എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, January 13, 2010

കെ.എസ്.മനോജ് വിഷയം- വീണ്ടും കമന്റുകൾക്കു മറുപടി

കെ.എസ്.മനോജ് വിഷയം- വീണ്ടും കമന്റുകൾക്കു മറുപടി

ബന്ധപ്പെട്ട പോസ്റ്റും കമന്റുകളും ഇവിടെ

കാളിദാസൻ: “ ജയലില്‍ പോയില്ലായിരുന്നെങ്കിലും മദനി തീവ്രവാദം ഉപേക്ഷിക്കുമായിരുന്നു എന്നതാണു വാസ്തവം.“

ജയിലിൽ പോയതുകൊണ്ടാണോ തീവ്രവാദം ഉപേക്ഷിച്ചത്, അല്ലെങ്കിലും ഉപേക്ഷിക്കുമായിരുന്നോ എന്നതല്ല പ്രശ്നം; തീവ്രവാദം ഉപേക്ഷിച്ചല്ലോ! അത് എന്തായാലും ആശ്വാസം തന്നെ. അംഗീകരിക്കാവുന്നതും തന്നെ.

കാളിദാസൻ:“മോദിയും അദ്വാനിയും മറ്റും തീവ്രവാദം പ്രസംഗിച്ചു നടന്നത് തീവ്രവാദി ഹിന്ദുകള്‍ ഭൂരിപക്ഷമൂള്ള സ്ഥലങ്ങളിലാണ്. ഉത്തരേന്ത്യയില്‍ ക്രിസ്ത്യനികളെ തെറി പറയുന്ന അദ്വാനി കേരളത്തില്‍ വരുമ്പോള്‍ അവരുടെ സ്നേഹിതനായിട്ടേ പെരുമാറൂ. കോയംബത്തൂരൊക്കെ അദ്വാനിയുടെയും കണ്ണു തുറപ്പിച്ചു. ആറ്റു നോറ്റ് നേടിയെടുത്ത ബാബ്രി മസ്ജിദിന്റെ തകര്‍ച്ച തെറ്റായി പോയി എന്ന് പറഞ്ഞത് അതുകൊണ്ടാണ്. അദ്വാനി ആ ചീത്തപ്പേരൊക്കെ മറ്റിയെടുത്തത് ആര്‍ എസ് എസിനൊടു കലഹിച്ചും സ്വന്തം രാഷ്ട്രീയ ഭാവി അവസാനിപ്പിച്ചുമൊക്കെയാണ്.“

ഓ! അപ്പോ അദ്വാനിയുടെ മാനസാന്തരം കാളിദസൻ അംഗീകരിക്കുന്നു. മദനിക്കു മാത്രമേ മാനസാന്തരപ്പെട്ടുകൂടാതെയുള്ളു. അഥവാ മാനസാന്തരപ്പെട്ടാലും ഇടതുപക്ഷത്തെ അനുകൂലിച്ചു പോകരുത്. ഇതു തന്നെ യു.ഡി.എഫുകാരും പറയുന്നത്.

കാളിദാസൻ:“എത്രയൊക്കെ ശ്രമിച്ചാലും ഒരു ആര്‍ എസ് എസ് കാരനും എന്‍ ഡി എഫ് കാരനും മദനിയേപ്പോലെ വര്‍ഗ്ഗിയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ കേരളത്തില്‍ നടത്തിയിട്ടില്ല. ഒറ്റപ്പെട്ട ചില ആര്‍ എസ് എസുകാര്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നതൊഴിച്ചാല്‍“

കണ്ടോ സി.പി.എമ്മിനെതിരെ പറഞ്ഞു ജയിക്കാൻ വേണ്ടി എൻ.ഡി.എഫിനെയും ആർ.എസ്.എസിനെയും പോലും ന്യായീകരിക്കുകയാണ് കാളിദാസൻ. മദനിക്ക് പ്രസംഗിക്കാൻ നല്ലതുപോലെ അറിയാവുന്നതു കൊണ്ട് അത് പ്രകോപനമുണ്ടാക്കി. ഇപ്പോൾ അദ്ദേഹം സൂക്ഷിച്ചു സംസാരിയ്ക്കുന്നു. പ്രസംഗിക്കാൻ അറിയാവുന്ന എൻ.ഡി.എഫുകാരും ആർ.എസ്.എസ് കാരും എല്ലാം ഇപ്പോഴും വർഗീയത വമിക്കുന്ന പ്രസംഗങ്ങൾ തന്നെ നടത്തുന്നത്. ആർ.എസ്.എസ് കാർ ഒറ്റപ്പെട്ട പ്രസംഗങ്ങളെങ്കിലും നടത്തിയിട്ടുണ്ടെന്നു സമ്മതിക്കാനുള്ള കാളിദാസന്റെ സൌമനസ്യത്തിനു നന്ദി! ഇവിടെ മറ്റു ചില കാര്യങ്ങൾ ഓർക്കണം. മദനി പണ്ട് ഐ.എസ്.എസ് ഉണ്ടാക്കി. പക്ഷെ ആ ഐ.എസ്.എസ് എന്നു പറയുന്നത് ആർ.എസ്.എസിനോടുള്ള പ്രതികരണം എന്ന നിലയിൽ ശക്തിപ്പെട്ടതാണ്.അന്നും സി.പി.എം വിളിച്ച മുദ്രാവാക്യം “ആർ.എസ്.എസും ഐ.എസ്.എസും, രണ്ടും നാടിന്നാപത്ത്” എന്നാ‍ണ്. ആർ.എസ്.എസ് കാർ എന്ന പോലെ ഐ.എസ്.എസിന്റെ ഭാഗത്തുനിന്നും സി.പി.എമ്മിനു നേർക്ക് ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.

പിന്നീട് ഐ.എസ്.എസ് ഇല്ലാതായി. കാലക്രമേണ അതിനെക്കാൾ കടുപ്പപ്പെട്ട എൻ.ഡി.എഫ് ഉണ്ടായി. സത്യത്തിൽ ആ.എൻ.ഡി.എഫും ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘപരിവാർ വർഗീയതയോടുള്ള പ്രതികരണമായി ഉയർന്നു വന്നതാണ്. ആർ.എസ്.എസും മറ്റു സംഘപരിപാർ വർഗീയതയും ഇല്ലായിരുന്നെങ്കിൽ ഇവിടേ ഒരു എൻ.ഡി.എഫോ ഐ.എസ്.എസ് ഓ ഉണ്ടാകുമായിരുന്നില്ല. കാശ്മീരിലോ മറ്റോ അല്ലെങ്കിലും തീവ്രവാദികൾ ഉണ്ടാകുമായിരുന്നിരിക്കണം. കേരളം ഉൾപ്പെടെ ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും മുസ്ലീം തീവ്രവാദം സംഘടനകളിൽ ആളുണ്ടാകുന്നത ഭൂരിപക്ഷ ഹിന്ദു വർഗീയ വാദികളെ ഭയന്നിട്ടാണ്. ഭൂരിപക്ഷ വർഗീയത ഇല്ലാതായാൽ ന്യൂനപക്ഷ വർഗീയതയുടെ പ്രസക്തി തന്നെ ഇല്ലാതാകും. അതു കൊണ്ട് എൻ.ഡി.എഫും ആർ.എസ്.എസ് ഉം ഒക്കെ ഇന്ന് പരസ്പര പൂരിതമാണ്. ഒന്നുണ്ടെങ്കിലേ മറ്റതുള്ളൂ. അതിപ്പോൾ ഒരു ഐ.എസ്.എസ് പോയപ്പോൾ ആർ.എസ്.എസ് വന്നു. ഇനിയിപ്പോ എൻ.ഡി.എഫ്. പോയാൽ പകരം മറ്റെന്തെങ്കിലും പകരം വന്നെന്നിരിക്കും. അത് സ്വാഭാവികമാണ്.

ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു. ആർ.എസ്.എസ് ഉള്ളിടത്തോളം അഥവാ അവർ ഹിന്ദു വർഗീയതയും ഹിന്ദു രാഷ്ട്രവാദവും കൈവെടിഞ്ഞ് മതേതരത്വം ഉൾക്കൊള്ളാത്ത കാൽത്തോളം ഒരു ഐ.എസ്.എസ് ഓ, ഒരു എൻ.ഡി.ർഫോ ഇവിടെ ഉണ്ടായിക്കൊണ്ടിരിയ്ക്കും. ഒന്നു പോയാൽ മറ്റൊന്ന്. ഇത് ഒരു സത്യമാണ്. സി.പി.എം പോലെയുള്ള സംഘടനകൾ എത്രയൊക്കെ വർഗീയവിരുദ്ധ പ്രചരണങ്ങളും പ്രവർത്തനങ്ങളും നടത്തിയാലും ഒന്നിനെ പ്രതിരോധിയ്ക്കാൻ മറ്റൊന്നുണ്ടാകുന്നതിനെ തടയാൻ കഴിഞ്ഞെന്നിരിയ്ക്കില്ല. പോരാത്തതിന് ഇവിടെ രഹസ്യമായി ഭൂരിപക്ഷ ന്യൂന പക്ഷ വർഗീയ വാദികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനു കൂടി ആളുണ്ടാ‍കുന്നിടത്തോളം. കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിൽ എൻ.ഡി.എഫിന്റെ പിന്തുണ യു.ഡി.എഫിനായിരുന്നു എന്നത് ഇത്തരുണത്തിൽ ഓർക്കണം. അതുപോലെ ബി.എ.പിയുടേ വോട്ടുകൾ യു.ഡി.എഫ് വില നൽകി വാങ്ങിയിട്ടുള്ളതല്ലാതെ ഇടതുപക്ഷം അതിനു പോയിട്ടില്ല. മദനിയുടേ പിന്തുണ സ്വീകരിച്ചത് അദ്ദേഹം നയം മാറ്റിയ ശേഷമാണ്.

മറ്റൊരു കാര്യം കൂടി നോക്കണേ; ഈ എൻ.ഡി.എഫും, ആർ.എസ്.എസും ഒക്കെ കൂടുതലും ആക്രമിക്കുന്നത് ആരെയാണ്? സി.പി.എമ്മിനെ! ആർ.എസ്.എസിനെ പേടിയാകാനും തങ്ങൾ എന്തും ചെയ്യാൻ മടിയ്ക്കാത്തവരാണെന്നും കാണിയ്ക്കാൻ എൻ.ഡി.എഫുകാർ ആക്രമിക്കുന്നതാരെ? സി.പി.എമ്മിനെ! ഇനി എൻ.ഡി.എഫിനെ വിരട്ടാനും തങ്ങളും ഭീകരവാദികളാണെന്നു വർത്താനും ആർ.എസ്.എസ്. ആക്രമിക്കുന്നതോ? അതും സി.പി.എമ്മിനെ! മാത്രവുമല്ല അഖിലലോക ഇസ്ലാമിക രാഷ്ട്രം സൃഷ്ടിയ്ക്കാൻ നടക്കുന്ന മുസ്ലീം തീവ്രവാദികളൂം, ലോകം മുഴുവൻ കർത്താവിങ്കൽ സമർപ്പിക്കാൻ നടക്കുന്ന ക്രൈസ്തവർക്കും, ഇന്ത്യയിൽ വിശാല ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും അടുത്തുള്ള രാജ്യങ്ങളെക്കൂടീ അതിന്റെ (പാക്കിസ്ഥാൻ ഉൾപ്പെടെ.) ഭാഗമാകാനും നടക്കുന്ന ആർ.എസ്.എസ് കാർക്കും ഒക്കെ രുചിയുള്ള ചോര സി.പി..എമ്മിന്റേതുതന്നെ! കമ്മ്യൂണിസ്റ്റു കാരെ മൊത്തമായും ചില്ലറയായും കൊന്നു തീർക്കേണ്ടതിന്റെ ആവശ്യകത ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയതകൾ ഒരു പോലെ അംഗീകരിയ്ക്കുന്നു! അതെന്തായാലും സി.പി.എമ്മിനു കിട്ടുന്ന ഒരു അംഗീകാരം തന്നെ.

ആഗോള മുസ്ലീം തീവ്രവാദത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഇപ്പോഴുള്ളത്ര തീവ്രവാദികൾ ഉണ്ടാകുമായിരുന്നില്ല. അതു ഇവിടെയും ഉണ്ടാകാൻ കാരണം ബാബറി മസ്ജിത് പൊളിച്ചതാണ്. അന്ന് ഇന്ത്യയിലെ മുസ്ലീങ്ങളുടെ മനസിലുണ്ടായ നോവ് ഇനിയും മാഞ്ഞു പോയിട്ടില്ല. എന്തിന് ചില പ്രത്യേക മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാത്രം വ്യാപകമായിരുന്ന പർദ്ദാ സമ്പ്രദായം കേരളത്തിൽ എല്ലാ മേഖലയിലേയ്ക്കും ബാധിച്ചതും ബബറി പ്രശ്നത്തിനു ശേഷമാണ്. മുസ്ലീങ്ങൾ തിരിച്ചറിയപ്പെടുന്ന വേഷങ്ങൾ നിർബന്ധമാക്കിയത് അന്നു മുതൽക്കാണ്. അന്ന് ആ പൾലി പോലിക്കാനൂള്ള എല്ലാ പരിതസ്ഥിതികളും സൃഷ്ടിച്ചെടുത്ത സാക്ഷാൽ അദ്വാനിയെയാണ് ഇവിടെ കാളിദാസൻ ന്യായീകരിയ്ക്കുന്നത്. അന്ന് ആ രഥയാത്രയും മറ്റുമായി അദ്വാനി കോളിളക്കം സൃഷ്ടിച്ച് മുന്നേറുമ്പോൾ രാജ്യമാകെ വർഗീയതയും കലാപങ്ങളും ആളിപ്പടരുകയായിരുന്നു. അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബാബറി നിന്ന സ്ഥലം ഇന്നും ഒരു മുറിപ്പാടായി ഇന്നും നില നിൽക്കുന്നു.

പക്ഷെ അദ്വാനിയ്ക്കു ആ തെരഞ്ഞെടുപ്പിലോ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലോ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞില്ല. ഇപ്പോ അവസാനം ഒരു പ്രതീക്ഷ ഉണ്ടായിരുന്നതും പോയി. അപ്പോഴാണ് എന്നാൽ പിന്നെ അല്പം മാനസാന്തരപ്പെട്ടു കളയാം എന്നു വിചാരിച്ചത്. അന്ന് വാജ്പേയി പ്രധാനമന്ത്രി ആയ സമയത്തെങ്ങാനും അദ്വാനിയാണ് പ്രധാ‍ന മന്ത്രിയാ‍യിരുന്നതെങ്കിൽ അക്കാലത്തു തന്നെ ഒരു അഖിലേന്ത്യാ നരേന്ദ്ര മോഡിയായി അദ്വാനി മാറിയേനെ! ഇന്ന് നരേന്ദ്രമോഡിയുടെ പേരു തന്നെ ഒരു പക്ഷെ അദ്വാനി മോഡി എന്നായിരുന്നേനെ. ഭൂരിപക്ഷ വർഗീയത ഉപയോഗിച്ച് അധികാരത്തിൽ വരാനും ഒരുവട്ടമെങ്കിലും പ്രധാനമന്ത്രിയെങ്കിലും ആവാനും ആഗ്രഹിച്ച അദ്വാനിക്കത് കഴിഞ്ഞില്ല. ഇനി അവസരവുമില്ല. അതുകൊണ്ടാണിപ്പോൾ ഒരു മാനസാന്തരം. എന്നാലും വേണ്ടില്ല. എങ്ങനെയോ ആകട്ടേ, ആ പള്ളിപോലിക്കൽ വരെയെത്തിയ സംഭവവികാസങ്ങൾക്കൊക്കെ നേതൃത്വം കൊടുത്തിരുന്ന അദ്വാനി തന്നെ പള്ളി പൊളിച്ചത് തെറ്റായി പോയി എന്നു സമ്മതിച്ചത് നല്ലതുതന്നെ. അതിനെ സ്വാഗതം ചെയ്യുന്നു. അത് ആത്മാർത്ഥമായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും പരസ്യമായി പറഞ്ഞല്ലോ. അതുമതി. ഇന്ത്യയിലെ മുസ്ലീം സമൂഹത്തോട് മാപ്പു പറയാൻ അദ്വാനി തയ്യാറാകുമോ? എങ്കിൽ ഇവിടുത്തെ ഹിന്ദു മുസ്ലിം വർഗീയത നല്ലൊരു പങ്ക് ഇല്ലാതാകും.

പറഞ്ഞപ്പോൾ ഇത്രയും പറഞ്ഞെന്നേയുള്ളൂ. എന്തായാലും ഒരു കാര്യം ഉറപ്പായി. സി.പി.എമ്മിനെ താറടിച്ചു കാണിയ്ക്കാൻ സാക്ഷാൽ അദ്വാനിയെയും എൻ.ഡി.എഫിനെയും മാത്രമല്ല സാക്ഷാൽ ബിൻലാദനെ പോലും ന്യാ‍യീകരിയ്ക്കാൻ കാളിദാസനെ പോലുള്ളവർ തയ്യാറാകും. അക്ഷരമറിയാവുന്ന കാളിദാസനെ പോലുള്ളവർ ഇത്ര വലിയ മാർക്സിസ്റ്റ് വിരോധികളാകുന്നതിൽ സമതാപമേയുള്ളു. കാളിദാസൻ ഇനി എന്തൊക്കെ പറഞ്ഞാലും ഇന്ത്യയിൽ ഇന്നുള്ളതിൽ ഏറ്റവും നല്ല പ്രസ്ഥാനം സി.പി.എം തന്നെ! പക്ഷെ എല്ലാവരും അതിൽതന്നെ വിശ്വസിച്ചു കൊള്ളണം എന്നൊന്നുമില്ല. കാളിദാസനെ പോലുള്ളവർ വിമർശിക്കുന്നത് കേടാൽ സി.പി.എം ഇല്ലാതാകുന്നതോടെ ഇന്ത്യയിലെ പ്രശനങ്ങളെല്ലാം തീരും എന്നു തോന്നും. എന്താ കാളിദസൻ, സി.പി.എം അങ്ങു പിരിച്ചു വിടണം എന്ന് അഭിപ്രായമുണ്ടോ? എന്തായാലും മദനിയുമായി വേദി പങ്കിട്ടു പോയതിന്റെ പേരിലോ മദനി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിലോ സി.പി.എം പിരിച്ചുവിടണമെന്നു പറയില്ല. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു; കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ വില അറിയില്ല.

മറ്റൊരു കാര്യം കൂടി കാഇദാസൻ അറിയുക. ഈയുള്ളവൻ ഒരു മതാചാരങ്ങളും അനുവർത്തിക്കാത്ത ഒരാളാണ്. എന്നു വച്ച് മറ്റാരും മതവിശ്വാസം വച്ചു പുലർത്തുന്നതിൽ തെല്ലും അസഹിഷ്ണുതയില്ല. അത് ഞാൻ പഠിച്ചതു തന്നെ സി.പി.എമ്മിൽ നിന്നാണ്. മതവിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഒക്കെ സി.പി.എമ്മിലുണ്ട്. കൂടുതലും മതവിശ്വാസികൾ ആണെന്നു പറഞ്ഞാലും അസത്യമില്ല. പാർട്ടിക്കാരെ വിശ്വാസികൾ അവിശ്വാസികൾ എന്നു തരം തിരിക്കേണ്ട കാര്യം തന്നെയിഉല്ല താനും. ഇവിടെ മനോജിനെ പോലെയുള്ള ചിലർ എന്തെങ്കിലും കൊതിക്കെറുകൾ വച്ച് ഞാഞാമൂഞ്ഞാ ന്യായം പറഞ്ഞ് പാർട്ടി വിടുമ്പോൾ ആ അവസരം മുതലെടുത്തും സി.പി.എമ്മിനെതിരെ പ്രചരണം നടത്തുന്നതിന് താങ്കൾക്ക് ജനാധിപത്യ അവകാശം ഉള്ളതുകൊണ്ട് അതിനെ സഹിഷ്ണുതയോടെ നോക്കിക്കാണുന്നുവെന്നുമാത്രം. അല്ലാതെ ആർക്കും അങ്ങനെ കുതിര കയറാവുന്ന ഒരു പാർട്ടിയാണ് സി.പി.എം എന്ന തെറ്റിദ്ധാരണ മാത്രം വച്ചു പുലർത്തരുതെന്ന് അപേക്ഷ; കാരണം, ഒരു സജിമിനോ കാളിദാസനോ വേണ്ടെന്നുവന്നലും ഈ പാർട്ടി വേണമെന്നാഗ്രഹിക്കുന്ന അതിനെ ജീവനുതുക്യം സ്നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട് നമ്മുടെ നാട്ടിൽ. അവരുടെ ക്ഷമയെ പരീക്ഷിച്ചുകൂട!

കാളിദാസ.:“മലപ്പുറം ജില്ലയിലെ എത്രയോ മിത വാദി മുസ്ലിങ്ങള്‍ സി പി എമ്മിന്റെ മതേതര നിലപാടിനെ പിന്തുണച്ച് സി പി എം പക്ഷത്തേക്കു വന്നിരുന്നു. പക്ഷെ മദനി എന്ന മത തീവ്രവാദിയെ പരസ്യമായി തോളിലേറ്റുന്നത് കണ്ടപ്പോള്‍ അവരൊക്കെ നിരാശരായി തിരിച്ചു പോയി. റ്റി കെ ഹംസ മഞ്ഞേരിയില്‍ ജയിച്ചതവരുടെ ഒക്കെ വോട്ടു കൊണ്ടാണ്. സി പിഎമ്മിന്റെ മതേതരത്ത്വത്തില്‍ സംശയമുണ്ടായിട്ടു തന്നെയാണു പല മിത വാദി ഹിന്ദുക്കളും ഇടതു പക്ഷത്തു നിന്നകന്നത്.“

കാളിദാസൻ, മദനിയുടെ പാർട്ടിയ്ക്ക് പഴയ ശക്തിയൊന്നുമില്ല ഇന്ന്; പഴയ പി.ഡി.പി ക്കാർ പലരു മദനിയെ വിട്ട് എ.ഡി.എഫിലും മറ്റും പോയ്ക്കഴിഞ്ഞു. പി.ഡി.പിയിൽ മുസ്ലീങ്ങൾ മാത്രമല്ല ഉള്ളത്. അതിന്റെ നേതൃനിരയിൽതന്നെ നല്ലൊരു പങ്ക് ഹിന്ദുക്കളും കൃസ്ത്യാനികളുമുണ്ട്. അതുപോലെ മുസ്ലീം ലീഗിന്റെ പോലെ പാർട്ടിയിൽ മുസ്ലിം എന്ന മതപ്പേരുമില്ല. ( ലീഗ് ആദ്യം ആമുസ്ലിം എന്ന പദം എടുത്ത് കളഞ്ഞിട്ട് മതേതരത്വം പറയട്ടെ) എങ്കിലും ഇപ്പോഴും മദനിയെന്ന മത പണ്ഡിതന്റെ വ്യക്തിപ്രഭാവമാ‍ണ് പി.ഡി.പി എന്ന രാഷ്ട്രീയ പാർട്ടിയുടെ കൈമുതൽ എന്ന കാര്യം ഒളിച്ചു വയ്ക്കേണ്ട കാര്യമില്ല. മദനിയ്ക്കു ശേഷം പി.ഡി.പി ഉണ്ടാകുമോ എന്നുതന്നെ അറിയില്ല. എങ്കിലും ഒന്നുണ്ട് കാളിദാസൻ പറയുമ്പോലെ മദനിയുടെ പിന്തുണ തേടിയതുകൊണ്ട് മുസ്ലിങ്ങളുടെ വോട്ടു പോയി എന്നൊക്കെ പറയുന്നത് വിഢിത്തം.

സത്യം പറയ്യട്ടെ; ഈയുള്ളവന്റെ അറിവിൽ സി.പി.എംകാരാകട്ടെ, കോൺഗ്രസുകാരാകട്ടെ എന്തിനു ലീഗുകാർ തന്നെ ആകട്ടെ മുസ്ലീങ്ങളിൽ നല്ലൊരു പങ്ക് ആളുകൾ മദനിയെ സ്നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർക്കുന്നുണ്ട്. എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നതു കൊണ്ടു മാത്രം ഒരാളെ കുറച്ചു കാണുന്നത് സത്യസന്ധമല്ല. മദനി തീവ്രവാദം ഉപേക്ഷിയ്ക്കുന്നതിനു മുമ്പ് എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനു നിയമത്തിന്റെ മാർഗത്തിൽ നടപടികൾ നടക്കുന്നതിൽ സി.പി.എമ്മിനു വിയോജിപ്പില്ല. അതു വേറെ. പക്ഷെ ബസ് കത്തിച്ച കേസിൽ സൂഫിയാമദനി കൊറ്റക്കാരിയാണെന്ന് പറഞ്ഞ് അന്വേഷണ ഏജൻസി കേസെടുത്തിട്ടു പോലും സൂഫിയാ‍മദനിയ്ക്കു വേണ്ടി പ്രാർത്തിയ്ക്കുന്ന സ്ത്രീകൾ കേരളത്തിലൂണ്ടെന്ന സത്യം മറച്ചു വയ്ക്കേണ്ടതല്ല. ചിലർ പരസ്യമായി സൂഫിയക്കു വേണ്ടി കണ്ണീരൊഴുക്കുന്നു. മറ്റു ചിലർ രഹസ്യമായും അതൊക്കെ മദനിയോടുള്ള സ്നേഹം കൊണ്ടാണ്. ഈ പറഞ്ഞതിനെ സൂഫിയ തെറ്റു ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിയ്ക്കപ്പെട്ടു കൂടെന്ന് അർത്ഥമുള്ളതായി ദയവായി വ്യാഖ്യാനിക്കരുത്. സത്യം നിർഭയം പറഞ്ഞെന്നേയുള്ളൂ. മദനി മതപണ്ഡിതനും സജിം തികഞ്ഞ മതരഹിതനും ആയതുകൊണ്ട് മദനി എന്ന സത്യത്തെ കണ്ടില്ലെന്നു നടിച്ചിട്ടെന്തു കാര്യം?

ഇനി നാളെ ഒരു പക്ഷെ ഈ മദനി യു.ഡി.എഫിനെ പിന്തുണച്ചുകൂടെന്നൊന്നുമില്ല. അന്ന് ഇപ്പൊൾ ഉറഞ്ഞാടുന്നവർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിയ്ക്കുന്നതൊന്നും വിഴുങ്ങാതിരുന്നാൽ മതി. ഈ ആർ.എസ്.എസും, എൻ.ഡി.എഫും , കോൺഗ്രസ്സും എല്ലാം ഇന്ന് പലപല പ്ലാറ്റ് ഫോമുകളിലിരുന്ന് സി.പി.എമ്മീതിരെ ഉറഞ്ഞു തുള്ളുന്നു. അവരെല്ലാം ഒരേ വേദിയിൽ നിന്ന് സി.പി.എമ്മിനെ ആക്രമിക്കുന്നൊരുകാലം വരും. അന്ന് ഒരു പക്ഷെ പി.ഡി.പി പോലും അക്കൂട്ടത്തിൽ ഉണ്ടായിക്കൂടെന്നില്ല. അതുവരെ ഈ മാർക്സിസ്റ്റു വിരുദ്ധപ്രചരണങ്ങൾക്ക് ആക്കം കൂട്ടുവാൻ അണ്ണാൻ കുഞ്ഞും തന്നാലായത് എന്നു പറഞ്ഞതു പോലെ അനുകൂല ശത്രുക്കളായി ചമയുന്ന കാളിദാസന്മാരും ഇതുമാതിരി പറഞ്ഞുകൊണ്ടിരിയ്ക്കണം. ഭാ‍വുകങ്ങൾ!

ശിഥിലമായ ചിന്തകളും എഴുത്തുകളും വരുത്തുന്ന ദുർഗ്രാഹ്യതകളും ആവർത്തനങ്ങളും ക്ഷമിയ്ക്കുക.വീണ്ടും വീണ്ടും വന്നു സംവദിച്ച കാളിദാസനും ഒപ്പം ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിട്ട എല്ലാവർക്കും നന്ദി! ഇനിയും ആവശ്യമുണ്ടെങ്കിൽ ഇവിടെ വീണ്ടും വരാം!

No comments:

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...