എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, February 23, 2011

ഹെൽമെറ്റ് ധരിക്കാനും ധരിക്കാതിരിക്കാനും നിയമം അനുവദിക്കണം


ഹെൽമെറ്റ് ധരിക്കാനും ധരിക്കാതിരിക്കാനും നിയമം അനുവദിക്കണം


പോസ്റ്റിന്റെ ചുരുക്കം: വണ്ടിയോടിക്കാൻ ലൈസൻസ് വേണം. ഇൻഷ്വറൻസ് വേണം. ടാക്സ് അടയ്ക്കണം.പൊളൂഷൻ സർട്ടിഫിക്കറ്റ് വേണം. മറ്റെല്ലാ ട്രാഫിക്ക് നിയമങ്ങളും പാലിക്കണം. ഹെൽമെറ്റിന്റെ കാര്യത്തിൽ നിയമം അങ്ങനെതന്നെ നിലനിന്നോട്ടെ. എന്നാൽ ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നവരെ തടഞ്ഞുനിർത്തി ശിക്ഷിക്കുന്ന ഏർപ്പാട് നിർത്തണം. ഇത്തരം പിടിച്ചു പറികൾ നിർത്തിയിട്ട് ധനികരായ വൻ നികുതി വെട്ടിപ്പുകാരുടെയും മറ്റും പുറകേ പോകണം ഭരണകൂടങ്ങളും കോടതികളും എല്ലാം. എന്നിട്ട് പാവപ്പെട്ടവരുടെ കാര്യങ്ങളിൽ ചെറിയ വിട്ടു വീഴ്ചകൾ ഒക്കെ ചെയ്യുക. പാലുവാങ്ങാൻ പോകുന്നവരെയും കൊച്ചിനെ പള്ളിക്കൂടത്തിൽ വിടാനോ തിരിച്ചുകൊണ്ടുവരാനോ പോകുന്നവരെയും ചന്തയിൽ മീൻ വാങ്ങാൻ പോകുന്നവരെയും മറ്റും തടഞ്ഞുനിർത്ത് പണം പിരിക്കുന്നത് ഈ ഒരു കാര്യത്തിൽ അനാവശ്യമാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണത്. ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ സർക്കാർ കൊണ്ടുവന്നാലും കോടതികൾ കൊണ്ടുവന്നാലും അതൊന്നും ഏറെക്കാലം നിലനിൽക്കാൻ പോകുന്നില്ല.ജനങ്ങൾ അനുസരിക്കാനും പോകുന്നില്ല. നിയമപാലകർ അനുസരിപ്പിക്കാനും പോകുന്നില്ല.ബഹുമാനപ്പെട്ട കോടതി വഴിയോരങ്ങളിൽ പൊതുയോഗനിരോധനം നടത്തിയല്ലോ. ഇപ്പോഴും പാതയോരത്ത് ജാഥയും പൊതുയോഗവും എല്ലാം മുറപോലെ നടക്കുന്നുണ്ട്. ഹെൽമെറ്റിന്റെ കാര്യവും ഇതുപോലെ ആകുമോ എന്ന് കാത്തിരുന്ന് കാണുക! ഇത്തരം വിധികൾ ജുഡീഷ്യറിയുടെ ഗൌരവം നഷ്ടപ്പെടുത്താനേ ഇടനൽകൂ.

സമയമുള്ളവർ ഇനിയും തുടർന്ന് വായിക്കുക:

ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന നിയമം വളരെക്കാലം മുതൽക്കെ വിവാദമായിട്ടുള്ളതാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ഹെൽമെറ്റ് നിർബന്ധമാക്കിയപ്പോൾ ടൂവീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഹെൽമെറ്റ് വിരുദ്ധ പ്രകടനംതന്നെ നടന്നിരുന്നു. തലയിൽ കറിച്ചട്ടികളും മറ്റും കമഴ്ത്തിയും ടൂവീലറിൽ ഇരിക്കുന്ന ഒരു കുടുംബത്തിലെ നലുപേരും എന്തോകൊണ്ടുട്ടാക്കിയ നീളത്തിലുള്ള ഒരു ഒറ്റഹെമെറ്റ് ധരിച്ചും ഒക്കെ വളരെ കൌതുകകരമായിരുന്നു ആയിരുന്നു ആ ടൂവീലർ ജാഥ. അന്ന് അവർ പിടിച്ചിരുന്ന പ്ലക്കാർഡുകളിൽ ഒന്നിൽ എഴുതിയിരുന്നത്: “ നമ്മുടെ തല; അത് നമ്മൾ സൂക്ഷിച്ചുകൊള്ളാം. അതിനു ഹെൽമെറ്റ് വേണ്ട.” എന്നായിരുന്നു. ഇന്നും ഹെൽമെറ്റ് ധരിക്കുന്നതിനോട് നല്ലൊരു പങ്ക് ഇരുചക്രവാഹനക്കാരും വിമുഖരാണ്. പലർക്കും ഇത് വലിയ അസൌകര്യവും ഇത് ധരിച്ചുകൊണ്ട് വണ്ടി ഓടിക്കാൻ പ്രയാസവുമാണ്.

കൂടെക്കൂടെ ഹെൽമെറ്റ് നിർബന്ധമാക്കുകയും പിന്നെ അതിൽ അയവു വരുത്തുകയും ചെയ്യുന്നത് ഇവിടെ പണ്ടേ പതിവായിരുന്നു. ഇതിന് പിന്നിൽ പണ്ടുമുതലേ ചില ചില്ല്ലറക്കളികൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഹെൽമെറ്റ് കമ്പനികൾ പണംകൊടുത്ത് ഗതാഗതവകുപ്പ് അധികൃതരെയും ഭരണകക്ഷി നേതാക്കളെയും മന്ത്രിമാരെയും മറ്റും സ്വാധീനിച്ച് നിയമം കർക്കശമാക്കുന്നുവെന്നതാണ് ആ ആരോപണം. ആദ്യം ഇതു സംബന്ധിച്ച് കർശനമായൊരു നിയമം വന്നതിനു പിന്നിൽ ഹെൽമെറ്റ് കമ്പനികളും അധികാരികളും തമ്മിലുള്ള ഒത്തുകളി ഉണ്ടായിരുന്നു എന്ന് അക്കാലത്ത്തന്നെ ആരോപണം ഉയർന്നിരുന്നു. പെട്ടെന്ന് കുറച്ച് കാലത്തേയ്ക്ക് നിയമം കർക്കശമാക്കും. വഴിനീളെ പോലീസ് നിന്ന് ഹെൽമെറ്റ് വേട്ട നടത്തും. സർക്കാരിനും പോലീസിനും ഇതിന്റെ ഗുണമുണ്ട്. എന്നാൽ ശരിക്കും ഇതിന്റെ ഗുണഭോക്താക്കൾ ഹെൽമെറ്റ് കമ്പനികളാണ്. ഇടയ്ക്ക് നിയമം അയഞ്ഞ് നിൽക്കുന്ന കാലത്ത് വീണ്ടും ഹെൽമെറ്റ് കമ്പനികൾ അധികാരികളെ വൻതുക കൈക്കൂലി കൊടുത്ത് സ്വാധീനിച്ച് ഹെൽമെറ്റ് ധരിക്കണമെന്ന നിയമം കടുപ്പിക്കും. വീണ്ടും പോലീസിന്റെ ഹെൽമെറ്റ് വേട്ട നടക്കും. കുറെക്കാലമായി തുടർന്നു വരുന്നതാണ് ഇത്.

ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തും ഈയിടെ ഹെൽമെറ്റ് നിർബന്ധിതമാക്കി.വീണ്ടും പോലീസിന്റെ കൊയ്ത്ത്. വഴിയോരങ്ങളിൽ പോലും വീണ്ടും ഹെമെറ്റ് വാണിഭം സജീവമായി. ജനങ്ങൾക്ക് ഇത് വലിയൊരു ബുദ്ധിമുട്ടായി. അത്യാവശ്യത്തിൻ ആരുടെയെങ്കിലും ഇരുചക്രശകടവും എടുത്തുകോണ്ട് അഞ്ചുരൂപയുടെ കാര്യം സാധിക്കാൻ പോകുമ്പോൾ വഴിയിൽ പോലീസുകാർ പിടിച്ചു നിർത്തി നൂറും ഇരുനൂറും പെറ്റി അടിക്കും. അത്യാവശ്യ കാര്യങ്ങൾക്ക് ഓടു പോകുന്നവരും പോലീസിന്റെ ശല്യം കാരണം ബുദ്ധിമുട്ടി.എവിടെ തിരിഞ്ഞാലും ഹെലെറ്റ് വേട്ട. പലരും പേടിച്ചോടി മറിഞ്ഞുവീണ് അപകടങ്ങൾ പോലും ഉണ്ടായി. എന്തിന് വണ്ടിക്ക് ബുക്കും പേപ്പറും മുതലായ രേഖകളോ ഓടിക്കാൻ ലൈസൻസോപോലും ഇല്ലാത്തവർ കൂടി ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ പിടിക്കാൻ നിൽക്കുന്ന പോലീസുകാരെ കൈവീശി വിഷ് ചെയ്ത് രക്ഷപ്പെടുന്ന സ്ഥിതിയായിരുന്നു. എല്ലാ രേഖകളും ലൈസൻസും ഉള്ളവരാകട്ടെ ഹെമെറ്റില്ലാത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ചർച്ചാവിഷയമായി. സർക്കാരിനെതിരെ ഇരുചക്രവാഹനമോടിക്കുന്നവർക്ക് വലിയ പ്രതിഷേധമുണ്ടായി. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ വരെ ചെറിയ തോതിലെങ്കിലും സ്വാധീനിച്ചു എന്നാണ് കരുതുന്നത്. അങ്ങനെയാണ് ഹെൽമെറ്റ് ധരിക്കാത്തവരെ ശത്രു സൈന്യത്തെ നേരിടുന്നതുപോലെ നേരിടേണ്ടെന്ന് സർക്കാർ പോലീസിനു നിർദ്ദേശം നൽകിയത്. അതോടെ ഹെൽമെറ്റിന്റെ കച്ചവടം വീണ്ടും മന്ദഗതിയിലായി.

സർക്കാരിനെയോ മന്ത്രിയേയോ കാശുകൊടുത്ത് സ്വാധീനിച്ച് കാര്യം നേടാൻ കഴിയാതെ ആയതുകൊണ്ടായിരിക്കാം വീണ്ടും ആരോ ഹൈക്കോടതിയിൽ കേസ് നൽകിയത്. ആ കേസ് നൽകൽ ഹെൽമെറ്റ് കമ്പനികളുമായി ബന്ധമുള്ളതായിരിക്കാനാണ് സാദ്ധ്യത. നാളിതുവരെയുള്ള അനുഭവം അതാണ്. ഹൈക്കോടതിയാകട്ടെ ഹർജിക്കാരന്റെ വാദഗതികൾക്ക് അനുകൂലമായ വിധി നൽകി. മാത്രവുമല്ല ഹെൽമെറ്റ് ധരിക്കണമെന്ന നിയമം കർശനമാക്കേണ്ടെന്ന സർക്കാർ നിർദ്ദേശം പോലീസ് അംഗീകരിക്കേണ്ടതില്ലെന്നും ബഹുമാനപ്പെട്ട (ബഹുമാനിക്കപ്പെടേണ്ട) കോടതി പറഞ്ഞിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ഇങ്ങനെ ഒരു പരാമർശം നടത്തുന്നത് നീതിപീഠത്തിന്റെ ധിക്കാരമാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും മറ്റും പറഞ്ഞാൽ അത് കോടതി അലക്ഷ്യം ആകുമോ എന്ന സംശയം ഉള്ളതിനാൽ അങ്ങനെ പറയുന്നില്ല! അല്ലെങ്കിൽ തന്നെ നീതിപീഠങ്ങൾക്ക് ജനകീയ സർക്കാരുകളുടെ അധികാരത്തിനു മീതെ പറക്കാനുള്ള ഒരു പ്രവണത സമീപ കാലത്ത് പ്രകടമായി കാണുന്നുണ്ട്. ചില ജഡ്ജിമാരെ സംബന്ധിച്ച് സമീപകാലത്ത് ഉയർന്നുകേട്ടിട്ടുള്ള അഴിമതി ആരോപണങ്ങളുമായി ചേർത്തു വായിക്കുന്നവർ സർക്കാരിന്റെ അധികാരങ്ങളെ കോടതികൾ ചോദ്യം ചെയ്യുകയും സർക്കാരിന്റെ അധികാരങ്ങളിൽ അനാവശ്യമായി ഇടപെടുകയും ചെയ്യുന്ന പ്രവണതയെ സംശയദൃഷ്ട്യാ ആരെങ്കിലും നോക്കിയാൽ അത് സ്വാഭാവികം മാത്രമാണ്.

നാട്ടിൽ പരിഹരിക്കപ്പെടേണ്ട എത്രയോ വലിയ വലിയ കാര്യങ്ങൾ കിടക്കുന്നു. പ്രത്യേകിച്ചും സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയെങ്കിലും ഉണ്ട്. അതിലൊന്നും നമ്മുടെ ഭരണകൂടത്തിനോ സർക്കാരുകൾക്കോ ഇത്ര ശുഷ്കാന്തിയൊന്നും കാണുന്നില്ല. എന്നാൽ ഏതെങ്കിലും വൻപണക്കാരനും ഇപ്പോൾ ഹെൽമെറ്റ് കമ്പനികളുടെ കാര്യത്തിൽ എന്ന പോലെ വൻ ഉല്പാദനകമ്പനികൾക്കും ഒക്കെ നേട്ടമുണ്ടാകുന്ന കാര്യങ്ങളിൽ മാത്രം നിയമങ്ങൾ ഉണ്ടാക്കുന്നതിന് ഭരണകൂടങ്ങളും വിധിപറയുന്നതിന് നീതി പീഠങ്ങളും വലിയ ശുഷ്കാന്തി കാണിക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. പണക്കാർക്ക്മാത്രം ഗുണമുള്ള നിയമങ്ങൾ അതിവേഗം രൂപംകൊള്ളും. അത് ഏറ്റവും കർശനമായി നടപ്പിൽ വരുത്തുകയും ചെയ്യും.മുതലാളിമാരായ പണക്കാർക്കു ഗുണമുള്ള കാര്യങ്ങളിൽ ഒരു പക്ഷെ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലനിലപാടല്ലെങ്കിൽ ഉടൻ ബന്ധപ്പെട്ടവർ കോടതികളെ സമീപിക്കും. കോടതികൾ ഞൊടിയിടയിൽ ഇടപെട്ട് വിധിപറയും. പാവപ്പെട്ടവനെ ബാധിക്കുന്ന നിരവധി അപേക്ഷകളും ഹർജികളും കെട്ടിക്കിടക്കുമ്പോഴാണ് സർക്കാരിന്റെയും നീതിപീഠത്തിന്റെയും ഒക്കെ ഈ ശുഷ്കാന്തികൾ.

ഹെൽമെറ്റ് ധരിക്കണം എന്ന നിയമം യഥാർത്ഥത്തിൽ അനാവശ്യമാണ്. ഹെമറ്റ് ധരിക്കാത്തതല്ല ഇവിടെ അപകടങ്ങൾക്ക് പ്രധാന കാരണം. ഹെൽമെറ്റ് ധരിക്കുന്നത് നല്ലതുതന്നെ. ചിലപ്പോൾ അപകടത്തിൽ പെടുന്നവരുടെ തല സംരക്ഷിച്ചു കിട്ടിയേക്കാം. (ചിലർക്കെങ്കിലും ഹെൽമെറ്റ് തലയിൽ വച്ചാൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ കാരണം അപകടം ഉണ്ടാകാനും മതി). ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഒന്ന് ഹെൽമെറ്റ് ധരിക്കാത്തവർക്ക് അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകേണ്ടതില്ല എന്നാണ്. ആയിക്കോട്ടെ. ഹെൽമെറ്റ് ധരിക്കണമെന്ന നിയമം നിലവിലിരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാതെ അപകടത്തില്പെടുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകാതിരിക്കുന്നത് ഹെൽമെറ്റ് വച്ച് യാത്ര ചെയ്യാൻ ഒരു പ്രേരണ ആയേക്കാം. അത് നല്ലത് തന്നെ. ബോധവൽക്കരണത്തിലൂടെയും ഇൻഷ്വറൻസ് പരിരക്ഷനൽകാതിരിക്കുന്നതിലൂടെയും മറ്റും ഒക്കെ ഹെൽമെറ്റ് ധരിക്കുനതിനെ പ്രോത്സാഹിപ്പിക്കാം. പക്ഷെ ഹെൽമെറ്റ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് പൌരന്റെ ഇഷ്ടത്തിനു വിടണം.

അവനവന് അവനവന്റെ തല വേണ്ടെങ്കിൽ സർക്കാരിനെന്ത്? കോടതിയ്ക്കെന്ത്? ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ഇൻഷ്വറൻസ് പരിരക്ഷ അടക്കം മറ്റ് ഒരു പരിരക്ഷകളും വേണ്ടെന്ന് കരുതുന്നവരെ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കാവുന്നതേ ഉള്ളൂ. കാരണം ഇവിടെ ആരോഗ്യത്തിനു ഹാനികരമായ മദ്യവും സിഗരറ്റുമെല്ലാം അവ ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതി വച്ചുകൊണ്ടു തന്നെ വിൽക്കുന്നുണ്ട്. പക്ഷെ അത് വാങ്ങി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ട്. യഥാർത്ഥത്തിൽ ഈ മദ്യവും സിഗരറ്റും വലിച്ച് അസുഖം വന്ന് സംഭവിക്കാവുന്ന അത്രയും മരണസാദ്ധ്യത ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ ഉണ്ടാകുന്നില്ല. ആളുകളുടെ ജീവന്റെ മേൽ ഉള്ള ഈ ഉൽക്കണ്ഠ വെറും ഇരുചക്രവാഹനക്കാരുടെ കാര്യത്തിൽ മാത്രം കാണിക്കുന്നതിലെ ആത്മാർത്ഥത സംശയാസ്പദംതന്നെ!

ഈയുള്ളവന്റെ അഭിപ്രായം ചുരുക്കി പറയാം. വണ്ടിയോടിക്കാൻ ലൈസൻസ് വേണം. ഇൻഷ്വറൻസ് വേണം. ടാക്സ് അടയ്ക്കണം.പൊളൂഷൻ സർട്ടിഫിക്കറ്റ് വേണം. മറ്റെല്ലാ ട്രാഫിക്ക് നിയമങ്ങളും പാലിക്കണം. ഹെൽമെറ്റിന്റെ കാര്യത്തിൽ ഇത് സംബന്ധിച്ച നിയമം അങ്ങനെതന്നെ നിലനിന്നോട്ടെ. എന്നാൽ ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നവരെ തടഞ്ഞുനിർത്തി ശിക്ഷിക്കുന്ന ഏർപ്പാട് നിർത്തണം. ഇത്തരം പിടിച്ചു പറികൾ നിർത്തിയിട്ട് ധനികരായ വൻ നികുതി വെട്ടിപ്പുകാരുടെയും മറ്റും പുറകേ പോകണം ഭരണകൂടങ്ങളും കോടതികളും എല്ലാം. എന്നിട്ട് പാവപ്പെട്ടവരുടെ കാര്യങ്ങളിൽ ചെറിയ വിട്ടു വീഴ്ചകൾ ഒക്കെ ചെയ്യുക. പാലുവാങ്ങാൻ പോകുന്നവരെയും കൊച്ചിനെ പള്ളിക്കൂടത്തിൽ വിടാനോ തിരിച്ചുകൊണ്ടുവരാനോ പോകുന്നവരെയും ചന്തയിൽ മീൻ വാങ്ങാൻ പോകുന്നവരെയും മറ്റും തടഞ്ഞുനിർത്ത് പണം പിരിക്കുന്നത് ഈ ഒരു കാര്യത്തിൽ അനാവശ്യമാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണത്.

നീതിപീഠങ്ങളും ഭരണകൂടങ്ങളും ഒക്കെ ഒരു കാര്യം കൂടി ഓർക്കണം. ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ സർക്കാർ കൊണ്ടുവന്നാലും കോടതികൾ കൊണ്ടുവന്നാലും അതൊന്നും ഏറെക്കാലം നിലനിൽക്കാൻ പോകുന്നില്ല.ജനങ്ങൾ അനുസരിക്കാനും പോകുന്നില്ല. നിയമപാലകർ അനുസരിപ്പിക്കാനും പോകുന്നില്ല.ബഹുമാനപ്പെട്ട കോടതി വഴിയോരങ്ങളിൽ പൊതുയോഗനിരോധനം നടത്തിയല്ലോ. ഇപ്പോഴും പാതയോരത്ത് ജാഥയും പൊതുയോഗവും എല്ലാം മുറപോലെ നടക്കുന്നുണ്ട്. ഹെൽമെറ്റിന്റെ കാര്യവും ഇതുപോലെ ആകുമോ എന്ന് കാത്തിരുന്ന് കാണുക. ഇത്തരം വിധികൾ ജുഡീഷ്യറിയുടെ ഗൌരവം നഷ്ടപ്പെടുത്താനേ ഇടനൽകൂ. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയോടും ജുഡീഷ്യറിയോടും ഉള്ള എല്ലാ ബഹുമാനവും പുലർത്തിക്കൊണ്ടു തന്നെ ഈ കുറിപ്പ് തൽക്കാലം ചുരുക്കുന്നു.

No comments:

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...