എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, February 23, 2011

ഹെൽമെറ്റ് ധരിക്കാനും ധരിക്കാതിരിക്കാനും നിയമം അനുവദിക്കണം


ഹെൽമെറ്റ് ധരിക്കാനും ധരിക്കാതിരിക്കാനും നിയമം അനുവദിക്കണം


പോസ്റ്റിന്റെ ചുരുക്കം: വണ്ടിയോടിക്കാൻ ലൈസൻസ് വേണം. ഇൻഷ്വറൻസ് വേണം. ടാക്സ് അടയ്ക്കണം.പൊളൂഷൻ സർട്ടിഫിക്കറ്റ് വേണം. മറ്റെല്ലാ ട്രാഫിക്ക് നിയമങ്ങളും പാലിക്കണം. ഹെൽമെറ്റിന്റെ കാര്യത്തിൽ നിയമം അങ്ങനെതന്നെ നിലനിന്നോട്ടെ. എന്നാൽ ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നവരെ തടഞ്ഞുനിർത്തി ശിക്ഷിക്കുന്ന ഏർപ്പാട് നിർത്തണം. ഇത്തരം പിടിച്ചു പറികൾ നിർത്തിയിട്ട് ധനികരായ വൻ നികുതി വെട്ടിപ്പുകാരുടെയും മറ്റും പുറകേ പോകണം ഭരണകൂടങ്ങളും കോടതികളും എല്ലാം. എന്നിട്ട് പാവപ്പെട്ടവരുടെ കാര്യങ്ങളിൽ ചെറിയ വിട്ടു വീഴ്ചകൾ ഒക്കെ ചെയ്യുക. പാലുവാങ്ങാൻ പോകുന്നവരെയും കൊച്ചിനെ പള്ളിക്കൂടത്തിൽ വിടാനോ തിരിച്ചുകൊണ്ടുവരാനോ പോകുന്നവരെയും ചന്തയിൽ മീൻ വാങ്ങാൻ പോകുന്നവരെയും മറ്റും തടഞ്ഞുനിർത്ത് പണം പിരിക്കുന്നത് ഈ ഒരു കാര്യത്തിൽ അനാവശ്യമാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണത്. ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ സർക്കാർ കൊണ്ടുവന്നാലും കോടതികൾ കൊണ്ടുവന്നാലും അതൊന്നും ഏറെക്കാലം നിലനിൽക്കാൻ പോകുന്നില്ല.ജനങ്ങൾ അനുസരിക്കാനും പോകുന്നില്ല. നിയമപാലകർ അനുസരിപ്പിക്കാനും പോകുന്നില്ല.ബഹുമാനപ്പെട്ട കോടതി വഴിയോരങ്ങളിൽ പൊതുയോഗനിരോധനം നടത്തിയല്ലോ. ഇപ്പോഴും പാതയോരത്ത് ജാഥയും പൊതുയോഗവും എല്ലാം മുറപോലെ നടക്കുന്നുണ്ട്. ഹെൽമെറ്റിന്റെ കാര്യവും ഇതുപോലെ ആകുമോ എന്ന് കാത്തിരുന്ന് കാണുക! ഇത്തരം വിധികൾ ജുഡീഷ്യറിയുടെ ഗൌരവം നഷ്ടപ്പെടുത്താനേ ഇടനൽകൂ.

സമയമുള്ളവർ ഇനിയും തുടർന്ന് വായിക്കുക:

ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന നിയമം വളരെക്കാലം മുതൽക്കെ വിവാദമായിട്ടുള്ളതാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ഹെൽമെറ്റ് നിർബന്ധമാക്കിയപ്പോൾ ടൂവീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഹെൽമെറ്റ് വിരുദ്ധ പ്രകടനംതന്നെ നടന്നിരുന്നു. തലയിൽ കറിച്ചട്ടികളും മറ്റും കമഴ്ത്തിയും ടൂവീലറിൽ ഇരിക്കുന്ന ഒരു കുടുംബത്തിലെ നലുപേരും എന്തോകൊണ്ടുട്ടാക്കിയ നീളത്തിലുള്ള ഒരു ഒറ്റഹെമെറ്റ് ധരിച്ചും ഒക്കെ വളരെ കൌതുകകരമായിരുന്നു ആയിരുന്നു ആ ടൂവീലർ ജാഥ. അന്ന് അവർ പിടിച്ചിരുന്ന പ്ലക്കാർഡുകളിൽ ഒന്നിൽ എഴുതിയിരുന്നത്: “ നമ്മുടെ തല; അത് നമ്മൾ സൂക്ഷിച്ചുകൊള്ളാം. അതിനു ഹെൽമെറ്റ് വേണ്ട.” എന്നായിരുന്നു. ഇന്നും ഹെൽമെറ്റ് ധരിക്കുന്നതിനോട് നല്ലൊരു പങ്ക് ഇരുചക്രവാഹനക്കാരും വിമുഖരാണ്. പലർക്കും ഇത് വലിയ അസൌകര്യവും ഇത് ധരിച്ചുകൊണ്ട് വണ്ടി ഓടിക്കാൻ പ്രയാസവുമാണ്.

കൂടെക്കൂടെ ഹെൽമെറ്റ് നിർബന്ധമാക്കുകയും പിന്നെ അതിൽ അയവു വരുത്തുകയും ചെയ്യുന്നത് ഇവിടെ പണ്ടേ പതിവായിരുന്നു. ഇതിന് പിന്നിൽ പണ്ടുമുതലേ ചില ചില്ല്ലറക്കളികൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഹെൽമെറ്റ് കമ്പനികൾ പണംകൊടുത്ത് ഗതാഗതവകുപ്പ് അധികൃതരെയും ഭരണകക്ഷി നേതാക്കളെയും മന്ത്രിമാരെയും മറ്റും സ്വാധീനിച്ച് നിയമം കർക്കശമാക്കുന്നുവെന്നതാണ് ആ ആരോപണം. ആദ്യം ഇതു സംബന്ധിച്ച് കർശനമായൊരു നിയമം വന്നതിനു പിന്നിൽ ഹെൽമെറ്റ് കമ്പനികളും അധികാരികളും തമ്മിലുള്ള ഒത്തുകളി ഉണ്ടായിരുന്നു എന്ന് അക്കാലത്ത്തന്നെ ആരോപണം ഉയർന്നിരുന്നു. പെട്ടെന്ന് കുറച്ച് കാലത്തേയ്ക്ക് നിയമം കർക്കശമാക്കും. വഴിനീളെ പോലീസ് നിന്ന് ഹെൽമെറ്റ് വേട്ട നടത്തും. സർക്കാരിനും പോലീസിനും ഇതിന്റെ ഗുണമുണ്ട്. എന്നാൽ ശരിക്കും ഇതിന്റെ ഗുണഭോക്താക്കൾ ഹെൽമെറ്റ് കമ്പനികളാണ്. ഇടയ്ക്ക് നിയമം അയഞ്ഞ് നിൽക്കുന്ന കാലത്ത് വീണ്ടും ഹെൽമെറ്റ് കമ്പനികൾ അധികാരികളെ വൻതുക കൈക്കൂലി കൊടുത്ത് സ്വാധീനിച്ച് ഹെൽമെറ്റ് ധരിക്കണമെന്ന നിയമം കടുപ്പിക്കും. വീണ്ടും പോലീസിന്റെ ഹെൽമെറ്റ് വേട്ട നടക്കും. കുറെക്കാലമായി തുടർന്നു വരുന്നതാണ് ഇത്.

ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തും ഈയിടെ ഹെൽമെറ്റ് നിർബന്ധിതമാക്കി.വീണ്ടും പോലീസിന്റെ കൊയ്ത്ത്. വഴിയോരങ്ങളിൽ പോലും വീണ്ടും ഹെമെറ്റ് വാണിഭം സജീവമായി. ജനങ്ങൾക്ക് ഇത് വലിയൊരു ബുദ്ധിമുട്ടായി. അത്യാവശ്യത്തിൻ ആരുടെയെങ്കിലും ഇരുചക്രശകടവും എടുത്തുകോണ്ട് അഞ്ചുരൂപയുടെ കാര്യം സാധിക്കാൻ പോകുമ്പോൾ വഴിയിൽ പോലീസുകാർ പിടിച്ചു നിർത്തി നൂറും ഇരുനൂറും പെറ്റി അടിക്കും. അത്യാവശ്യ കാര്യങ്ങൾക്ക് ഓടു പോകുന്നവരും പോലീസിന്റെ ശല്യം കാരണം ബുദ്ധിമുട്ടി.എവിടെ തിരിഞ്ഞാലും ഹെലെറ്റ് വേട്ട. പലരും പേടിച്ചോടി മറിഞ്ഞുവീണ് അപകടങ്ങൾ പോലും ഉണ്ടായി. എന്തിന് വണ്ടിക്ക് ബുക്കും പേപ്പറും മുതലായ രേഖകളോ ഓടിക്കാൻ ലൈസൻസോപോലും ഇല്ലാത്തവർ കൂടി ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ പിടിക്കാൻ നിൽക്കുന്ന പോലീസുകാരെ കൈവീശി വിഷ് ചെയ്ത് രക്ഷപ്പെടുന്ന സ്ഥിതിയായിരുന്നു. എല്ലാ രേഖകളും ലൈസൻസും ഉള്ളവരാകട്ടെ ഹെമെറ്റില്ലാത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ചർച്ചാവിഷയമായി. സർക്കാരിനെതിരെ ഇരുചക്രവാഹനമോടിക്കുന്നവർക്ക് വലിയ പ്രതിഷേധമുണ്ടായി. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ വരെ ചെറിയ തോതിലെങ്കിലും സ്വാധീനിച്ചു എന്നാണ് കരുതുന്നത്. അങ്ങനെയാണ് ഹെൽമെറ്റ് ധരിക്കാത്തവരെ ശത്രു സൈന്യത്തെ നേരിടുന്നതുപോലെ നേരിടേണ്ടെന്ന് സർക്കാർ പോലീസിനു നിർദ്ദേശം നൽകിയത്. അതോടെ ഹെൽമെറ്റിന്റെ കച്ചവടം വീണ്ടും മന്ദഗതിയിലായി.

സർക്കാരിനെയോ മന്ത്രിയേയോ കാശുകൊടുത്ത് സ്വാധീനിച്ച് കാര്യം നേടാൻ കഴിയാതെ ആയതുകൊണ്ടായിരിക്കാം വീണ്ടും ആരോ ഹൈക്കോടതിയിൽ കേസ് നൽകിയത്. ആ കേസ് നൽകൽ ഹെൽമെറ്റ് കമ്പനികളുമായി ബന്ധമുള്ളതായിരിക്കാനാണ് സാദ്ധ്യത. നാളിതുവരെയുള്ള അനുഭവം അതാണ്. ഹൈക്കോടതിയാകട്ടെ ഹർജിക്കാരന്റെ വാദഗതികൾക്ക് അനുകൂലമായ വിധി നൽകി. മാത്രവുമല്ല ഹെൽമെറ്റ് ധരിക്കണമെന്ന നിയമം കർശനമാക്കേണ്ടെന്ന സർക്കാർ നിർദ്ദേശം പോലീസ് അംഗീകരിക്കേണ്ടതില്ലെന്നും ബഹുമാനപ്പെട്ട (ബഹുമാനിക്കപ്പെടേണ്ട) കോടതി പറഞ്ഞിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ഇങ്ങനെ ഒരു പരാമർശം നടത്തുന്നത് നീതിപീഠത്തിന്റെ ധിക്കാരമാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും മറ്റും പറഞ്ഞാൽ അത് കോടതി അലക്ഷ്യം ആകുമോ എന്ന സംശയം ഉള്ളതിനാൽ അങ്ങനെ പറയുന്നില്ല! അല്ലെങ്കിൽ തന്നെ നീതിപീഠങ്ങൾക്ക് ജനകീയ സർക്കാരുകളുടെ അധികാരത്തിനു മീതെ പറക്കാനുള്ള ഒരു പ്രവണത സമീപ കാലത്ത് പ്രകടമായി കാണുന്നുണ്ട്. ചില ജഡ്ജിമാരെ സംബന്ധിച്ച് സമീപകാലത്ത് ഉയർന്നുകേട്ടിട്ടുള്ള അഴിമതി ആരോപണങ്ങളുമായി ചേർത്തു വായിക്കുന്നവർ സർക്കാരിന്റെ അധികാരങ്ങളെ കോടതികൾ ചോദ്യം ചെയ്യുകയും സർക്കാരിന്റെ അധികാരങ്ങളിൽ അനാവശ്യമായി ഇടപെടുകയും ചെയ്യുന്ന പ്രവണതയെ സംശയദൃഷ്ട്യാ ആരെങ്കിലും നോക്കിയാൽ അത് സ്വാഭാവികം മാത്രമാണ്.

നാട്ടിൽ പരിഹരിക്കപ്പെടേണ്ട എത്രയോ വലിയ വലിയ കാര്യങ്ങൾ കിടക്കുന്നു. പ്രത്യേകിച്ചും സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയെങ്കിലും ഉണ്ട്. അതിലൊന്നും നമ്മുടെ ഭരണകൂടത്തിനോ സർക്കാരുകൾക്കോ ഇത്ര ശുഷ്കാന്തിയൊന്നും കാണുന്നില്ല. എന്നാൽ ഏതെങ്കിലും വൻപണക്കാരനും ഇപ്പോൾ ഹെൽമെറ്റ് കമ്പനികളുടെ കാര്യത്തിൽ എന്ന പോലെ വൻ ഉല്പാദനകമ്പനികൾക്കും ഒക്കെ നേട്ടമുണ്ടാകുന്ന കാര്യങ്ങളിൽ മാത്രം നിയമങ്ങൾ ഉണ്ടാക്കുന്നതിന് ഭരണകൂടങ്ങളും വിധിപറയുന്നതിന് നീതി പീഠങ്ങളും വലിയ ശുഷ്കാന്തി കാണിക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. പണക്കാർക്ക്മാത്രം ഗുണമുള്ള നിയമങ്ങൾ അതിവേഗം രൂപംകൊള്ളും. അത് ഏറ്റവും കർശനമായി നടപ്പിൽ വരുത്തുകയും ചെയ്യും.മുതലാളിമാരായ പണക്കാർക്കു ഗുണമുള്ള കാര്യങ്ങളിൽ ഒരു പക്ഷെ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലനിലപാടല്ലെങ്കിൽ ഉടൻ ബന്ധപ്പെട്ടവർ കോടതികളെ സമീപിക്കും. കോടതികൾ ഞൊടിയിടയിൽ ഇടപെട്ട് വിധിപറയും. പാവപ്പെട്ടവനെ ബാധിക്കുന്ന നിരവധി അപേക്ഷകളും ഹർജികളും കെട്ടിക്കിടക്കുമ്പോഴാണ് സർക്കാരിന്റെയും നീതിപീഠത്തിന്റെയും ഒക്കെ ഈ ശുഷ്കാന്തികൾ.

ഹെൽമെറ്റ് ധരിക്കണം എന്ന നിയമം യഥാർത്ഥത്തിൽ അനാവശ്യമാണ്. ഹെമറ്റ് ധരിക്കാത്തതല്ല ഇവിടെ അപകടങ്ങൾക്ക് പ്രധാന കാരണം. ഹെൽമെറ്റ് ധരിക്കുന്നത് നല്ലതുതന്നെ. ചിലപ്പോൾ അപകടത്തിൽ പെടുന്നവരുടെ തല സംരക്ഷിച്ചു കിട്ടിയേക്കാം. (ചിലർക്കെങ്കിലും ഹെൽമെറ്റ് തലയിൽ വച്ചാൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ കാരണം അപകടം ഉണ്ടാകാനും മതി). ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഒന്ന് ഹെൽമെറ്റ് ധരിക്കാത്തവർക്ക് അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകേണ്ടതില്ല എന്നാണ്. ആയിക്കോട്ടെ. ഹെൽമെറ്റ് ധരിക്കണമെന്ന നിയമം നിലവിലിരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാതെ അപകടത്തില്പെടുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകാതിരിക്കുന്നത് ഹെൽമെറ്റ് വച്ച് യാത്ര ചെയ്യാൻ ഒരു പ്രേരണ ആയേക്കാം. അത് നല്ലത് തന്നെ. ബോധവൽക്കരണത്തിലൂടെയും ഇൻഷ്വറൻസ് പരിരക്ഷനൽകാതിരിക്കുന്നതിലൂടെയും മറ്റും ഒക്കെ ഹെൽമെറ്റ് ധരിക്കുനതിനെ പ്രോത്സാഹിപ്പിക്കാം. പക്ഷെ ഹെൽമെറ്റ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് പൌരന്റെ ഇഷ്ടത്തിനു വിടണം.

അവനവന് അവനവന്റെ തല വേണ്ടെങ്കിൽ സർക്കാരിനെന്ത്? കോടതിയ്ക്കെന്ത്? ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ഇൻഷ്വറൻസ് പരിരക്ഷ അടക്കം മറ്റ് ഒരു പരിരക്ഷകളും വേണ്ടെന്ന് കരുതുന്നവരെ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കാവുന്നതേ ഉള്ളൂ. കാരണം ഇവിടെ ആരോഗ്യത്തിനു ഹാനികരമായ മദ്യവും സിഗരറ്റുമെല്ലാം അവ ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതി വച്ചുകൊണ്ടു തന്നെ വിൽക്കുന്നുണ്ട്. പക്ഷെ അത് വാങ്ങി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ട്. യഥാർത്ഥത്തിൽ ഈ മദ്യവും സിഗരറ്റും വലിച്ച് അസുഖം വന്ന് സംഭവിക്കാവുന്ന അത്രയും മരണസാദ്ധ്യത ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ ഉണ്ടാകുന്നില്ല. ആളുകളുടെ ജീവന്റെ മേൽ ഉള്ള ഈ ഉൽക്കണ്ഠ വെറും ഇരുചക്രവാഹനക്കാരുടെ കാര്യത്തിൽ മാത്രം കാണിക്കുന്നതിലെ ആത്മാർത്ഥത സംശയാസ്പദംതന്നെ!

ഈയുള്ളവന്റെ അഭിപ്രായം ചുരുക്കി പറയാം. വണ്ടിയോടിക്കാൻ ലൈസൻസ് വേണം. ഇൻഷ്വറൻസ് വേണം. ടാക്സ് അടയ്ക്കണം.പൊളൂഷൻ സർട്ടിഫിക്കറ്റ് വേണം. മറ്റെല്ലാ ട്രാഫിക്ക് നിയമങ്ങളും പാലിക്കണം. ഹെൽമെറ്റിന്റെ കാര്യത്തിൽ ഇത് സംബന്ധിച്ച നിയമം അങ്ങനെതന്നെ നിലനിന്നോട്ടെ. എന്നാൽ ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നവരെ തടഞ്ഞുനിർത്തി ശിക്ഷിക്കുന്ന ഏർപ്പാട് നിർത്തണം. ഇത്തരം പിടിച്ചു പറികൾ നിർത്തിയിട്ട് ധനികരായ വൻ നികുതി വെട്ടിപ്പുകാരുടെയും മറ്റും പുറകേ പോകണം ഭരണകൂടങ്ങളും കോടതികളും എല്ലാം. എന്നിട്ട് പാവപ്പെട്ടവരുടെ കാര്യങ്ങളിൽ ചെറിയ വിട്ടു വീഴ്ചകൾ ഒക്കെ ചെയ്യുക. പാലുവാങ്ങാൻ പോകുന്നവരെയും കൊച്ചിനെ പള്ളിക്കൂടത്തിൽ വിടാനോ തിരിച്ചുകൊണ്ടുവരാനോ പോകുന്നവരെയും ചന്തയിൽ മീൻ വാങ്ങാൻ പോകുന്നവരെയും മറ്റും തടഞ്ഞുനിർത്ത് പണം പിരിക്കുന്നത് ഈ ഒരു കാര്യത്തിൽ അനാവശ്യമാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണത്.

നീതിപീഠങ്ങളും ഭരണകൂടങ്ങളും ഒക്കെ ഒരു കാര്യം കൂടി ഓർക്കണം. ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ സർക്കാർ കൊണ്ടുവന്നാലും കോടതികൾ കൊണ്ടുവന്നാലും അതൊന്നും ഏറെക്കാലം നിലനിൽക്കാൻ പോകുന്നില്ല.ജനങ്ങൾ അനുസരിക്കാനും പോകുന്നില്ല. നിയമപാലകർ അനുസരിപ്പിക്കാനും പോകുന്നില്ല.ബഹുമാനപ്പെട്ട കോടതി വഴിയോരങ്ങളിൽ പൊതുയോഗനിരോധനം നടത്തിയല്ലോ. ഇപ്പോഴും പാതയോരത്ത് ജാഥയും പൊതുയോഗവും എല്ലാം മുറപോലെ നടക്കുന്നുണ്ട്. ഹെൽമെറ്റിന്റെ കാര്യവും ഇതുപോലെ ആകുമോ എന്ന് കാത്തിരുന്ന് കാണുക. ഇത്തരം വിധികൾ ജുഡീഷ്യറിയുടെ ഗൌരവം നഷ്ടപ്പെടുത്താനേ ഇടനൽകൂ. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയോടും ജുഡീഷ്യറിയോടും ഉള്ള എല്ലാ ബഹുമാനവും പുലർത്തിക്കൊണ്ടു തന്നെ ഈ കുറിപ്പ് തൽക്കാലം ചുരുക്കുന്നു.

Wednesday, February 9, 2011

പൊതുയോഗ നിരോധനത്തിനെതിരെ നിയമ നിര്‍മ്മാണം

പൊതുയോഗ നിരോധനത്തിനെതിരെ നിയമ നിര്‍മ്മാണം

പാതയോരത്ത് പൊതുയോഗം നടത്താൻ പാടില്ലെന്ന് കേരള ഹൈക്കോടതിയും സുപ്രീം കോടതിയും വിധി പറഞ്ഞ സാഹചര്യത്തിൽ പൊതുയോഗങ്ങളെ നിയമവിധേയമാക്കാൻ കേരള സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച ബില്ലിന് ഇടതുമുന്നണി മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു. ഈ നടപ്പ് നിയമസഭാസമ്മേളനത്തിൽ തന്നെ ഇത് നിയമമാക്കാനാണ് തീരുമാനം. ജനാധിപത്യത്തെ അംഗീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷപ്രദമാണ് ഈ തീരുമാനം. കേരള സർക്കാരിന് അഭിനന്ദനങ്ങൾ. ജനാധിപത്യ വിരുദ്ധമായ പ്രസ്തുത കോടതി വിധിക്കെതിരെ ഇത്തരം ഒരു നിയമ നിര്‍മ്മാണം അനിവാര്യമാണ്.

സുപ്രീം കോടതിയും കൂടി പൊതുയോഗങ്ങൾക്കെതിരെ വിധിപറഞ്ഞപ്പോൾ സർക്കാരും രാഷ്ട്രീയ പാർട്ടികലും ഒക്കെ കുറച്ചു ദിവസം പ്രതികരിച്ചിട്ട് മിണ്ടാതെയും ഒരു നടപടിയും സ്വീകരിക്കാതെയും ഇരിക്കുമെന്നാണ് കരുതിയത്. എന്നാൽ വിധി നിലവിൽ വന്ന ശേഷവും പാതയോരത്ത് പൊതുയോഗവും മറ്റും പതിവുപോലെ നടന്നുവരുന്നു എന്നത് മാത്രമായിരുന്നു ഏക ആശ്വാസം. എന്നാൽ നമ്മുടെ സർക്കാർ അവസരത്തിനൊത്ത് ഉയർന്നിരിക്കുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പുതിയ നിയമനിർമ്മാണത്തെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ പൊതു താല്പര്യമുള്ള ഇത്തരം കാര്യങ്ങളില്പോലും ഒരുമിച്ച് നിൽക്കാൻ നമ്മുടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകുന്നില്ല എന്നത് ദൌർഭാഗ്യകരമാണ്. ജനാധിപത്യത്തിന്റെ നിലനില്പിനെ ദോഷകരമായി ബാധിക്കുന്ന നടപടികൾ കോടതികളുടെയെന്നല്ല, ഏതു ഭാഗത്ത് നിന്നുണ്ടായാലും എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് തോളോട് തോളുരുമ്മി നിന്ന് പ്രതികരിക്കേണ്ടതാണ്.

ഈ അടുത്തകാലത്തായി പല കോടതിവിധികളും ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് നിരക്കാത്തവയാണെന്ന് പറയേണ്ടി വരുന്നു.രാ‍ജഭരണവും സ്വേച്ഛാധിപത്യ-പട്ടാള ഭരണവും നിലനിൽക്കുന്ന രാജ്യമാണെന്ന് തോന്നും പല ജനവിരുദ്ധ വിധികളും പരിശോധിച്ചാൽ. സമ്പന്നവർഗ്ഗ താല്പര്യങ്ങളെ മുൻ നിർത്തിയാണ് പലപ്പോഴും നീതിപീഠവും പെരുമാറുന്നതെന്ന ഒരു തോന്നൽ ഉണ്ടാകുന്നു. ജനാധിപത്യം , പൌരസ്വാതന്ത്ര്യം മുതലായവയോട് നമ്മുടെ നീതിപീഠങ്ങൾ നിഷേധാത്മക സമീപനം പലപ്പോഴും സ്വീകരിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളോട് പുച്ഛമാണ് പല ന്യായാധിപന്മാർക്കും എന്നും തോന്നുന്നു. ജനകീയ സർക്കാരുകളുടെയും നിയമനിർമ്മാണ സഭകളുടെയും അധികാരത്തിൽ അനാവശ്യമായി ജുഡീഷ്യറി കൈവയ്ക്കുന്നത് നമ്മുടെ ഭരണഘടനാ തത്വങ്ങൾക്കുതന്നെ നിരക്കുന്നതല്ല. നിയമനിർമ്മാണ സഭ നിർമ്മിക്കുന്ന നിയമങ്ങളെയും ഭരണഘടനയെയും വ്യാഖ്യാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കോടതികളുടെ ധർമ്മം. ചില നിർണ്ണായക കോടതിവിധികൾ പിന്നീട് നിയമത്തിന്റെ സ്വഭാ‍വം കൈവരിക്കുമെങ്കിലും നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിക്കാനോ പുതിയ നിയമങ്ങൾ നിർമ്മിക്കാനോ നീതിന്യായ വിഭാഗത്തിന് അധികാരമില്ല.

ജനകീയ സർക്കാരുകളുമായും നിയമനിർമ്മാണസഭകളുമായും കോടതികൾ ഏറ്റുമുട്ടുന്നത് ആശാസ്യമല്ല. നിയമനിർമ്മാണസഭയും എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിൽ ശത്രുക്കളെ പോലെ പെരുമാറുന്നത് നന്നല്ല.ഇത് മൂന്നും പരസ്പരപൂരകമായി പ്രവർത്തിക്കേണ്ടവയാണ്. ഇതിൽ രാഷ്ട്രീയ എക്സിക്യൂട്ടീവും നിയമനിർമ്മാണ സഭയും നീതിന്യായ വിഭാഗവുമായി ക്രിയാത്മകമായി സഹകരിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ നീതിന്യായ വിഭാഗത്തിന് തിരിച്ച് എന്തോ ഒരു ഈഗോ ഉള്ളതുപോലെ തോന്നുന്നു. രാഷ്ട്രീയം, ജനാധിപത്യം, ഭരണകൂടം ഇവയോടൊക്കെ ഒരുതരം നിഷേധാത്മകമായ സമീപനം നീതിപീഠങ്ങൾ ചിലപ്പോഴെങ്കിലും പ്രകടമാക്കുന്നു. നിയമനിർമ്മാണസഭയും രാഷ്ട്രീയ എക്സിക്യൂട്ടീവും നിയമനിർമ്മാണത്തിലൂടെയും നീതിന്യായ വിഭാഗം വിധിന്യായങ്ങളിലൂടെയും പരസ്പരം വെല്ലുവിളിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് അഭിലഷണീയമല്ല. ഇപ്പോൾ നമ്മുടെ ചില നീതിപീഠങ്ങൾ അത്തരം ഒരു അവസ്ഥ സൃഷ്ടിക്കുവാൻ ബോധപൂർവവും അല്ലാതെയും ശ്രമിക്കുന്നു എന്നത് ദൌർഭാഗ്യകരമാണ്.

സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് കോടതികളുമായുള്ള ഒരു ഏറ്റുമുട്ടൽ അല്ല; ജനാധിപത്യത്തിൽ അനുവദനീയമായ പൌരസ്വാതന്ത്ര്യത്തെയും പൌരാവകാശങ്ങളെയും നിലനിർത്താനും സംരക്ഷിക്കാനുമുള്ള ബാദ്ധ്യത നിർവ്വഹിക്കൽ എന്ന നിലയ്ക്കാണ് ഇതിനെ കാണേണ്ടത്. കോടതികളുടെ ജനാധിപത്യ -പൌരാവകാശനിഷേധങ്ങൾക്കെതിരെ കേരള സർക്കാരും നിയനിർമ്മാണസഭയും നടത്താൻ പോകുന്ന പ്രതിരോധങ്ങൾക്കും നിയമനിർമ്മാണ നടപടികൾക്കും എല്ലാ വിധ ആശംസകളും നേരുന്നു.

മതസൌഹാർദ്ദം സിന്ദാബാദ്!

മതസൌഹാർദ്ദം സിന്ദാബാദ്!

ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാർദ്ദത്തിൽ, മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.

അവര്‍ ഒരുമിച്ചേ നടക്കൂ
അവര്‍ ഒരുമിച്ചേ കിടക്കൂ
അവര്‍ ഒരുമിച്ചേ ......

വേണ്ട; തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി.

അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിർമതനായ ഒരുത്തന്‍ നിന്നു മുദ്രാവാക്യം മുഴക്കുന്നു.

“ മതരാഹിത്യം സിന്ദാബാദ്!”

മതമില്ലത്രേ!

ഒട്ടും അമാന്തിച്ചില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ച് നിർമതനെ കുത്തിനു പിടിച്ചു നിർത്തി. മൂവരും ഒരുമിച്ച് അവന്റെ ഉടുമുണ്ട് പൊക്കി . ഉടുമുണ്ട് ഉയർന്നു പൊങ്ങുമ്പോൾ ഒരു കൊടി ഉയർത്തുമ്പോൾ എന്നപോലെ അവര്‍ മുദ്രാവാക്യം മുഴക്കി.

മതസൌഹാര്‍ദം സിന്ദാബാദ്!”

നിർമതൻ പേടിച്ചു നിലവിളിച്ചു;

എന്നെ പീഡിപ്പിയ്ക്കരുതേ .........!”

ഛായ്!

മതേതരവാദികള്‍ തെറ്റിധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവരുടെ ലക്ഷ്യം പീഡനമായിരുന്നില്ല; ലിംഗ പരിശോധനയായിരുന്നു.

ലിംഗപരിശോധനയില്‍ ഒരു കാര്യം അവർക്ക് ബോദ്ധ്യമായി. നിർമതൻ ഒരു മുസല്‍മാനല്ല. !

മൂവരില്‍ മുസല്‍മാന്‍ നെടുവീര്‍പ്പിട്ടു.

പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ തര്‍ക്കമായി. നിർമതൻ ഹിന്ദുവോ? ക്രിസ്ത്യാനിയോ? നിർമതനൊട്ട് നിലപാട് വ്യക്തമാക്കുന്നുമില്ല.

തര്‍ക്കം മൂത്ത് കൈയ്യാങ്കളിയിൽ എത്തിയപ്പോള്‍ സൌഹാർദ്ദത്തിന്റെ സന്ദേശവുമായി എടുത്തു ചാടിയ മുസല്‍മാനെ ഹിന്ദുവും ക്രിസ്ത്യാനിയും കൂടി പൊക്കിയെടുത്തു നിലത്തടിച്ചു. എന്നിട്ട് ഉറക്കെ മുദ്രാവാക്യം മുഴക്കി;

ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സിന്ദാബാദ്'!”

ഒറ്റപ്പെട്ട മുസല്‍മാന്‍ മാറിനിന്നു രംഗം നിരീക്ഷിയ്ക്കവേ ഹിന്ദുവും ക്രിസ്ത്യാനിയും നിര്‍മതന്റെ മതത്തെ ചൊല്ലി കൈയ്യാങ്കളി തുടര്‍ന്നു.

ഒരു പക്ഷെ ഇനി നടക്കാനിരിയ്ക്കുന്നത് ഒരു ചോരപ്പുഴ!

മുസല്‍മാന്‍ പിന്നെ സമയം പാഴാക്കിയില്ല. നിർമതനെ പൊക്കിയെടുത്തു പൊന്നാനിയിലേയ്ക്കു യാത്രയാകുമ്പോൾ മുസല്‍മാന്‍ സ്വയം ഇങ്ങനെ പിറുപിറുത്തു;

അവന്റെയൊക്കെ ഒരു മതമില്ലായ്മ. സമയത്തും കാലത്തും സുന്നത്ത് നടത്താതെ രാജ്യത്തെ മത സൌഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്നു!”

ഇതുകണ്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാന്റെ പുറകെ പാഞ്ഞടുത്തു. പിന്നെ നിർമതനു വേണ്ടി പിടിവലിയായി. ഒടുവില്‍ നിർമതന്റെ കാര്യം തന്നെ മറന്ന് അവര്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു.

അരുതേ, എന്നെ ചൊല്ലി കലഹിക്കരുതേ” എന്ന് പറഞ്ഞ നിർമതനെ ഇടയ്ക്കിടെ അവര്‍ താല്‍കാലിക ഐക്യമുണ്ടാക്കി ഒരുമിച്ച് കുത്തിനു പിടിച്ചു നിലത്തടിച്ചിട്ടു യുദ്ധം തുടര്‍ന്നു.

തുടരെയുള്ള ആക്രമണത്തില്‍ നിർമതൻ ബോധമറ്റു നിലത്ത് വീണ് ഒരു ഓരം പറ്റി കിടപ്പായി.

പൊരിഞ്ഞ പോരാട്ടത്തില്‍ വിശ്വാസികള്‍ മൂവരും പരസ്പരം വെട്ടിമരിച്ചു സായൂജ്യരായി!

ബോധം തെളിഞ്ഞ നിർമതൻ കണ്ണും തിരുമ്മി എഴുന്നേൽക്കുമ്പോൾ ആരും ശേഷിച്ചിരുന്നില്ല. വംശനാശം നേരിടുന്ന ഒരു ജീവിയുടെ മനോഭാവത്തോടെ നിർമതൻ വല്ലവിധേനയും എഴുന്നേറ്റു യാത്രയായി!

Tuesday, February 1, 2011

നമുക്ക് വാക്കുകൾ തെറ്റാതിരിക്കാൻ !


നമുക്ക് വാക്കുകൾ തെറ്റാതിരിക്കാൻ !

ശ്രദ്ധിക്കുക. നമ്മൾ എഴുതുമ്പോൾ തെറ്റാൻ ഇടയുള്ള ചില മലയാള വാക്കുകളുടെ ശരിയായ രൂപങ്ങൾ താഴെ കൊടുക്കുന്നു. ഇത്തരം കൂടുതൽ വാക്കുകൾ ഇനിയും പോസ്റ്റ് ചെയ്യുന്നതാണ്.

അച്ഛൻ


അഞ്ജലി


അണ്ഡകടാഹം


അണ്ഡം


അതിക്രമം (കൈയ്യേറ്റം)


അതിഥി


അത്യന്തം


അഥർവ്വം


അദ്വൈതം


അധമം


അധ:സ്ഥിത


അധികൃത


അധിക്രമം (അക്രമം, ബലമായുള്ള പ്രവേശനം)


അധിക്ഷേപം


അധിപതി


അധിനിവേശം


അധിവാസം


അദ്ധ്യക്ഷൻ


അദ്ധ്വാനം


അനർഗ്ഗളം


അനാഥൻ


അനാദിമധ്യാന്ത


അനവരതം


അനുചരൻ


അന്തർദ്ധാനം


അന്തർഗ്ഗതം


അന്തർദ്ധാനം


അന്ത:പുരം


അന്തസ്സാരം


അന്ത:കരണം


അന്ധകാരം


അന്ധാളിക്കുക


അപകർഷത


അപഗ്രഥനം


അപദാനം


അപരാധം


അപചയം


അബദ്ധം


അഭിവൃദ്ധി


അഭിസംബോധനം


അഭീഷ്ടം


അഭ്യർത്ഥന


അഭ്യസ്തവിദ്യൻ


അംബരം


അർദ്ധരാത്രി

അർത്ഥവ്യത്യാസം

അവസ്ഥ

അശ്വമേധം

അശ്വത്ഥാമാവ്

(കൂടുതൽ വാക്കുകൾ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്നതാണ്)

മകരജ്യോതി വിവാദം


മകരജ്യോതി വിവാദം


അങ്ങനെ ഒരു വിവാദത്തിന് ശമനമായി. ശബരിമലയിൽ മകരവിളക്ക് താനേ കത്തുന്നതോ കത്തിക്കുന്നതോ എന്നത് കുറെ കാലമായി ഉന്നയിക്കുന്ന ചോദ്യമാണ്. താനേ കത്തുന്നതാണോ കത്തിക്കുന്നതാണോ എന്ന് വ്യക്തമായി അറിയാവുന്നവരും ഈ ചോദ്യം ഉന്നയിച്ചുകൊണ്ടിരുന്നു.

യുക്തിവാദികൾ മാത്രമാണ് പരസ്യമായി മകരജ്യോതി മനുഷ്യനിർമ്മിതമാണെന്ന് പണ്ടേ പറയാൻ തയ്യാറായിട്ടുള്ളത്. അവർ പൊന്നമ്പലമേട്ടിൽ പോയി അടിയും കൊണ്ട് പുളിയും കുടിച്ച് പടവും പിടിച്ചു വന്നവരാണ്. അവർ മകര ജ്യോതി തട്ടിപ്പ് നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തുകയും കേസുകൊടുക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. പക്ഷെ ഒന്നും ഫലം കണ്ടില്ല.

ഇത്തിരി പോന്ന യുക്തിവാദികൾ പറയുന്നതുകേട്ട് നടപടിയെടുക്കേണ്ട കാര്യമല്ലല്ലോ അത്. കാരണം ഖജനാവിലേയ്ക്ക് കോടികൾ മുതൽക്കൂട്ടുന്ന ഒരു വിശ്വാസമാണ്. പ്രശ്നം വിശ്വാസത്തിന്റേതായതുകൊണ്ട് സർക്കാരുകളോ കോടതികളോ ഈ വിഷയത്തിൽ മൌനം പാലിച്ചു പോന്നിരുന്നു. അതിനതിന് യ്ക്തിവാദികളെ പോലുള്ളവർ കമ്പിട്ടിളക്കിക്കൊണ്ടുമിരുന്നു.

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മുക്കുവനോട് മീൻ പിടിക്കരുതെന്ന് പറഞ്ഞിട്ട് കാരമില്ലല്ലോ. അതുപോലെ യുക്തിവാദികൾ ശബരി മലയിൽ മകര ജ്യോതി കത്തുന്നുവെന്ന് വിശ്വസിക്കണം എന്ന് നിർബന്ധിച്ചിട്ട് കാര്യമില്ലല്ലോ.സർക്കാരിനോട് പല തവണ പലരും ഇതു സംബന്ധിച്ച് അഭിപ്രായം ചോദിക്കുമ്പോഴും വിശ്വാസത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയില്ലെന്ന നിലപാടാണ് എടുത്തു പോരുന്നത്. ഇടതുപക്ഷമായാലും വലതുപക്ഷമായാലും ഇക്കാര്യത്തിൽ ഉരുണ്ടു കളിക്കുകയായിരുന്നു.

ഇപ്പോൾ പുൽമേട് ദുരന്തം വന്നപ്പോൾ വീണ്ടും മകരജ്യോതി വിവാദം കൂടുതൽ സജീവമായി. ഹൈക്കൊടതിയിൽതന്നെ കേസുകൾ ആയി. എന്തും വെട്ടിത്തുറന്നു പറയുമെന്നു പറയുന്ന ആദർശ ധീരനായ നമ്മുടെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്തനോടും ചോദിച്ചു മകരവിളക്ക് കത്തുന്നതോ കത്തിക്കുന്നതോ എന്ന്. അദ്ദേഹവും പറഞ്ഞു വിശ്വാസത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന്. എന്നു പറഞ്ഞാൽ വിശ്വാസത്തിന്റെ കാര്യത്തിൽ സത്യം പറഞ്ഞുകൂടെന്ന് എല്ലാവർക്കും പിടിവാശിയാണ്.എതിർപ്പുകൾ ഉണ്ടായാലോ?

മകര വിളക്ക് കത്തുകയോ കത്തിക്കുകയോ ചെയ്യട്ടെ. അതുകൊണ്ട് ആർക്കും ദോഷമൊന്നുമില്ലെങ്കിൽ അതിൽ ഇടപെടേണ്ട കാര്യമൊന്നും ഇല്ല. പക്ഷെ സത്യം പറയരുതെന്നുണ്ടോ? ഒന്നുകിൽ താനേ കത്തുന്നു എന്നു പറയുക. അല്ലെങ്കിൽ കത്തിക്കുന്നതാണെന്ന് പറയുക. രണ്ടും പറയില്ല.

എന്നാൽ ഇപ്പോൾ ഇതാ ഇതുവരെ ആരും പരസ്യമായി പറയാത്ത ഒരു കാര്യം ദേവസ്വം ബോർഡ് തന്നെ പരസ്യമായി പറഞ്ഞിരിക്കുന്നു. മകര ജ്യോതി മനുഷ്യനിർമ്മിതമെന്നാണ് എല്ലാവരും കരുതുന്നത്; ദേവസ്വം ബോർഡും അങ്ങനെതന്നെ കരുതുന്നുവെന്ന്! തീർച്ചയായും ഇത് സംബന്ധിച്ച് ആധികാരികമായി പറയേണ്ടത് ദേവസ്വം ബോർഡ് തന്നെയാണ്.

ഇപ്പോൾ അവർ ആ സത്യം തുറന്നു പറഞ്ഞിരിക്കുന്നു. നല്ലത്. അതിന്റെ പേരിൽ ശബരിമലയിൽ തീർത്ഥാടകർ കുറയുമെന്നോ സർക്കാരിന് വരുമാനം കുറയുമെന്നോ ഭയക്കേണ്ട യാതൊരാവശ്യവും ഇല്ല. കാരണം വിശ്വാസികളെ സംബന്ധിച്ച് അവർക്കിത് വിശ്വസം തന്നെയാണ്. ആർ ഇനിയും മലചവിട്ടും. മകര ജ്യോതി ദർശിച്ച് സായൂജ്യരാകും. അതുകൊണ്ട് ആർക്കും ഒന്നും സംഭവിക്കാനുമില്ല. നഷ്ടപ്പെടാനുമില്ല.

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...