എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Monday, March 12, 2012

പിറവം ഉപതെരഞ്ഞെടുപ്പ്:

പിറവം ഉപതെരഞ്ഞെടുപ്പ്:

ആത്മവിശ്വാസമാവാം;  അനുചിതവും അനാവശ്യവുമായ  പ്രസ്താവനകളും പ്രഖ്യാപനങ്ങളും  നന്നല്ല!

ആത്മവിശ്വാസം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർക്കുണ്ടാകുന്നത് നല്ലതാണ്.  എന്നാൽ തെരഞ്ഞെടുപ്പിനു മുമ്പ് വീമ്പും വീരവാദവാങ്ങളും മുഴക്കുന്നതും ആവശ്യമില്ലാത്ത മുൻവിധികളും പ്രഖ്യാപനങ്ങളും നടത്തുന്നതും ആർക്കും ഒട്ടുംതന്നെ ഭൂഷണമല്ല. കേരളത്തെ സംബന്ധിച്ച് നിയമസഭ, പാർളമെന്റ് എന്നിവകളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിലവിലുള്ള  സാഹചര്യത്തിൽ ഏതെങ്കിലും ഒരു മുന്നണിസ്ഥാനാർത്ഥിയ്ക്ക് മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്കൊന്നും വിജയയിക്കുമെന്ന് വലിയ ആ‍ാത്മവിശ്വാസം വച്ചുപുലർത്താനാകില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലപ്പോൾ ചില  സ്വതന്ത്രർ ജയിക്കുന്ന അനുഭവങ്ങൾ ഉണ്ടായിക്കൂടെന്നുമില്ല. മുമ്പും ഉണ്ടായിട്ടുമുണ്ട് . എങ്കിലും സാധാരണ നിലയിൽ ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരത്തിനുള്ള സാഹചര്യം ഉള്ളത്. ആകെപ്പാടെ ഒന്നോരണ്ടോ മണ്ഡലങ്ങളിൽ ബി.ജെ.പിയും മറ്റും  ചില ചില്ലറ  ചലനങ്ങൾ സൃഷ്ടിക്കാറുണ്ട് എന്നു മാത്രം. ചില മണ്ഡലങ്ങളിൽ ചില സംദർഭങ്ങളിൽ  ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇനിയും ചിലപ്പോൾ ചിലയിടങ്ങളിൽ അങ്ങനെ വന്നുകൂടെന്നുമില്ല.

പറഞ്ഞുവന്നത് തെരഞ്ഞെടുപ്പിനു മുമ്പ്  ഓരോ മുന്നളികളുടെയും പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും  അവകാശവാദങ്ങളെയും മറ്റും സംബന്ധിച്ചാണ്. തങ്ങൾ ജയിച്ചാൽ എതിർപാർട്ടിയുടെയും മുന്നണിയുടെയും കഥ അതോടെ കഴിയുമെന്നും എതിർപാർട്ടി ഭരണത്തിലാണെങ്കിൽ ഭരണം തന്നെ തകരുമെന്നും ഒക്കെ വീമ്പ് പറയാറുണ്ട്. അതുപോലെ  നിലവിൽ അധികാരത്തിൽ ഇരിക്കുന്ന സർക്കാരിന്റെ വിലയിരുത്തലാകും വരുന്ന തെരഞ്ഞെടുപ്പെന്ന് മിക്കപ്പോഴും പ്രതിപക്ഷവും ഭരണപക്ഷവും  മുൻകൂട്ടി പറയാറുണ്ട്. പറയുംവിധം സംഭവിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പറഞ്ഞതിലൊരു കൂട്ടർ അപ്പറഞ്ഞതങ്ങ്  പാടേ വിഴുങ്ങും. ഇത്തരം ചില ബാലിശമായ മുൻ­വിധികൾ ഉന്നയിക്കുന്നത് ജനാധിപത്യത്തിന് ഒട്ടും തന്നെ ഭൂഷണമല്ല. ഒരു തെരഞ്ഞെടുപ്പിനെ ഏതെല്ലാം കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സമീപിക്കണമെന്നത് പൊതുജനം തീരുമാനിക്കേണ്ട കാര്യമാണ്. അതിനെ ഏതെങ്കിലും ഒരു കാര്യത്തിലേയ്ക്ക്  മാത്രം കേന്ദ്രീകരിപ്പിക്കുന്നത് ഒട്ടും തന്നെ ശരിയല്ല. പ്രധാനമായും രാഷ്ട്രീയവും എന്നാൽ പ്രപഞ്ചത്തിനു കീഴിലുള്ള പലപല വിഷയങ്ങളും  ചർച്ച ചെയ്യപ്പെടേണ്ട സന്ദർഭങ്ങളാണ് തെരഞ്ഞെടുപ്പുകൾ. അതിനെ ഏതെങ്കിലും പ്രാദേശികവിഷയങ്ങളിലേയ്ക്ക് മാത്രം ചുരുക്കിക്കാണുന്നത് പലതുകൊണ്ടും അഭികാമ്യമല്ല.

ഒരു തെരഞ്ഞെടുപ്പിൽ പല ഘടങ്ങളും സ്വാധീനിക്കും. നിലവിലുള്ള കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഭരണത്തിനു പുറമെ അപ്പോഴത്തെ രാഷ്ട്രീയവും   സാമൂഹ്യവും സാംസ്കാരികവും മറ്റുമായ  സാഹചര്യങ്ങൾ, നാടിന്റെ വികസനം, സ്ഥാനാർത്ഥികളുടെ സ്വീകാര്യതയും ജനസമ്മതിയും,  ജാതിമത സ്വാധീനം,  പലതരം കൃത്രിമങ്ങൾ,   വോട്ടർമാരുടെ സ്വാർത്ഥതാല്പര്യങ്ങൾ തുടങ്ങി പലതും ഒരു തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ സ്വാധീനിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തൽ മറ്റെന്തിനേക്കാളും കൂടുതൽ സ്വാധീനം ചെലുത്തും എന്നത് ശരിതന്നെ. പക്ഷെ വിജയത്തിന്റെയോ പരാജയത്തിന്റെയോ കാരണം അതുമാത്രമാകും എന്ന വിലയിരുത്തൽ സത്യസന്ധമായിരിക്കില്ല. എല്ലാ വോട്ടർമാരും ഒരുപോലെയല്ല ഓരോ തെരഞ്ഞെടുപ്പുകളെയും സമീപിക്കുന്നത്. ഓരോ സമയത്തും ഓരു സ്ഥാനാർത്ഥിയെയോ പാർട്ടിയെയോ മുന്നണിയെയോ വിജയിപ്പിക്കുന്നതിൽ ഓരോരുത്തർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകും. ഉറച്ച രാഷ്ട്രീയ നിലപാടുകളോന്നുമില്ലാത്ത നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന വോട്ടർമാർ ഓരോ തെരഞ്ഞെടുപ്പിലും അവരവർക്ക്  അപ്പപ്പോൾ ഉണ്ടാകുന്ന  കാഴ്ചപ്പാടുകൾക്ക് വിധേയമായായിരിക്കും അവരവരുടെ സമ്മതിദാനാവകശം  വിനിയോഗിക്കുക. ഇതാണ് തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ സങ്കീർണ്ണമാക്കുന്നത്.

മേൽ‌പ്പറഞ്ഞ പശ്ചാത്തലങ്ങൾ കണക്കിലെടുത്തുവേണം  നിന്നുവേണം ഇപ്പോൾ കേരളത്തിൽ പിറവം നിയമസഭാ നിയോജക മണ്ഡലത്തിൽ നടക്കാൻ പോകുന്ന    ഉപതെരഞ്ഞെടുപ്പിനെയും കാണാൻ. പിറവം ഉപതെരഞ്ഞെടുപ്പ്ഫലം എന്തായാലും അത് ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങളൊന്നും  ഉണ്ടാക്കാൻ ഇടയില്ല. നിലവിൽ  ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായുള്ള  യു.ഡി.എഫ് സർക്കാരിനെ അത് ബാധിക്കാനും പോകുന്നില്ല. യു.ഡി.എഫിന്  നിയമസഭയിൽ നേരിയ ഭൂരിപക്ഷം മാത്രമേയുള്ളൂ എന്നതുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോറ്റാൽ ഇപ്പോഴത്തെ  മന്ത്രിസഭ  വീഴാനൊന്നും പോകുന്നില്ല. നിലവിലെ സർക്കാരിനെ ഏതെങ്കിലും തരത്തിൽ അട്ടിമറിക്കണമെന്ന ഉദ്ദേശം പ്രതിപക്ഷത്തിന് ഇല്ലതാനും. പ്രതിപക്ഷമായ  എൽ.ഡി.എഫിന് ഈ സർക്കാരിനെ അട്ടിമറിക്കണമെങ്കിൽ ഇപ്പോൾ  ഈയൊരു  ഉപതെരഞ്ഞെടുപ്പിന്റെയൊന്നും  ആവശ്യമില്ല. എൽ.ഡി.എഫിന്റെ തത്വാധിഷ്ഠിത നിലപാടുകളിൽ വെള്ളം ചേർത്താൽ യു.ഡി.എഫിലെ ഇപ്പോഴത്തെ അസംതൃപ്ത വിഭാഗങ്ങളെ അടർത്തിയെടുത്ത് മന്ത്രിസഭയെ വീഴ്ത്താവുന്നതേയുള്ളൂ. അതിന് എൽ.ഡി.എഫ് ഇതുവരെ  തുനിഞ്ഞിട്ടില്ല. ഇനി തുനിയുമെന്നും  തോന്നുന്നില്ല. യു.ഡി.എഫിന് ഭൂരിപക്ഷം വളരെ കുറവാണെങ്കിലും  ജനവിധി മാനിച്ച് ഈ സർക്കാരിനെ  കാലാവധി തീരുംവരെ ഭരിക്കാൻ വിടുക എന്ന നിലപാട് എൽ.ഡി.എഫ് തുടരാനേ സാദ്ധ്യതയുള്ളൂ. പിറവത്തെ ഫലം എന്തുതന്നെയായാലും നിലവിലുള്ള സ്ഥിതിഗതികളിൽ വലിയ  മാറ്റമൊന്നുമുണ്ടാകാൻ പോകുന്നില്ല.

ഈ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും മത്സരിക്കുന്ന പ്രധാന മുന്നണികൾ രണ്ടും ബാലിശമായ പതിവ് അവകാശവാദങ്ങളും മുൻ‌വിധികളും  ഉന്നയിച്ചിട്ടുണ്ട്. ഇരുകൂട്ടർക്കും ജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല!  ഈ ഉപതെരഞ്ഞെടുപ്പ് നിലവിലുള്ള സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന്  പ്രതിപക്ഷത്തുള്ള എൽ.ഡി.എഫും പിന്നെ  ഭരണമുന്നണിയായ യു.ഡി.എഫും പ്രഖ്യാപിച്ചിട്ടുണ്ട്. സത്യത്തിൽ ഇതൊക്കെ  വെറും ബാലിശവും അനുചിതവുമായ  പ്രഖ്യാപനങ്ങളാണ്. തെരഞ്ഞെടുപ്പുകളിലെ ചില പതിവുരീതികളുടെ. കേവലം അനുകരണങ്ങളും ആവർത്തനങ്ങളും  മാത്രം. ഈ തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ സ്വാധീനിക്കുക ഇപ്പോഴത്തെ സർക്കാരിന്റെ മികവോ മികവില്ലായ്മയോ മാത്രമായിരിക്കില്ല. ഒരു തെരഞ്ഞെടുപ്പും അങ്ങനെയല്ല.  തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലെ പലപല   വിഷയങ്ങളും ജയപരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തും. രഹസ്യ ബാലറ്റിലൂടെ നടക്കുന്ന ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിൽ ആരു വിജയിക്കുമെന്നു മുൻ‌കൂട്ടി പറയുവാൻ ഒരു പൊന്നുമക്കൾക്കും സാധിക്കില്ല.

തെരഞ്ഞെടുപ്പിൽ അനാവശ്യവും അനുചിതവുമായ അവകാശവാദങ്ങളും മുൻവിധികളും പ്രഖ്യാപിക്കാതെ രാഷ്ട്രീയവും ഭരണവും വികസനവും ഉൾപ്പെടെ  ആവശ്യമായ വിഷയങ്ങൾ എന്നു ഓരോരുത്തർക്കും  തോന്നുന്ന  കാര്യങ്ങൾ എല്ലാം  ചർച്ചാ വിഷയമാക്കുക. ഓരോരുത്തരും തങ്ങൾ വിജയിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുക. അതൊക്കെ കേട്ടിട്ട് ജനങ്ങൾ തീരുമാനിക്കട്ടെ. ഒരു തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക്  എത്രകണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുവാൻ  സാധിക്കുമോ അത്രയും നല്ലത്. അതൊന്നുമല്ലാതെ തെരഞ്ഞെടുപ്പ് കഴിയുവോളം മാത്രം നിലനിൽക്കുന്നതും അതിനുശേഷം വിഴുങ്ങേണ്ടി വരുന്നതുമായ പ്രസ്താവനകൾ സ്ഥാനാർത്ഥികളും പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് വിശകലനക്കാരും “പ്രവാചകരും” ഒക്കെ ഒഴിവാക്കുന്നതാണ് ബുദ്ധി. ഒരു തെരഞ്ഞെടുപ്പ് പരാജയത്തോടെ ഒരു സ്ഥാനാർത്ഥിയും പാർട്ടിയും മുന്നണിയും ഇല്ലാതാകുകയൊന്നുമില്ല.  തെരഞ്ഞെടുപ്പ് അനേകം പൊതുപ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ്. അങ്ങനെയാണ് കണക്കാക്കേണ്ടത്. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിലെ ജനവിധി എന്നത്    ആരുടെയെങ്കിലും   വളർച്ചയുടേയോ തളർച്ചയുടേയൊ,  തള്ളാവുന്നവയെയോ   കൊള്ളാവുന്നവയെയോ  മറ്റോ സംബന്ധിച്ച ഒരു അവസാന വാക്കല്ല.

ഈ ഉപതെരഞ്ഞെടുപ്പിൽ കേരള സർക്കാരിന്റെ നേട്ട-കോട്ടങ്ങളൊന്നുമല്ല  ഇവിടെയിപ്പോൾ  കൂടുതലും സ്വാധീനം ചെലുത്താൻ പോകുന്നത്. എൽ.ഡി.എഫിനെ സംബന്ധിച്ച് ഇപ്പോഴത്തെ സ്ഥാനാർത്ഥി എം.ജെ. ജേക്കബ്ബിന്റെ  ജനസമ്മതിയും ഇപ്പോഴത്തെ സർക്കാരിനോടുള്ള ജനങ്ങളുടെ അസംതൃപ്തിയുമായിരിക്കും  പ്രധാനമായും അനുകൂലമാകുക.  എന്നാൽ മറ്റ് പല  ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമാണ്.  പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം.എൽ.എ യും ഇപ്പോഴത്തെ  യു.ഡി.എഫ് സർക്കാരിൽ   മന്ത്രിയുമായിരുന്ന ടി.എം. ജേക്കബ് മരണപ്പെട്ടതുമൂലമാണ് ഇപ്പോൾ പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ടി.എം.ജേക്കബ്ബിന്റെ മകൻ അനൂപ് ജേക്കബ് ആണ്  അവിടെ ഇപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി. മരണപ്പെട്ട നേതാവിനോടുള്ള  ആദരവും സിമ്പതിക്കൽ ഫാക്ടും   കുറച്ചൊക്കെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് അനുകൂ‍ലമാകും. കൂടാതെ  സകല സാമുദായിക നേതാക്കളും യു.ഡി.എഫ്. സ്ഥാ‍നാർത്ഥിയ്ക്ക്  പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. കള്ളവോട്ടു ചേർക്കലും മറ്റ് കൃത്രിമങ്ങളും ഇരു മുന്നണിക്കാരും മത്സരിച്ച് നടത്തിയാലും ഭരണത്തിലിരിക്കുന്നവർക്കാണ് അതിൽ കൂടുതൽ വിജയിക്കാൻ സാധിക്കുക. കള്ള വോട്ടുകൾ ഈ തെരഞ്ഞെടുപ്പിൽ നല്ല സ്വാധീനം ചെലുത്തുമെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

മറ്റൊന്ന് യു.ഡി.എഫിനെ സംബന്ധിച്ച് ഇത് ജീവന്മരണ പോരാട്ടമായതിനാൽ അവർ എന്തു വിലകൊടുത്തും പിറവത്ത് ജയിക്കാൻ നോക്കും. വൻതോതിൽ അവർ പണമൊഴുക്കും. മന്ത്രിമാരെല്ലാം അവിടെ വീടു വീടാന്തരം സ്ക്വഡു  പ്രവർത്തനം നടത്തുന്നുണ്ട്. എൽ.ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അങ്ങോട്ട് കോൺസൺട്രേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ  മന്ത്രിമാരൊക്കെ  ചെന്നിറങ്ങുന്ന ആ ഒരു തിരയിളക്കം ഉണ്ടാകണമെന്നില്ല. നിലവിലെ മന്ത്രിമാരുടെ അത്ര  സ്റ്റാർ വാല്യൂ പ്രതിപക്ഷത്തുള്ള നേതാക്കൾക്ക് ഉണ്ടാകില്ലല്ലോ. നിലവിലെ മന്ത്രിമാർക്ക് നേരിട്ട് വോട്ടർമാർക്ക്  പല വാഗ്ദാനങ്ങളും നൽകി ദുസ്വാധീനിക്കാനും കഴിയും. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു.ഡി.എഫ്  സർക്കാരിനെ നിലനിർത്താൻ “തല്പരകക്ഷികളുടെ” അകമഴിഞ്ഞ പിന്തുണയും അവർക്ക് ലഭിക്കും. ഇതിനെയൊക്കെ അതിജീവിച്ച് പ്രധാനമായും  എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നല്ല ഇമേജ്,  സർക്കാരിനോടുള്ള വോട്ടർമാരുടെ അസംതൃപ്തി എന്നീ ഘടകങ്ങളുടെ സ്വാധീനത്താൽ മാത്രം  എൽ.ഡി.എഫ് സ്ഥാ‍നാർത്ഥി വിജയിച്ചാൽ അതൊരു വലിയ സംഭവം തന്നെയായിരിക്കും!

ഒരു ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം അതർ  കുറച്ചു കാണുന്നില്ല. ഒരു പൊതു തെരഞ്ഞെടുപ്പിനെ  സമീപിക്കുന്നതുപോലെയാകില്ല  ഒരു ഉപതെരഞ്ഞെടുപ്പിനെ ആ മണ്ഡലത്തിലെ ജനങ്ങൾ സമീപിക്കുക. കുറച്ചുകൊടി ഗൌരവത്തിൽ തന്നെയായിരിക്കും. തങ്ങളുടെ നിയോജകമണ്ഡലത്തിനപ്പുറം  പ്രാധാന്യവും പ്രത്യാഘാതങ്ങളും ഉള്ള ഒന്നാണ് ഉപതെരഞ്ഞെടുപ്പ് എന്ന ബോധം ഒരുവിധം ചിന്തിക്കുന്ന  വോട്ടർമാരിൽ ഉണ്ടാകും. അത് ഒരുവിധം ഉൾക്കൊണ്ടുകൊണ്ടായിരിക്കും അവർ വോട്ട് രേഖപ്പെടുത്തുക.  എന്തായാലും  പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചാൽ അത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണം നന്നായിരിക്കുന്നുവെന്നോ എൽ.ഡി.എഫ് ജയിച്ചാൽ ഈ ഭരണം മോശമായിരിക്കുന്നുവെന്നോ   മാത്രമായ ഒരർത്ഥവും  അതിനില്ല. അതും ഒരു ഘടകം എന്നേയുള്ളൂ.  എന്തായാലും   മുൻകൂട്ടി ആരും  വിജയം പ്രഖ്യാപിക്കാൻ വരട്ടെ. ആളുകളുടെ മനസ്സ് വായിക്കാനുള്ള യന്ത്രമൊന്നും കണ്ടുപിടിച്ചിട്ടില്ല. രഹസ്യബാലറ്റാണ്. കാത്തിരുന്ന് കാണാം. ഫലമെന്താണെങ്കിലും പിന്നെ   യാഥാർത്ഥ്യങ്ങളോട്   പൊരുത്തപ്പെടുകയേ എല്ലാവർക്കും നിവൃത്തിയുള്ളൂ. എത്രയോ തെരഞ്ഞെടുപ്പുകൾ വന്നു പോയിരിക്കുന്നു. അല്ലപിന്നെ!

No comments:

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...