എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, August 4, 2010

പൊതുയോഗനിരോധനം പെരുവഴിയില്‍

മുന്‍മൊഴി: രാഷ്ട്രീയവും ജനാധിപത്യവും ഇഷ്ടപ്പെടുന്നതിനാല്‍ ഈ വിഷയത്തില്‍ വീണ്ടും പ്രതികരിക്കുന്നു; പൊതുയോഗനിരോധനത്തിന്റെ അര്‍ത്ഥശൂന്യതയെപറ്റി വീണ്ടും ഏതാനും വരികള്‍.....

പോസ്റ്റിന്റെ ചുരുക്കം: പൊതുവഴിയരികിലെ പൊതുയോഗനിരോധനം അപ്രായോഗികം. അനുചിതം. ജനാധിപത്യവിരുദ്ധം. അര്‍ത്ഥശൂന്യം. ഈ വിധി പരാജയപ്പെടുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നും ഈ വിധി പാലിക്കുന്നില്ല. ഇനി പാലിക്കുമെന്നും തോന്നുന്നില്ല. ഇപ്പോഴും വഴിയരികില്‍ പൊതുയോഗങ്ങള്‍ നടക്കുന്നു. പൊതുവഴിനീളെ ജാഥകളും പ്രകടനങ്ങളും നടക്കുന്നു. ഇനിയും നടക്കും. കോടതികളെ ബഹുമാനിക്കേണ്ടതുതന്നെ. പക്ഷെ ബഹുമാനപ്പെട്ട കോടതി ഇത്തരം ഒരു വിധി ഒഴിവാക്കണമായിരുന്നു. തിരുത്താന്‍ ഇനിയും സമയമുണ്ട്. തിരുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നേക്കും. കോടതിയുടെ ഗൌരവം ഇതില്ലാതാക്കും. രാഷ്ട്രീയവും നീതിന്യായവിഭാഗവും കൊമ്പു കോര്‍ക്കുന്നത് നന്നല്ല. ഒരു കോമ്പ്രമൈസായിരിക്കും നല്ലത്; എല്ലായ്പോഴും!


പൊതുയോഗനിരോധനം പെരുവഴിയില്‍

കളിതമാശയല്ല കോടതികള്‍. ഇന്ന് ഒരു നീതിപീഠം പറയുന്ന വിധി നാളെ നിയമമാണ്. ഏതെങ്കിലും കോടതികള്‍ മുമ്പ് പറഞ്ഞിട്ടുള്ള വിധികള്‍ ഉദ്ധരിച്ച് സമാനമായ മറ്റ് കേസുകളില്‍ മറ്റ് കോടതികള്‍ വിധിപറയുന്ന പതിവുണ്ട്. അപ്പോള്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിയമ നിര്‍മ്മാണ സഭകള്‍ക്ക് പുറമേ കോടതികളും ഒരു പങ്ക് വഹിക്കുകയാണ്. നമ്മുടെ ഭരണഘടനയെയും നിയമങ്ങളെയും വ്യാഖ്യാനിക്കുകയും അതുവഴി ഏതു സന്ദര്‍ഭത്തിലും ജനങ്ങള്‍ക്ക് ശരിയായ നീതി ലഭ്യമാക്കുകയും ചെയ്യുക എന്ന ഗൌരവമേറിയ ധര്‍മ്മമാണ് നീതിപീഠത്തിനു നിര്‍വഹിക്കുവാനുള്ളത്. അത് നമ്മുടെ ഭരണഘടനാസംബന്ധിച്ചും നിയമങ്ങള്‍ സംബന്ധിച്ചും കാലകാലങ്ങളില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുകയും സങ്കീര്‍ണ്ണതകള്‍ മറ്റുകയും ചെയ്യുന്നു. വിവാദവിഷയങ്ങളില്‍ അത് അന്തിമ വിധി കല്പിക്കുന്നു.

നീതിപീഠം ഭരണകൂടത്തിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും ശ്രദ്ധയില്പെടാത്ത പല കാര്യങ്ങളിലും സ്വമേധയാ ഇടപെട്ട് സമൂഹത്തില്‍ നീതി അരക്കിട്ടുറപ്പിക്കുന്നു. നിയമങ്ങളെ വ്യാഖ്യാനിക്കുകയും വ്യവഹാരങ്ങള്‍ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതിനപ്പുറം നിയമനിര്‍മ്മാണത്തിന്റെ മേഖലയിലും അത് അവശ്യം കൈവയ്ക്കുന്നു. അങ്ങനെ നിയമ വ്യവസ്ഥയ്ക്കും നിയമനിര്‍മ്മാണസഭയ്ക്കും ഒരു കൈ സഹായം കൂടിയാണ് നീതി പീഠം പലപ്പോഴും. കടുത്ത പരസ്യ വിമര്‍ശനങ്ങളില്‍നിന്നു പോലും ജനം കോടതിയെ ഒഴിച്ചു നിര്‍ത്തുന്നതും ഒരര്‍ത്ഥത്തില്‍ ജനകീയമല്ലാത്ത ഈ ജനാധിപത്യ സ്ഥാപനത്തിന്റെ പ്രാധാന്യം ഉള്ളില്‍ വച്ചുകൊണ്ടാണ്. അല്ല്ലാതെ കോടതിയലക്ഷ്യമാകും എന്ന ഉള്‍ഭയം കൊണ്ട് മാത്രമല്ല.

നീതിപീഠങ്ങള്‍ ജനാധിപത്യവ്യവസ്ഥിതിയുടെ മാര്‍ഗ്ഗദര്‍ശിയും കാര്യദര്‍ശിയും നിരീക്ഷകനും ഭരണഘടനയുടെ സംരക്ഷകനും എല്ലാമാണ്. പോലീസ് ഉള്‍പ്പെടെയുള്ള നിയമപാലകരാകട്ടെ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാണ്. രാഷ്ട്രീയക്കാരാകട്ടെ ജനാധിപത്യ വ്യവസ്ഥിതിയെ സചേതനവും സജീവവുമാക്കിത്തീര്‍ക്കുന്ന നാഡിഞരമ്പുകളുമാണ്. അതല്ല, നീതിപീഠമാണ്. ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാല്‍ രാഷ്ട്രീയം അതിന്റെ തുടിപ്പാണ്. തുടിപ്പ് നിലച്ചാല്‍ പിന്നെ ഹൃദയവുമില്ല ശരീരവുമില്ല. അതുമല്ല രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാല്‍ നീതിപീഠം അതിന്റെ ധമനിയാണ്. നമ്മുടെ മാധ്യമങ്ങളാകട്ടെ ജനാധിപത്യത്തിന്റെ നെടുംതൂണുകളുമാണ്. ഇവയില്‍ ഏതെങ്കിലുമൊന്ന് മറ്റൊന്നിന്റെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.

നമ്മുടെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ജനം ആദരവു പുലര്‍ത്തണമെന്നുണ്ട്. എന്നാല്‍ മറ്റെന്തിനെക്കാളും കുറച്ച് കൂടുതല്‍ ബഹുമാനവും വിശ്വാസ്യതയും ജനം നീതിപീഠത്തിനു കല്പിച്ചുകൊടുക്കുന്നുണ്ട്. കാരണം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അനീതിയില്‍ നിന്നും അതിക്രമങ്ങളില്‍നിന്നും പോലും ജങ്ങളെ രക്ഷിക്കാന്‍ അധികാരപ്പെട്ട സ്ഥാപനമാണ് നീതി പീഠം . സാധാരണ വ്യവസ്ഥിതിയില്‍ അത് അവസാന വാക്കാണ്. ചിലപ്പോള്‍ അത് അവസാനത്തെ അത്താണിയാണ്. അതുകൊണ്ടു തന്നെ നീതിന്യായ വിഭാഗത്തിന്റെ ഉത്തരവാദിത്വം അല്പം കൂടി ഗൌരവമുള്ളതാകുന്നു. സമൂഹത്തെ ഉള്‍ക്കാഴ്ചയോടെ കാണുകയും ജനാധിപത്യത്തെ സര്‍വാത്മനാ അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്കാണ് കുറ്റമറ്റ രീതിയില്‍ നീതി നടപ്പിലാക്കാന്‍ കഴിയുക. സാമൂഹ്യബോധമില്ലാത്തവര്‍ നീതി പീഠങ്ങളുടെ അമരത്തെത്തിയാല്‍ പൊതുജനത്തിനതു ദുര്‍വിധി; ജനാധിപത്യത്തിന് അത് ഭീഷണിയും!

എന്റെ അറിവു വച്ച് ഇപ്പോള്‍ ഈ പോസ്റ്റ് എഴുതുന്ന കാലയളവില്‍ കേരളത്തില്‍ ഉടനീളം ഏരിയാതലത്തില്‍ സി.പി.ഐ (എം) കാല്‍നടപ്രചരണ ജാഥകള്‍ നടന്നുവരികയാണ്. അത്തരം ഒരു ജാഥയ്ക്ക് ഞാനും അനുഭവസാക്ഷിയാണ്. സി.പി.ഐ (എം) കിളിമാനൂര്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു ആ ജാഥ. ഓരോ ദിവസവും രാവിലെ ഏകദേശം ഒന്‍പത് മണിയോടെ ആരഭിക്കുന്ന ജാഥ രാത്രിയാണ് സമാപിക്കുന്നത്. പ്രവര്‍ത്തകരുടെ നല്ല പങ്കാളിത്തമുണ്ട് ജാഥയില്‍. ഇരുനൂറിലധികം തെരഞ്ഞെടുക്കപ്പെട്ട ആളുകളാണ് ജാഥയില്‍ ഉടനീളം സഞ്ചരിക്കുന്നത്.

ജാഥ എം.സി റോഡ് ഉള്‍പ്പെടെയുള്ള പൊതു വഴിയിലൂടെ തന്നെയാണ് സഞ്ചരിച്ചത്. രണ്ടുവരികളായി ചിട്ടയോടെയാണ് ജാഥ നയിക്കപ്പെട്ടത്. ഓരോ സ്വീകരണസ്ഥലങ്ങളിലും വന്‍പിച്ച സ്വീകരണവും ജാഥയില്‍ സഞ്ചരിക്കുന്ന നേതാക്കളുടെ പ്രസംഗവുമൊക്കെയായി പൊടിപൊടിച്ചു. റോഡരികില്‍ തന്നെ സ്വീകരണ കേന്ദ്രങ്ങളും. അവിടെത്തന്നെ ഉച്ചഭാഷിണി കെട്ടിവച്ച് മണിക്കൂറുകള്‍ നീളുന്ന പ്രസംഗങ്ങള്‍. കാണാനും കേള്‍ക്കാനും നിരവധി ആളുകള്‍. പൊതുവഴികളില്‍ പൊതുയോഗം വിലക്കിയ കോടതിക്കെതിരെ തന്നെ അതിശക്തമായി വിമര്‍ശനവും നേതാക്കള്‍ പരസ്യമായി നടത്തി. നാളിതുവരെ എങ്ങനെയാണോ ജാഥയും പൊതുയോഗവുമൊക്കെ നടന്നു വന്നിരുന്നത്, അതുപോലെതന്നെ എല്ലാം. എന്നിട്ട് ആരുടെ ആകാശവും ഇടിഞ്ഞുവീണില്ല. ഗതാഗതത്തിനു പറയത്തക്ക തടസമൊന്നുംതന്നെ ഉണ്ടായിരുന്നില്ല. ആര്‍ക്കും വലിയ അസൌകര്യങ്ങള്‍ ഒന്നുമുണ്ടായില്ല.

വിവിധ സ്വീകരണ സ്ഥലങ്ങളില്‍ ഓരോന്നിലും നല്ല ജനക്കൂട്ടം ഉണ്ടായിരുന്നു. റോഡരികില്‍ തന്നെ സ്വീകരണവും പൊതുയോഗവും മണിക്കൂറുകള്‍ നീളുന്ന പ്രസംഗവും എല്ലാം. ഇത് കണ്ടും കേട്ടും നിന്നവര്‍ക്കോ കടന്നു പോയവര്‍ക്കോ ഒന്നും ഒരു കുടയും സംഭവിച്ചില്ല. ആരെയും ഇത് അലോസരപ്പെടുത്തിയില്ല. രാഷ്ട്രീയ ശത്രുക്കളില്‍ ചിലര്‍ക്ക് അലോസരം തോന്നിയിരിക്കാം. അത് പക്ഷെ റോഡരികില്‍ യോഗം നടന്നതുകൊണ്ടല്ല. അവര്‍ രാഷ്ട്രീയ എതിരാളികള്‍ ആയതുകൊണ്ട് മാത്രമാണ്. അത് സ്വാഭാവികവുമാണ്. ജാഥയില്‍ ഉടനീളം പോലീസ് എസ്കൊര്‍ട്ട് ഉണ്ടായിരുന്നു. അത് ഭരണ കക്ഷിയായതുകൊണ്ടല്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇന്ന് മിക്ക ജാഥകളെയും പൊതുയോഗങ്ങളെയും പോലീസ് ശ്രദ്ധിക്കുകയും അനുഗമിക്കുകയും ചെയ്യുന്നുണ്ട്. കോടതിവിധി നടപ്പിലാക്കി ജാഥയും പൊതുയോഗവും തടയാനൊന്നും പോലീസ് ശ്രമിച്ചില്ല. കോടതികളെപോലെ ജനാധിപത്യത്തില്‍ തീരെ വിശ്വാസം നഷ്ടപ്പെട്ടവരാകില്ലല്ലോ പോലീസുകാര്‍!

സംഭവിക്കുന്നത് ഒന്നുമാത്രം; ഒരു കോടവിധി കാറ്റില്‍! അതെ, പൊതുയോഗം പൊതുവഴിയരികില്‍ത്തന്നെ , കോടതിവിധിയും “പെരുവഴിയില്‍”തന്നെ. ജനങ്ങള്‍ക്ക് വേണ്ടാത്തത് എന്തായാലും, അതുകോടതിവിധിയാണെങ്കില്‍ പോലും അത് ആരും അംഗീകരിക്കില്ലെന്നതിന്റെ തെളിവാണിത്. ബാലിശമെന്നു പറയാവുന്ന ഒരു വിധി വരുത്തിയത് വിനയല്ലാതെ മറ്റൊന്നുമല്ല. വെറുതെ നീതിപീഠത്തിന്റെ വിലകളഞ്ഞു. ഒട്ടേറെ ജനപ്രിയ വിധികള്‍ പറഞ്ഞിട്ടുള്ള നല്ല ന്യായാധിപന്മാര്‍ ഒരുപാടുണ്ട് നമുക്ക്. അവര്‍ക്കൊക്കെ അപമാനമാണ് ചില ന്യായാധിപന്മാര്‍. മറ്റ് ഭരണഘടനാ സ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ഉള്ളതിനേക്കാള്‍ കൂടുതല്‍ ബഹുമാനം നീതിന്യായവിഭാഗത്തിനോട് ജനം കാണിക്കുന്നതിന്റെ മറവില്‍ കൊടിയ അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ ചില ന്യായാധിപന്മാരില്‍ നിന്നും ഉണ്ടാകാറുണ്ട് എന്നതില്‍ നിന്നും നീതിപീഠവും സദാ സംശുദ്ധമല്ല എന്ന സന്ദേശം നമുക്ക് ഇടയ്ക്കിടെ ലഭിയ്ക്കുന്നുണ്ട്‌. അതുകൊണ്ടൊക്കെത്തന്നെ നീതിപീഠവും വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല.

പാലിക്കാതിരിക്കാന്‍ വേണ്ടി മാത്രം കോടതികള്‍ വിധിന്യാ‍യങ്ങള്‍ പുറപ്പെടുവിക്കുന്നത് ശരിയല്ല. പൊതു താല്പര്യഹര്‍ജ്ജികള്‍ വരുമ്പോള്‍ കോടതികള്‍ കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തണം. പൌരന്റെയും സമൂഹത്തിന്റെ ആകെയും ജനാധിപത്യ അവകാശങ്ങളെയും, സ്വാതന്ത്ര്യത്തെയും നിഹനിക്കുന്നതരത്തില്‍ വിധിപ്രസ്താവനകള്‍ നടത്തിയാല്‍ അത് പൊതുജനം അപ്പാടെ അനുസരിക്കുമെന്നു ധരിക്കരുത്. അനുസരിക്കാനും വേണം ഒരു സൌകര്യമൊക്കെ!

ഇപ്പോള്‍ സി.പി. ഐ(എം) മാത്രം ജാഥ നയിക്കുന്നു. തൊട്ടുപുറകെ ഓരോ പാര്‍ട്ടികളുടെയും ജാഥകള്‍ വരും. എല്ലാം റോഡിലും റോഡ് വക്കിലും ഒക്കെ തന്നെ! പഞ്ചായത്ത് ഇലക്ഷന്‍ വരികയല്ലേ? കോടതി വിധിയൊക്കെ പെരുവഴിതന്നെ. അല്ലാതെന്ത്? റോഡരികില്‍ പൊതുയോഗം നടത്തരുതെന്നും ജാഥനടത്തരുതെന്നും ഒക്കെ കോടതികള്‍ പറഞ്ഞുകൊണ്ടിരിക്കും . ജനം അത്തരം വിധികള്‍ നേരമ്പോക്കുകളായി കരുതും. ജാഥകളും യോഗങ്ങളും എല്ലാം പൊതുസ്ഥലങ്ങളില്‍ നടന്നുകൊണ്ടുമിരിക്കും. വേണ്ടിവന്നാല്‍ കോടതിവിധികളെ മറികടക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യം മനസില്‍ വച്ചു കൊണ്ടു വേണം കോടതികള്‍ വിധിപ്രസ്താവനകള്‍ നടത്താന്‍. അല്ലെങ്കില്‍ പലവിധികളും വെള്ളത്തില്‍ വരച്ച വരപോലെ ആകും. വിധിയെ പരസ്യമായി എതിര്‍ക്കുന്നവര്‍ക്കെതിരെ വേണമെങ്കില്‍ കോടതിയലക്ഷ്യത്തിനു കേസെടുക്കാം. എന്നിരുന്നാലും ഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും കോടതിവിധി അനുസരിക്കാതിരുന്നാല്‍ പിന്നെ വിധികൊകൊണ്ടെന്തുകാര്യം?

പൊതുനിരത്തുകളില്‍ പൊതുയോഗം നടത്തരുതെന്ന കോടതിവിധി എന്തായാലും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനോ അനുസരിക്കാനോ പോകുന്നില്ല. കോടതികള്‍ക്കും തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്താവുന്നതേയുള്ളൂ. പൊതുജനങ്ങള്‍ക്ക് പൊതുയോഗങ്ങള്‍ അസൌകര്യങ്ങള്‍ ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങളുണ്ടെങ്കില്‍ ചില മാനദണ്ഡങ്ങള്‍ കോടതികള്‍ക്ക് നിര്‍ദ്ദേശിക്കാം. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലുള്ള വിധിപ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ ജനം (അരാഷ്ട്രീയവാദികള്‍ ഒഴികെ) അത് സ്വീകരിക്കുകയുമില്ല . ഫലത്തില്‍ നീതി പീഠങ്ങളുടെ വിലയും വിശ്വാസ്യതയും തകരുകയും ചെയ്യും. രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അവര്‍ അതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെങ്കില്‍ കോടതികള്‍ക്ക് മൂക സാക്ഷികളായിരിക്കാനേ കഴിയൂ. ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് അത്രയ്ക്ക് ശക്തിയുണ്ട്.

ഈയുള്ളവന് മനസിലാകാത്തത് അതല്ല, ഈ രാഷ്ട്രീയക്കാരോട് മാത്രം എന്താണിത്ര പുച്ഛം? ജീവിതത്തിന്റെ ബാക്കി എല്ലാ മേഖലകളും സംശുദ്ധമാണോ? രാഷ്ട്രീയക്കാര്‍ മാത്രമാണോ ഇവിടത്തെ കുഴപ്പക്കാര്‍? പൊതുജന നന്മയെ ലക്ഷ്യമാക്കി ഗവര്‍ണ്മെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങളെ പോലും കോടതികള്‍ നൂലാമാലകള്‍ പറഞ്ഞ് അസാധുവാക്കുന്ന വിധിപ്രസ്താവങ്ങള്‍ നടത്തുന്ന അനുഭവം നമുക്കു മുന്നിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിധികളില്‍ ചിലത് ഉദാഹരണങ്ങളാണ്. പണത്തിനു മീതെ പരുന്ത് മാത്രമല്ല ജഡ്ജിമാരും പറക്കുമെന്ന് ചില ജഡ്ജിമാര്‍ തെളിയിക്കുന്നുമുണ്ടല്ലോ. അഴിമതികാരും സ്വജനപക്ഷപാതികളുമായ ജഡ്ജിമാരുണ്ടെന്നു പറഞ്ഞ് നീതിന്യായ വിഭാഗം തന്നെ വേണ്ടെന്നു വയ്ക്കുമോ? അതുപോലെ രാഷ്ട്രീയരംഗത്ത് അഭിലഷണീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്നുപറഞ്ഞ് രാഷ്ട്രീയം വേണ്ടെന്നു വയ്ക്കാന്‍ കഴിയുമോ?

പൊതുനിരത്തിലെ പൊതുയോഗനിരോധനത്തിനെതിരെ ഞാന്‍ എഴുതിയ പോസ്റ്റില്‍ രാഷ്ട്രീയക്കാരോടുള്ള വെറുപ്പ് പ്രകടമാക്കുന്ന കമന്റുകളും ഉണ്ടായിരുന്നു. അവരോടൊക്കെ എനിക്കുള്ള ചോദ്യം ജനാധിപത്യവും അതിന്റെ ഭാഗമായ രാഷ്ട്രീയവും ഇല്ലാതെ മറ്റെന്തു സംവിധാനമാണ് നിങ്ങള്‍ക്ക് പകരം വയ്ക്കാനുള്ളത്? രാജാധിപത്യമോ? ഏകാധിപത്യമോ? അതോ പട്ടാള ഭരണമോ? സമൂഹത്തെ മുഴുവന്‍ അരാഷ്ട്രീയവല്‍ക്കരിക്കേണ്ടത് ആരുടെ ആവശ്യമാണ്? സമൂഹത്തിലെ സമ്പന്ന വര്‍ഗ്ഗത്തിന്റെയും മുതലാളിത്തവ്യവസ്ഥിതിയുടെയും ആവശ്യമാണത്. സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും മുതലാളിത്തം പരിശ്രമിക്കും. നമ്മുടെ കോടതികളും അറിഞ്ഞും അറിയാതെയും അതില്‍ ഭാഗവാക്കായിപ്പോവുകയാണ്. രാഷ്ട്രീയക്കാരിലും ചിലര്‍ അറിഞ്ഞും അറിയാതെയും ഈ മുതലാളിത്ത തന്ത്രത്തില്‍ വീണു പോകുന്നുണ്ട്. ഈ ഒരു പശ്ചാത്തലത്തില്‍ നിന്നു വേണം പൊതുനിരത്തിലെ പൊതുയോഗ നിരോധനം പോലെയുള്ള കോടതിവിധികളെ നാം നോക്കിക്കാണാന്‍.

സാമ്രാജ്യത്വ നുഴഞ്ഞുകയറ്റം ഇപ്പോള്‍ പുതിയതന്ത്രങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണെന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ മുതലാളിത്തം, സാമ്രാജ്യത്വ അധിനിവേശം മുതലായവയൊക്കെ മാര്‍ക്സിസ്റ്റുകാരുടെ കേവലം ബുദ്ധിജീവിപദങ്ങളാണെന്നും അവര്‍ അത് ചുമ്മാ ഉച്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. അവര്‍ സാമ്രാജ്യത്ത്വത്തിന്റെ ഏജന്റുമാരായി സ്വയം മാറുകയാണ്. സാമ്പ്രാജ്യത്വം എന്നത് മാര്‍ക്സിസ്റ്റുകള്‍ മാത്രം ഉച്ചരിക്കുന്ന-ഉച്ചരിക്കേണ്ട പദമല്ല. മാര്‍ക്സിസ്റ്റുകള്‍ ഉള്ള രാജ്യങ്ങളെ മാത്രമല്ല സാമ്പ്രാജ്യത്വം ബാധിക്കുക. രാഷ്ട്രീയം വെറും അധികാരത്തിനുവേണ്ടിയുള്ള ഒരു മത്സരം മാത്രമായി ചുരുക്കി കാണുന്നുണ്ട് ചില രാഷ്ട്രീയ ചിന്തകന്മാര്‍. എന്നാല്‍ ഇതു ശരിയല്ല. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയുള്ള മത്സരം എന്നതിലുപരി ഒരു പ്രതിരോധം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും, ജനനന്മയ്ക്കും വിരുദ്ധമായി കടന്നുവരാവുന്ന ശക്തികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെയുള്ള പ്രതിരോധം!

വാലെഴുത്ത്: മുഴുവന്‍ വായിക്കുന്നവര്‍ വേഗത്തിലുള്ള ടൈപ്പിംഗിലെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്പെട്ടാല്‍ ചൂണ്ടിക്കണിക്കുക. പാവം ഞാനൊരു ഭാഷാസ്നേഹിയാണ്!

അതിന് ഇതൊക്കെ ആരു വായിക്കാന്‍ പോകുന്നു!

No comments:

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...