എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Thursday, February 2, 2012

മടക്കം

മടക്കം

ഞാനെന്റെ പ്രണയം പകർന്നു വച്ചു
ദാഹിച്ചുവന്നവൾ കുടിച്ചു വറ്റിച്ചു
പിന്നെപ്പകരുവാൻ ഒന്നുമുണ്ടായില്ല
ഒക്കെ ഞാൻ ഊറ്റിപ്പകർന്നതിനാൽ!

ദാഹമൊടുങ്ങാതെ പോയവൾ പിന്നെയും
ഉപ്പു രുചിച്ചു കടലുവറ്റിയ്ക്കുവാൻ
ഈരേഴുലോകവും മൊത്തിക്കുടിച്ചവൾ
പാരവശ്യത്താൽ മടങ്ങിവന്നെന്നിൽ.

ബാഷ്പമായ് മാറുവാൻ തന്നെയോ പിന്നെയും
ഈറൻനദിമിഴിചോപ്പുമായെന്നുടെ
ഉരുകുന്നൊരുള്ളിലെയൂഷരഭൂവിലെ തീക്കനൽ-
ച്ചൂളയിലാർത്തയായ് വന്നവൾ!

ഇനിയെന്ത് ലാവ്‌ലിൻ?

ഇനിയെന്ത് ലാവ്‌ലിൻ?

ഡോ.ടി.എം. തോമസ് ഐസക്കിന്റെ പുസ്തകത്തെ ആധാരമാക്കി എഴുതിയ ഈ ലേഖനം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശ്വമാനവികം 1 -ലും വായിക്കാം.

ഇനിയെന്ത് ലാവ്‌ലിൻ?



ഇനിയെന്ത് ലാവ്‌ലിൻ ?


ആദ്യംതന്നെ
സി.പി.ഐ.എമ്മിനും സ. പിണറായി വിജയനും എതിരെ ലാവ്ലിൻ കേസ് ആഘോഷമാക്കിയ മാധ്യമസുഹൃത്തുക്കളോട്,

നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല. ഓർക്കാൻ നിങ്ങൾ ഇഷ്ടപ്പെടാൻ ഇടയില്ലാത്തതുകോണ്ട് ഓർമ്മകൾ നിങ്ങളിലേയ്ക്ക് കടന്നുവരാനും ഇടയില്ല. പക്ഷെ ഞങ്ങൾക്ക് കഴിഞ്ഞതൊന്നും അത്രയ്ക്കങ്ങോട്ട് മറക്കാൻ കഴിയില്ല. കാരണം നിങ്ങൾ ഞങ്ങൾക്കു വാമൊഴിയായും വരമൊഴിയാലും പറഞ്ഞുതന്ന ആ കെട്ടുകഥകളുണ്ടല്ലോ; നിങ്ങൾ ഒരേതൂവൽപക്ഷികളായ പലരാൽ പലവിധത്തിൽ വിരചിതമായതായിരുന്നു ആ കഥകളൊക്കെ. എങ്കിലും എല്ലാവരുടെയും ലക്ഷ്യം ഒന്നാകയാൽ, പലപ്പോഴും അവ നിങ്ങൾ പരസ്പരപൂരിതമാക്കി “അനുവാചകരെ”കോൾമയിർകൊള്ളിച്ചതാണ്. ഓരോ ദിവസവും തുടർച്ചയായി വരുന്ന കഥകൾക്കായി തുടരൻ ക്രൈം ത്രില്ലറുകൾ വായിക്കുവാനുള്ള സസ്പെൻസോടെ ജനം കാത്തിരുന്ന ആ കാലം ആർക്കാണ് പെട്ടെന്ന് മറക്കാനാകുക?

നിങ്ങൾ ഒരു വലിയ കെട്ടുകഥയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന ബോധം പലപ്പോഴും നമുക്ക് നഷ്ടപ്പെട്ടുപോകുന്നത്ര വിദഗ്ദ്ധമായാണ് നിങ്ങൾ അവ പറഞ്ഞുകൊണ്ടിരുന്നത്. പലപ്പോഴും ഈ നുണക്കഥയുടെ മാനസികലയനത്തിൽ നിന്ന് മോചിതമായി സ്ഥലകാലബോധം വീണ്ടെടുക്കുവാൻ ഞങ്ങള്‍ വളരെ പാടുപെടുന്നുണ്ടായിരുന്നു. നിങ്ങൾക്കിഷ്ടപ്പെടാത്ത ജിവിച്ചിരിക്കുന്ന ചില മനുഷ്യരെയും, നിങ്ങൾ ഇഷ്ടപ്പെടാത്ത ഒരു പ്രസ്ഥാനത്തെയും കേന്ദ്രബിന്ദുവാക്കിയായിരുന്നുവല്ലോ നിങ്ങളുടെ കഥാനിർമ്മിതി. ജീ‍വിച്ചിരിക്കുന്ന മനുഷ്യരെ കഥാപാത്രങ്ങളാക്കി സാങ്കല്പിക കഥകൾ വിരചിക്കുന്ന ഒരു പുതിയ സാഹിത്യശാഖയ്ക്ക് രൂപം കൊടുക്കുകവഴി സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരങ്ങൾവരെ നിങ്ങള്‍ക്കു മൊത്തമായും നൽകേണ്ടതാണ്! ഈ പുതിയ സാഹിത്യ ശാഖയ്ക്ക് “ലാവ്‌ലിനോവൽ” എന്നോ മറ്റോ പേർ നൽകാവുന്നതാണ്.

ഈ നുണക്കഥകളുടെ ആരോഹണാവരോഹണങ്ങൾ സധാരണ കമ്മ്യൂണിസ്റ്റ്വിരുദ്ധരിൽ മാത്രമല്ല, ഷണ്ഡന്മാരായ കമ്മ്യൂണിസ്റ്റ്‌ ‌വിരുദ്ധരിൽ ‌‌ പോലും പലതവണ രതിമൂർച്ഛയുണ്ടാക്കുകവഴി നിങ്ങൾ അക്ഷരങ്ങളുടെ അനന്തമായ രതിസാധ്യതകളെയും അങ്ങേയറ്റം പ്രയോജനപ്പെടുത്തിയവരാണ്. ഭാവിയിലെ മാധ്യമ വിദ്യാർത്ഥികൾക്ക് ശൂന്യതയിൽ നിന്നും വാർത്തകളുണ്ടാക്കി ഉദരപൂരണം നടത്താൻ പര്യാപ്തമായ ഒരു പഠന പ്രോജക്ടിനു നൽകാവുന്ന ഒന്നാന്തരം വിഷയമായിരിക്കും ലാവ്ലിൻ കഥ. അസഹിഷ്ണുതയും വിദ്വേഷവും വ്യക്തിഹത്യയുമെല്ലാം മാധ്യമത്തൊഴിലിന്റെ ഭാഗമായിത്തന്നെ എങ്ങനെ കൊണ്ടാടാം എന്നതിനും ഇതിലും വലിയ ഒരു ദൃഷ്ടാന്തകഥ വേറെയില്ല.

ലാവ്‌ലിൻ വാർത്താഫാക്ടറികൾ പൂട്ടുന്നു

ഒടുവിൽ പക്ഷെ കഥയുടെ ക്ലൈമാക്സ്മാത്രം അതിന്റെ സൃഷ്ടാക്കളുടെ വരുതിയിൽ നിൽക്കാതെ പോയി. ജീവിച്ചിരിക്കുന്നവരിൽ കഥാപാത്രങ്ങളെ ആരോപിച്ച് അഥവാ കഥാപാത്രങ്ങളിൽ ജീ‍വിച്ചിരിക്കുന്നവരെ ആരോപിച്ച് കഥയെഴുതുമ്പോൾ അങ്ങനെയൊരു ദുര്യോഗം സംഭവിക്കാമെന്നത് അതിന്റെ സ്രഷ്ടാക്കൾക്കും ആസ്വാദകർക്കും ഒരു അനുഭവപാഠം കൂടിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന അന്തിമോല്പന്നം (ഫൈനൽ പ്രോഡക്ട്) ഇവിടെ ഉല്പാദകർക്ക് ലഭിക്കാതെ പോയി. എന്നാൽ ഉല്പാദനപ്രവർത്തനങ്ങളുടെ മറ്റ് ഘട്ടങ്ങളിൽ ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു എന്നത് സമ്മതിക്കാതിരിക്കാതെ വയ്യ! അന്തിമലക്ഷ്യം നേടാനാകാത്തതിന്റെ ചെരിക്ക് ഇനി ഇവർ എങ്ങനെയാണ് തീർക്കുക എന്നറിയില്ല. അതിനി കാത്തിരുന്ന് കാണുക!

അനന്തരം ഇപ്പോൾ ലാവ്ലിൻ വാർത്താഫാക്ടറികൾ രോഗഗ്രസ്ഥമായ സ്ഥിതിയിലല്ല ; എങ്കിൽ പുനരുജ്ജീവിപ്പിക്കാമായിരുന്നു. ഇതിപ്പോൾ വിഭവലഭ്യത (റിസോഴ്സ് അവെയിലെബിലിറ്റി) ) ഇല്ലാതെ അവ ഒന്നൊന്നായി പൂട്ടിക്കെട്ടേണ്ടി വന്നിരിക്കുന്നു. ആവർത്തനശേഷിയില്ലാത്ത ഒരു വിഭവം എന്നതിനാൽ ലാവ്ലിനെ ഇനി പുനർ:നിർമ്മിക്കുവാനും കഴിയില്ല. ഇടതുവിരുദ്ധ മീഡിയകളുടെ അണ്ടർ ഗ്രൌണ്ടുകളിൽ പ്രവർത്തിച്ചിരുന്ന ഈ നുണനിർമ്മാണ ഫാക്ടറികളിലെ സ്വാഭാവിക വിഷമാലിന്യങ്ങൾകൊണ്ട് ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നവർക്ക് ആര്, എന്ത് നഷ്ടപരിഹാരം നൽകുമെന്നത് ചിന്താവിഷയമാണുതാനും. ഒരു പ്രായശ്ചിത്തം കൊണ്ടെങ്കിലും ആധുനിക മീഡിയാ പ്രൊഫഷണലിസത്തിന്റെ ചെളിക്കുണ്ടിൽ ആണ്ടുപോയവർ ഈ ചെയ്തുകൂട്ടിയ പാപങ്ങൾ കഴുകിക്കളയുമോ എന്നു ചോദിക്കുന്നില്ല. കാരണം ആന്തരികമായ വൃത്തിയും വെടിപ്പുമല്ല, ബാഹ്യമായ മോടികളാണല്ലോ അധുനിക മുതലാളിത്തജീവിതത്തിന്റെ ഉദാത്ത മാതൃകകൾ!

മാധ്യമമാഫിയകൾ

കമ്മ്യൂണിസ്റ്റ് വിരുദ്ധരും അവരുടെ കുഴലൂത്തുകാരായ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ മുതലാളിമാരും അവരുടെ കൂലിയ്ക്കെഴുത്തുകാരും എല്ലാംകൂടി ചേർന്ന സിഡിക്കേറ്റല്ല; ഒരു അധോലോക മാധ്യമമാഫിയയാണ് ആധുനിക മീഡിയാ പ്രൊഫഷണലിസത്തിന്റെ ലേബലിൽ ഇവിടെ വളർന്നുകൊണ്ടിരിക്കുന്നത്. അവരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർ അവർക്കിഷ്ടമില്ലാത്ത അഥവാ‍ അവരുടെ താല്പര്യങ്ങൾക്ക് എതിരു നിൽക്കുന്ന ജനനേതാക്കളോ പ്രസ്ഥാനങ്ങളോ മാത്രമായിരിക്കില്ല്ല്ല, സമൂഹത്തിൽ ആർക്കും എപ്പോഴും അവരിൽ നിന്ന് ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിക്കാം. കാരണം കൊട്ടേഷൻ സംഘങ്ങൾക്ക് ശത്രു തന്റെതന്നെയാ‍കണം എന്നില്ലല്ലോ. അവർക്കതൊരു കൂലിവേലയാണ്. അവരുടെ പ്രൊഫഷൻ! ആയുധം കൊണ്ടുമാത്രമല്ല മനുഷ്യനെ ആക്രമിക്കുവാൻ കഴിയുക എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. മാധ്യമമാഫിയകൾ അക്ഷരങ്ങളിൽ വിഷം പുരട്ടിയാണ് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അപകടപ്പെടുത്തുക!

ഉയർന്ന ജാഗ്രത പുലർത്തിയില്ലെങ്കിൽ നേരും നുണയും തിരിച്ചറിയാനാകത്ത, നന്മയും തിന്മയും വേർത്തിരിച്ചറിയാ‍നാകാത്ത, ചൂഷകരെയും ചൂഷിതരെയും തിരിച്ചറിയാനാകാത്ത ഒരു മാനസിക രോഗാവസ്ഥയിലേയ്ക്ക് സമൂഹത്തെയാകെ ഈ മാധ്യമമാഫിയകൾ കൂട്ടിക്കൊണ്ടുപോകും.

സ. പിണറായി വിജയൻ കുറ്റവിമുക്തനാകുമ്പോൾ

സി.ബി.ഐ അന്വേഷണത്തിൽ ശ്രീ. പിണറായി വിജയൻ ലാവ്ലിൻ കേസിൽ കുറ്റവിമുക്തമാക്കപ്പെട്ടിട്ട് ആ വാർത്ത നേരേ ചൊവ്വേ ഒന്ന് ജനങ്ങളിൽ എത്തിക്കാൻ പോലും ഈ “ “മാധ്യമധർമ്മവിചാരമൂർത്തികൾ” ക്ക് കഴിയാതെ പോയി! അഥവാ അവർ അതിനുള്ള സാമാന്യ മര്യാദ കാണിച്ചില്ല. സ. പിണറായി വിജയനും സി.പി.ഐ.എമ്മിനും ഗുണകരമായ യാതൊന്നും അവർക്ക് അക്ഷരങ്ങളിലൂടെ പ്രകടിപ്പിക്കാനാകില്ല. അതിന് അവരുടെ കൈയ്യും നാവുമൊന്നും എളുപ്പം വഴങ്ങില്ല. ഒരാൾക്കുമേൽ കുറ്റം ആരോപിക്കപ്പെടുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണ് അയാൾ കുറ്റവിമുക്തനാക്കപ്പെടുന്നത് എന്നത് ഇവിടുത്തെ ബൂർഷ്വാമാധ്യമപുംഗവന്മാർക്ക് അറിയില്ല. അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങൾ ഒരാളിൽ ഉണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളും മാനഹാനിയും കഷ്ടനഷ്ടങ്ങളും കുറച്ചൊക്കെ ഒഴിവായി കിട്ടുവാൻ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നതിലൂടെയും, ആ വിവരം മാലോകർ അറിഞ്ഞിരിക്കുന്നു എന്ന ബോധം ആ കുറ്റാരോപിതന് ഉണ്ടാകുന്നതിലൂടെയും സാധിക്കും. അതിന് കഴിയാതിരുന്നാൽ കുറ്റവിമുക്തനാക്കപ്പെട്ടാലും എന്നെന്നും ഒരു കുറ്റാരോപിതൻ എന്ന കളങ്കവുമായി കുറ്റാരോപിതൻ ജീവിക്കേണ്ടിയും വരും. ഇവിടുത്തെ ഈ മാധ്യമമാഫിയകളുടെ ദുരുദ്ദേശവും അതു തന്നെയായിരുന്നു.

സ.പിണറായി വിജയനെയും അദ്ദേഹത്തിലൂടെ സി.പി.ഐ.എമ്മിനെയും ഒരു കളങ്കം പൂശിവിടുക. പാർട്ടിയെയും അതിന്റെ ശക്തനായ ഒരു നേതാവിനെയും പ്രതിരോധത്തിലാക്കി ദുർബലപ്പെടുത്തുക. ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തുക. അതു വഴി യു.ഡി.എഫിനും കോൺഗ്രസിനും കുറച്ച് നേട്ടങ്ങളുണ്ടാക്കിക്കൊടുക്കുക. അത് മാത്രമായിരുന്നു ഉദ്ദേശം. അതിന് ഒരു നുണക്കഥ തട്ടിയുണ്ടാക്കി ഗീബൽസിയൻ തന്ത്രം പ്രയോഗിച്ച് മേമ്പൊടിയ്ക്ക് അനേകം ഉപകഥകളും ചേർത്ത് നിരന്തരം പ്രചരിപ്പിക്കുക. അതുവഴി അവരുടെ പ്രഖ്യാപിത ശത്രുവിനെ ഇല്ലാതാക്കുക. അതാണ് ലാവ്ലിൻ കേസിലും നടന്നത്. പക്ഷെ ഈ വെല്ലുവിളികളെല്ലാം സധൈര്യം ചെറുത്തു നിൽക്കാനുള്ള അതിജീവനശക്തി സ്വതവേ സി.പി.ഐ.എമ്മിനുണ്ട് എന്ന യാഥാർത്ഥ്യം ഈ ഇടതുവിരോധികൾ ഓർത്തിരിക്കേണ്ടതാണ്.

ഒന്നോർത്താൽ ഇത് പൊതുസമൂഹത്തിനാകെ ഒരു ചരിത്ര പാഠമാണ്. ഇടതുപക്ഷത്തിനെതിരെ ഇതുപോലെ ഉയർന്നുവരുന്ന ആരോപണങ്ങൾ വിശ്വസിച്ച് ആരോപണവിധേയരെ മുൻവിധിയോടെ കുറ്റക്കാരായി കാണുന്ന മനോഭാവത്തിൽനിന്ന് കുറച്ചുപേരെങ്കിലും മോചിതരാകും. സി.പി.ഐ.എമ്മും അതിന്റെ നേതാക്കളും ഇനിയും ഇതുപോലെ വേട്ടയാടപ്പെട്ടുകൂടെന്നില്ല. ഇല്ലാത്ത കഥകൾ പാർട്ടിയ്ക്കും പാർട്ടി നേതാക്കൾക്കും എതിരെ ഇനിയും മെനഞ്ഞെടുത്തുകൂടെന്നില്ല. അത്തരം മാധ്യമമാഫിയാ ആക്രമണങ്ങൾക്കെതിരെ പാർട്ടിയ്ക്കും അതിന്റെ നേതാക്കൾക്കും പൊതുസമൂഹത്തിനും കുറച്ചൊക്കെ ജാഗ്രത പുലർത്താൻ ലാവ്ലിൻ നുണക്കേസ് ഒരു ചരിത്രപാഠമാണ്.

സ.പിണറായി വിജയൻ കരുത്തനായ നേതാവ്

കേരളരാഷ്ട്രീയത്തിലെ കരുത്തുറ്റ ഒരു നേതാവാണ് സ.പിണറായി വിജയൻ. ആരെടാ എന്നു ചോദിച്ചാൽ ഞാനെടാ എന്ന് തന്റേടത്തോടെ പറയാൻ ചങ്കൂറ്റമുള്ള ഒരു നേതാവ്. ചളുവാ അടിയ്ക്കതെ കമ്മ്യൂണിസ്റ്റ്ബോധം സദാ ഉൾക്കൊണ്ട് സാധാരണവർത്തമാനം പോലും ഒതുക്കത്തിൽ അളന്നുതൂക്കി പറയുന്ന ഗൌരവവും പക്വതയുമാർന്ന വ്യക്തിത്വത്തിനുടമ. നേതൃപാടവവും ഭരണനിപുണതയും തെളിയിച്ച സഖാവ് പിണറായി വിജയന്റെ ജീവിതകാലം സി.പി.ഐ.എമ്മിനും ജനനന്മയ്ക്കും വളരെയേറെ വളരെയേറെ ഉതകുന്നതാണ്. എണ്ണമറ്റ ചെറുത്തു നില്പുകളിൽ സ്ഫുടം ചെയ്ത ഈ ജനനായകന്റെ മേൽ ഇല്ലാത്ത കളങ്കം ആരോപിച്ച് പത്തു പതിനൊന്നു വർഷക്കാലം ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ സംശയത്തിന്റെ കരിനിഴലിൽ നിർത്തുവാൻ ഇവിടുത്തെ ഇടതുപക്ഷവിരുദ്ധർക്കും അവരുടെ കുഴലൂത്തുകാരായ മാധ്യമസിൻഡിക്കേറ്റുകൾക്കും കഴിഞ്ഞു. അതു വഴി സി.പി.ഐ.എമ്മിനുമേൽ കോൺഗ്രസിനും യു.ഡി.എഫിനും ചില താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കുവാനും കഴിഞ്ഞു. ഈ ആരോപണകാലത്ത് നടന്ന ചില തെരഞ്ഞെടുപ്പുകളിൽ ദു:സ്വാധീനം ചെലുത്തുവാൻ ലാവ്ലിൻ കേസ് സംബന്ധിച്ച ദുഷ്പരചരണങ്ങൾക്ക് കഴിഞ്ഞിരുന്നു.

ലാവ്ലിൻ കേസിൽ സഖാവ് പിണറായി വിജയനുമേൽ ഒരു കുറ്റവും കണ്ടെത്താൻ സി.ബി.ഐയ്ക്ക് കഴിയാതെ പോയതിലൂടെ ലാവ്ലിൻ കേസ് വച്ചുള്ള രാഷ്ട്രീയ മുതലെടുപ്പുകളുകൾക്ക് ഇനി ഭാവിയില്ല. എങ്കിലും ഇനിയും ചില കോൺഗ്രാസ് നേതാക്കളും യു.ഡി.എഎഫ് നേതാക്കളും തെരഞ്ഞെടുപ്പുകാലത്ത് ഇതേ ലാവ്ലിൻ കേസ് വച്ച് സി.പി.ഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ മൈക്കുവച്ചുകൊണ്ടിരിക്കും. “വെറും മൈക്കുകൾക്ക്” എന്ത് പറയണം എന്നതിനെ സംബന്ധിച്ച് പ്രത്യേക നിബന്ധനകൾ ഒന്നുമില്ലല്ലോ!

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഒക്കെ അഴിമതികളെ മൂടിവയ്ക്കുവാനും വെള്ള പൂശുവാനും ഇടതുപക്ഷത്തിനും അതിന്റെ നേതാക്കൾക്കുമെതിരെ എന്തെങ്കിലും ആരോപണങ്ങൾ ഇടതുവിരുദ്ധ മാധ്യമമാഫിയാ കൂട്ടുകെട്ടുകൾ ഇനിയും ഉയർത്തിക്കൊണ്ടുവരും. എല്ലാവരും കണക്കാണെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ഗൂഢോദ്ദേശം. എല്ലാവരെയും കുറച്ചുകാലത്തേയ്ക്ക് വിഢികളാക്കാം. കുറച്ചുപേരെ എല്ലാക്കാലത്തും വിഢികളാക്കാം; എന്നാൽ എല്ലവരെയും എല്ലാക്കാലത്തും വിഢികളാക്കാൻ ഇവർക്കാർക്കും കഴിയില്ല എന്ന സാമാന്യതത്വം ഇത്തരുണത്തിലും ഉദ്ധരിക്കുന്നു.

അനിവാര്യമാകുന്ന ചിലത്

ചരിത്രത്തിൽ ചിലത് അനിവാര്യമായും സംഭവിക്കേണ്ടതുണ്ട്. പക്ഷെ അത് എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. വ്യക്തികളോ പ്രസ്ഥാനങ്ങളോ അതിനു നിമിത്തമാകണം. ഇവിടെ ലാവ്ലിൻ കേസിൽ സഖാവ് പിണറായി വിജയൻ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ തികച്ചും അവസരോചിതമായി ഈ വിഷയത്തിൽ ആധികാരികമായ ഒരു ഓർമ്മ പുതുക്കൽ ആവശ്യമായിരുന്നു. ഇവിടെ ആ നിമിത്തം ഡോ. ടി.എം. തോമസ് ഐസക്കിലൂടെ സംഭവിക്കുന്നു. ലാവ്ലിന്റെ നാൾവഴികൾ ചരിത്രത്തിൽ നിന്ന് അത്രവേഗം മാഞ്ഞുപോകേണ്ട ഒന്നല്ല. കാരണം അത് സമൂഹത്തിനു നൽകുന്ന ചില പാഠങ്ങളുണ്ട്. അതുകൊണ്ടുതന്നെ അനിവാര്യമായും ഒരു ചരിത്രപുസ്തകമായിത്തന്നെ അത് അടയാളപ്പെടുത്തേണ്ടതുണ്ട്. ആ നിയോഗം സ്വയം ഏറ്റെടുത്തുകൊണ്ട് ഡോ. ടി.എം. തോമസ് ഐസക്ക് വ്യത്യസ്തമായ പുതിയൊരു ചരിത്രപുസ്തകം പുറത്തിറക്കുകതന്നെ ചെയ്തു. “ഇനിയെന്ത് ലാവ്ലിൻ, ലാവ്ലിന്‍ ഇനിയെന്ത് ” എന്ന അദ്ദേഹത്തിന്റെ ഈ ഗ്രന്ധം തീർച്ചയായും ചരിത്രത്തിന്റെ ഒരു അനിവാര്യതയുടെ പൂർത്തീകരണമാകുന്നു. അനഭിലഷണീയമെങ്കിലും ലാവ്ലിൻ കേസും കേരളചരിത്രത്തിലെയും കേരളത്തിലെ മാധ്യമചരിത്രത്തിലെയും ഒരു ഏടാണ്. അഭിലഷണീയമായതു മാത്രമല്ലല്ലോ ചരിത്രം. സംഭവിച്ചുപോകുന്നതെന്തും ചരിത്രമാകുന്നു എന്നതിനാൽ അനഭിലഷണീയമായ ആ കറുത്ത അദ്ധ്യായം കൂടി ചരിത്രത്തിന്റെ ഭാഗമായിത്തന്നെ കിടക്കട്ടെ. ഇതും ഒരു ചരിത്രപാഠമാണ്. ഭാവിയിലെ ജാഗ്രതകൾക്ക് ഈ ലാവ്ലിൻ ഓർമ്മകൾ ഉണ്ടായിരിക്കേണ്ടതുതന്നെ!.

ഇനിയെന്തു ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്

ഇനി ഈ കുറിപ്പ് എഴുതാൻ പ്രേരിതമായ കാര്യത്തിലേയ്ക്കു കടക്കാം. സി.ബി.ഐ അന്വേഷണത്തിൽ സ.പിണറായി വിജയൻ ലാവ്ലിൻ അപവാദത്തിൽനിന്ന് മോചിതാക്കപ്പെട്ടതോടെ ഇനിയെന്ത് ലാവ്ലിൻ എന്നു പറഞ്ഞ് ആ കഥ ഒരു ദു:സ്വപ്നം പോലെ മറന്നു കളയാം എന്നാണ് ആദ്യം ധരിച്ചത്. പക്ഷെ അപ്പോഴാണ് അത്രവേഗം ലാവ്ലിൻ കേസ് മറക്കുന്നത് ചരിത്ര കുതുകികൾക്കും ചരിത്രത്തെ അനുഭവപാഠമായി കാണാൻ ആഗ്രഹിക്കുന്നവർക്കും ഭൂഷണമല്ല എന്ന ഓർമ്മപ്പെടുത്തലുമായി ഈ വിഷയത്തിൽ ഡോ. ടി.എം. തോമസ് ഐസക്ക് തന്റെ പുതിയ പുസ്തകം പുറത്തിറക്കിയത്. “ഇനിയെന്തു ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത് ” എന്ന ഈ പുസ്തകത്തിൽ ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് അദ്ദേഹം എല്ലാവരോടും ഉണർത്തിക്കുന്നു.

മുൻസൂചിപ്പിച്ചതുപോലെ അനിവാര്യമായത് അനിവാര്യമായ സമയത്ത് സംഭവിച്ചുകൊണ്ടിരിക്കേണ്ടത് ഒരു ചരിത്രപരമായ ആവശ്യമാണ്. ഇല്ലെങ്കിൽ അനുഭവപാഠമാകേണ്ട ചില ചരിത്രങ്ങൾ കാലവിസ്മൃതിയിലാകും. ഇവിടെ ലാവ്ലിൻ കേസിൽ സഖാവ്. പിണറായി വിജയൻ കുറ്റക്കാരനല്ലെന്നു കണ്ടെത്തുന്ന നിർണായകമായ ഒരു ഘട്ടത്തിൽ പ്രസ്തുത കേസിന്റെ നാൾവഴികൾ ഭാവിവായനയ്ക്ക് തയ്യാറാക്കി വയ്ക്കേണ്ടത് ചുരുങ്ങിയ പക്ഷം സി.പി.ഐ.എമ്മിലും ഇടതുപക്ഷത്തിലും പ്രതീക്ഷയർപ്പിക്കുന്നവർക്കെങ്കിലും ഒരു ആവശ്യമാണ്. ഇടതുപക്ഷവും അതിന്റെ നേതാക്കളും വിവിധ രൂപഭാവങ്ങളുള്ള വർഗ്ഗശത്രുക്കളാൽ എങ്ങനെയെല്ലാം വേട്ടയാടപ്പെടാം എന്നതിന് ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ലാവ്ലിൻ കേസ്. കള്ളവാർത്തകൾ തെളിവുകളാക്കപ്പെടുന്ന വിചിത്രമായ നിയമ-വ്യവഹാര വൈകൃതത്തിനു കൂടി ദൃഷ്ടാന്തമാണ് ഈ കേസ്.

സഖാവ്. പിണറായിയെയും സി.പി.ഐ.എമ്മിനെയും ബന്ധപ്പെടുത്തിയുള്ള ലാവ്ലിൻ എന്ന കെട്ടുകഥയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഓരോ സംഭവങ്ങളും ഒന്നൊഴിയാതെ ഡോ. ടി.എം. തോമസ് ഐസക്ക് തന്റെ പുസ്തകത്തിൽ പ്രതിപാദിച്ചു പോകുന്നുണ്ട്. ലാവ്ലിൻ നുണവാർത്തകളുടെ ഏതെങ്കിലും എപ്പിഡോസുകൾ പൂർണ്ണമായോ ഭാഗീകമായോ ആർക്കെങ്കിലും മിസ് ആയിട്ടുണ്ടെങ്കിൽ അവർക്ക് ഈ പുസ്തകം താല്പര്യമുള്ള ഏതു സമയത്തും എടുത്തു വായിക്കാം. ലാവ്ലിൻ കഥകൾ വായിച്ചും കേട്ടും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടൂള്ളവർക്ക് ഇത് വായിച്ച് മുമ്പേ സംഭവിച്ചുപോയ മുൻ വിധികളും തെറ്റായധാരണകളും തിരുത്താം. ഇതേപറ്റി ഇതുവരെ ഒന്നുമറിയാത്തവർക്കും ഭാവിതലമുറകൾക്കും ഒരു ചരിത്ര പുസ്തകം എന്ന നിലയിൽ ഇത് എടുത്തുവായിക്കാം.

ജീർണ്ണലിസം

മാധ്യമവിഷയത്തിൽ “വ്യാജസമ്മിതിയുടെ നിർമ്മിതി” എന്നൊരു പുസ്തകം ഡോ. തോമസ് ഐസക്ക് മുന്നേ എഴുതിയിട്ടുണ്ടെങ്കിലും “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത് ” എന്ന പുസ്തകം അതിനൊരു അനുബന്ധം കൂടി ആകുകയാണ് . ലാവ്ലിൻ കേസ് സംബന്ധിച്ച ഈ പുതിയ പുസ്തകം വ്യാജസമ്മിതിയുടെ നിർമ്മിതി എന്ന പ്രതിഭാസത്തിന് ഏറ്റവും നല്ലൊരു ദൃഷ്ടാന്ത കഥയാണ്. ഇതിലെ ഓരോ അദ്ധ്യായങ്ങളും വ്യാജസമ്മതീനിർമ്മാണത്തിന്റെ ഓരോരോ വിസ്മയങ്ങളാണ്. അന്വേഷണാത്മക ജേർണലിസ പഠനത്തിന്റെ ഭാഗമായി വ്യാജവാർത്താ നിർമ്മിതിയുടെ രീതിശാസ്ത്രം ഏതെങ്കിലും കുബുദ്ധികൾക്ക് പഠിക്കണമെങ്കിൽ ഇതിലെ ഓരോ അദ്ധ്യായങ്ങളും അതിനു സഹായകരങ്ങളാണ്. ജേർണലിസം എങ്ങനെ “ജീർണ്ണലിസ”മാകുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ലാവ്ലിൻ കേസ്. ഡ്രാക്കുളയുടെ അളിയന്മാർ മാധ്യമപ്രവർത്തകരായാൽ അവർ ആരുടെയൊക്കെ ചോര എങ്ങനെയൊക്കെ കുടിച്ച് ദാഹമടക്കും എന്ന് മനസിലാക്കുന്നതിനും ഈ ലാവ്ലിൻ കഥതന്നെ ധാരാളം!

ഓർമ്മകൾ ഉണ്ടയിരിക്കണം

എല്ലാവരും കണക്കാണ്, കമ്മ്യൂണിസ്റ്റുകാരും കണക്കാണ് എന്ന് വരുത്തിത്തീർത്ത് അഴിമതിയെ അലങ്കാരമായും മിടുക്കായും കൊണ്ടുനടക്കുന്ന കോൺഗ്രസ്സ് അടക്കമുള്ള ബൂർഷ്വാ രാഷ്ടീയ കക്ഷികളെയും സി.പി.ഐ എം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളെയും ഒരേ നുകത്തിൽ വലിച്ചുകെട്ടാൻ ബോധപൂർവ്വം പ്രചണ്ഡമായ പ്രചരണങ്ങൾ നടത്തുന്നതിനെ സംബന്ധിച്ച് സ. പിണറായി വിജയന്റെ വാക്കുകളെ ആമുഖത്തിൽ ഉദ്ധരിച്ചുകൊണ്ടാണ് ഗ്രന്ധം ആരംഭിക്കുന്നതുതന്നെ.

പുസ്തകത്തിന്റെ ആമുഖത്തിൽ ഗ്രന്ധകാരൻ പറയുന്നു:

“ചരിത്രത്തിനും തലമുറകൾക്കും മുന്നിൽ കുറ്റവാളികളായി തുടരാൻ തീരുമാനിച്ചവരെ പുസ്തകമെഴുതി തിരുത്താമെന്ന വ്യാമോഹമൊന്നും ഈ സംരഭത്തിനില്ല. അവർക്കുള്ള തിരിച്ചടി സമൂഹമാണ് നൽകേണ്ടത്.............”

ഇത്തരം ആരോപണം നടത്തുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളോട് ജനങ്ങൾക്ക് പൊതുവേയുള്ള മതിപ്പ് ഇല്ലാതാക്കുന്നതിനുവേണ്ടി മാത്രമല്ല, മറ്റു ബൂർഷ്വാ രാഷ്ട്രീയനേതാക്കൾ നടത്തുന്ന അഴിമതികളെയും തീവെട്ടിക്കൊള്ളകളെയും വെള്ളപൂശാൻ കൂടിയാണ്. ഇടതുപക്ഷം ചെയ്യുന്ന കാര്യങ്ങൾ അംഗീകൃതമാതൃകകളാണെന്ന ഒരു ധ്വനി ഇതിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഈ ദുർബുദ്ധികൾ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. അഴിമതിയും തിരിമറിയുമെല്ലാം ഇടതുപക്ഷംകൂടി ചെയ്യുന്നതാകുമ്പോൾ അവ സ്വാഭാവികവും നീതീകരിക്കാവുന്നതുമാകുന്നു എന്നൊരു മനോഭാവം സമൂഹത്തിൽ വളർത്തിയെടുക്കാനാണ് എല്ലാവരും കണക്കാണ് എന്ന നിലയ്ക്കൊരു പ്രചരണം ഈ കുബുദ്ധികൾ നടത്തുന്നത്.

ഈ പുസ്തകത്തിലെ “ഓർമ്മകൾ ഉണ്ടായിരിക്കണം” എന്ന ഒന്നാം അദ്ധ്യായം തുടങ്ങുന്നതിങ്ങനെ:

“കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരള രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ലാവ്ലിൻ അപവാദപ്രചാരണത്തിന്റെ തിരശ്ശീല വീണു കഴിഞ്ഞു. കോടതിയിലുള്ള കേസ് തുടരും. എന്നാൽ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സാമ്പത്തികമായ എന്തെങ്കിലും നേട്ടത്തിനു വേണ്ടി അഴിമതി നടത്തിയതായി തെളിവുകളില്ല എന്ന് തുടരന്വേഷണ റിപ്പോർട്ടിൽ സി.ബി.ഐ തന്നെ ഔപചാരികമായി കോടതിയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഒരുതവണയല്ല, നാലുവട്ടമാണ് ദുരാരോപണങ്ങൾക്ക് തെളിവില്ലെന്ന് സി.ബി.ഐ ഏറ്റുപറഞ്ഞത്.”

ഒന്ന്: ഈ ആരോപണങ്ങളിൽ ഒന്നുപോലും സ്ഥിരീകരണത്തെളിവിന്റെ അടിസ്ഥാനത്തിൽ സാധൂകരിക്കാൻ കഴിഞ്ഞില്ല. ശ്രീ. ടി.പി.നന്ദകുമാറിനുപോലും അദ്ദേഹം പെറ്റീഷനിൽ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കാൻ എന്തെങ്കിലും തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല.

രണ്ട്: ദീപക് കുമാർ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുനതിനു തുടരന്വേഷണത്തിന്റെ ഭാഗമായി പരിശ്രമിക്കുകയുണ്ടായി. പലതവണ മൊഴിയെടുത്തപ്പോൾ ദീപക് കുമാർ പറഞ്ഞ കാര്യങ്ങൾ നിശിതമായ പരിശോധനയ്ക്കു വിധേയമാക്കി. എങ്കിലും ഈ ആരോപണങ്ങളിൽ ഏതെങ്കിലും ഒന്നുപോലും സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകൾ ലഭ്യമായില്ല.

മൂന്ന്: ശ്രീ. ടി.പി. നന്ദകുമാറും ശ്രീ. ദീകക് കുമാറും ചേർന്ന് എസ്.എൻ.സി ലാവ്ലിന്റെ മുൻ ഡയറക്ടർ ശ്രീ. ദിലീപ് രാഹുലനും പിണറായി വിജയനും ജി.കാർത്തികേയനും എതിരായും അവർ തമ്മിൽ ഉള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. ഇവയൊന്നും നിലനിൽക്കുന്നതല്ല.

നാല്: ശ്രീ.ടി.പി. നന്ദകുമാർ പിണറായി വിജയനെതിരെയും കനഡയിലെ എസ്.എൻ.സി ലാവ്ലിന്റെ മുൻഡയറക്ടറായ ദിലീപ് രാഹുലനെതിരെയും ഉന്നയിച്ച ആരോപണങ്ങളും നിലനിൽക്കുന്നതല്ല. എസ്.എൻ.സി ലാവ്ലിനും കുറ്റാരോപിതരും തമ്മിലുള്ള ഇടനിലക്കാ‍രനായി ദിലീപ് രാഹുലൻ പ്രവർത്തിച്ചു എന്ന അദ്ദേഹത്തിന്റെ ആരോപണവും നിലനിൽക്കുന്നതല്ല. വിശ്വാ‍സയോഗ്യമായ സാക്ഷികളെക്കൊണ്ടോ രേഖകളുടെ അടിസ്ഥാനത്തിലോ ഉള്ള എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ശ്രീ. വി.ദിലീപ് കുമാറും ശ്രീ.ടി.പി. നന്ദകുമാറും ഉന്നയിച്ച ഒരു ആരോപണവും സാധൂകരിക്കപ്പെടുന്നില്ല. ശ്രീ. ടി.പി. നന്ദകുമാറിനെയും ശ്രീ. വി. ദീപക് കുമാറിനെയും തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുകയുണ്ടായി. തങ്ങളുന്നയിച്ച ഒരു ആരോപണവും തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല.”

മുൻ ആരോപണങ്ങളുടെ നിജസ്ഥിതി

മാധ്യമങ്ങൾ സഖാവ്. പിണറായിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ കൂട്ടത്തിൽ ഒന്നായിരുന്നുവല്ലോ സിംഗപ്പൂരിലെ “ഒടുക്കത്തെ ” ഒരു കമലാ എക്സ്പോർട്ടിംഗ് കമ്പനി. ഇതു സംബന്ധിച്ച് ഡോ.തോമസ് ഐസക്ക് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്;

“മഞ്ഞപ്പത്രത്തെ വെല്ലുന്ന ക്രൈം മാസികയുടെ പേജുകളിൽ നട്ടുനനച്ച് വളർത്തിയ മഹാ പ്രസ്ഥാനമായിരുന്നല്ലോ ആ കമലാ എക്സ്പോർട്ട്സ്. ആസ്ഥാനം സിംഗപ്പൂരും! ഓഫിസ് എവിടെ, എം.ഡി ആര്, രജിസ്റ്റർ ചെയ്തത് എവിടെ ബാലൻസ് ഷീറ്റ് എങ്ങനെയിരിക്കും അന്നൊക്കെയുള്ള അടിസ്ഥാന ചോദ്യങ്ങളും വിഴുങ്ങി. എന്നിട്ടും കാറ്റ് കാതുകളിലേയ്ക്കും നാവ് നാൽക്കവലകളിലേയ്ക്കും ഈ സ്ഥാപനത്തിന്റെ പെരുമയെത്തിച്ചു. ഒടുവിൽ കേരള ഹൈക്കോടതിയിലും കമലാ ഇന്റർ നാഷണൽ എക്സ്പോർട്ട്സ് പ്രത്യക്ഷപ്പെട്ടു............. ഈ കഥ കേരളത്തിൽ ഒരുപാട് പാണന്മാർ പാടി നടന്നിട്ടുണ്ട്.”....................

..............”കാൻസർ സെന്റർ കോടികൾ എങ്ങോട്ടൊഴുകി?” എന്ന സംഭ്രമജനകമായ ചോദ്യവും മാതൃഭൂമി അതേ ദിവസം (2009 ജനുവരി 24) ഉന്നയിച്ചു. ഈ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞതോ, മാസങ്ങൾക്കു ശേഷം മനോരമയും.“ സിംഗപ്പൂർ ഗൂഢാലോചനയിൽ പിണറായിക്കും പങ്ക്“ എന്ന മനോരമ വാർത്തയിലെ 12-ആം വാക്യം ഇങ്ങനെയാണ്; “എന്നാൽ ഉത്തരേന്ത്യയിലെ ബാങ്കിലേയ്ക്ക് ഈ തുക മാറ്റിയതായി സൂചനയുണ്ട്” (2009 ജൂൺ 10) വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ട് ഈ ഉത്തരേന്ത്യം ബാങ്കിന്റെ പേരെന്തെന്നു പോലും ആർക്കുമറിയില്ല. ഇപ്പോഴാർക്കും ഈ ബാങ്കിനെക്കുറിച്ച് മിണ്ടാനില്ല. ‘അന്നന്നു തോന്നുന്ന നുണകൾ‘ എഴുതുന്നവരാണ് എഴുതുന്നവരാണ് മനോരമയിലെ പഴയതും പുതിയതുമായ ലേഖകർ. “ലാവ്ലിൻ പ്രതികളുടേത് ജാമ്യമില്ലാത്ത കുറ്റം” എന്നു പ്രഖ്യാപിച്ച ദിവസം തന്നെയാണ് ഉത്തരേന്ത്യൻ ബാങ്ക് കഥയും മനോരമ അച്ചടിച്ചത്. പിണറായി വിജയന് ജാമ്യം പോലും കിട്ടരുത് എന്ന് ആഗ്രഹിച്ചവരാണ് ഈ കഥ പ്രചരിപ്പിച്ചത് എന്നു വേണം മനസിലാക്കാൻ”..............

മനോരമയുടെ “ലാവ്ലിൻ വാർത്താഫാക്ടറി ” അങ്ങനെ എത്രയെത്ര കഥകളും ഉപകഥകളും കൊണ്ടാണ് ലാവ്ലിൻ കേസ് കൊഴുപ്പിച്ചത്!

ഇ-മെയിൽ മാളിക

അതിനൊക്കെ ഇടയിലാണ് ആരുടേയോ ഒരു മണിമാളികയുടെ പടം ഇന്റെർനെറ്റിൽ കയറിയത്. പിണറായിയുടെ കൊച്ചു കുടിലെന്ന് അടിക്കുറിപ്പും. ഇത് പിണറായി വിജയന്റെ വീടല്ലെന്നു പറഞ്ഞപ്പോൾ പിണറായിയുടെ യഥാർത്ഥ വീട് കാണിച്ചാൽ പ്രശ്നം തീർന്നല്ലോ എന്നായി തല്പരകക്ഷികൾ! നോക്കണേ ആർക്കെങ്കിലും എന്റെ ഭാര്യയെ കാണണമെന്നു തോന്നുക. നേരിട്ട് അത് പറയാതെ ഏതെങ്കിലും അന്യസ്ത്രീയുടെ പടമെടുത്ത് അത് എന്റെ ഭാര്യയുടെ പടമെന്നു പറഞ്ഞ് ഇന്റെർനെറ്റിൽ ഇടുക. ഞാൻ അത് നിഷേധിക്കുമ്പോൾ എങ്കിൽ യഥാർഥ ഭാര്യയെ കാണിക്കണമെന്ന് ആവശ്യപ്പെടുക. എനിക്ക് ഭാര്യതന്നെ ഇല്ലെങ്കിൽ ഞാൻ കുഴഞ്ഞതുതന്നെ! അതായത് ചുമ്മാതിരിക്കുന്ന എങ്ങാണ്ടോ ചുണ്ണാമ്പു തേയ്ക്കുന്ന ആ മറ്റേ മുറ!

എന്തായാലും ആരുടേയോ ആ വീടിന്റെ ചിത്രം നെറ്റിൽ കയറ്റി പിണറായിയുടേതെന്ന് പ്രചരിപിച്ചവർ നിയമത്തിന്റെ പിടിയിലായി. അന്ന് സ. പിണറായിതന്നെ കേസ് കൊടുത്ത് ആ മണിമാളികാവർത്തമാനം പൊളിച്ചടുക്കിയെങ്കിലും ഒരുപക്ഷെ ആ പ്രചാരണങ്ങളില്പെട്ട് ചിലരെങ്കിലും ഇപ്പോഴും പിണറായിയുടേതാണ് ആ മണിമന്ദിരമെന്ന് കരുതിക്കൂടെന്നില്ല. കാരണം ആദ്യം തങ്ങൾ അറിയുന്ന വ്യാജവർത്തമാനങ്ങളുടെ നിജസ്ഥിതി പിന്നീട് പുറത്തു വരുന്നത് എല്ലാവരും അറിയണമെന്നില്ലല്ലോ. കാരണം തിരുത്തപ്പെടുന്ന വാർത്തകൾക്ക് അത്ര പ്രചാരണം ലഭിക്കാറില്ല. ലാവ്ലിൻ കേസിൽ സ. പിണറായി കുറ്റക്കാനനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയ വിവരം ഇനിയും അറിയാത്തവർ ആരെങ്കിലുമൊക്കെ ഉണ്ടായിക്കൂടെന്നില്ല. കാരണം പിണറായി കുറ്റക്കാരനാണെന്ന് ആരോപിച്ചു കൊണ്ടുള്ള മുൻവാർത്തകളുടെ അത്രയും ഊക്കില്ലായിരുന്നല്ലോ അദ്ദേഹം കുറ്റക്കാരനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയ വാർത്ത.


അല്ലയോ മാധ്യമസുഹൃത്തുക്കളേ, ഇനി പറയൂ!

സഖാവ് പിണറായി വിജയന് സിംഗപൂരിൽ ഉണ്ടെന്നു നിങ്ങൾ അന്നു പറഞ്ഞ ആ കമലാ കമ്പനി ഇപ്പോഴും ഉണ്ടോ? ഇപ്പോൾ അത് നോക്കി നടത്താൻ സഖാവ്. പിണറായി വിജയൻ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്? ഇപ്പോൾ അതിന്റെ ടേൺ ഓവർ എങ്ങനെ? പിന്നീട് എത്രപ്രാവശ്യം പിണറായി സിംഗപ്പൂർ യാത്ര നടത്തീയെന്നതിന്റെ കണക്കെടുത്തോ? അറ്റ്ലീസ്റ്റ് ആകെപ്പാടെ സഖാവ്. പിണറായി വിജയൻ പാർട്ടി ആവശ്യങ്ങൾക്ക് പാർട്ടി നിയോഗപ്രകാരം സിംഗപ്പൂരിൽ എത്രപ്രാവശ്യം പോയിട്ടുണ്ട് എന്ന് ഇനിയെങ്കിലും സത്യസന്ധമായി നിങ്ങൾക്ക് ഒന്ന് അന്വേഷിച്ച് വെളിപ്പെടുത്തരുതോ? അതോ നിങ്ങൾ പറഞ്ഞ പിണറായിപോലും അറിയാത്ത പിണറായിയുടെ സിംഗപ്പൂർയാത്രകളിൽ നിങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവോ?

നിങ്ങൾ ആരോപിച്ച സിംഗപ്പൂർ യാത്രകൾ സ്വപ്നത്തിൽ പോലും കണ്ടതായി സ. പിണറായിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നെപ്പിനെ പിണറായിക്കുപോലും തോന്നിയിരിക്കണം നിങ്ങൾ പറയുമ്പോലെ ഒരു കമ്പനിയെങ്ങാനും തനിക്കുണ്ടോയെന്ന്. നിങ്ങളുടെ നുണമിടുക്ക് അത്രയ്ക്കുണ്ടല്ലോ. ഒടുവിൽ ഈ ലാവ്ലിൻ കഥയിൽ പറയുന്ന പിണറായി വിജയൻ താൻ ആണെന്നതു തന്നെ മറന്ന് സഖാവ് പിണറായി വിജയനും ഈ കഥയൊക്കെ വായിച്ച് ത്രില്ലടിച്ചിരിക്കണം. കാരണം താന്റെ സ്ഥാനവലിപ്പത്തിനപ്പുറം അദ്ദേഹവും പച്ചയായ ഒരു മനുഷ്യൻ ആണല്ലോ. അദ്ദേഹവും മറ്റു സാധാരണ മനുഷ്യരെ പോലെ ഒരു വായനക്കാരനും മാധ്യമനിരീക്ഷകനും ഒക്കെ ആണല്ലോ!

അതുപോലെ ആ ഉത്തരേന്ത്യൻ ബാങ്കിന് ഇനിയെങ്കിലും നിങ്ങൾക്ക് ഒരു പേരിട്ടുകൂടെ? ഇപ്പോഴും ആ ബാങ്കുകാർ പേരു വെളിപ്പെടുത്തുന്നില്ലെന്നുണ്ടോ? നമുക്ക് അതൊന്നു കാണാൻ പറ്റുമോ? അതോ അതങ്ങു പാതാളത്തിലാണോ? അല്ലെങ്കിൽ ലാവ്ലിൻ കേസുമായി ബന്ധപെട്ടവർക്ക് മാത്രം ഇടപാട് നടത്താൻ കഴിയുന്ന നിങ്ങളുടെ തന്നെ സൃഷ്ടിയായ ആ വിചിത്രമായ ബാങ്ക് ഇനിയെങ്കിലും നിങ്ങൾതന്നെ പൂട്ടിക്കെട്ടിയതായി പ്രഖ്യാപിക്കുമോ? സഖാവ്. പീണറായി വിജയൻ അഴിമതി നടത്താത്തസ്ഥിതിയ്ക്ക് അങ്ങനെയൊരു ബാങ്കിന്റെ ആവശ്യംതന്നെ ഇനിയില്ലല്ലോ.

ഇല്ലാത്ത രേഖകൾ, ഇല്ലാത്ത കമ്പനി, ഇല്ലാത്ത ബാങ്ക്, നടക്കാത്ത യാത്രകൾ, കണാത്ത സാക്ഷികൾ അങ്ങനെ ഏതെല്ലാം വിധത്തിലായിരുന്നു നിങ്ങൾ കൊട്ടിയാടിയത്! ഇനിയെങ്കിലും നിങ്ങളെ വിശ്വസിച്ച അതൊക്കെ വായിച്ചും കണ്ടും തെറ്റിദ്ധരിക്കപ്പെട്ടവരോടെങ്കിലും മാപ്പു പറയുമോ? അതിനുള്ള ആർജ്ജവം നിങ്ങളുടെ മാധ്യമധർമ്മവിചാരങ്ങളിൽ നിന്ന് നിങ്ങൾക്കു ലഭിക്കുമോ?

കുറ്റാരോപണത്തിന്റെ മന:ശാസ്ത്രം

ഒരാളുടെ മേൽ ഇല്ലാത്ത ഒരു ആരോപണം ഉന്നയിക്കുക. എന്നിട്ട് അങ്ങനെ ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ ആരോപിതനെ ബാദ്ധ്യസ്ഥനാക്കുക. ഒരാൾ ചുമ്മാ വഴിയേ നടന്നു പോകുന്നു; അയാൾ എന്തെങ്കിലും അവിഹിതത്തിനു പോയിട്ട് പോകുകയാണെന്ന് അരെങ്കിലും ചുമ്മാ ആരോപിക്കുക. ആരോപണം മറ്റുള്ളവർ ഏറ്റെടുക്കുക. എല്ലാവരും അത് വിശ്വസിക്കുക. അഥവാ തല്പരകക്ഷികൾ ചേർന്ന് നന്നായി അത് പറഞ്ഞ് പ്രചരിപ്പിച്ച് വിശ്വസിപ്പിക്കുക. ആരെയെങ്കിലും ഒന്നുരണ്ടുപേരെ സ്വയം കണ്ടെത്തിയിട്ട് അവരാണ് എല്ലാ അവിഹിതങ്ങൾക്കും സാക്ഷികൾ എന്നു പറയുക. ഒടുവിൽ അരോപണം തെളിയിക്കാൻ ആരോപണം ഉന്നയിക്കപ്പെട്ടവരോട് ആവശ്യപ്പെടുക. തങ്ങൾ ഒരു അവിഹിതത്തിനും പോയിട്ടില്ല എന്നതിന് മതിയായ തെളിവുകൾ ഹാജരാക്കണമെന്ന് അവശ്യപ്പെടുക. ഇതു മാതിരിയായിരുന്നല്ലോ ലാവ്ലിൻ കേസ്! എന്തെങ്കിലും വിരോധത്തിന്റെ പേരിൽ നാട്ടിൽകൊള്ളാവുന്ന ആളുകളെക്കുറിച്ച്, അവർ മാടം പൊക്കികളും മതിൽ പൊക്കികളുമാണെന്ന് വരുത്തിത്തീർക്കാൻ ചില നാട്ടുചെറ്റകൾ പയറ്റുന്ന പണിയാണ് ഇവിടെ സി.പി.ഐ.എം വിരുദ്ധ മാധ്യമങ്ങൾ ലാവ്ലിൻ കേസിൽ നടത്തിയത്. ഈ കൊടിയ പാപത്തിനു അവർ മാപ്പുപറയാത്തിടത്തോളം ദൈവമുണ്ടെങ്കിൽ അവർക്ക് ശിക്ഷകിട്ടും. മരണാനന്തരം സ്വർഗ്ഗനരകങ്ങളുണ്ടെങ്കിൽ അവരെ നരകത്തിലെ തീക്കുണ്ടത്തിലേയ്ക്ക് തള്ളും.പാപികളേ ജാഗ്രത!

ഉപസംഹാരം

നന്നായി ഗൃഹപാഠം ചെയ്ത് എഴുതിയ “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്” എന്ന തന്റെ പുസ്തകം താഴെപറയുന്ന പ്രകാരം പറഞ്ഞ് ഡോ.ടി.എം. തോമസ് ഐസക്ക് ഉപസംഹരിക്കുന്നു:

“ഒന്ന്: അഴിമതിയില്ലാത്ത അഴിമതികേസാണിത്.സി.ബി.ഐ അന്വേഷനത്തിൽ ഒരു തരത്തിലുള്ള അഴിമതിയും തെളിയിക്കപ്പെട്ടിട്ടില്ല.മലബാർ ക്യാൻസർ സെന്റർ തലശേരിയിൽ സ്ഥാപിച്ചെടുക്കുകയായിരുന്നു ഇടപാടിലെ സ്വാർത്ഥലക്ഷ്യം എന്ന ആരോപണം പരിഹാസ്യമാണ്.

രണ്ട്: യഥാർത്ഥ പ്രശ്നം തലശേരിയിലെ മലബാർ ക്യാൻസർ സെന്ററിന് പണം സമാഹരിച്ചു നൽകും എന്ന കനേഡിയൻ കമ്പനിയുടെ വാഗ്ദാനം നിറവേറ്റപ്പെടാത്തതാണ്. അതിനുത്തരവാദി, ആ പണം നേടിയെടുക്കാതെ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ്.

മൂന്ന്: കേസുമായി ബന്ധപ്പെട്ട് ഉയർത്തിയ വ്യക്തിഹത്യയും അപവാദ പ്രരണങ്ങളും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ള കള്ളക്കഥകളായിരുന്നു. അവയിൽ ഒന്നുപോലും സി.ബി.ഐ അന്വേഷണത്തിൽ തെളിഞ്ഞില്ല.

നാല്: ജി.കാർത്തികേയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ അന്വേഷണ ഏജൻസി അത്തരം ന്യായങ്ങളൊന്നും പിണറായി വിജയന് ബാധകമാക്കിയില്ല. ഒരാളെ ഒഴിവാക്കാനും മറ്റൊരാളെ ഉൾപ്പെടുത്താനുമുള്ള ന്യായങ്ങൾ ഏജൻസി സൃഷ്ടിക്കുകയായിരുന്നു.

അഞ്ച്: കാനഡയിൽ നിന്ന് പണം സമാഹരിച്ച് ആശുപത്രിയ്ക്കു വേണ്ടി നൽകാമെന്ന വാഗ്ദാനത്തിൽ നിന്ന് ലാവ്ലിൻ സ്വയം പിന്മാറിയതാണോ അതല്ല, അവരെ രക്ഷപ്പെടാൻ കേരളം അന്ന് ഭരിച്ച യു.ഡി.എഫ് സർക്കാർ സൌകര്യം ചെയ്തുകൊടുത്തതാണോ അതിനു പിന്നിലെ കളികളെന്ത് എന്ന കാതലായ ചോദ്യത്തിൽ നിന്ന് സി.ബി.ഐ ഒഴിഞ്ഞു മാറിയിരിക്കുന്നു.”

“ലവ്ലിൻ കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തുടങ്ങിവച്ച നിയമപരവും രഷ്ട്രീയവുമായ പോരാട്ടം മേല്പറഞ്ഞ യാഥാർത്ഥ്യങ്ങളിലേയ്ക്കൂള്ള വതിലുകൾ തുറന്നിരിക്കുന്നു. ഇന്നലെവരെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ സ്വഭാവഹത്യ ചെയ്യാൻ ലാവ്ലിൻ ആയുധമാക്കിയവർക്ക് തലകുനിക്കാനും മാപ്പുയാചിക്കാനുമുള്ള വക ഈ കേസിന്റെ അവസാന ഘട്ടത്തിൽ വേണ്ടതിലേറെയുണ്ട്. ചരിത്രം ഒരേദിശയിൽ ഒഴുകുന്ന നദിയല്ല.”


പുസ്തകത്തിന്റെ പ്രാധാന്യം

തീർച്ചയായും ഡോ.തോമസ് ഐസക്ക് ലാവ്ലിൻ വിഷയത്തിൽ എഴുതിയ പുസ്തകം വായിക്കുന്നത് നല്ലതാണ്. ആരൊക്കെ ഈ പുസ്തകം വായിക്കണം, അരൊക്കെ വായിക്കേണ്ടാ എന്നുകൂടി പറഞ്ഞ് ഈ കുറിപ്പ് തൽക്കലാം ചുരുക്കാം.

ആരൊക്കെ വായിക്കണം

1.നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച ഏകദേശം പതിനൊന്നു വർഷക്കാലത്തെ നുണവാർത്തകൾ വായിച്ച് തെറ്റിദ്ധരിക്കപ്പെടുകയും മുൻ വിധികൾ വച്ചുപുലർത്തുകയും ചെയ്തവരാണെങ്കിൽ നിശ്ചയമായും ഈ പുസ്തകം വായിക്കണം.

2.തിരക്കുകൾക്കിടയിൽപെട്ട് ലാവ്ലിൻ കേസിന്റെ നാൾവഴികളിൽ ഏതെങ്കിലും എപ്പിഡോസുകൾ നിങ്ങൾക്കു മിസ് ആയിട്ടുണ്ടെങ്കിൽ നിശ്ചയമായും ഈ കേസിന്റെ നാൾവഴികളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം നിങ്ങൾ വായിക്കണം.

3. നിങ്ങൾ ഇടതുപക്ഷത്തിൽ പ്രതീക്ഷയർപ്പിക്കുന്ന ഒരാ‍ളാണെങ്കിൽ ഇക്കണ്ട ഇടതുപക്ഷവിരുദ്ധമാധ്യമങ്ങൾ ഏതെല്ലാം തരത്തിൽ ഇടതുപക്ഷത്തെ ആക്രമിക്കാമെന്ന് മനസിലാക്കി ജാഗ്രത പുലർത്താൻ ഈ പുസ്തകം ഉപരിക്കും.

4. നിങ്ങൾ സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്താനിഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഒരു മാധ്യമപ്രവർത്തകൻ എന്തൊക്കെ ചെയ്തുകൂടെന്നറിയാൻ ഈ പുസ്തകം വായിക്കുക

5. നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച് ഇതുവരെ ഒന്നുമറിയാത്ത ആളോ പുതുതലമുറയിൽപെട്ട ആളോ ആണെങ്കിൽ നിങ്ങൾക്ക് ഈ ചരിത്രപുസ്തകം ഒരു നല്ല പാഠപുസ്തകം തന്നെ ആയിരിക്കും.

അരൊക്കെ വായിക്കേണ്ട

1.നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച ഏകദേശം പതിനൊന്നു വർഷക്കാലത്തെ നുണപ്രചരണങ്ങൾ വായിച്ച് തെറ്റിദ്ധരിക്കപ്പെടുകയും മുൻവിധികൾ വച്ചുപുലർത്തുകയും ചെയ്തവരാണെങ്കിൽത്തന്നെയും, സി.പി.ഐ.എം വിരോധംകൊണ്ട് അങ്ങനെയൊക്കെത്തന്നെ വിശ്വസിക്കാൻ മന:പൂർവ്വം ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കേണ്ട.

2. മാധ്യമധർമ്മങ്ങൾക്കു വിരുദ്ധമായിപ്പോലും സി.പി.ഐ.എമ്മിനെയും അതിന്റെ നേതാക്കളെയും അപകീർത്തിപ്പെടുത്താൻ എന്തുതന്നെ ചെയ്യുന്നതും എഴുതുന്നതും പറയുന്നതും ഒക്കെ സന്തോഷമാണെന്നു കരുതുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾ ഈ പുസ്തകം വായിച്ചിട്ട് ഒരു കാര്യവുമില്ല.

3. സി.പി.ഐ.എമ്മും ഇടതുപക്ഷവും അതിന്റെ നേതാക്കളും അഴിമതിക്കാരായിത്തന്നെ ജനങ്ങൾക്കിടയിൽ ചിത്രീകരിക്കപ്പെടണമെന്നും അത് രാഷ്ട്രീയപ്രചരണത്തിനുപയോഗിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു തനി ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയക്കാരാണ് നിങ്ങളെങ്കിൽ , നിങ്ങൾ ഈ പുസ്തകം വായിച്ച് സമയം മിനക്കെടുത്തേണ്ട.

4. എല്ലാരും കണക്കാണെന്നു പറയുന്ന അരാഷ്ട്രീയവാദികളാണു നിങ്ങളെങ്കിൽ ഇത് വായിച്ച് ലാവ്ലിൻ കേസ് സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറിക്കിട്ടിയാലും, നിങ്ങളുടെ ആ എല്ലാരും കണക്കാണെന്ന മനോഭാവത്തിനു മാറ്റമുണ്ടാകാനിടയില്ലാത്ത സ്ഥിതിയ്ക്ക് വായനകൊണ്ടു വലിയ കാര്യമില്ല.

5. മാധ്യമ പ്രവർത്തനം വെറും കൊട്ടേഷൻ പ്രവർത്തനമായി ഏറ്റെടുത്ത് മറ്റുള്ളവരെ കൊന്നുകൊലവിളിച്ചും ഉദരപൂരണം നടത്തണമെന്ന് ചിന്തിക്കുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾ ഈ പുസ്തകം വായിച്ച് ചഞ്ചലചിത്തരാകരുത്!

അക്ഷരങ്ങൾ മറക്കാതിരിക്കാനെങ്കിലും ഇടയ്ക്കൊക്കെ ഒരു വായന എല്ലാവർക്കും നല്ലതേ വരുത്തൂ . അതിനാല്‍ കഴിയുന്നതും നിങ്ങൾ ഏവരും ഡോ. ടി.എം. തോമസ് ഐസക്കിന്റെ “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്” എന്ന പുസ്തകം വാങ്ങി വായിക്കണം എന്ന ഒരു അഭ്യർത്ഥനയോടുകൂടി ഈ കുറിപ്പ് ചുരുക്കുന്നു.

Thursday, January 19, 2012

കുട്ടികളെ എരിവെയിലിൽ പീഡിപ്പിച്ചവർക്കെതിരെ കേസെടുക്കണം

കുട്ടികൾക്ക് എരിവെയിൽ പീഡനം

തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എരിവെയിലിൽ കുട്ടികളുടെ ബാൻഡ് മേളം. ബാൻഡ് മേളയിൽ പങ്കെടുത്ത ഏതാനും കുട്ടികളും കാഴ്ചക്കാ‍രും തളർന്നു വീണു. ഇത് ക്രൂരതയാണ്. ഉച്ചയ്ക്ക് മനോരമാ വാർത്താ ചാനലിൽ ഇതിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഉണ്ടായിരുന്നു. കൊച്ചു കുട്ടികളെ എരിവെയിലത്തു നിർത്തി പീഡിപ്പിച്ചതിനെതിരെ സംസ്ഥാന സർക്കാർ, സംസ്ഥാന സ്കൂൾ യുവജനോത്സവ സംഘാടക സമിതി, പ്രസ്തുത ബാൻഡ്മേളനടത്തിപ്പിന്റെ ചുമതല വഹിച്ചവർ, ആ ബാൻഡ് മേളയിൽ പങ്കെടുത്ത കുട്ടികൾ പഠിക്കുന്ന സ്കൂൾ അധികൃതർ എന്നിവരുടെ പേരുകളിൽ ബാലപീഡനത്തിന് കേസെടുക്കണം. ആ കുട്ടികളുടെ രക്ഷകർത്താക്കളുടെ പേരിലും കേസെടുക്കേണ്ടതാണ്.

മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഒരു നിയമപാഠം

മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഒരു നിയമപാഠം

ആദ്യം ഇതുസംബന്ധിച്ച വാർത്ത: “വാർത്ത വിമാനത്താവളത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണ പരിപാടി റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 15 മുസ്ലിംലീഗുകാര്‍ക്ക് ഒരു വര്‍ഷം തടവും 3500രൂപ പിഴയും ശിക്ഷ വിധിച്ചു. 23 ലീഗുകാര്‍ പ്രതികളായ കേസില്‍ രണ്ടുപേരെ വെറുതെവിട്ടു. ആറുപേര്‍ പിടികിട്ടാപ്പുള്ളികളാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഇത്രയധികം പേര്‍ ശിക്ഷിക്കപ്പെടുന്നത് സംസ്ഥാനത്ത് ആദ്യമാണ്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വി ദിലീപാണ് വിധി പ്രഖ്യാപിച്ചത്. 2004 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് വിവാദമായ സമയത്ത് ഉംറ നിര്‍വഹിച്ച് മടങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുസ്ലിംലീഗ് വന്‍ സ്വീകരണം ഒരുക്കി. വിമാനത്താവള പരിസരം പൂര്‍ണമായും കൈയടക്കിയ ലീഗുകാര്‍ പരിപാടി റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വെളിവാക്കുന്ന വാര്‍ത്തകള്‍ നല്‍കിയതാണ് പ്രകോപനം. അക്രമസക്തരായ നൂറുകണക്കിന് ലീഗുകാര്‍ വനിതാ ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ളവരെ അതിക്രൂരമായി മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകരെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. 11 മാധ്യമപ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലായി. ദൃശ്യമാധ്യമങ്ങളുടെ വാഹനങ്ങള്‍ തകര്‍ത്തു. വിമാനത്താവള ടെര്‍മിനലിലേക്കു അതിക്രമിച്ചു കടന്ന ലീഗുകാര്‍ പാര്‍ടി പതാക കെട്ടിടത്തിനു മുകളില്‍ നാട്ടി. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധിക്കാനെത്തിയ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും ലീഗുകാരുടെ ആക്രമണത്തിന് ഇരയായി.” (ദേശാഭിമാനി ദിനപ്പത്രം)

മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും ആ അക്രമികൾക്ക് കടുത്ത ശിക്ഷകിട്ടുന്നതും ആവശ്യം വേണ്ടതുതന്നെ. എന്നാൽ മാധ്യമപ്രവർത്തകരെ ആക്രമിച്ചു എന്നത് മാത്രമല്ല ഈ വിഷയം ഗൌരവതരമാക്കുന്നത്. മാധ്യമപ്രവർത്തനവും പലതരം പൌരാവകാശങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർക്കു നേരേ നടക്കുന്ന അക്രമം മാധ്യമ സ്വാതന്ത്ര്യത്തിനുനേരേ നടക്കുന്ന കടന്നുകയറ്റമാണ്.

എന്നാൽ ഇതുമാത്രമല്ല, മറ്റ് മറ്റുപലതരം ജനാധിപത്യാവകാശ ധ്വംസനങ്ങളും കൂടി ഇവിടെ നടക്കുന്നുണ്ട്. പലതും കേസും വാർത്തയും ഒന്നും ആകുന്നില്ലെന്നേയുള്ളൂ. തങ്ങൾക്കിഷ്ടമല്ലാത്ത ആശയങ്ങൾ പ്രചരിക്കുപ്പിന്നവർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള ആക്രമണങ്ങൾ പലപ്പോഴും ഇവിടെ ഉണ്ടാകാറുണ്ട്. ഒരു ചിത്രം വരച്ചതിന്റെ പേരിൽ എം.എഫ്. ഹുസൈൻ എന്ന ഒരു വിഖ്യാത ചിത്രകാരനെ നാടുകടത്തി പരദേശപൌരനാക്കി മരിക്കാൻ വിധിച്ച ഒരു രാഷ്ട്രമാണല്ലോ നമ്മുടേത്.

ഇവിടെ കേരളത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആശയപ്രചരണത്തിനും എതിരെ ചെറുതും വലുതുമായ പലവിധ അക്രമങ്ങൾ നടക്കാറുണ്ട്. ഇത്തരം ആക്രമങ്ങൾ കൂടുതലായും നടത്തുന്നത് മത-വർഗ്ഗീയ ഫാസിസ്റ്റുകളാണ് എന്ന കാര്യം എടുത്തു പറയേണ്ടതാണ്. രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നും ഇത്തരം അക്രമങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. എങ്കിലും കൂടുതലും വർഗീയ സംഘടനകളാണ് ഏറെ അപകടകാരികൾ.വർഗീയവാദികളാണ് ഏറ്റവും വലിയ ജനാധിപത്യാവകാശധ്വംസകർ.ഫാസിസ്റ്റുകൾ.

പലപ്പോഴും തങ്ങൾക്കിഷ്ടപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിക്കുന്ന യോഗങ്ങളിൽ അവർ കടന്നു കയറി ആക്രമണം നടത്താറുണ്ട്. ആളെണ്ണവും സംഘബലവും കുറഞ്ഞ സംഘടനകൾ നടത്തുന്ന യോഗങ്ങളിലാണ് ഇത്തരം ആക്രമങ്ങൾ കൂടുതലുണ്ടാകുന്നത്. അതുപോലെ ചില പുസ്തകങ്ങൾ, സിനിമകൾ, നാടകങ്ങൾ തുടങ്ങിയവയ്ക്കെതിരെയും ഇവിടെ വർഗ്ഗീയവാദികൾ പ്രശ്നങ്ങൾ ഊണ്ടാക്കാറുണ്ട്.ആവിഷ്കാര സ്വാതന്തന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണത്.

ഒരിക്കൽ ഡി.വൈ.എഫ്.ഐയുടെ യോഗത്തിൽ വച്ച് ഗുജറാത്ത് സർക്കാരിനെ വിമർശിച്ചതിന് സിനിമാതാരം മമ്മൂട്ടിയ്ക്കെതിരെ ഇവിടെ ചിലർ പ്രശ്നമുണ്ടാക്കിയിരുന്നു.ബി.ജെ.പിക്കാരും മറ്റും ടങ്ങുന്ന സംഘപരിവാരം തന്നെ. ഈ വർഷം തന്നെ ക്രിസ്തുമത ഭ്രാന്തന്മരുടെ എതിർപ്പിനെത്തുടർന്ന് പത്താം ക്ലാസ്സിലെ ഒരു പാഠ ഭാഗം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മതമില്ലാത്ത ജീവൻ എന്നൊരു ഏഴാം ക്ലാസ്സ് പാഠത്തിനെതിരെ സർവ്വ മതഭ്രാന്തന്മാരും ഐക്യനിരയുണ്ടാക്കി ആ പാഠ ഭാഗത്തിനെതിരെ തിരിയുകയും അന്നത്തെ എൽ.ഡി.എഫ് സർക്കാർ ആപാഠഭാഗം ഒഴിവാക്കുകയും ചെയ്തു. മതമില്ലെന്ന് പറഞ്ഞുകൂടെന്നത്രേ മതഭ്രാന്തന്മാരുടെ ആജ്ഞ!

അതുപോലെ കേരളത്തിൽ പല ഭാഗങ്ങളിലും ആളെണ്ണത്തിൽ വളരെ ദുർബ്ബലരായ യുക്തിവാദിസംഘം പോലുള്ള ശാസ്ത്രപ്രചാരക സംഘങ്ങൾ നടത്തുന്ന യോഗങ്ങളിൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വർഗ്ഗീയവാദികൾ കടന്നുചെന്ന് അക്രമം നടത്താറുണ്ട്. വർഗീയവാദികളുടെ അക്രമം ഭയന്ന് ഈ ഇത്തിരിപ്പോന്ന സംഘടനകൾ വൻ പോലിസ് സംഘത്തിന്റെ അകമ്പടിയിൽ ജാഥ നടത്തുന്നത് ഈയുള്ളവൻ കണ്ടിട്ടുണ്ട്. യുക്തിവാദികളെ മുസ്ലിം -ഹിന്ദു- വർഗ്ഗീയ വാദികൾ ആക്രമിച്ചിട്ടുള്ള നിരവധി അനുഭവങ്ങൾ ഈ സാക്ഷര കേരളത്തിൽ ഉണ്ടായിട്ടുണ്ട്.

ഈയിടെ തിരുവനന്തപുരത്ത് ഒരു “പുരോഗമന” സ്വാമി പ്രസംഗിച്ച ഒരു യോഗത്തിൽ ആ സ്വാമിയുടെ പുരോഗമന ആശയങ്ങൾ ഒന്നും അംഗീകരിക്കാത്ത ഹിന്ദുമതവർഗ്ഗീയത ഉൾക്കൊള്ളുന്ന ഒരു വർഗീയ സംഘടനക്കാർതന്നെ കയറി ആക്രമണം നടത്തുകയുണ്ടായി. ആർ.എസ്.എസ്കാർ.മുമ്പ് തിരുവനന്തപുരത്തുതന്നെ എൻ.ജി.ഒ യൂണിയന്റെ ഒരു യോഗത്തിൽ ശിവസേനക്കാർ ചെന്ന് കുഴപ്പമുണ്ടാക്കിയിരുന്നു. ക്രിസ്തുമത പ്രചാരകർക്കെതിരെ പലയിടത്തും ആർ.എസ്.എസ്കാർ അക്രമം നടത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഒരു മിഷണറിപ്രവർത്തകനെ വെട്ടിപ്പരികേല്പിച്ച സംഭവം മുമ്പൊരിക്കൽ ഉണ്ടായിട്ടുണ്ട്.

മലപ്പുറത്തെ എൻ.ഡി.എഫുകാർ വ്യക്തി സ്വാതന്ത്ര്യത്തിനെതിരെ അക്രമം നടത്തുന്ന എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ. ഈ ഹിന്ദു-മുസ്ലിം വർഗീയവാദികൾ രാജ്യത്ത് പലയിടത്തും സദാചാരപോലീസ് ചമഞ്ഞും വ്യക്തിസ്വാതന്ത്ര്യത്തിനെതിരെ അക്രമങ്ങൾ നടത്താറുണ്ട്. ഇവിടെ കേരളത്തിൽ മുസ്ലിങ്ങളിലെതന്നെ മുജാഹിദുകൾ നടത്തുന്ന യോഗങ്ങളിൽ സുന്നി വിഭാഗക്കാർ കയറി അടിക്കുന്ന സംഭവങ്ങൾ ഇപ്പോൾ വ്യാപകമായി വരുന്നുണ്ട്. ഒരേ മതത്തിനുള്ളിൽ ഉള്ളവർതന്നെ പരസ്പരം ജനാധിപത്യധംസനം നടത്തുന്നു.

ഇങ്ങനെയെല്ലാമുള്ള പലതരം ജനാധിപത്യ ധ്വംസനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം അക്രമങ്ങൾക്കെതിരെ ഒരു മാധ്യമങ്ങളും വേണ്ടത്ര പ്രതികരിച്ചുകണ്ടിട്ടില്ല. ഒരു പോലീസും കോടതിയും ഇത്തരം അക്രമികൾക്കെതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കാറില്ല. ആക്രമിക്കപ്പെടുന്നവരും പിന്നെ അതിനെതിരെ എന്തെങ്കിലും നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകാൻ പലപ്പോഴും തയാറാകുന്നില്ല.

ഞാൻ ഇവിടെ പറഞ്ഞു വയ്ക്കുന്നത് ഏറ്റവും വലിയ ജനാധിപത്യധ്വംസനക്കാർ മതവർഗ്ഗീയ ഫാസിസ്റ്റുകൾ ആണെന്നാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ലോകത്തെവിടെയും കൊടിയ അക്രമങ്ങളും ഭീകര പ്രവർത്തനങ്ങളും നടത്തുന്നത് മതഫാസിസമാണ്. രാഷ്ട്രീയഫാസിസങ്ങളുടെ എത്രയോ മടങ്ങ് അപകടമാണ് മതഫാസിസങ്ങൾ.

മാധ്യമങ്ങൾക്കെതിരെ മാത്രമല്ല ഇവിടെ അക്രമം നടക്കുന്നത്. ഇവിടെ മേൽ ഉദാഹരിച്ചതുപോലെയുള്ള എല്ലാത്തരം ഫാസിസ്റ്റ് പ്രവർത്തനങ്ങൾക്കുമെതിരെ മാധ്യമങ്ങളും മറ്റ് ജനാധിപത്യവാദികളും പ്രതികരിക്കണം. നിയമപാലകരും നീതിപീഠങ്ങളും ഇത്തരം എല്ലാത്തരം ഫാസിസത്തിനും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ ഇടപെടണം.

കരിപ്പൂരിൽ മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായുണ്ടായ ആക്രമണത്തിലെ പ്രതികൾക്ക് ഉചിതമായ ശിക്ഷനൽകാൻ നീതിപീഠം തയ്യാറായത് ഇത്തരത്തിലുള്ള എല്ലാത്തരം ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെയുള്ള ഒരു താക്കീതായി മാറട്ടെ. ഇനിയും ഇത്തരം ശക്തമായ ശിക്ഷാവിധികളിലൂടെ ഫാസിസ്റ്റുകളുടെ അക്രമവാഴ്ചകൾക്ക് വിരാമമിടണം. അത് ഏതുതരം ഫാസിസമായാലും.

അണ്ണാ ഹസാരെയും തെരഞ്ഞെടുപ്പു പ്രചരണവും

അണ്ണാ ഹസാരെയും തെരഞ്ഞെടുപ്പു പ്രചരണവും

ഏതാനും സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അണ്ണാ ഹസാരെ കോൺഗ്രസ്സിനെതിരെ പ്രചരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഒരു പൌരന് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ പ്രചരണം നടത്തുന്നതിനും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ ചേരുന്നതിനും പുതുതായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കുന്നതിനും ഒക്കെയുള്ള അവകാശം നമ്മുടെ രാജ്യത്തെ ജനാധിപത്യം നൽകുന്നുണ്ട്. ആ അവകാശം അണ്ണാഹസാരേയ്ക്കും ഉണ്ട്. എന്നാൽ അണ്ണാ ഹസാരെയെ ഇതുവരെ പൊതുസമൂഹവും മാധ്യമലോകവും അടയാളപ്പെടുത്തിയിരിക്കുന്നത് അദ്ദേഹം നടത്തിയ ചില സവിശേഷമായ പ്രവർത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനത്തിലാണ്. അതിൽ ഏറ്റവും പ്രധാനം ജനലോക്പാലിനുവേണ്ടിയുള്ള സമരമാണ്. അണ്ണാ ഹസാരെയും അനുയായികളും പൌരസമൂഹമെന്ന നിലയ്ക്കാണ് ഇതുവരെ അറിയപ്പെടുന്നത്. അണ്ണാ ഹസാരെയും ഏതാനും അനുയായികളും ചേർന്നാൽ മാത്രം അത് പൊതു സമൂഹമാകില്ലെന്നത് വേറെ കാര്യം. എങ്കിലും അവർ അങ്ങനെയാണ് സ്വയം അവകാശപ്പെടുകയോ വാർത്താ മാധ്യമങ്ങളാൽ വിശേഷിപ്പിക്കപ്പെടുകയോ ചെയ്യുന്നത്.

അഴിമതിയ്ക്കെതിരെയുള്ള ഒരു പോരാട്ടം എന്ന നിലയ്ക്ക് അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും എല്ലാ പ്രവർത്തനങ്ങളോടും സമീപനങ്ങളോടും യോജിക്കാത്തവർകൂടിയും ജനലോക്പാൽ ബില്ലിനു വേണ്ടിയുള്ള പോരാട്ടത്തിനു പിന്തുണ നൽകാനും ഒപ്പം ചേരാനും തയ്യാറായിട്ടുണ്ട്. ഇത് വിഷയാധിഷ്ഠിതമായ ഒരു പിന്തുണയും സഹകരണവുമാണ്. അണ്ണാ ഹസാരെ എന്ന വ്യക്തിയോ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമോ അല്ല, അദ്ദേഹം ഉയർത്തുന്ന മുദ്രാവാക്യമാണ് ജനങ്ങളിൽ താല്പര്യമുണർത്തിച്ചിട്ടുള്ളത്. ഇപ്പോൾ കേന്ദ്രഭരണത്തിലുള്ള കോൺഗ്രസ്സും കൂട്ടു കക്ഷികളും ഒഴിച്ചുള്ള മിക്ക രാഷ്ട്രീയ കക്ഷികളും അണ്ണാഹസാരെ സംഘത്തിന് പിന്തുണ നൽകിയിട്ടുണ്ട്. കോൺഗ്രസ്സിലും കൂട്ടുകക്ഷികളിലും ഉള്ളവരിൽത്തന്നെ നല്ലൊരു വിഭാഗം ഉള്ളുകൊണ്ട് ഈ അഴിമതിവിരുദ്ധ പോരാട്ടത്തിൽ അണ്ണാ ഹസാരെയെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ടൊക്കെത്തന്നെ അണ്ണാ ഹാസാരെ ഒരു പ്രസ്ഥാനമല്ല, ഒരു പ്രതീകമാണ്; അഴിമതിയ്ക്കെതിരെ ധാർമ്മികരോഷം കത്തിക്കാളുന്ന ക്ഷുഭിതമനസുകളുടെ ഒരു പ്രകടിതരൂപമാണ്.

അണ്ണാ ഹസാരെ നടത്തുന്ന സമരം കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഒരു സർക്കാരിനു മാത്രം എതിരായ ഒരു പ്രക്ഷോഭമായി പരിമിതപ്പെടുത്തി കാണേണ്ടതല്ല. കോൺഗ്രസ്സിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും കക്ഷികൾ ഭരണ സാരഥ്യം വഹിക്കുകയാണെങ്കിലും ഈ സമരം പ്രസക്തമാകുമായിരുന്നു. അതായത് ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയ്ക്കോ ഗവർണ്മെന്റിനോ എതിരെ മാത്രമുള്ള ഒരു സമരൈക്യമല്ല ഇത്. ആകുകയുമരുതല്ലോ. ആരു ഭരിക്കുമ്പോഴായാലും അഴിമതിനിറഞ്ഞ ഭരണവ്യവസ്ഥയ്ക്കെതിരെയുള്ള ഒരു പ്രതിരോധമാണ് ജനലോക്പാൽ നിയമം. അഴിമതിയ്ക്കെതിരെയുള്ള ശക്തമായ ഒരു പ്രതിവിധിയാകേണ്ടതാണ് ജനലോക്പാൽ നിയമം (ഇതൊക്കെ വന്നാലും അഴിമതി പൂർണ്ണമായും നിർമ്മർജ്ജനം ചെയ്യപ്പെടുമോ എന്നത് വേറെ കാര്യം). രാജ്യം ആരു ഭരിക്കണം എന്നു തീരുമാനിക്കലല്ല, ആരു ഭരിച്ചാലും അഴിമതി ഇല്ലാതാകുക എന്നതാണ് ലോക്പാലിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ലക്ഷ്യം ആകേണ്ടത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി നിഷ്പക്ഷതയുടേതായ ചില രൂപഭാവങ്ങളിൽ ഇതുവരെ ജനം കാണാൻ ശ്രമിച്ച അണ്ണാ ഹസാരെ സംഘത്തിന് ഒരു രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടാകുന്നതും നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നതും ഈ പ്രക്ഷോഭത്തിനു ഗുണകരമായിരിക്കില്ല. അണ്ണാ ഹസാരെയുടെ വിശ്വാസ്യതയ്ക്കും ഇത് പോറലേല്പിക്കും.

അണ്ണാ ഹസാരെ സംഘത്തിന്റെ സ്പോൺസർമാർ ആര് എന്നത് ഒരു വിവാദവിഷയമായിരിക്കുന്ന ഒരു പശ്ചാത്തലം നിലനിൽക്കുമ്പോൾ രാഷ്ട്രീയ കാര്യങ്ങളിൽ ഏതെങ്കിലും ഒരു പക്ഷത്തിനു ദോഷകരമായും അതുവഴി മറുപക്ഷത്തിനു ഗുണകരാമായും ഭവിക്കാവുന്ന ഇടപെടലുകൾ അണ്ണാ ഹസാരെ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അത്ര സുഖകരമായിരിക്കില്ല. ഇവിടെ പറഞ്ഞുവയ്ക്കുന്നതിന്റെ പൊരുൾ കോൺഗ്രസ്സിനെതിരെ അണ്ണാ ഹസാരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് ശരിയല്ല എന്നുതന്നെയാണ്. കോൺഗ്രസ്സിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് ആരെ സഹായിക്കാനാണെന്ന സംശയത്തിന്റെ കരിനിഴൽ വീഴുന്നത് അണ്ണാ ഹസാരെ സംഘത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് മങ്ങലേല്പിക്കുകയേ ഉള്ളൂ.

ഇപ്പോൾ കേന്ദ്രത്തിലെ കോൺഗ്രസ്സ് ഗവർണ്മെന്റ് കൊണ്ടുവന്നിട്ടുള്ള ലോക്ബാൽ ബില്ല് കുറ്റമറ്റതല്ല. ഏറെ പോരായ്മകൾ ഉള്ളതുതന്നെ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നിലയിൽ ബിൽ പാസായാൽത്തന്നെ അത് കുറച്ചേറെ ദുർബ്ബലവുമായിരിക്കും. ലോക്പാൽ ബില്ല് കഴിഞ്ഞ പാർളമെന്റ് സമ്മേളനകാലത്ത് നടക്കാതെ പോയതിനു പിന്നിൽ ചില അട്ടിമറികളുണ്ട് എന്നത് പകൽ പോലെ വ്യക്തമായിട്ടുള്ളതാണ്. നിയമം ഈ സമ്മേളനകാലത്ത് നടപ്പിലാക്കാൻ കഴിയാതെ പോയതിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സ്സർക്കാരിനു തന്നെ. പ്രതിപക്ഷ കക്ഷികളുടെയോ അണ്ണാ ഹസാരെ സംഘത്തിന്റെയോ അഭിപ്രായങ്ങളെക്കൂടി വേണ്ടവിധം പരിഗണിച്ച് ഒരു സമവായം ഉണ്ടാക്കി ഐകകണ്ഠേന ജനലോക്പാൽ ബിൽ പാസ്സാക്കാൻ കഴിയേണ്ടതായിരുന്നു. ഇക്കാര്യത്തിൽ അവർ ആത്മാർത്ഥത പുലർത്തിയില്ല. ഇനി നാളെ ജനലോക്പാലിന്റെ കാര്യം എന്താകുമെന്നും കണ്ടുതന്നെ അറിയണം. അഴിമതി തടയുന്നതില്‍ അഴിമതി മൊത്തമായും ചില്ലറയായും കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സിന് അഴിമതി തടയാനുതകുന്ന ഒരു നിയമം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് ഊഹിക്കാവുന്നതേയുള്ളൂ!

പക്ഷെ കാര്യങ്ങൾ ഇതുവരെ ഇതൊക്കെത്തന്നെയാണെങ്കിലും ജനലോക്പാലിന്റെ പേരും പറഞ്ഞ് അണ്ണാ ഹസാരെയും കൂട്ടരും കോൺഗ്രസ്സിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നതിനു പിന്നിൽ ജനലോക്പാൽ ബിൽ എന്നതിനപ്പുറം മറ്റു ചില രാഷ്ട്രീയതാല്പര്യങ്ങൾ ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. അണ്ണാ ഹസാരെയ്ക്കും ലോക്പാലിനുമൊക്കെ അപ്പുറം എന്തൊക്കെയോ ചിലത് ഉള്ളതുപോലെ ഒരു തോന്നൽ!

Saturday, December 31, 2011

കുടിവത്സരാശംസകൾ!

പുതുവത്സരാശംസകൾ!

ഇപ്പോൾ സ്വബോധമുള്ളവർക്കെല്ലാം പുതുവത്സരാശംസകൾ; ഇപ്പോൾ സ്വബോധമില്ലാത്തവരും ബോധം തെളിയുമ്പോൾ ഈ ആശംസകൾ എടുത്തുകൊള്ളുക!

ഇപ്പോൾ കുപ്പി മുന്നിലുള്ളവർ അടുത്ത വർഷം മുതൽ മദ്യം തൊടില്ലെന്ന് കുപ്പിയിൽതൊട്ട് പ്രതിജ്ഞചെയ്യുക! ഇതിനകം ബോധം പോയവർ ബോധം തെളിയുമ്പോൾ ഈ പ്രതിജ്ഞ എടുക്കുക. ഇപ്പോഴും ബിവറേജസുകളുടെ ക്യൂകളിലും ബാറുകളിലുമുള്ളവർ ഇനി ഈ നാണക്കേടിന് പോകില്ലെന്നും പ്രതിജ്ഞയെടുക്കുക.

അല്ല, ഇനിയും കുടിച്ചേ പറ്റൂ എന്നു നിർബന്ധംതന്നെയുള്ളവർക്കെല്ലാം കുടിവത്സരാശംസകൾ ! അല്ലപിന്നെ!

Sunday, December 25, 2011

ആതിരന്‍

ഈ കഥ കഥയായി തോന്നിയെങ്കിൽ കഥാകാരൻ പരാജയപ്പെട്ടു. കാര്യമായി തോന്നിയെങ്കിൽ കഥാകാരൻ വിജയിച്ചു.

ആതിരൻ

ആതിരനെപ്പറ്റി തട്ടത്തുമലക്കാർക്ക് ആകെയുള്ളവിവരം ആനിയുടെ സഹോദരൻ എന്നത് മാത്രമാണ്. ആനി തട്ടത്തുമലയിലെ മറവക്കുഴി കോളനിയിൽ വീട്ടുനമ്പർ പതിനഞ്ചിൽ മുടിയൻ രവീന്ദ്രൻ കെട്ടിക്കൊണ്ടുവന്ന പെണ്ണാണ്. അവർക്ക് രണ്ട് സ്കൂൾത്തരം കുട്ടികളുമുണ്ട്. മൂത്തത് പെൺകുട്ടി എട്ടാംതരം സിമിയും ഇളയത് ആൺകുട്ടി ആറാംതരം ശ്യാമും. രവീന്ദ്രൻ നല്ലൊരു കൂലിവേലക്കാരനും എന്നാൽ നാട്ടിലെ മദ്യപ അസോസിയേഷനിൽ സജീവ അംഗത്വം ഉള്ള ആളുമാണ്. ആനിയുംകൂടി വല്ല പണിക്കും പോകുന്നതുകൊണ്ട് കുടുംബം ഭദ്രമായി പോകുന്നുവെന്ന് പറയുമ്പോൾ രവീന്ദ്രനെക്കുറിച്ചുള്ള ഒരു ചെറുവിവരണം അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുടി നീട്ടി വളർത്തുന്ന സ്വഭാവം കൊണ്ടുമാത്രമല്ല, ജീവിത ശൈലികൊണ്ടുകൂടി അർത്ഥഗർഭമായ പേരാണ് മുടിയൻ രവീന്ദ്രൻ എന്നത്.

ആതിരനെക്കുറിച്ച് പറയുമ്പോൾ മുടിയൻ-ആനി കുടുംബത്തെ ഇക്കഥയിൽ കൊണ്ടുവരാതിരിക്കാനാകില്ല. കാരണം രവീന്ദ്രൻ ആനിയെ കെട്ടിക്കൊണ്ടുവന്നതുകൊണ്ടാണ് ആനിയുടെ ആങ്ങള ആതിരൻ തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്ന് താമസിക്കുവാൻ ഇടയായത്. ആതിരൻ മുടിയൻ-ആനി കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ട് ഏതാനും നാളുകളേ ആവുകയുള്ളൂ. അതിനു മുമ്പും അയാൾ വല്ലപ്പോഴും വന്നുപോയിരുന്നു. അളിയൻ മുടിയന്റെ കുടിയും ഉപദ്രവങ്ങളും സഹോദരീ പുത്രരോട് ആതിരനുള്ള വലിയ വാത്സല്യവും കൊണ്ടാണത്രേ ആതിരൻ അവരോടൊപ്പം സ്ഥിരതാമസമാക്കിയത്. എന്തുപണിയും ചെയ്ത് ജീവിക്കാൻ കഴിവും സന്നദ്ധതയുമുള്ളവന് എവിടെയും സ്ഥിരതാമസമാക്കാമല്ലോ. സഹോദരൻ ആതിരൻ കൂടെ തങ്ങളുടെ കൂടിയതിനുശേഷം ആനിയ്ക്ക് പ്രത്യേകിച്ച് പണിയ്ക്കൊന്നും പോയില്ലെങ്കിലും കുടുംബം ഒരുവിധം നന്നായി നടന്നു പോകും എന്ന നിലയിലായി. മക്കളുടേ പഠനം, വസ്ത്രം ഒക്കെ ആ‍തിരന്റെ ചെലവിലായി.

വേറെയൊരു ഗുണമുണ്ടായത് മദ്യപിച്ച് വീട്ടിലെത്തിയാൽ സ്ഥിരമായി ആനിയ്ക്ക് ഭർത്താവ് മുടിയൻജിയിൽ നിന്ന് ലഭിക്കുന്ന കുറെ അടിയിടികളും തൊഴികളും കുറഞ്ഞുകിട്ടി. സഹോദരന്റെ മുമ്പിലിട്ട് ഭാര്യയെ അടിക്കാൻ മുടിയന്റെ കൈ അത്രയെളുപ്പം പൊങ്ങുമായിരുന്നില്ല. ആതിരൻ തങ്ങളോടൊപ്പം വന്നുകൂടിയത് സ്വന്തം പെങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കൂടിയാണോ എന്നൊരു സംശയം മുടിയനുണ്ടായിരുന്നെങ്കിലും അയാൾക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെയൊരു ദോഷഫലം എന്തായിരുന്നുവെന്നു ചോദിച്ചാൽ ആതിരന്റെ സഹായം കൂടി ഉള്ളതുകൊണ്ട് മുടിയന് വീട്ടുചെലവു ചെയ്യുന്നതിൽ നല്ല ഇളവ് ലഭിക്കുകയും, അയാൾ മദ്യപശ്രീപട്ടത്തിനും മദ്യപാനി അസോസിയേഷന്റെ പോളിറ്റ് ബ്യൂറോ അംഗത്വത്തിനും വേണ്ടി വന്നാൽ അഖിലേന്ത്യാ സെക്രട്ടറിവരെ ആകാൻ വരെ യോഗ്യനായി എന്നത് മാത്രമാണ്.

തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്നുകൂടിയ ആളാണെങ്കിലും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആതിരൻ തട്ടത്തുമലയിലും പരിസരപ്രദേശങ്ങളിലും ഏറെക്കുറെ പ്രശസ്തനായി. എന്തുപണിയും ചെയ്യാനുള്ള സന്നദ്ധതമാത്രമല്ല, ചില പണികളിൽ ആതിരനെ വെല്ലാൻ അധികമാരും ഈ പ്രദേശത്ത് ഇല്ലാത്തതു കൂടിയാണ് ആതിരനെ സ്ഥലത്തെ പ്രധാനിയും പ്രശസ്തനുമാക്കിയത്. പാടവും പറമ്പും കിളച്ചുമറിച്ച് കൃഷിചെയ്യാനാണെങ്കിലും, തെങ്ങിൽ കയറാനാണെങ്കിലും, കിണറുകൾ ഇറയ്ക്കാനാണെങ്കിലും മരംകയറാനും മരം മുറിയ്ക്കാനുമാണെങ്കിലും ആതിരൻ പരിചയസമ്പന്നനാണ്. എന്നാൽ എല്ലാവരും ഇത്തരത്തിൽ ഏതെങ്കിലുമൊരു ജോലിയിൽ പ്രത്യേക വൈദഗ്ദ്ധ്യവും താല്പര്യവും കാണിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ആതിരൻ ജലസംബന്ധമായ ജോലികളിലായിരുന്നു എക്സ്പെർട്ട്. പ്രത്യേകിച്ചും കിണറുകൾ ഇറയ്ക്കുന്നകാര്യത്തിൽ.

ഇനി എത്ര ആഴമുള്ള കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. ഇറങ്ങാൻ ഒരു തൊടിപോലും ഇല്ലാത്ത കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. എത്രവെള്ളം നിറഞ്ഞു കിടന്നാലും അയാൾക്കതൊരു പ്രശ്നമേ അല്ല. കാരണം നന്നായി നീന്തലറിയാം. നിലവെള്ളം ചവിട്ടാനറിയാം. തട്ടത്തുമലയെപോലെ പുഴയൊന്നുമില്ലാത്ത സ്ഥലത്തല്ല അയാൾ ജനിച്ചു വളർന്നത്. ഒരു പുഴയുടെ തീരംപറ്റി കുടിപാർത്തിരുന്നതാണ്. ഇപ്പോഴും അയാളുടെ അച്ഛനമ്മമാർ അവിടെ പുഴയോരത്തുതന്നെയാണ്. അതുകൊണ്ടുതന്നെ നീന്തലിൽ അഗ്രഗണ്യനാണ്. തട്ടത്തുമലയിൽ നീന്താനറിയാവുന്നവർ വളരെക്കുറവാണ്. കിണറ്റിൽ എലി, പാമ്പ്, പട്ടി, പൂച്ച ഇത്യാദികളൊക്കെ വീഴുന്ന ദൊർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി വെള്ളംകുടി മുട്ടുന്നവർ ഉടനെ ചെന്ന് ആതിരന്റെ വാതിലിൽ മുട്ടുകയായി! കിണറ്റിലിറങ്ങി അവയെ എടുത്തുകളഞ്ഞ് കിണർ വെള്ളം വറ്റിച്ച് വൃത്തിയാക്കുവാൻ ആതിരനെ പോക്കിയിട്ടേ മറ്റാരുമുള്ളൂ. കൂടെ ഒരു കയ്യാളുംകൂടി ഉണ്ടായാൽ പണി എളുപ്പം.

ഉണക്കു സീസണാകുമ്പോൾ എല്ലാവരും സാധാരണ കിണറുകൾ ഇറയ്ക്കാറുണ്ട്. ആ സീസണിൽപിന്നെ ആതിരന് കിണർ ഇറപ്പല്ലാതെ മറ്റ് പണികൾ ഒന്നുമില്ല. നല്ല കാശും കിട്ടും. ആതിരൻ ഉള്ളതുകൊണ്ടു മാത്രം ഇടയ്ക്കിടെ കിണർ ഒന്ന് വൃത്തിയാക്കിക്കളയാം എന്നു വിചാരിക്കുന്നവർകൂടി നട്ടിൽ ഉണ്ടായി. കിണറിന്റെ തൊടികളിലൂടെ കോവണിപ്പടികൾ ഇറങ്ങിപ്പോകുന്ന ലാഘവത്തോടെ ആതിരൻ ഇറങ്ങിപോകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ഇവിടത്തെ മറ്റ് കിണറിറപ്പുകാർക്ക് നീന്തൽ അത്ര വശമില്ലാത്തതുകൊണ്ട് വളരെ സൂക്ഷിച്ചേ കിണറ്റിലിറങ്ങാൻ സാധിക്കുകയുള്ളൂ. ആതിരന് വെള്ളത്തിൽ മുങ്ങി ചത്തുപോകുമെന്ന് ഭയപ്പെടേണ്ടതില്ല.കാരണം നീന്താനറിയാമല്ലോ!

ഇതിലൊക്കെ വച്ച് വലിയൊരദ്ഭുതം ഉള്ളത് എന്താണെന്നു വച്ചാൽ അല്പം വിസ്താരമുള്ളതും വെള്ളം നിറഞ്ഞു കിടക്കുന്നതുമായ കിണറാണെങ്കിൽ ഒന്നോ രണ്ടോ തൊടിയിറങ്ങിയിട്ട് ആതിരൻ വെള്ളത്തിലേയ്ക്ക് എടുത്തൊരു ചാട്ടമാണ്! നീന്തലും നിലവെള്ളം ചവിട്ടുമൊക്കെ വശമുള്ള ആതിരന് അതൊക്കെ ഒരു തമാശപോലെയാണ്. ആതിരൻ കിണറ്റിൽ ചെന്നു വീഴുന്നതും താഴ്ന്നു പോയിട്ട് പൊങ്ങിവന്ന് നിലവെള്ളം ചവിട്ടി നിൽക്കുന്നതും കിണറ്റിൽ ഇറങ്ങിയ ലക്ഷ്യം പൂർത്തീകരിച്ച് അനായാസേന കയറി വരുന്നതുമൊക്കെ ശ്വസമടക്കിപ്പിടിച്ചാണ് കരയിൽ നിന്ന് എത്തി നോക്കുന്നവർ കണ്ടുനിൽക്കാറുള്ളത്. പ്ലംബിങ്ങു പണിക്കാരും പലപ്പോഴും ആതിരന്റെ ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.

ആതിരൻ കിണർ ഇറയ്ക്കാൻ പോകുന്നിടത്തൊക്കെ കരയ്ക്കു നിന്നുള്ള ജോലികൾ ചെയ്യാൻ ഒരാളെകൂടി കൂട്ടിനു കൂട്ടാറുണ്ട്. ചിലപ്പോൾ അത് അളിയൻ മുടിയൻകുടിയനുമാകാം. വെള്ളവും അഴുക്കുമൊക്കെ വലിച്ചു കയറ്റുന്നത് സഹായിയുടെ ചുമതലയാണ്. വല്ല പാമ്പ് വർഗമോ വെള്ളത്തിൽ വീണതെടുക്കാനാണെങ്കിൽ, അവ ചത്തിട്ടില്ലെങ്കിൽ പോലും അവയെ കയ്യിലെടുത്ത് ഒന്നു ദേഹ പരിശോധനയൊക്കെ നടത്തി തഴുകിയും തലോടിയും താലോലിച്ചിട്ടൊക്കെയായിരിക്കും തൊട്ടിയിലോ കുട്ടയിലോ വച്ചുകെട്ടി മുകളിലേയ്ക്ക് വിടുക. പാമ്പ് പിടിത്തം തന്റെ തൊഴിലൊന്നുമല്ലെങ്കിലും കിണറ്റിൽ വീണു കിടക്കുന്നത് മൂർഖനാണെങ്കിലും ആതിരൻ കൈകൊണ്ടെടുക്കും. കീണറ്റിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹമുള്ളതുകൊണ്ട് കിണറ്റിൽ അകപ്പെടുന്ന ജീവികളൊന്നും ഉപദ്രവിക്കില്ലെന്ന അന്ധ വിശ്വാസം ആതിരൻ ഒരു വിശ്വാസമായി കൊണ്ടു നടക്കുന്നത്, മറിച്ചൊരു തിക്താനുഭവം അത്തരം ജീവികളിൽനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുകൊണ്ടാകാം.

കിണറിറപ്പ് കഴിഞ്ഞാൽ ആതിരന്റെ മറ്റൊരു വൈദഗ്ദ്ധ്യം മരം കയറ്റമാണ്. വല്ല ചക്കയോ മാങ്ങയോ തേങ്ങയോ അടർത്തണമെങ്കിലും ആതിരന്റെ കാൾഷീറ്റിനുവേണ്ടി ആളുകൾ കാത്തു നിന്നു. എത്ര കനവും ഉയരവുമുള്ള മരമാണെങ്കിലും അണ്ണാനെ പോലെ അയാൾ കയറിപ്പോകും. നല്ല കനവും അനേകം ശഖോപശാഖകളുമുള്ള മരമാണെങ്കിൽ ആ മരം അയാൾക്ക് ഒരു കളിസ്ഥലം പോലെയാണ്. എങ്കിലും മരം കയറാനും പ്രത്യേകിച്ച് തെങ്ങുകയറാനും ആളെക്കിട്ടാനില്ലാത്ത ഈ കാലത്തും എന്തുകൊണ്ടോ മരം കയറ്റം, തെങ്ങുകയറ്റം എന്നിവ ഒരു സ്ഥിരം ജോലിയായി അയാൾ സ്വീകരിച്ചിരുന്നില്ല. എല്ലാറ്റിന്റെയു കുത്തക ഏറ്റെടുക്കുന്നതിലുള്ള വൈമുഖ്യമാണോ അഭിരുചിയുടെ പ്രശ്നമാണോ എന്നറിയില്ല. എങ്കിലും അത്യാവശ്യത്തിന് ഒന്നോരണ്ടോ തേങ്ങയിടണമെന്നു പറഞ്ഞാൽ അത് ഒരു സഹായം എന്ന നിലയ്ക്കുതന്നെ ആതിരൻ ചെയ്തുകൊടുത്തിരിക്കുന്നു. അതിനു വല്ല കൂലിയോ കൊടുത്താൽ ഓ, ഇതിലൊക്കെ കൂലിവാങ്ങാനെന്തിരിക്കുന്നു എന്ന ഭാവമാണ്. എന്തായാലും ഒരു ദിവസം പോലും എന്തെങ്കിലും ജോലിയും കൂലിയുമില്ലാതെ കഴിഞ്ഞുകൂടേണ്ട സ്ഥിതി ഒരിക്കലും ആതിരനുണ്ടാകാറില്ല.

മറ്റൊരു പ്രശസ്തി കൂടി ആതിരനുണ്ട്. അതായത് പോലീസ് ഡിപ്പാർട്ട്മെന്റിൽ ആതിരന് നല്ല പേരാണ്. വല്ല കുളത്തിലോ പുഴയിലോ മറ്റോനിന്ന് വല്ല ശവവും തപ്പിയെടുക്കേണ്ടി വന്നാൽ ആതിരനെയാണ് അവർ തേടി എത്തുക. എവിടെയെങ്കിലും കെട്ടിത്തൂങ്ങി മരിച്ചുനിൽക്കുന്ന ശവങ്ങൾ അഴിച്ചിറക്കാനും ആതിരന്റെ സഹായം തേടാറുണ്ട്. വച്ചിരിക്കുന്നത് എടുക്കുന്ന ലാഘവത്തോടെ പുഴനീന്തി ശവമെടുക്കുന്ന പാരമ്പര്യത്തിനുടമയാണ് ആതിരൻ. കിണറ്റിൽ വീണ് മരിക്കുന്നവരുടെ ശവം ശാസ്ത്രീയമായി കരയ്ക്കെത്തിക്കാൻ ആതിരൻ ആവശ്യപ്പെടുന്നത് രണ്ട് പഞ്ചാരച്ചാക്കും അല്പം കയറും ഒടിയാത്ത ഒരു പത്തലിൻ കമ്പുമാണ്. പോലീസുകാരുടെയൊക്കെ വീടുകളിൽ പലജോലികൾക്കും ആതിരൻ പോകാറുണ്ട്. ആതിരന് പോലീസിൽ ഉള്ള പിടിപാട് പക്ഷെ ഇന്നാട്ടുകാർക്ക് ആദ്യം അറിയില്ലായിരുന്നു. അത് അറിയാനിടയായത് ഒരു അപകടം ഈ നാട്ടിൽ സംഭവിച്ചപ്പോഴായിരുന്നു.

തട്ടത്തുമലയിൽ അശുദ്ധജലം നിറഞ്ഞ് ഉപയോഗമില്ലാതെ കിടക്കുന്ന ഒരു ചിറയുണ്ട്. ഒരു വലിയ കുളമെന്നു പറയാം. അതിന്റെ ഉടമസ്ഥൻ തദ്ദേശവാസിയല്ലാത്തതുകൊണ്ട് അത് സാധാരണ വൃത്തിയാക്കാറൊന്നുമില്ല. ജലക്ഷാമമുള്ളപ്പോൾ ഉടമസ്ഥന്റെ അനുവാദത്തോടെ നാട്ടുകാർ അത് വൃത്തിയാക്കി ഉപയോഗിക്കും. പരിസരവാസികളുടെ കിണറ്റിലും കുളത്തിലുമൊക്കെ വെള്ളമുള്ളപ്പോൾ അത് പലവിധത്തിൽ മലിനമായി കാടും പടലും പായലും പിടിച്ച് കിടക്കും.

അങ്ങനെ ഈ പായൽച്ചിറ (അങ്ങനെയാണ് ഈ കുളം അറിയപ്പെടുന്നത്) കാടും പടലും പായലും പിടിച്ചു കിടക്കുമ്പോൾ ഒരു ദിവസം സ്കൂൾവിട്ട് ഇതിനടുത്ത് കൂടി കുറുക്കുവഴിപിടിച്ച് കളിച്ചും ചിരിച്ചും ഓടിച്ചാടി പോയ ഒരു കൂട്ടം കുട്ടികളിൽ ഒരാൾ കാൽവഴുതി കുളത്തിൽ വീണുപോയി. നാട്ടിലെ വലിയ ജന്മിയൊക്കെയായ ഗോപാലൻ നായരുടെ ചെറുമകൾ അഞ്ചാം ക്ലാസ്സുകാരി മിനിക്കുട്ടിയാണ് കുളത്തിലകപ്പെട്ടത്.

കുട്ടികളുടെ നിലവിളി കേട്ട് ഒടിക്കൂടിയവർ ആദ്യമൊന്നു പകച്ചു നിന്നു. നീന്തലറിയാത്ത പലരും ഇറങ്ങാൻ ശ്രമിച്ചെങ്കിലും നിറയെ വെള്ളമുള്ളതുകൊണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു.അല്പസ്വല്പം നീന്തലും ധൈര്യവും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെങ്കിലും മലിനജലം എന്നതായിരുന്നു പ്രധാന തടസ്സം. നീളൻ കമ്പൊക്കെ എടുത്ത് ആഴമൊക്കെ നോക്കി കയറോ വടമോ കൊണ്ടു വന്ന് കുളത്തിനക്കരേയ്ക്ക് എറിഞ്ഞ് അക്കരെയിക്കരെ നിന്ന് വടം പിടിച്ച് അതിൽ തൂങ്ങി ഇറങ്ങാനുള്ള പദ്ധതി ആലോച്ചിച്ച് ആരോ വലിയ വടത്തിനായി പ്രദേശത്തെ തടിക്കണ്ട്രാക്കിന്റെ വീട്ടിലേയ്ക്കോടി. ചിലർ സമീപത്തെ കിണറിനെ ലക്ഷ്യമാക്കിയും ഓടി. എല്ലാവർക്കും കുളത്തിലേയ്ക്ക് എടുത്തു ചാടണമെന്നുണ്ട്. പക്ഷെ ആർക്കും നീന്തലറിയാത്തതിനാൽ പകച്ച് നിൽക്കുകയാണ്.

ഇതിനിടയിൽ കൊച്ചിന്റെ തള്ളവന്ന് കുളത്തിലേയ്ക്ക് എടുത്തു ചാടാൻ ശ്രമിച്ചത് അവിടെ വന്നുകൂടിയവർക്ക് വലിയ ബുദ്ധിമുട്ടായി. അവരെ നാലുപേർ വരിഞ്ഞു പിടിച്ചു നിർത്തി. കുട്ടിയുടെ മുത്തശ്ശൻ നീന്തലറിയില്ലെങ്കിലും ഇറങ്ങാനൊരു ശ്രമം നടത്തി. പക്ഷെ കൂടുതൽ അപകടങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ കുളത്തിനരികിലേയ്ക്ക് വന്നുകൊണ്ടിരുന്നു. പോലീസിലും ഫയർ ഫോഴ്സിലും ഇതിനകം വിവരം അറിയിച്ചിരുന്നു.

ഈ വിവരം അറിഞ്ഞ് ആതിരനും അളിയൻ മുടിയനും സഹോദരി ആനിയും മക്കളും ഒക്കെ അല്പസമയത്തിനകം സ്ഥലത്തെത്തി. തൊട്ടടുത്താണ് അവർ താമസിക്കുന്ന മറവക്കുഴിക്കോളനി. ആതിരൻ വന്ന് ഇവിടെ താമസം തുടങ്ങിയിട്ട് ഏതാനും നാളുകളേ ആയിരുന്നുള്ളൂ. കുളക്കരയിൽ എത്തിയപ്പോൾ സ്ത്രീകളൊക്കെ നിലവിളിക്കുന്നു. ആണുങ്ങൾ നീളമുള്ള കമ്പും മറ്റും കുളത്തിലേയ്ക്ക് നീട്ടിയിറക്കാനും മറ്റും വൃഥാ ശ്രമിക്കുന്നുണ്ട്. കുട്ടിയ്ക്ക് കമ്പിൽ പിടി കിട്ടി രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. ഇതിനിടയിൽ കുട്ടി രണ്ടു പ്രാവശ്യം പൊങ്ങി താണു പോയിരുന്നു. ആതിരന്റെ സാദ്ധ്യതകളെ അവിടെ വന്നുകൂടിയ എല്ലാവർക്കുമൊന്നും അറിയില്ലായിരുന്നു. അവിടെ കൂടിയവരിൽ ചിലർക്കൊക്കെ കണ്ടു പരിചയമുണ്ടെന്നേയുള്ളൂ. ചിലരുടെ വീടുകളിൽ പണിയ്ക്കും ചെന്നിട്ടുണ്ട്. എങ്കിലും അവിടെ കൂടിയ എല്ലാവർക്കും നല്ല പരിചയമില്ല. എന്നാൽ നാട്ടിൽ ആതിരൻ ഇതിനകം ഏറെക്കുറെ പ്രശസ്തനായിക്കഴിഞ്ഞതുമായിരുന്നു. അറിയാൻ ചിലതൊക്കെ ബാക്കിവച്ചുകൊണ്ടാണെങ്കിലും!


കുളത്തിൻ കരയിൽ എത്തിയുടൻ ആനി ആങ്ങളയെ ഒന്നു നോക്കി. ഒട്ടും താമസിക്കാതെ ആതിരൻ ധരിച്ചിരുന്ന തന്റെ കയിലിയും ഉടുപ്പും ഉരിഞ്ഞ് കരയ്ക്കെറിഞ്ഞു. ആനിയ്ക്കും നീന്താനറിയാം എന്നത് അവിടെ കൂടിയവർ ആദ്യം അറിയുകയാണ്. ആനിയും എന്തിനും തയ്യാറായി കുളത്തിൽ അല്പഭാഗത്തേയ്ക്കിറങ്ങി സഹോദരനെ സഹായിക്കാനായി നിന്നു. ആനിയുടെ മക്കൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കരയിൽ നിന്നു. ആതിരൻ വെള്ളത്തിൽ ഒരു പ്രാവശ്യം ഒന്നു മുങ്ങി ഒന്നു പൊങ്ങിയതേ ഉള്ളൂ. അയാളുടെ കയ്യിൽ കുളത്തിൽ വീണ മിനിക്കുട്ടിയുണ്ടായിരുന്നു! ആതിരൻ കുട്ടിയെ പൊക്കി ഉയർത്തി ആനിയുടെ കൈയ്യിലേയ്ക്ക് കൊടുത്തു. ആനി കുട്ടിയെ കരയ്ക്കെത്തിച്ച് കുട്ടിയ്ക്ക് വേണ്ട പ്രാഥമിക ശുശ്രൂഷകൾ നടത്തി. കുട്ടിയുടെ ചെരിപ്പും ബാഗും തപ്പി ആതിരൻ പിന്നെയും നീന്തുകയായിരുന്നു. അതൊന്നും വേണ്ടെന്നു ആളുകൾ വിളിച്ചു പറഞ്ഞെങ്കിലും ആതിരൻ കേൾക്കാൻ കൂട്ടാക്കിയില്ല.

ഇതിനിടയിൽ പോലീസ് സംഘം സ്ഥലത്തെത്തി. അവർ ആദ്യം കണ്ടത് കുട്ടിയെ വെള്ളത്തിൽ നിന്നു കരകയറ്റുന്ന ആനിയെ മാത്രമാണ്.
ആളുകൾ ആതിരനെ കയറിവരാൻ നിർബന്ധിക്കുമ്പോൾ സ്കൂൾബാഗും കുട്ടിയുടെ ചെരിപ്പുകളുമായി അയാൾ അതാ പൊങ്ങുന്നു. അപ്പോഴാണ് വന്ന പോലീസുകാർ കുട്ടിയെ രക്ഷിച്ച ആതിരനെ ശ്രദ്ധിച്ചത്. അതോടെ വന്ന പോലീസുകാരിൽ നിന്ന് ഒരു ആരവം ഉയർന്നു.

“ഇത് നമ്മുടെ ആതിരനല്ലേ? ഇവനെങ്ങനെ ഇവിടെ വന്നു?”

ആതിരൻ വെള്ളത്തിൽ പൊങ്ങിനിന്ന് സാർ എന്നു വിളിച്ച് എസ്.ഐയെയും പോലീസുകാരെയും അഭിവാദ്യം ചെയ്തു. അപ്പോഴാണ് ആതിരനും പോലീസുകാരും തമ്മിലുള്ള “നിഗൂഢ“ ബന്ധം നാട്ടുകാരറിയുന്നത്. കരയിലേയ്ക്ക് നീന്തിവന്ന ആതിരനെ ഒരു പോലീസുകാരൻ ചെന്ന് കൈയ്യിൽ പിടിച്ച് വലിച്ച് കരയ്ക്കുകയറാൻ സഹായിച്ചു. അവർ തമ്മിൽ കുശല പ്രശ്നങ്ങളായി. ഇവിടെ സഹോദരിയോടൊപ്പമാണ് ഇപ്പോൾ താമസമെന്ന് പോലീസിനോട് ആതിരൻ ഉണർത്തിച്ചു. ഈയിടെ നിന്നെ അങ്ങോട്ടൊന്നും കാണാനൊന്നുമില്ലല്ലോ എന്ന് ചില പോലീസുകാർ പരാതിപ്പെടുന്നുമുണ്ടായിരുന്നു. അത് നമ്മളന്ന് ഇവനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞതുകൊണ്ടായിരിക്കുമെന്നായി ഒരു പോലീസുകാരൻ. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞതും ആതിരന്റെ മുഖം നാണം കൊണ്ട് ചുവന്നു. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞാൽ അവൻ നാണിച്ചു മരിച്ചു പോകുമെന്ന് എസ്.ഐയുടെ കമന്റ്. ചുരുക്കത്തിൽ കരയ്ക്കെടുത്ത കുട്ടിയല്ല ആതിരനാണ് അവിടെ അതിനേക്കാൾ ശ്രദ്ധേയനായത്.

കരയ്ക്കു കയറിയ ആതിരൻ മുണ്ട് തിരയുന്നതിനിടയിൽ സ്ഥലം എസ്.ഐ ആതിരന് തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് കവർ എടുത്ത് തുറന്ന് അതിൽനിന്നും ഒരു സിഗരറ്റെടുത്ത് ആതിരനു നൽകിയിട്ട് പറഞ്ഞു;

“മുണ്ടൊക്കെ പിന്നെ ഉടുക്കാം നീ ഇത് വലിച്ചൊന്ന് ശരീരം ചൂടാക്കെടാ എന്ന്!”

എസ്. ഐയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിക്കുന്ന ആതിരനെ അസൂയയോടെ പലരും നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ചീറിപ്പാഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് വന്നുകൊണ്ടിരുന്ന ഫയർഫോഴ്സ് വാഹനം ഇനി വരേണ്ടതില്ലെന്ന് എസ്. ഐ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്ഥലത്തെ കാഴ്ചക്കാരിൽ ഒരാളായ എക്സ് മിലിട്ടറി മുരളീധരൻ നായർ ആതിരന് തന്റെ മിലിട്ടറി കോട്ട ഒരെണ്ണം ഓഫർ ചെയ്തു.

ഇതു കേട്ട് ഒരു പോലീസ് ഏമാൻ പറഞ്ഞു;

“ആതിരനെ കുടിപ്പിച്ച് പാഴിക്കളളയാൻ പറ്റില്ല, അതുകൊണ്ട് മിലിട്ടറി കോട്ട ഇങ്ങ് നമുക്ക് തന്നേക്കൂ, സൌകര്യം പോലെ നമ്മൾ കുടിച്ചോളാം”

കുട്ടിഅപകടത്തിൽ‌പ്പെട്ടതിന്റെ വിഷമങ്ങൾക്കിടയിൽ ചെറിയ തമാശയ്ക്കും ചിരിക്കും ഈ സംഭാഷണം കാരണഭൂതവുമായി.

പുകവലിയും തലയും പുറവും തോർത്തലും ഒരുമിച്ച് കഴിച്ച ആതിരൻ കയ്ലിയും ഷർട്ടുമൊക്കെയിട്ട് കുട്ടിയുടെ അടുത്ത് ചെന്ന് ശുശ്രൂഷകൾ നിരീക്ഷിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപദേശിച്ചു.

പെട്ടെന്നു രക്ഷിക്കാൻ കഴിഞ്ഞതുകൊണ്ട് വെള്ളത്തിൽ നിന്നും കരയ്ക്കെടുത്ത മിനിക്കുട്ടിയ്ക്ക് കണ്ട ലക്ഷണത്തിൽ വലിയ കുഴപ്പമൊന്നുമില്ല. വെള്ളം കുറച്ച് കുടിച്ച് വയർ നിറഞ്ഞിട്ടുണ്ട്. ബോധം പൂർണ്ണമായി പോയിട്ടില്ല. എന്തായാലും ജീവാപായം സംഭവിക്കില്ല എന്ന് മനസിലാക്കി എല്ലാവരും സന്തോഷിച്ചു. ആനിയുടെ നേതൃത്വത്തിൽ കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. കുറെ വെള്ളം വയറിൽ തള്ളി ഞെക്കിക്കളഞ്ഞു.

ആനിയുടെ പ്രഥമിക ശുശ്രൂഷയിൽ മിനിക്കുട്ടിയ്ക്ക് ബോധം വന്നു. പുഴക്കരയിൽ ജനിച്ചു വളർന്ന ആനിയ്ക്കറിയാം വെള്ളം വയറ്റിൽ നിറഞ്ഞ കുട്ടിയെ എന്തൊക്കെ ചെയ്യണമെന്ന്. രണ്ട് വനിതാപോലീസുകാരികളും കുട്ടിയുടെ അമ്മയും ആനിയ്ക്കൊപ്പം കുട്ടിയെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. ബോധം വന്ന കുട്ടി കണ്ണുതുറന്ന് കണ്ണീരും കയ്യുമായി നിന്ന അവളുടെ അമ്മ ശാരദയെ കെട്ടിപ്പിടിച്ച് അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. ഭാഗ്യത്തിന് കുട്ടിയ്ക്ക് ജീവാപായം ഉണ്ടായില്ലെന്നതിൽ എല്ലാവരും ആശ്വസിച്ചു. ബോധക്ഷയവുമില്ല. അതും അദ്ഭുതംതന്നെ. അരമണിക്കൂറെങ്കിലും കുളത്തിലകപ്പെട്ടു കിടന്നതാണ് . ഉടൻ തന്നെ ഒരു വനിതാ പോലീസുകാരി കുട്ടിയെ പിടിച്ചു വാങ്ങി ജീപ്പ് ഡ്രൈവറെയും കൂട്ടി ജീപ്പ് കിടക്കുന്ന സ്ഥലത്തേയ്ക്ക് ഓടി. കൂടെ മറ്റേ വനിതാ പോലീസും. അവർ കുട്ടിയെയും ബന്ധുക്കളെയും കൂടെ വേഗം വിളിച്ചു കയറ്റി ആശുപത്രിയിലേയ്ക്ക് പോയി. വയറ്റിൽ വെള്ളം കയറിയതാണ്. അതും മലിന ജലം.

എസ്.ഐയും മറ്റ് രണ്ട് പോലീസുകാരും അപ്പോൾ ജീപ്പിൽ കയറി പോയില്ല. അല്പസമയത്തെ കുശല പ്രശ്നങ്ങൾക്കും, ഈ കുളത്തിനു ചുറ്റും വേലി വയ്ക്കേണ്ടതിന്റെ ആവശ്യകതയൊക്കെ നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിനും ശേഷം എസ്.ഐ യും മറ്റ് മൂന്ന് പോലീസുകാരും മറ്റൊരു കാറിൽ കയറി പോകുകയായിരുന്നു. പോകുമ്പോൾ എസ്.ഐ ആതിരനോട് പറഞ്ഞു;

“ആതിരാ നീ സൌകര്യം പോലെ വീട്ടിലോട്ടൊന്നു വരണം ഞാനിപ്പോൾ താമസിക്കുന്ന വീട്ടിലെ കിണർ ഒന്നിറയ്ക്കണം”

നാളെത്തന്നെ എത്തിക്കോളാമെന്ന് ആതിരന്റെ ഉറപ്പ്.

“പക്ഷെ സാർ അവനോട് പെണ്ണു കെട്ടാൻ പറയരുത്” കൂടെയുള്ള ഏട്ടിന്റെ കമന്റ്.

“അവനെക്കൊണ്ട് നമ്മൾ പെട്ട് കെട്ടിയ്ക്കും. അവന്റെ നാണം മാറാൻ അതേ മാർഗ്ഗമുള്ളൂ” എന്ന് എസ്.ഐ.

പെണ്ണെന്ന് കേട്ടതും ആതിരൻ പിന്നെയും ലജ്ജാവിവശനായി.

“അതാണവന്റെയൊരു വീക്ക്നെസ്സ്. ഐ മിൻ നാണം!” മറ്റൊരു പോലീസുകാരൻ.

അതറിയാവുന്നതുകൊണ്ട് എപ്പോഴും പോലീസുകാർ ആതിരനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞ് നാണിപ്പിച്ച് കളിയ്ക്കാറുണ്ടത്രേ!

കാറിൽ കയറാൻ നേരം എസ്.ഐയും പോലീസുകാരും ആതിരന്റെ വയറ്റിൽ ആ വെള്ളമെങ്ങാനും കയറിയെങ്കിൽ ആശുപത്രിയിൽ പോകാൻ ക്ഷണിച്ചു. എന്നാൽ അതൊന്നും സാരമില്ലെന്നും ഇനി നല്ലവെള്ളത്തിൽ പോയൊന്നു സോപ്പിട്ടുകുളിച്ചാൽ മതിയെന്നും പറഞ്ഞ് ആതിരൻ ഒഴിഞ്ഞു. താനിതൊക്കെ എത്രയോ കണ്ടിരിക്കുന്നുവെന്ന ഭാവം!

അങ്ങനെ വല്ല കിണറ്റിലോ പുഴയിലോ ഒക്കെ പെടുന്ന ജഡമെടുക്കൽ, പോലീസ് സ്റ്റേഷൻ കാടുപിടിച്ചാൽ വൃത്തിയാക്കൽ, പോലീസുകാരുടെ വീടുകളിൽ അത്യാവശ്യം ജോലികൾ ചെയ്തുകൊടുക്കൽ തുടങ്ങിയവ ആതിരൻ ചെയ്തു വരുന്നതായി ഇന്നാട്ടുകാരും അന്നു മനസിലാക്കി. പൊതുവേ അധികം സംസാരിക്കാത്ത ആതിരൻ ഇതൊന്നും ആരോടും കൊട്ടിഘോഷിച്ചു നടന്നിരുന്നില്ല. ആവശ്യത്തിനുമാത്രമേ സംസാരിക്കൂ. ആരെക്കണ്ടാലും ഒരു നിർമ്മലമായ ചിരി പാസ്സാക്കും. എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറയും. അത്രതന്നെ. സംസാരത്തിലല്ല, പ്രവൃത്തിയിലാണ് ആതിരന് കൂടുതൽ താല്പര്യം.

ഈ സംഭവത്തോടെ ആതിരൻ ഈ നാട്ടിലും പേരും പെരുമയും ഉള്ള ഒരാളായി മാറി എന്നുപറഞ്ഞാൽ മതിയല്ലോ. കുട്ടിയെ രക്ഷിച്ചതിന് മിനി മോളുടെ വീട്ടുകാരിൽ നിന്ന് പല പാരിതോഷികങ്ങളും നൽകിയെങ്കിലും അതൊന്നും ആതിരൻ വാങ്ങിയില്ല. എന്നാൽ ആശുപതിയിൽ നിരീക്ഷണത്തിൽ കിടന്നിരുന്ന മിനിക്കുട്ടിയ്ക്ക് ചില പലഹാരങ്ങളും മറ്റും ആതിരൻ വാങ്ങിക്കൊണ്ടുക്കൊടുക്കുകയും ചെയ്തു. തന്റെ സഹോദരീ പുത്രിയുടെ ഒപ്പം പഠിക്കുന്ന കുട്ടിയാണ് മിനിക്കുട്ടി. ഈ സംഭവത്തോടെ ആരും അത്രയൊന്നും ശ്രദ്ധിക്കതിരുന്ന ആനിയ്ക്കും നാട്ടുകാരുടെ ഒരു ശ്രദ്ധയൊക്കെ കിട്ടി. തന്റെ കുടുംബത്തിന് നാട്ടുകാരിൽ നിന്ന് പുതിയൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം താങ്ങാനാകാതെ ആനിയുടെ ഭർത്താവ് മുടിയൻ രവീന്ദ്രൻ സംഭവദിവസം രണ്ട് പെഗ്ഗ് കൂടുതലടിക്കുകയും വഴിയിലാകുകയും ചെയ്തു. മുമ്പും അങ്ങനെ സംഭവിച്ചിട്ടുള്ളതും ആരും ഗൌനിക്കാതെ കടന്നു പോയിട്ടുള്ളതുമാണെങ്കിലും അന്ന് ഒരു ആട്ടോ വിളിച്ച് ആരൊക്കെയോ സുരക്ഷിതമായി മുടിയനെ വീട്ടിലെത്തിച്ചു. അങ്ങനെ മുടിയനും നാട്ടിൽ ഒരു ഇമേജൊക്കെയായി!

അങ്ങനെയിങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആതിരൻ പല വീടുകളിലും പലപല ജോലികളും ചെയ്തു പോന്നു. പല ആപൽഘട്ടങ്ങളിലും അവൻ പലർക്കും തുണയായി. പോലീസുകാരുടെ കൂട്ടുകാരനായും കളിപ്പിള്ളയായും തുടർന്നു. തൂങ്ങി മരിച്ച ജഡങ്ങൾ അഴിച്ചിറക്കുന്നതിനും വെള്ളത്തിൽ വീണ ചീഞ്ഞു നാറിയ ശവങ്ങൾ പുറത്തെടുക്കുന്നതിലും രണ്ട് താലൂക്ക് പ്രദേശത്തെ പോലീസ്സ്റ്റേഷനുകൾക്ക് ആതിരന്റെ സേവനം തുടർന്നും ലഭിച്ചുകൊണ്ടിരുന്നു. ഒരു പോലീസുകാരനു നൽകുന്ന പരിഗണന പോലും പലരിൽ നിന്നും ആതിരനു ലഭിച്ചു. അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ പെർമനന്റ് അല്ലാത്ത,യൂണിഫോമില്ലാത്ത ഒരു ജീവനക്കാരനെ പോലെയും ആതിരൻ ജീവിച്ചു പോന്നു.

സാധാരണ ഇത്തരം ജോലികളൊക്കെ ചെയ്യുന്നവർ മദ്യത്തിന്റെ അടിമകളായിരിക്കും. എന്നാൽ ആതിരൻ ഒരു മദ്യാസക്തനായിരുന്നില്ല. വല്ലപോലീസുകാരോ കൂട്ടുകാരോ വിളിച്ച് വല്ലപ്പോഴും ഒരു പെഗ്ഗ് കൊടുത്താൽ കുടിക്കും. മര്യാദയ്ക്ക് വീട്ടിൽ പോകും. ആരും അത് അറിയുകയുമില്ല. പലപ്പോഴും അടുത്ത പരിസരങ്ങളിൽ എന്തെങ്കിലും അപകടം നടക്കുമ്പോൾ പാഞ്ഞുവരുന്ന ഫയർ ഫോഴ്സുകാർ ആതിരൻ കാരണം ഒന്നും ചെയ്യേണ്ടതില്ലാതെ മടങ്ങിയ ചരിത്രമുണ്ട്. കാരണം രക്ഷാ പ്രവർത്തനം അതിനകം ആതിരൻ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും.

ഏകദേശം അഞ്ചു വർഷക്കാലം ആതിരൻ ഈ നാട്ടുകാരനായി ജീവിച്ചു. വലിയ ശബ്ദ കോലാഹലങ്ങൾ ഒന്നുമില്ലാതെ ആതിരനും തന്നാലായത് എന്ന നിലയിൽ അങ്ങനെ ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നടുക്കുന്ന ഒരു വാർത്ത തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ നിന്നും പുറത്തുവന്നു. ആതിരൻ സഹോദരിയുടെ വീടിന്റെ ടെറസിനു മുകളിൽ മരിച്ചു കിടക്കുന്നു. വിഷം കഴിച്ചു മരിച്ചതാണത്രേ!

അവിശ്വസനീയവും നാട്ടുകാരെ അത്യധികം നടുക്കുന്നതുമായിരുന്നു ആവാർത്ത. ഒരു എക്സിസ്റ്റിംഗ് പഞ്ചായത്ത് പ്രസിഡന്റിനു ദുർമരണം സംഭവിച്ചാലെന്നതുപോലെയുള്ള ഒരാൾകൂട്ടമായിരുന്നു പിന്നെ തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ. അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ടേയ്ക്ക് ഓടിയെത്തി.

സാധാരണ ഒരു ദുർമരണമൊക്കെ നടന്നാൽ പോലീസുകാർ മറ്റ് ജോലികളൊക്കെ ഒതുക്കി നേരവും കാലവും നോക്കി സ്ഥലത്തെത്തുമ്പോൾ ഒരു നേരമാകും. എന്നാൽ ആതിരന്റെ ദുരൂഹമരണം കേട്ട മാത്രയിൽ നാട്ടിലെ മറ്റ് ക്രമസമാധാന പ്രശ്നങ്ങളൊക്കെ വിസ്മരിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനും സർക്കിളാഫീസുമൊക്കെ ഒന്നാകെ തട്ടത്തുമല ലക്ഷംവീട് മറവക്കുഴിക്കോളനിയിലേയ്ക്ക് പാഞ്ഞടുത്തു.

ചില പോലീസുകാർ വന്ന വരവിനാലേ “നമ്മുടെ ചെറുക്കനെന്തു സംഭവിച്ചു?” എന്ന് നിലവിളിച്ചുകൊണ്ടാണ് ആതിരൻ മരിച്ചു കിടക്കുന്ന ടെറസിനു മുകളിലേയ്ക്ക് ചാടിക്കയറിയത്. ആതിരനെ അരികിൽ ചെന്ന് വട്ടമിട്ടിരുന്ന് പിടിച്ചു തലോടി നീ എന്തിനിതു ചെയ്തെടാ പൊന്നു മോനേ എന്ന് ചോദിക്കുമ്പോൾ ചില പോലീസുകാർ സ്വന്തം മകൻ മരിച്ചതുപോലെ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എസ്.ഐ.യും പോലീസുകാരെയും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ പോലീസുകാരിൽ ചിലരുടെ വാവിട്ട കരച്ചിൽ എസ്.ഐ യുടെ കണ്ണുകളെ പോലും ഈറനണിയിക്കുകയായിരുന്നു. പിടിച്ചു നിൽക്കാനാകാതെ സർക്കിൾ ഇൻസ്പെക്ടർതന്നെ കരച്ചിലടക്കാൻ കഴിയാതെ കൂടെവന്ന ഒരു പോലീസുകാരന്റെ തോളിൽ ചാരി വിതുമ്പി നിന്നു. ഈ സർക്കിൾ ഇൻസ്പെക്ടർ ആതിരന്റെ വീട്ടിനടുത്തുള്ള പുറമൺകര പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരിക്കുമ്പോഴാണ് ആതിരൻ ആദ്യമായി പോലീസ് ഡിപാർട്ട്മെന്റിന്റെ സഹായിയായി എത്തുന്നത്. അത് പുഴയിൽ കുളിയ്ക്കാനിറങ്ങി കാണാതായ ഒരു യുവാവിന്റെ അഴുകിയ ശവം തപ്പിയെടുത്തുകൊണ്ടായിരുന്നു.

ആതിരൻ മരിച്ചതിന്റെ സങ്കടവും ആരോ ഈ മരണത്തിനുത്തരവാദിയാണെന്ന സംശയത്തിലുണ്ടായ ദ്വേഷ്യവും ഒക്കെ കൂടി ചേർന്ന് ചില പോലീസുകാർ ആനിയുടെയും മുടിയന്റെയും ഒക്കെ നട്ടുകാരുടെയുമൊക്കെ നേരെ ചീറിക്കടിച്ചുകൊണ്ട് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇങ്ക്വസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസുകാരിൽ വല്ലാത്ത സങ്കടവും ദ്വേഷ്യവും പ്രകടമാകുന്നുണ്ടായിരുന്നു. ആതിരന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ആരും തങ്ങളെ അറിയിച്ചില്ല എന്ന് എസ്.ഐ അദ്ദേഹം രോഷത്തോടെ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു. അവിടെ കൂടിയ പലരെയും പോലീസ് ചോദ്യം ചെയ്തു. ആനിയും മുടിയനും കുട്ടികളും ആതിരന്റെ അച്ഛനമ്മമാരും എല്ലാം നമ്മുടെ അറിവിൽ അവന് ഒരു പ്രശ്നവുമില്ലേ എന്നുപറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു.

മരണകാരണമെന്തെന്ന് ആർക്കുമറിയില്ല. ആനിയെയും മുടിയനെയും മറ്റ് ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം പോലീസ് നന്നായി ചോദ്യം ചെയ്തു. പക്ഷെ ആർക്കും ഒരെത്തും പിടിയുമില്ല. ആതിരന് ആരുമായെങ്കിലും വല്ല പ്രശ്നവുമുണ്ടോ, പ്രേമമുണ്ടോ, പെൺവിഷയമുണ്ടോ, കടബാദ്ധ്യതകളുണ്ടോ തുടങ്ങിയ പല ചോദ്യങ്ങളും പോലീസുകാരിൽ നിന്നും ഉണ്ടായി. പക്ഷെ ആർക്കും ഒന്നിനും ഉത്തരമില്ല. ആതിരന്റെ തങ്കപ്പെട്ട സ്വഭാവം വച്ച് അങ്ങനെയൊന്നും ഉണ്ടാകാനുള്ള ഒരു വിദൂര സാദ്ധ്യതയിലെയ്ക്ക് പോലും ആർക്കും വിരൽ ചൂണ്ടാനാകുന്നില്ല. കഴിച്ചിരിക്കുന്നത് കൊടിയ വിഷമാണെന്നു മാത്രം എല്ലവാരും മനസിലാക്കി.

ഒടുവിൽ ഒരു സഹപ്രവർത്തകൻ ഇങ്ങനെ മരിച്ചാലെന്നതുപോലെ പോലീസുകാർ ആതിരന്റെ ബോഡി ടെറസിൽ നിന്നും താഴെയിറക്കി. ആരെയും സഹായത്തിനു വിളിക്കാതെ അവർതന്നെ എല്ലാം ചെയ്യുകയായിരുന്നു. മൃതുദേഹം ആംബുലൻസിൽ കയറ്റി പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. നാട്ടിലെ പൊതുപ്രവർത്തകരും ആതിരന്റെ ബന്ധുക്കളും നാട്ടുകാരിൽ കുറച്ചുപേരും മറ്റ് പല വാഹനങ്ങൾ പിടിച്ച് ആംബുലൻസിനെ അനുഗമിച്ചു.

പോസ്റ്റ് മാർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതുദേഹം മറവക്കുഴി കോളനിയിൽ കൊണ്ടുവന്നു പൊതു ദർശനത്തിനു വയ്ക്കുമ്പോഴും വൻ ജനാവലിയായിരുന്നു. ഒപ്പം സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. ഉയർന്ന പോലീസ് ഓഫീസർമാരടക്കം സ്ഥലത്തെത്തിയിരുന്നു. ആതിരന്റെ മരണത്തെ പറ്റി കൂടുതൽ അന്വേഷിക്കുവാനും തീരുമാനമുണ്ടായി. അന്വേഷണത്തിന്റെ ഫലമെന്തായാലും നാട്ടുകാർക്ക് ആതിരന്റെ അകാല മരണം ഒരു തീരാ നഷ്ടമായി പരിണമിച്ചു. ദളിതനും കൂലിവേലക്കാരനുമായ ഒരു സാധാരണ മനുഷ്യന് ഇതുപോലെ ഒരു നാടിന്റെ മുഴുവൻ ശ്രദ്ധാഞ്ജലി കിട്ടുന്ന ഒരു സംഭവം ഇവിടെ ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.

ആതിരന്റെ അച്ഛന്റെ നിർബന്ധവും ലക്ഷം വീട് കോളനിയിൽ മൃതുദേഹം അടക്കം ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയും കണക്കിലെടുത്ത് സന്ധ്യയോടെ ആതിരന്റെ മൃതുദേഹം സ്വദേശമായ പുറമൺകര എന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വൻപോലീസ് സംഘവും നിരവധി വാഹനങ്ങളിൽ നാട്ടുകാരും അനുഗമിച്ചു. ആതിരന്റെ നാട്ടിലും വൻ ജലാവലി കാത്തു നിന്നിരുന്നു. രാത്രിയോടെ തന്നെ ശവസംസ്കാര കർമ്മങ്ങൾ നടന്നു. അങ്ങനെ ആതിരൻ എല്ലാവർക്കും ഒരോർമ്മയായി.

ആതിരൻ ഓർമ്മയായി ദിവസങ്ങളും മാസങ്ങളും ആണ്ടുകൾ കടന്നു പോയിട്ടും ആ ദുരൂഹത ഇന്നും ജനമനസുകളിൽ തളംകെട്ടി നിൽക്കുന്നു; ആർക്കും ഒരു ഉപദ്രവവുമില്ലാത്ത, എല്ല്ലാവർക്കും ഉപകാരങ്ങൾ മാത്രമുണ്ടായിരുന്ന, ആരുടെയും വെറുപ്പിന് ഒരിക്കലും പാത്രീഭവിച്ചിട്ടില്ലാത്ത, ദു:ശീലങ്ങൾ ഒന്നുമില്ലാതിരുന്ന, അദ്ധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നവനും അരോഗ ദൃഢഗാത്രനുമായിരുന്ന ചെറുപ്പക്കാരനായ ആ നല്ല മനുഷ്യൻ എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്? അല്ലെങ്കിൽ എങ്ങനെയാണു അത് സംഭവിച്ചത്? എന്താണ് മരണ കാരണം? വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെങ്കിലും ആതിരന്റെ മരണകാരണം ഇന്നും ദുരൂഹമായിത്തന്നെ നിലനിൽക്കുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു!

അതെന്തായാലും പക്ഷെ, ആതിരാ! ഇല്ല, നിനക്കു മരണമില്ല. നിന്നെയറിഞ്ഞ ജനഹൃദയങ്ങളിൽ നീയിന്നും ജീവിയ്ക്കുന്നു! നിനക്ക് സ്മരണാഞ്ജലിയായി, നിന്നെ നായകനാക്കി ഇതാ കണ്ണീരിൽ കുതിർന്ന ഒരു കഥയും ഈയുള്ളവനാൽ എഴുതപ്പെട്ടിരിക്കുന്നു!