്യം. കാരണം ഇതിനൊക്കെ ഉത്തരവാദികൾ ആകുന്നവരെ വീണ്ടും അധികാരത്തിൽ ഏറ്റാൻ ജനങ്ങൾ തയ്യാറാകുന്നുണ്ടല്ലോ.

ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പ് എടുത്തു നോക്കൂ. ഭരണ മികവിന്റെ നിറവിൽ ഇടതുമുന്നണി ജനവിധി തേടുന്നു. ട്രഷറി പൂട്ടാത്ത ഭരണം. സമസ്ത മേഖലയില്പെട്ടവർക്കും മുമ്പില്ലാത്തവിധം വാരിക്കോരി ആനുകൂല്യങ്ങൾ. സമൂഹത്തിലെ കൊള്ളരുതായ്മകൾക്കും ഭരണതലത്തിലെ അഴിമതികൾക്കും എതിരെ വിട്ടു വീഴ്ചയില്ലാതെ പോരാടുന്ന വി.എസ്. അച്യുതാനന്ദൻ ആ മുന്നണിയെ നയിക്കുന്നു.

എതിർപക്ഷത്തുള്ള യു.ഡി.എഫ് ആകട്ടെ വല്ലാത്ത പ്രതിരോധത്തിലും ആയിരുന്നു. അതിന്റെ നേതാക്കൾ ഗുരുതരമായ അഴിമതിക്കേസുകളിൽ പെട്ട് കിടക്കുന്നു. ചിലർ ജയിലിലാകുന്നു. ചില നേതാക്കളാകട്ടെ സ്ത്രീപീഡന കേസുകളിലും മറ്റും പെട്ട് കുഴഞ്ഞു കിടക്കുന്നു. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാർ പലരും കോടിക്കണക്കിനു രൂപയുടെ അഴിമതികൾ നടത്തി പിടിക്കപ്പെട്ട് ജയിലിലാകുന്നു. അങ്ങനെ എന്തെല്ലാം സംഭവങ്ങൾ. ഇതൊക്കെയായിട്ടും തെരഞ്ഞെടുപ്പ് വിധി വന്നപ്പോൾ കേരളത്തിൽ യു.ഡി.എഫിന് നേരിയതെങ്കിലും മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷം! ജനങ്ങൾ നല്ലൊരു പങ്ക് നെഗറ്റീവായി ചിന്തിക്കുന്നതിന് ഇതില്പരം തെളിവു വേണ്ട.

ഒരു പക്ഷെ വിലവർദ്ധനവ്, സ്ത്രീപീഡനം, അഴിമതി, ഇവയൊക്കെ ജനങ്ങൾക്ക് ഇഷ്ടമുള്ള വിഷയമാണെന്നു വേണം കരുതാൻ. അല്ലെങ്കിൽ ജനങ്ങളിൽ നല്ലൊരുപങ്ക് ജനാധിപത്യത്തെ ഒരു തമാശയായി കാണുന്നു എന്നു കരുതണം. ഒരു ഗവർണ്മെന്റിന്റെ പ്രവർത്തനങ്ങൾ മോശമാണെങ്കിൽ ആ ഗവർണ്മെന്റിനെതിരെ ജനവികാരം ഉണ്ടാവുകയും ഭരണമാറ്റത്തിന് സഹായകമാകുന്ന ജനവിധി ഉണ്ടാവുകയും ചെയ്യും. എന്നാൽ കുറ്റമറ്റ ഒരു ഭരണം നടത്തിയാലും അത് അംഗീകരിക്കില്ലെന്ന് വന്നാലോ?

നമ്മുടെ ജനങ്ങളുടെ മന:ശാസ്ത്രം എന്താണ്? ഇവിടെ അഴിമതി നടന്നാലും, സ്വജനപക്ഷപാതം നടന്നാലും, സ്ത്രീപീഡനം നടന്നാലും, ആരൊക്കെ ജയിലിൽ പോയാലും, വിലവർദ്ധനവുണ്ടായാലും എന്തുതന്നെ സംഭവിച്ചാലും കുഴപ്പമില്ല; ഇടതുപക്ഷം ഭരിക്കാതിരുന്നാൽ മതിയെന്നാണോ? ഇടതുപക്ഷം ഭരിക്കുന്നതിലും ഭേദം മേല്പറഞ്ഞ കൊള്ളരുതായ്മകൾ ഒക്കെ നടക്കുന്നതുതന്നെയാണ് നല്ലതെന്നാണോ?

നാടിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കാനാഗ്രഹിക്കുന്ന ഏതൊരാളെയും നിരുത്സാഹപ്പെടുത്തുന്ന ജനവിധിയാണ് ഇപ്പോൾ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സത്യത്തിൽ നമ്മുടെ ജനാധിപത്യം ദുർബലപ്പെടുകയാണോ? അഞ്ചുപേർ നിന്നിട്ട് അതിൽ മൂന്നുപേർ കൈപൊക്കി കാണിച്ചിട്ട് അവ കാലുകളാണെന്നും, രണ്ടുപേർ അവ കൈകളാണെന്നും പറഞ്ഞാൽ ഭൂരിപക്ഷ തീരുമനമനുസരിച്ച് പൊക്കിക്കാണിച്ച അഞ്ചു കൈകളിൽ മൂന്നെണ്ണം കാലുകളാണെന്ന് സമ്മതിക്കേണ്ടിവരും. ഈ ദൌർബല്യം നമ്മുടെ ജനധിപത്യത്തെ സദാ പിന്തുടരുന്നുണ്ട്.

ഞാൻ പറഞ്ഞുവന്നത് ജനങ്ങൾ ഇടതുപക്ഷത്തെ ഇനിയും വിശ്വാസത്തിൽ എടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സമര പരിപാടികൾ? ജനങ്ങൾ അവരെ അധികാരത്തിൽ ഏറ്റുന്നു. നമ്മൾ അതേ ജനങ്ങൾക്ക് വേണ്ടി സമരം ചെയ്ത് പോലീസിന്റെ അടിയും ഇടിയും കൊള്ളുന്നു? ഇടതുപക്ഷ സർക്കാർ വീണ്ടും വരാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി ധാരാളം വിയർപ്പൊഴുകുക്കുകയും ചെയ്തവർ ഇപ്പോൾ ഈ പെട്രോൾ വില വർദ്ധനവിനെതിരെ സമരം പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികമായും സ്വയം ചോദിച്ചുപോകുന്ന ഒരു ചോദ്യമാണിത്. ഞാനും ഈ ചോദ്യം ചോദിച്ചു പോകുന്നു. നന്മയുടെ പക്ഷം പിടിച്ചതുകൊണ്ട് എന്തു കാര്യം? ജനങ്ങൾ നന്മകൾക്ക് ഒപ്പമല്ലെങ്കിലോ?

അതെന്തായാലും സകല -ജാതിമത സാമുദായിക ശക്തികളും, എല്ലാ വിധ ഛിദ്രശക്തികൾ ആകെയും ഒളിഞ്ഞും തെളിഞ്ഞും ഒരുമിച്ച് ശ്രമിച്ചിട്ടും അവർക്ക് തിരിച്ചടിനൽകിക്കൊണ്ട് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് അനുകൂലമായി വിധിയെഴുതിയ ഒരു ജനത കേരളത്തിൽ ഉണ്ടല്ലോ. അവരെ നമുക്ക് ഉപേക്ഷിക്കാൻ വയ്യ. എന്തായാലും പോസ്റ്റ് ഇട്ടിട്ട് ഞാൻ പെട്രോൾ വിലവർദ്ധനവിനെതിരെയുള്ള പ്രകടനത്തിനു കിളീമാനൂർ ടൌണിലേയ്ക്ക് പോവുകയാണ്.

ഇനി നമ്മൾ നടത്തുന്ന സമരങ്ങളൊന്നും ഇപ്പോൾ യു.ഡി.എഫിന്റെ എല്ലാ കൊള്ളരുതായ്മകളെയും കണ്ണുമടച്ച് അംഗീകരിച്ച് അവർക്ക് ഭരണം നൽകിയ ജനവിഭാഗത്തിനുവേണ്ടിയല്ല. അവർക്ക് ജീവിതം ദുസഹമായാലും ഖജനാവു കട്ടുമുടിച്ചാലും കോൺഗ്രസ്സും യു.ഡി.എഫ് ഭരിച്ചാൽ മതി. ഇടതുപക്ഷം ഇല്ലാതായാൽ മതി. പക്ഷെ ഇടതുപക്ഷത്തെ ആവശ്യമുള്ള ഒരു വിഭാഗം ജനങ്ങൾ ഇവിടെയുണ്ട്. അവർക്കുവേണ്ടി ഞങ്ങൾ പോരാട്ടം തുടരും! അവർക്കുവേണ്ടി മാത്രം!

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...